2012, മേയ് 31, വ്യാഴാഴ്‌ച

ഈശ്വരൻ-മരണം-ഉപവാസം-പുനര്‍ജന്മം-കര്‍മ്മം.....



താളുകള്‍ മറിക്കുമ്പോള്‍
അവതാരിക 1
പട്ടിണിയും ഉപവാസവും 2
പഞ്ചഭൂത തത്വം 3
ഈശ്വരന്‍ അഥവ ദൈവം 3
സത്യം 5
ബ്രഹ്മം 7
കര്‍മ്മവും കര്‍മ്മ ഫലവും 7
മോക്ഷം 8
മരണവും ജനനവും 9
കോശങ്ങള്‍ 9
ബ്രാഹ്മണര്‍ 9
പൂണൂല്‍ 9
മോക്ഷം 9
മനുഷ്യ ശരീരം 9
നാലു ജാതി 9
നാലു ഗുണങ്ങള്‍ 9
മുക്തി, മോക്ഷം 10
പുനര്‍ജനനവും മോക്ഷവും 11
നാലു വിധങ്ങള്‍ 11
ക്ഷേത്രം 12
ആരാധന 12
ധ്യനം 14
അഷ്‌ടാംഗ യോഗം 15
ധര്‍മ്മാദികള്‍ 17
ചക്രങ്ങള്‍ 18
ഇപ്പോള്‍ 21
മാപ്പ്‌ 29
അനുഗ്രഹവും ശാപവും 31
വാസ്‌തു 32
വിവാഹ പൊരുത്തം 32
കൗണ്‍സിലിംഗ്‌ 34
ടൈം മാനേജ്‌മെന്റ്‌ 34
പഠന വൈകല്യം 35
ആക്‌റ്റീവ്‌ പേരന്റിംഗ്‌ 44
കാരിയര്‍ ഗൈഡന്‍സ്‌ 45
ഹിപ്‌നോട്ടിസം 48
ജ്ഞാന രാമായണം 49
സമര്‍പ്പണം 57
വൈരാഗ്യം 57
സമ്പൂര്‍ണ്ണ വ്യക്തിത്വം 58
ശിവ ലിംഗം 59
കാളി-ഭദ്ര കാളി 60
മഹാ ഭാരത്തിലൂടെ 61
ആത്മാവിന്റെ സ്വഭാവം 62
അദൈ്വതം 63
പതിനെട്ടാം പടി 63
കടുംബം 63
മൗനം 64
ഭഗവല്‍ ദര്‍ശനം 64


നവീകരിക്കപ്പെട്ട രണ്ടാം പതിപ്പ്‌.



ഓം ശ്രീമഹാഗണപതയേ നമ:



ഇന്ന്‌ ലോക ജനത അതി ദുസ്സഹമായ ഒരു ജീവിത പാന്ഥാവിലൂടെ മുന്നേറിക്കൊണ്ടിരിയ്‌ക്കുകയാണ്‌. തങ്ങളുടെ ദുഃഖത്തിനും, രോഗദി ദുരിതങ്ങള്‍ക്കും അറുതി വരുത്തുന്നതിനും, പരിഹാരം തേടുന്നതിനും പലരും പരക്കം പായുകയാണ്‌. മനുഷ്യന്റെ സകല ദുഃ ഖത്തിനും, ദുരിതങ്ങള്‍ക്കും; മതങ്ങളും, ആചാരങ്ങളും ശാശ്വത പരിഹാന്ദന്ദന്ദന്ദന്ദന്ദജ്ഞാനികളേയും, മറ്റു പലവിധ പണ്‌ഢിതരേയും ശാന്തിക്കും സമാധാനത്തിനും വേണ്ടി സന്ദര്‍ശിക്കുന്നു. അനവധി പണം ഇതിനായി ചിലവഴിക്കുന്നു. പള്ളികളിലും, ക്ഷേത്രങ്ങളിലും വഴിപാടുകള്‍ നടത്തുന്നു. എന്നാല്‍ ഇവര്‍ക്കൊന്നും അവര്‍ ഉദ്ദേശിച്ച ഫലം കിട്ടി കാണുന്നില്ല. ജനങ്ങള്‍ ഒന്നിനെ വിട്ട്‌ മറ്റൊന്നിലേക്ക്‌ പരക്കം പായുകയാണ്‌. ഒന്നിനും ഒരു അന്ത്യവും ലഭിക്കാതെ. എന്നാല്‍ പായുന്നതിന്റെ രഹസ്യവും, സത്യവും അവര്‍ അറിയുന്നതുമില്ല. അറിയുവാനായിട്ട്‌ മിനക്കിടാറുമില്ല. എന്നാല്‍ മറ്റൊരു കൂട്ടര്‍ ഉണ്ട്‌. അവരാകട്ടെ ആഭിചാരദി കര്‍മ്മാദികളാലും മറ്റും മുഴുകിയിരിക്കുകയാണ്‌. ആരും ഒന്നിലും സംതൃപ്‌തരല്ല എന്നതാണ്‌ നഗ്നമായ സത്യം. ഇവരുടെയെല്ലാം ഗതി പരമ ദയനീയമാണെന്നുള്ള സംഗതി നിങ്ങളോട്‌ പറയാതെ വയ്യ. ജാതി മത ഭേദമെന്യേ എല്ലാ വിധ ജനങ്ങളേയും സമുദായക്കാരേയും ഒരു പോലെ ആത്മീയപരമായും മനഃ ശാസ്‌ത്ര പരമായും ഈ എളിയ സംരംഭത്തുലൂടെ ഉദ്ധരിയ്‌ക്കുവാന്‍ ഞാന്‍ പ്രയത്‌നിക്കുകയാണ്‌. എന്റെ ഈ പ്രവര്‍ത്തനം കൊണ്ട്‌ നിങ്ങള്‍ക്ക്‌ ദര്‍ശനവും ശാന്തിയും ആനന്ദവും ലഭിയ്‌ക്കുകയാണെങ്കില്‍ ഞാന്‍ വലിയ കൃതാര്‍ത്ഥനായിരിയ്‌ക്കും. ഗുരുക്കന്മാര്‍ ആരൊക്കെയാണൊ അവരെയെല്ലാം നാം ആദരിക്കേണ്ടതാണ്‌. അവരുടെ വാക്കുകളെല്ലാം അമൃതിനു തുല്ല്യമാണ്‌. ഗുരുക്കന്മാരേയും, അതുപോലെ മറ്റു ജീവ ജാലങ്ങളേയും അവഗണിയ്‌ക്കുകയൊ വേദനപ്പെടുത്തുകയൊ ചെയ്യരുത്‌. പലരും പല ഗുരുക്കന്മാരേയും സിദ്ധന്മാരേയും സന്ദര്‍ശിച്ച്‌ പല വിധ ദീക്ഷകളും സ്വീകരിച്ചു കാണുന്നുണ്ട്‌. പലര്‍ക്കും ആത്മ ജ്ഞാനമോ സിദ്ധികളോ കിട്ടി കാണുന്നില്ല. അതിന്‌ ഗുരുക്കന്മാരേയോ മറ്റൊ കുറ്റം പറഞ്ഞിട്ട്‌ ഒരു കാര്യവുമില്ല. ശിഷ്യന്‍ തന്റെ കര്‍മ്മദോഷം കൊണ്ടാണ്‌ അങ്ങിനെ സംഭവിച്ചിരിയ്‌ക്കുന്നത്‌ എന്ന്‌ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതുപോലെ തന്നെയാണ്‌ ഓരോ മനുഷ്യന്റേയും അവസ്ഥ. മനുഷ്യന്റെ സകല ദുരവസ്ഥക്കും കാരണം മുന്‍ജന്മത്തിലൊ ഇഹ ജന്മത്തിലൊ ചെയ്‌തു പോയിട്ടുള്ള കര്‍മ്മ ദോഷങ്ങളുടെ ആകത്തുകയുടെ ഫലങ്ങളാണ്‌ ഇന്ന്‌ അനുഭവിച്ചു കൊണ്ടുരിക്കുന്നത്‌. അതിന്‌ ഈശ്വരനേയും, മറ്റുള്ളവരേയും എന്നു മാത്രമല്ല സ്വന്തം ജന്മത്തെ പോലും പഴിയ്‌ക്കുന്നതു ശരിയല്ല. അവരവരുടെ ദുഃഖത്തിനും ദുരിതത്തിനും കാരണം അവരവര്‍ തന്നെയെണ്‌ ഉത്തരവാദികള്‍ എന്ന്‌ നാം ഓരോരുത്തും ധരിയ്‌ക്കേണ്ടതാണ്‌. ഈശ്വരന്‍ ആര്‍ക്കും ഒരുതരത്തിലുള്ള കഷ്‌ടപ്പാടുകളും കൊടുക്കുന്നില്ല. ഈശ്വരന്‍ നിര്‍ഗുണനാണ്‌. അല്ലെങ്കില്‍ ഈശ്വരന്‍ എല്ലാവരേയും അപ്പപ്പോള്‍ തന്നെ ശിക്ഷിക്കുവാന്‍ തുടങ്ങിയാല്‍ ആരും തന്നെ ഈ ഭൂ മുഖത്ത്‌ കാണപ്പെടുമായിരുന്നില്ല. ദു:ഖവും, ദുരിതവും, സുഖവും ഓരോന്നും തനിച്ചു മാത്രമായി നല്‍കുവാന്‍ ഈശ്വരന്‍ ആരേയും സൃഷ്‌ടിച്ചിട്ടില്ല. എല്ലാം ഈശ്വര സൃഷ്‌ടിയാണെങ്കിലും ഈശ്വരന്‍ ആരേയും സൃഷ്‌ടിക്കുന്നില്ല. സര്‍വ്വ ചരാചരങ്ങളും അവരവരുടെ കര്‍മ്മത്തിനനുസരിച്ച്‌ ജന്മം സ്വീകരിച്ചു വരുന്നതാണ്‌. ദുഃഖത്തിലും, ദുരിതത്തിലും, സുഖത്തിലും ഒരുപോലെ തളരാതെ ദൈവ ചിന്തനയോടുകൂടി ജീവിതം മുന്നോട്ട്‌ നയിക്കുവാന്‍ പഠിയ്‌ക്കണം. ദുഃഖം വന്നാലും സുഖം വന്നാലും അതിനെ സസന്തോഷം സ്വീകരീയ്‌ക്കുവാന്‍ നാം തയ്യാറാകണം. പിന്നീട്‌ അവയെ പൂര്‍ണ്ണമായും തിരസ്‌കരിക്കണം. നമ്മുടെ സ്‌മൃതി പഥത്തില്‍ നിന്ന്‌ അവയെ ഉപേക്ഷിയ്‌ക്കണം. ഓര്‍മ്മയില്‍ വരുന്ന എല്ലാ സംഗതികളേയും ഒന്നിനെപ്പോലും എതിര്‍ക്കരുത്‌. പുഞ്ചിരി തൂകികൊണ്ട്‌ എല്ലാറ്റിനേയും സ്വീകരിച്ച്‌ അതേപടി വിട്ടു കളയുക. ഈശ്വരന്‌ നന്ദി പറയുക. നിങ്ങള്‍ ഇപ്പോള്‍ അനുഭവിച്ച ഈ വികാരം പിന്നീടൊരിയ്‌ക്കലും ഉണ്ടാകുകയില്ല. നിങ്ങളുടെ മുമ്പ്‌ ചെയ്‌തുപോയ കര്‍മ്മത്തിന്റെ ഫലമാണ്‌ നിങ്ങള്‍ ഇപ്പോള്‍ അനുഭവിയ്‌ക്കുന്നത്‌ എന്ന്‌ മനസ്സിലാക്കുക. അത്‌ നിങ്ങള്‍ക്ക്‌ സ്വീകരിയ്‌ക്കാതേയും അനുഭവിയ്‌ക്കാതേയും നിര്‍വ്വാഹമില്ല. ഈ സഹനം മൂലം നിങ്ങള്‍ക്ക്‌ ഈ സാഹചര്യം പിന്നീട്‌ ഒരിയ്‌ക്കലും നിങ്ങളുടെ ജീവിതത്തില്‍ അനുഭവിയ്‌ക്കേണ്ടി വരികയില്ല. നിങ്ങളുടെ ജീവിതത്തില്‍ സാഹചര്യങ്ങള്‍ അനുഭവിയ്‌ക്കാതേയും സ്വീകരിയ്‌ക്കാതേയും വന്നാല്‍ അത്‌ നിങ്ങളുടെ ജീവിത കാലമത്രയും പിന്‍തുടരും. അത്‌ മറ്റാരാലും മാറ്റുവാനാകുകയില്ല. ഇക്കാര്യമത്രയും നിങ്ങളുടെ ജീവിതകലമത്രയും നിങ്ങളെ തന്നെ വേട്ടയാടികൊണ്ടിരിയ്‌ക്കും.


എന്റെ ഈ ദ്വിദീയ സംരംഭം ഒരു ചുവടു വെയ്‌പു മാത്രമാണ്‌. ഇതില്‍ തന്നെ ഒത്തിരി പടികള്‍ ചവിട്ടി കയറുവാനുണ്ട്‌. എന്നെ ഇവിടം വരെ എത്തിച്ച എല്ലാവരോടും പ്രത്യേകിച്ച്‌ നല്ലവരായ സത്‌ ഗുരുക്കന്മാരേയും സുഹൃത്തുക്കളേയും സര്‍വ്വോപരി സര്‍വ്വേശ്വരനേയും ഞാന്‍ ഈ അവസരത്തില്‍ വിനയപൂര്‍വം അനുസ്‌മരിച്ചുകൊള്ളുന്നു. എല്ലാവരുടേയും നന്മയ്‌ക്കായി പ്രാര്‍ത്ഥിച്ചു കൊള്ളുന്നു. ഇവിടെ എന്റേതായ വാക്കുകളോ, വാചകങ്ങളോ, ആശയങ്ങളോ ഒന്നും തന്നെയില്ല. എല്ലാം ഇവിടെ ഉണ്ടായിരുന്നതാണ്‌. എന്റെ വാക്കുകളും, ആശയങ്ങളും മറ്റും പല ഗ്രന്ഥങ്ങളിലും ഇതുപോലെ തന്നെ കാണാം. അതു പോലെ തന്നെ ഇവ മറ്റു പലരില്‍ നിന്നും ശ്രവിക്കാവുന്നതാണ്‌. 'ഇദം ന മമ' എന്ന മഹത്‌ വചനം ഇവിടെ അനുസ്‌മരിക്കുക. ഇതൊന്നും എന്റേതല്ല എന്നാണ്‌ മേല്‍ പറഞ്ഞതിന്റെഅര്‍ത്ഥം. ഈ ചെറു ഗ്രന്ഥം എന്റെ മാതാ പിതാക്കള്‍ക്കും എന്റെ സര്‍വ്വ സദ്‌ ഗുരുക്കന്മാര്‍ക്കും വേണ്ടി സമര്‍പ്പിച്ചുകൊള്ളുന്നു.



നിങ്ങള്‍ക്ക്‌ ദിവ്യതയെ അറിയുന്നതിനും, മനസ്സിലാക്കുന്നതിനും ഉള്ള ആഗ്രഹത്തിന്റെ പേരില്‍ ഞാന്‍ നിങ്ങളെ ആദ്യമായി ഹാര്‍ദ്ദവമായി സ്വാഗതം ചെയ്‌തു കൊള്ളുന്നു. സര്‍വ്വ സാധാരണമായ ഒരു ജീവിത ശൈലിക്കതീതമായി നിങ്ങള്‍ക്ക്‌ ഉയരണമെന്നുള്ള തീവ്രമായിട്ടുള്ള ആഗ്രഹം തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു. കേവലം ഭൗതീക മോഹങ്ങള്‍ക്കും, നേട്ടങ്ങള്‍ക്കും വേണ്ടി ഒരു കൂട്ടം ജനങ്ങള്‍ പരക്കം പായുന്നു. എന്നാല്‍ മറുഭാഗത്ത്‌ മറ്റൊരു കൂട്ടം ജനങ്ങള്‍ ശാന്തിക്കും, സമാധാനത്തിനും, സന്തോഷത്തിനും വേണ്ടി പരക്കം പായുന്നു. ഇത്തരം പരക്കം പാച്ചിലുകള്‍ നമ്മുടെ നിത്യ ജീവിതത്തില്‍ ഒരു നിത്യ സംഭവമായി തീര്‍ന്നിരിക്കുന്നു. ആരും എങ്ങും എത്താതെ വേദനകളുടേയും, ദുരിതങ്ങളുടേയും തീ ചൂളയില്‍ വെന്തു നീറി കൊണ്ടിരിക്കുന്നു. നിങ്ങളുടെ അന്വേഷണ ത്വരയുടെ തീവ്രതക്കനുസരിച്ചായിരിക്കും നിങ്ങളുടെ ഫല പ്രാപ്‌തി.



വേദനകളും, ദുരിതങ്ങളും എന്ന്‌ ഞാന്‍ പറഞ്ഞുവല്ലോ. എന്നാല്‍ ഈ വേദനകളും, ദുരിതങ്ങളും എല്ലാ മനുഷ്യരിലും ഒരു പരിധി വരെ ഉണ്ടായിരിക്കുന്നതാണ്‌. അതിനോട്‌ അനുബന്ധിച്ച്‌ ഒരു അറ്റാച്ച്‌മെന്റ്‌ ഏറ്റെടുക്കുന്നതാണ്‌ മനുഷ്യരുടെ വേദനകളും, ദുരിതങ്ങളും. എന്നു വെച്ചാല്‍ വേദനകളും, ദുരിതങ്ങളും നാം സൃഷ്‌ടിച്ചെടുക്കുന്നവയാണ്‌. നാമെല്ലാവരും ജീവിതത്തില്‍ ഒരിക്കലെങ്കിലും കുത്തി വെയ്‌പ്പിന്‌ വിധേയരായിട്ടുള്ളവരാണല്ലോ. കുത്തിവെയ്‌പ്പു സമയത്ത്‌ ഒരു ചെറിയ വേദന നമുക്കെല്ലാവര്‍ക്കും അനുഭവപ്പെടുന്നതാണല്ലോ. എന്നാല്‍ ആ വേദന അധികം നേരം നീണ്ടു നില്‍ക്കാറില്ല. അല്‍പ്പ നേരം കഴിഞ്ഞാല്‍ ആ വേദന നിശ്ശേഷം മാറിയിട്ടുണ്ടാകും.

ഇതേ സമയം ഒരു കുഞ്ഞിനെയാണ്‌ കുത്തിവെയ്‌പ്പ്‌ നല്‍കിയിരുന്നതെങ്കില്‍ കുത്തിവെയ്‌പ്പിനു ശേഷവും കുറേ സമയത്തേക്ക്‌ ആ കരച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കും. ആളുകളെ കാണുമ്പോഴൊക്കെ ആ കുഞ്ഞ്‌ വെറുതെ കരഞ്ഞുകൊണ്ടിരിക്കും. ഇപ്പോള്‍ ആ കുഞ്ഞ്‌ കരയുന്നത്‌ വേദന കൊണ്ടല്ല. നിങ്ങള്‍ എന്നെ കുത്തി നോവിച്ചില്ലേ എന്ന ചിന്ത കൊണ്ടാണ്‌ ആ കുഞ്ഞ്‌ കരഞ്ഞ്‌ കൊണ്ടിരിക്കുന്നത്‌. അക്കാര്യം ഓര്‍ത്ത്‌ ഓര്‍ത്ത്‌ തേങ്ങി കൊണ്ടിരിക്കും. കുട്ടിയുടെ ഈ ചിന്തകൊ ണ്ട്‌ ഒരു അറ്റാച്ചുമെന്റ്‌ വരുന്നു. ഈ ബന്ധം ഒരു ദുരിതത്തെ സൃഷ്‌ടിച്ചെടുക്കുന്നു. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒന്നു ചിന്തിച്ചു നോക്കൂ. നിങ്ങള്‍ക്കീ നിമിഷത്തില്‍ വല്ല വേദനകളും, ദുരിതങ്ങളും ഉണ്ടോ? ഇല്ലേയില്ല! അപ്പോള്‍ അവയെല്ലാം നിങ്ങളുടെ സങ്കല്‍പ സൃഷ്‌ടികളാണ്‌.


ഉപവാസവും പട്ടിണിയും.

ഉജ്ജലമായ സനാതന ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ പൈതൃക സ്വത്തുക്കളാണല്ലോ വേദങ്ങളും ഉപനിഷത്തുകളും. ഈ പ്രപഞ്ചവും, ഇതിലെ സര്‍വ്വ ചരാചരങ്ങളും വേദങ്ങളിലും ഉപനിഷത്തുക്കളിലുമായി വ്യാപിപ്പിയ്‌ക്കപെട്ടിരിയ്‌ക്കുന്നു. ഉപനിഷത്ത്‌ എന്നാല്‍ അടുത്ത്‌ ഇരിയ്‌ക്കുക എന്നാണ്‌ അര്‍ത്ഥം. ഉപവാസം എന്നാല്‍ അടുത്ത്‌ വസിയ്‌ക്കുക എന്നു തന്നെയാണ്‌ അര്‍ത്ഥം. ഈശ്വരന്റെ അടുത്ത്‌ ഇരിയ്‌ക്കുക എന്നത്‌ എളുപ്പമുള്ള ഒരു കാര്യമല്ല എങ്കിലും വളരെ നല്ല ഒരു കാര്യം തന്നെയാണ്‌. ഈശ്വരനെ കുറിച്ച്‌ കൂടുതല്‍ അിറയുന്നവര്‍ക്കല്ലേ അതിനെക്കുറിച്ച്‌ ആധികാരികമായി പറയുവാനായി സാധിയ്‌ക്കുകയുള്ളൂ. ഈശ്വരനെ കുറിച്ച്‌ പറയുന്നതിനേക്കാള്‍ എളുപ്പം അനുഭവിച്ച്‌ അിറയുന്നതാണ്‌ സുഖകരം. ആദ്ധ്യാത്മിക വിഷയത്തില്‍ ഉപവാസത്തിനും പട്ടിണിയ്‌ക്കും വളരെ അന്തരമുണ്ട്‌. ഭക്ഷണം ഉപേക്ഷിക്കുന്നത്‌ ഒരിയ്‌ക്കലും ഉപവാസമാകുന്നില്ല. അങ്ങിനെയാണെങ്കല്‍ ഭൂലോകത്തിലുള്ള ദരിദ്രരായി പട്ടിണി കിടക്കുന്ന സര്‍വ്വരും ഉപവാസക്കാരായിരിയ്‌ക്കും. നമ്മള്‍ അവരെ ഉപവാസികള്‍ എന്ന്‌ വിളിക്കാറില്ല. ഉപവാസം എന്ന്‌ കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും പട്ടിണി എന്നാണ്‌ ആദ്യം ഓര്‍മ്മ വരിക. ഉപവാസം എന്നാല്‍ 'പ്രത്യാഹാരം` എന്നാണ്‌ ശരിയായ അര്‍ത്ഥം. സ്വമേധയാ ആഹാരദികളില്‍ നിന്ന്‌ പഞ്ചേന്ദ്രിയങ്ങളെ പിന്‍വലിക്കുകയാണ്‌ പ്രത്യാഹരം. പ്രത്യാഹരം എന്നു വെച്ചാല്‍, എല്ലാമുണ്ട്‌ - പക്ഷെ ഒന്നും വേണ്ടാ എന്ന മനോഭാവം കൊണ്ടുവരുന്നതാണ്‌ ഉപവാസം. ഒന്നുമില്ലത്തതുകൊണ്ട്‌ ഒന്നും കഴിച്ചില്ല എന്നത്‌ വെറും പട്ടിണി. ഈ വിത്യാസം നാം മനസ്സിലാക്കിയിരിക്കണം. ഉപവാസം ആത്മ നിയന്ത്രിതാമാണ്‌. പട്ടിണിക്കൊണ്ട്‌ ശരീരവും മനസ്സും ക്ഷീണിക്കുന്നു. എന്നാല്‍ ഉപവാസം കൊണ്ട്‌ ആത്മാവിനും മനസ്സിനും ശരീരത്തിനും ബലം വര്‍ദ്ധിപ്പിക്കുന്നു. `ജിതേ സര്‍വ്വേ ജിതേ രസേ' എന്ന പ്രമാണം കൈകൊണ്ട നമ്മുടെ മഹാന്മാര്‍ക്ക്‌ ഭക്ഷണം കിട്ടിയില്ലെങ്കില്‍ ഒരു പരാതിയില്ല. "മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കന്നത്‌ �" എന്ന യേശുവിന്റെ തിരുവചനം ഓര്‍ക്കുക.

ഭൂമിയിലുള്ള ചില ജീവികളും, വൃക്ഷങ്ങളും ഉപവാസം അനുഷ്‌ഠിക്കുന്നത്‌ നമുക്ക്‌ പരിചിതമാണ്‌. നമുക്ക്‌ ചുറ്റുമുള്ള ഇലവും, ആലും ഇല പൊഴിക്കുന്നതും, കോഴി പൊരുന്നി അടയിരിക്കുന്നതും നമുക്ക്‌ സുപരിചതങ്ങളാണല്ലോ. കോഴി അടയിരിക്കുമ്പോള്‍ ഭക്ഷണം ഉപേക്ഷിക്കുന്നത്‌ പതിവാണല്ലോ. ഇതുമൂലം കോഴിക്ക്‌ ശക്തി വര്‍ദ്ധനവാണ്‌ ഉണ്ടാകുന്നത്‌. അക്കാര്യം നമുക്ക്‌ അനുഭവമുള്ളതാണ്‌.

ശരീരം പ്രയത്‌നിച്ചാല്‍ അതിന്‌ വിശ്രമം ആവശ്യമാണ്‌. ശ്രമിച്ചവനേ വിശ്രമത്തിന്റെ ആവശ്യമുള്ളൂ. ഇതു മൂലം ശരീരത്തിനു ശരിയായ ഊര്‍ജ്ജം ലഭിക്കുന്നു. അദ്ധ്വാനിക്കാത്തവന്‌ വിശ്രമത്തിന്റെ ഗുണം ലഭിക്കുകയില്ല.

ദശരഥന്‍ എന്നാല്‍ 10 കുതിരകളെ പൂട്ടിയ തേര്‌ തെളിക്കുന്നവന്‍ എന്ന്‌ അര്‍ത്ഥം. അതായത്‌ 5 ജ്ഞാനേന്ദ്രിയങ്ങളും 5 കര്‍മ്മേന്ദ്രിയങ്ങളും കീഴടക്കിയവന്‍ എന്നാണ്‌ അര്‍ത്ഥം. ദശേന്ദ്രിയങ്ങളെ ജയിച്ചവന്‌ രാമന്‍ പുത്രനായി ജനിച്ചു. ` രമന്തേ യോഗിന അസ്‌മിന്‍ ഇതി രാമഃ ` എന്നാല്‍ രാമനില്‍ നിന്ന്‌ പരമാനന്ദം ലഭിച്ചു എന്ന്‌ മനസ്സിലാക്കണം. ദശമുഖന്‍, അതായത്‌ രാവണന്‍ 10 ഇന്ദ്രിയങ്ങളേയും ഒരോരു മുഖമായി തീര്‍ന്ന്‌ എല്ലാം അനിയന്ത്രിതമായി തീര്‍ന്നു. അവസാനം രാവണനില്‍ നിന്ന്‌ ഒരു പുത്രനുണ്ടായി. അവനാണ്‌ ലോകത്തെ ഞെട്ടിച്ച മേഘനാദന്‍. രാമന്‍ എല്ലാവര്‍ക്കും ആനന്ദം പകര്‍ന്നപ്പോള്‍ മേഘനാദനാകട്ടെ എല്ലാവര്‍ക്കും ദുഃഖം പങ്കിട്ടു.

നോട്ട്‌: (ജ്ഞാനേന്ദ്രിയങ്ങള്‍ 5. അവ ചക്ഷുസ്സ്‌, ശ്രോതം, ഘ്രാണേന്ദ്രിയം, രസ്‌ന, ത്വക്ക്‌. കര്‍മ്മേന്ദ്രീയങ്ങള്‍ 5. അവ ജിഹ്വ, പാണി, പാദം, പായു, ഉപസ്ഥം.)

പഞ്ചഭൂത തത്വം

പഞ്ചഭൂതങ്ങളെ കുറിച്ച്‌ എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അവ പൃഥി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണ്‌. അവയില്‍ പ്രധാനവും, സൂക്ഷ്‌മവും ആയ അംശവുമാണ്‌ ആകാശം. ഈ കാണുന്ന പ്രപഞ്ചവും ഇതിലെ സര്‍വ്വ ചരാചരങ്ങളും ഈ പഞ്ചഭൂത തത്വങ്ങളില്‍ അധിഷ്‌ഠിതമാണ്‌. ആകാശം എന്നാല്‍ ശൂന്യം എന്നാണ്‌ അര്‍ത്ഥം. ആകാശത്തിന്റെ സ്വാഭാവം ശൂന്യമായതു കൊണ്ടാണ്‌ വായു സഞ്ചരിക്കുകയും മര്‍ദ്ദ വിത്യാസം അനുഭവപ്പെടുകയും ചെയ്യുന്നത്‌.

അരി ഭക്ഷണവും, മറ്റു ആഹാര സാധനങ്ങളും പൃഥി തത്വമാണ്‌. പൃഥി തത്വം ശരീരത്തീന്‌ ആവശ്യമായി വരുന്നതു പോലെ തന്നെ മറ്റ്‌ തത്വങ്ങളും അത്യാവശ്യമായി വരുന്നു. പൃഥ്വി രൂപമായ ആഹാരത്തില്‍ ആകാശ രൂപമായ ആഹാരവും, ആകാശ രൂപമായ ആഹാരത്തില്‍ പൃഥി രൂപമായ ആഹാരവും പ്രതിഷ്‌ഠിയ്‌ക്കപ്പെട്ടിരിക്കുന്നു. നിത്യേന നാം ആകാശ തത്വം സ്വീകരിക്കുന്നുവെങ്കിലും ഉപവാസ സമയത്ത്‌ ആകാശ തത്വം അതിശക്തിയായി നമ്മുടെ ശരീരത്തില്‍ ആഹാര സ്വരൂപത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അതായത്‌ ഉപവാസ സമയത്ത്‌ നാം ആകാശ തത്വത്തെ ഭക്ഷണമായി സ്വീകരിക്കുന്നു എന്ന്‌ അര്‍ത്ഥം. എല്ലാ തത്വങ്ങളും ഒരുപോലെ സമനില പാലിച്ചില്ലെങ്കില്‍ ശരീരത്തിനകത്ത്‌ ഒരു അസന്തുലിതാവസ്ഥ സൃഷ്‌ടിക്കപ്പെടുന്നു. ഇതുമൂലം രോഗങ്ങളും പരവശങ്ങളും ഉണ്ടാക്കപ്പെടുന്നു. തന്മൂലം ആരോഗ്യം താറുമാറാകുന്നു. അതുകൊണ്ട്‌ ഇടയ്‌ക്ക്‌ ഉപവാസം അനുഷ്‌ഠിക്കുന്നത്‌ നന്നായിരിക്കും അതായത്‌ പൃഥീ തത്വമായ സാധാരണ ആഹാര സാധനങ്ങള്‍ ഇടക്ക്‌ ഉപേക്ഷിക്കുന്നത്‌ നന്നായിരിക്കും. അതുകൊണ്ടാണ്‌ വയറു നിറച്ച്‌ ആഹാരം കഴിക്കരുത്‌ എന്ന്‌ യോഗികള്‍ പറയപ്പെടുന്നത്‌. ഭക്ഷണം കഴിക്കുമ്പോള്‍ പകതി വയറു്‌ ഒഴിച്ചിടണമന്ന്‌ യോഗികള്‍ പറയുന്നത്‌ ഇതുകൊണ്ടാണ്‌. ആമശയത്തില്‍ പഞ്ചഭൂതങ്ങളും സംയോജിച്ച്‌ പ്രവര്‍ത്തിക്കുന്നു. വയറ്‌ നിറയുമ്പോള്‍ വായുവിന്‌ ആമാശയത്തില്‍ ഇടം കിട്ടാതെ വരുന്നതു മൂലമാണ്‌ ഏമ്പക്കം എന്ന പ്രതിഭാസം ഉണ്ടാകുന്നത്‌.

ഈശ്വരന്‍ അഥവ ദൈവം.

ഈശ്വരവാദികളും, നിരീശ്വരവാദികളും ഒരുപോലെ ഈശ്വരനെ കാണുവാന്‍ ആഗ്രഹിക്കുന്നുണ്ട്‌. ഒരു കൂട്ടര്‍ ഈശ്വരനെ കണ്ടെത്തുവാനും, മറ്റൊരു കുട്ടര്‍ ഈശ്വരനെ തേടിയും നടക്കുന്നു. യഥാര്‍ത്തില്‍ രണ്ടു കൂട്ടരും ഒരേ അവസ്ഥയെയാണ്‌ പ്രാപിച്ചിരിക്കുന്നത്‌. ഈശ്വര വിശ്വാസികള്‍ക്കും, അവിശ്വാസികള്‍ക്കും ഈശ്വരന്‍ ഒരുപോലെ അജ്ഞാതനാണ്‌. രണ്ട്‌ കൂട്ടരും ദൈവത്തിന്റെ പേരില്‍ ഒരുപാട്‌ മുറവിളി കൂട്ടുന്നുണ്ട്‌. എന്നാല്‍ രണ്ട്‌ കൂട്ടര്‍ക്കും ദൈവം വളരെ വളരെ അകലെയാണ്‌. അതുകൊണ്ട്‌ തന്നെയാണ്‌ അവരുടെ വാദ പ്രദിവാദങ്ങള്‍ അസാധുവായി തീരുന്നത്‌. വിശ്വാസികളുടെ കാര്യം തന്നെ എടുക്കുകയാണെങ്കില്‍ അവരില്‍ ചിലര്‍ക്ക്‌ ദൈവം ഇങ്ങിനേയും, മറ്റു ചിലര്‍ക്ക്‌ അങ്ങിനേയും ആണ്‌. എന്നു വെച്ചാല്‍ ദൈവം പലര്‍ക്കും അജ്ഞാതനാണ്‌ എന്നു മാത്രമല്ല പലര്‍ക്കും പലതരത്തിലാണ്‌. അനാഥ കുട്ടികളെപ്പോലെ പലരും ഇന്ന്‌ ഈ വിഷയത്തില്‍ ദുഃഖിതരാണ്‌. വിശ്വാസികളും, അവിശ്വാസികളും കൂരിരുട്ടില്‍ തപ്പി തടയുകയാണ്‌. പലരും ദൈവത്തെ സ്‌തുതിക്കുകയും, ആരാധിക്കുകയും ചെയ്യുന്നുവെങ്കിലും അനുഭവ സമ്പത്തു കുറവു മൂലം ദൈവത്തെ പഴിക്കുകയും, ശപിക്കുകയും, പുച്ഛിക്കുകയും ചെയ്യുന്നവരുണ്ട്‌.

ദൈവം മനുഷ്യരെപ്പോലെ ശിക്ഷിക്കുവാന്‍ ഇരിക്കുന്നവനല്ല. അദ്ദേഹം നിര്‍ഗുണ പരബ്രഹ്മമാണ്‌. അദ്ദേഹം നിഷ്‌പക്ഷമായി കാര്യ നിര്‍വ്വാഹണം നടത്തുന്നു. അമ്മയെ തല്ലിയാല്‍ പക്ഷം രണ്ടുണ്ട്‌. ഉപ്പ്‌ തിന്നവന്‍ വെള്ളം കുടിക്കും എന്നത്‌ തീര്‍ച്ചയാണ്‌. ഈശ്വരന്‍ പ്രകാശിതമാണ്‌. സദാനന്ദനാണ്‌. സത്യമാണ്‌. അദ്ദേഹത്തിന്‌ ദുഃഖമില്ല. പരിഭവമില്ല. എന്നാല്‍ സദാ കര്‍മ്മനിരതനാണ്‌. അങ്ങിനെയുള്ള ദൈവത്തിന്റെ സമാനതയിലുള്ളവനാണ്‌ മനുഷ്യന്‍. ഈശ്വരനെ അഥവ ഈശ്വരത്വം ലഭിക്കാത്തതു മൂലം ചിലര്‍ നിരാശരാണ്‌. കുറുക്കന്‌ പുളിക്കുന്ന മുന്തിരി കിട്ടിയ അനുഭവം പോലെയാണ്‌ ചിലര്‍ക്ക്‌. മറ്റു ചിലര്‍ക്കാകട്ടെ ഈശ്വരന്‍ കയ്‌ച്ചിട്ട്‌ ഇറക്കാനും വയ്യാ മധുരിച്ചിട്ട്‌ തുപ്പാനും വയ്യാത്ത അവസ്ഥ പോലെയാണ്‌.

ഈശ്വരന്‍ സത്യമാണെന്ന്‌ ഞാന്‍ മുമ്പ്‌ പറഞ്ഞുവല്ലോ. സത്യം എന്നത്‌ ബ്രഹ്മമാണ്‌. സത്യം എന്നതിനെ പിരിച്ചെഴുതി നോക്കുമ്പോള്‍ സത്‌ + തി + യം = സത്യം എന്ന്‌ നമുക്ക്‌ ലഭിക്കുന്നു. 'സത്‌' എന്നാല്‍ പ്രാണന്‍ എന്നും 'തി' എന്നാല്‍ അന്നജം എന്നും 'യം' എന്നാല്‍ ഊര്‍ജ്ജം എന്നുമാണ്‌ അര്‍ത്ഥം. ഈശ്വരന്‍ സൃഷ്‌ടി-സ്ഥിതി-സംഹാരം എന്നിവ അടങ്ങിയതാണ്‌. അതു തന്നെയാണ്‌ ഞാന്‍ മുമ്പ്‌ പറഞ്ഞിരുന്ന സംഗതിയും. സത്യം ത്യജിക്കുന്നവന്‍ ബ്രഹ്മത്തെ അഥവ ദൈവത്തെ ത്യജിക്കന്നു. നുണ പറയുന്നവരും കളവ്‌ ചെയ്യുന്നവരും ബ്രമത്തെയാണ്‌ അഥവ അവനവനെ തന്നെയാണ്‌ ചതിക്കുന്നത്‌. അതായത്‌ സ്വയം വഞ്ചിക്കപ്പെടുന്നു എന്ന്‌ സാരം. ഈ കാണുന്ന പ്രകൃതി അഥവ പ്രപഞ്ചം പഞ്ചഭൂത നിര്‍മ്മിതമാണ്‌. ഈശ്വരനും പഞ്ചഭൂത നിര്‍മ്മിതമാണ്‌. ഞാനും നിങ്ങളും പഞ്ചഭൂത നിര്‍മ്മിതമാണ്‌. അപ്പോള്‍ പ്രകൃതിയും, ഈശ്വരനും, ഞാനും നിങ്ങളും എല്ലാം സൃഷ്‌ടി-സ്ഥിതി-സംഹാരം എന്നിവ മുറപോലെ നടത്തുന്നു. നമ്മളും ബ്രഹ്മത്തിന്റെ ഒരു ഭാഗമാണ്‌. അതുകൊണ്ട്‌ നാമെല്ലാവരും ബ്രഹ്മമാണ്‌. അതു കൊണ്ട്‌ നാമെല്ലാവരും ഈശ്വരന്മാരാണ്‌.

നാമെല്ലാവരും സത്യമാണ്‌. നമ്മളെല്ലാവരും ഈശ്വരന്മാരാണ്‌. ബൈബളില്‍ യേശു ഇങ്ങിനെ പറയുന്നു "ഞാനും എന്റെ പിതാവും ഒന്നായിരിക്കുന്നതുപോലെ നിങ്ങളും ഒന്നായിരിക്കുവിന്‍". വാസ്‌തവത്തില്‍ ഞാനും നിങ്ങളും ഈശ്വരനും ഒന്നാണെന്നും മറിച്ച്‌ വ്യത്യസ്ഥമായ ഒന്നല്ല എന്നും ഇതില്‍ നിന്നും നമുക്ക്‌ മനസ്സിലാക്കാം. നാം നമ്മുടെ ശരീരത്തിലെ അവയവങ്ങളെ ചിലതിനെ മാത്രം സ്‌നേഹിക്കുകയും മറ്റു ചിലതിനെ മാത്രം വെറുക്കുകയും ചെയ്യാറില്ലല്ലോ. അതു കൊണ്ടു തന്നെയാണ്‌ യേശു തന്നെ തന്റെ ശത്രുക്കളെ സ്‌നേഹിക്കുവാന്‍ ഉപദേശിച്ചിരിക്കുന്നത്‌. നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ തന്നെ സ്‌നേഹിക്കുവാന്‍ യേശു നമ്മെ പഠിപ്പിച്ചിരിക്കുന്നു. നമ്മുടെ ശരീരത്തിലെ പല അവയവങ്ങള്‍ പോലെ തന്നെയാണ്‌ നമ്മുടെ സഹോദരങ്ങളും, സഹജീവികളും, മറ്റു ചരാചരങ്ങളും. അതുകൊണ്ട്‌ ബുദ്ധ ദേവന്‍ നമുക്ക്‌ അഹിംസയെ ഉപദേശിക്കുന്നു. പുരാണങ്ങളിലും ഇതിഹാസങ്ങളിലും ചെന്ന്‌ വെറുതെയൊന്ന്‌ ഇറങ്ങി നോക്കിയാല്‍ ഇതിനു വേണ്ട അനവധി ഉദാഹരണങ്ങള്‍ കാണാനാകുന്നതാണ്‌.

പ്രകൃതിയിലേക്ക്‌ നോക്കുക. പഞ്ചഭൂതങ്ങളില്‍ ഭൂമി കോപിക്കുമ്പോള്‍ ഭൂമി കുലുങ്ങുന്നു. ജലം കോപിക്കുമ്പോള്‍ പ്രളയവും, വായു കോപിക്കുമ്പോള്‍ കൊടുങ്കാറ്റും,അഗ്നി കോപിക്കുമ്പോള്‍ അത്യുഷ്‌ണവും, ആകാശം കോപിക്കുമ്പോള്‍ ശൂന്യവും ന്യൂനമര്‍ദ്ദവും സംഭവിക്കുന്നു. നോക്കൂ പ്രിയരേ, ഇതു തന്നെയല്ലെ നമ്മുടെയൊക്കെ ശരീരത്തിലും നടക്കുന്നത്‌. കോപം എന്ന വികാരം ആകാശം എന്ന തത്വം കോപിക്കിമ്പോള്‍ ഉണ്ടാകുന്നു. പനി, വായു കെട്ടല്‍, വയറിളക്കം തുടങ്ങി രോഗങ്ങള്‍ നമ്മുടെ ശരീരത്തിലും ഉണ്ടാകുന്നുണ്ടല്ലോ. പഞ്ചഭൂതങ്ങളുടെ അസന്തുലിതാവസ്ഥയാണ്‌ സര്‍വ്വ രോഗങ്ങള്‍ക്കും കാരണം.

അസന്തുലിതാവസ്ഥ എങ്ങിനെ സംഭവിക്കുന്നു. പ്രകൃതിയില്‍ നിന്ന്‌ അതിന്റെ സ്ഥായി ഭാവത്തില്‍ നിന്ന്‌ വ്യതിചലിക്കപ്പെടുമ്പോള്‍ അങ്ങിനെ സംഭവിക്കുന്നു. കെമിസ്‌ട്രിയില്‍; രണ്ട്‌ ഹൈഡ്രജനും, ഒരു ഓക്‌സിജനും കൂടിചേര്‍ന്നാലാണ്‌ ജലം ഉണ്ടാകുന്നത്‌ എന്ന്‌ എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. എന്നാല്‍ 2 ഹൈഡ്രജനില്‍ ഒന്നു മാറ്റിയാല്‍ ആ നീക്കം ചെയ്‌തതിലേക്ക്‌ മറ്റൊന്ന്‌ ആദേശം ചെയ്യുവാന്‍ നോക്കും. ഇങ്ങിനെ വരുമ്പോള്‍ ഒരു അസന്തുലിതാവസ്ഥ ഇവിടെ സംജാതമാകും. ഈ അസന്തുലിതാവസ്ഥ മൂലം അവിടെ ഒരു സംഹാരം തന്നെ നടക്കും. ഒരു പ്രകടനം പോകുമ്പോള്‍ അതില്‍ നിന്നും ഒരാള്‍ നീങ്ങി പോയാല്‍ അവിടെ സ്വാഭാവികമായും ഒരു വിടവ്‌ സംഭവിക്കുന്നു. മുറിഞ്ഞു പോയ വിടവ്‌ നികത്തുവാന്‍ പിന്നിലെ അണികള്‍ പെട്ടെന്ന്‌ ഒരു മുന്നേറ്റം നടത്തുന്നു. ഇതു തന്നെയാണ്‌ പഞ്ചഭൂതങ്ങളുടേയും അവസ്ഥ. മറ്റൊരുതരത്തില്‍ പറയുകയാണെങ്കില്‍ വായു ഇല്ലാത്ത ഒരു മുറിയില്‍ ഒരു വ്യക്തി കയറിയാല്‍ അയാള്‍ പ്രാണവായുവിനു വേണ്ടി മല്ലടിക്കുന്ന ഒരു അവസ്ഥ സംജാതമാകുന്നതാണ്‌. ഇതൊക്കെ തന്നെയാണ്‌ പ്രപഞ്ചത്തിലും ഓരോ ശരീരങ്ങളിലും നടക്കുന്നത്‌. ഇത്‌ ഒരു നിത്യ സംഭവവുമാണ്‌. ഇക്കാര്യങ്ങള്‍ നാം അിറയുന്നില്ല. ഇക്കാര്യങ്ങള്‍ നാം മനസ്സിലാക്കിയാല്‍ ചികിത്സാ രംഗത്ത്‌ ഒരു മുന്നേറ്റം നടത്താം. അജ്ഞാനത്തില്‍ നിന്ന്‌ മഹത്തായ ജ്ഞാനത്തിലേക്ക്‌ നമുക്ക്‌ പ്രവേശിക്കാം. ഭാരത ദര്‍ശനങ്ങള്‍ ആകെ 6 എണ്ണമാണ്‌. അതില്‍ 4 എണ്ണത്തില്‍ ഈശ്വരനെക്കുറിച്ച്‌ ഒന്നും തന്നെ പറയുന്നില്ല. യോഗ ദര്‍ശനത്തിലാകട്ടെ ഈശ്വരനെ കുറിച്ച്‌ ഭാഗീകമയി പറയപ്പെടുന്നു. എന്നാല്‍ ഉത്തര മീമാംസികത്തിലാകട്ടെ ഈശ്വരനെ കുറിച്ചുള്ള പരമാര്‍ശങ്ങളാണ്‌ മഴുവനും.

സത്യം=ബ്രഹ്മം


സത്‌ + തി + യം

പ്രാണന്‍ അന്നജം ഊര്‍ജ്ജം/അഗ്നി

പ്രാണമയ കോശം അന്നമയ കോശം ഊര്‍ജ്ജമയകോശം

ബ്രഹ്മാവ്‌ വിഷ്‌ണു ശിവന്‍

സൃഷ്‌ടി സ്ഥിതി സംഹാരം

ഓംകാരം ( പ്രപഞ്ച തത്വം)

പ്രണവ മന്ത്രം

ബ്രഹ്മം

മേല്‍ കാണിച്ചിരിക്കുന്നതില്‍ നിന്ന്‌ വളരെ നിസ്സാരമായി വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സങ്കീര്‍ണ്ണമായി കിടന്നിരുന്ന ദൈവത്തിനെ ലഘൂകരിച്ച്‌ ചിത്രീകരിച്ചിരിക്കുന്നു. നാം പൂജ നടത്തുമ്പോഴും, പ്രാര്‍ത്ഥിക്കുമ്പോഴും മറ്റും പഞ്ചഭൂതങ്ങളെ തന്നെയാണ്‌ അനുസ്‌മരിക്കുന്നത്‌. എണ്ണ ജലത്തേയും, ജ്വാല അഗ്നിയേയും, വിളക്ക്‌ പൃഥ്വിയേയും പ്രതിനിധീകരിക്കുന്നു. ആചാര്യന്മാര്‍ പണ്ടുതന്നെ ഈ മഹാ സത്യം അിറഞ്ഞ്‌ പ്രവര്‍ത്തിച്ചിരുന്നു എന്നതിന്‌ മകുടോദാഹരണമാണിത്‌. ഇനി നിങ്ങള്‍ ദൈവത്തെ എങ്ങിനെയാണ്‌ കാണുന്നതെന്ന്‌ അറിയുവാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌.

വേദങ്ങളില്‍ അഗ്നിക്ക്‌ വളരെ പ്രാധാന്യം കല്‍പിക്കുന്നുണ്ടല്ലോ. അഗ്നിയാണ്‌ ജീവന്റെ ആധാരം. ജീവനില്ലാത്ത ഒരു ശവശരീരത്തില്‍ ചൂട്‌ കാണുകയില്ല. താപം ഇല്ലായെങ്കില്‍ അവിടെ അഗ്നിയില്ല. അഗ്നി ഇല്ലായെങ്കില്‍ ജീവനും ഇല്ലായെന്ന്‌ അര്‍ത്ഥം. അഗ്നി ഒരു കര്‍മ്മം ചെയ്യുവാന്‍ പ്രേരിപ്പിക്കന്നു. തിരി കത്തുവാന്‍, ദഹിപ്പിക്കുവാന്‍ ഒക്കെ പ്രേരിപ്പിക്കുന്നു. പ്രേരണ കൊണ്ട്‌ മാത്രം കാര്യം സാദ്ധ്യമാകുകയില്ല. അതിന്‌ സഹായം ആവശ്യമാണ്‌. സഹായമായി വായുവും, ആകാശവും വേണം. ഈ സഹായവും, പ്രേരണയും ഉണ്ടാകണമെങ്കില്‍ അതിന്‌ ഒരു ഉത്ഭവം വേണം. ആ ഉത്ഭവം ഭൂമിയും, ജലവും ആയി ഉത്ഭവിക്കുന്നു. എല്ലാറ്റിന്റേയും അടിസ്ഥാനം സൂര്യനാണ്‌ എന്നതില്‍ ആര്‍ക്കും ഒരു എതിരും ഉണ്ടാകുകയില്ല. ഊര്‍ജ്ജത്തിന്റെ കേന്ദ്രമാണല്ലോ സൂര്യന്‍. സൂര്യനില്‍ നിന്നാണ്‌ സസ്യങ്ങള്‍ ഭക്ഷണം പാകം ചെയ്‌തുകൊണ്ടിരക്കുന്നത്‌.

കണ്ണ്‌ അഗ്നിയാണ്‌. അഗ്നി സൂര്യനാണ്‌. സൂര്യനാണ്‌ പരമാത്മാവ്‌. സൂര്യനായ പരമാത്മാവ്‌ അധിവസിക്കുന്നത്‌ ഈ അന്തരീക്ഷത്തിലാണ്‌. അന്തരീക്ഷം സ്ഥിതി ചെയ്യുന്നതോ ആകാശത്തിലും. ആകാശത്തില്‍ വായുവുണ്ട്‌. വായു സ്ഥിതി ചെയ്യുന്നത്‌ പൃഥ്വി അഥവ ഭൂമിയിലും. ഭൂമിയിലാണെങ്കില്‍ ജലവും ഉണ്ട്‌. പഞ്ചഭൂതങ്ങളുടെ പരസ്‌പര ലയനമാണ്‌ ഈ പ്രപഞ്ചം. അതു തന്നെയാണ്‌ സാക്ഷാല്‍ ഈശ്വരനും. ഇതിന്റെ തനി പകര്‍പ്പാണ്‌ മനുഷ്യനുള്‍പ്പടെയുള്ള സകല ജീവജാലങ്ങളും. ഇരുമ്പിലും തൂണിലും പഞ്ചഭൂതങ്ങളുണ്ട്‌. അതുകൊണ്ട്‌ അതിലും ഈശ്വരനുണ്ട്‌ എന്ന്‌ പറയുന്നത്‌. അതുപോലെ മനുഷ്യരിലും ഈശ്വരനുണ്ട്‌. അപ്പോള്‍ എല്ലാം ഈശ്വരമയമാണ്‌. എല്ലാം ഈശ്വര തുല്യമാണ്‌. അങ്ങിനെ ഈശ്വരത്വം എവിടേയും വ്യാപിച്ചിരിക്കുന്നതായി നമുക്ക്‌ കണ്ടെത്താവുന്നതാണ്‌. പഞ്ചഭൂതങ്ങള്‍ എവിടേയും സ്ഥിതി ചെയ്യുന്നതു മൂലം ഈശ്വരന്‍ സര്‍വ്വവ്യാപിയാണ്‌. ബൈബിളില്‍ മനുഷ്യന്‍ മണ്ണാകുന്നു, മണ്ണിലേക്ക്‌ മടങ്ങും എന്ന്‌ പറയപ്പെടുന്നു. മണ്ണില്‍ മേല്‍ പറഞ്ഞ പഞ്ചഭൂതങ്ങളും അടങ്ങിയിട്ടുണ്ട്‌. കൂടാതെ ദൈവം സ്വന്തം രൂപത്തില്‍ മനുഷ്യനെ സൃഷ്‌ടിച്ചു എന്ന്‌ ബൈബിള്‍ പറയുന്നു. പഞ്ചഭൂത തത്വങ്ങള്‍ അടങ്ങിയ ഈശ്വരന്‍ പഞ്ചഭൂത തത്വങ്ങള്‍ അടങ്ങിയ സര്‍വ്വ ചരാചര സൃഷ്‌ടികളും നടത്തി. അജ്ഞാനികളായ മനുഷ്യന്‍ പലതിന്റേയും പിറകെ ഓടി തളരുകയല്ലാതെ മറ്റെന്തു ചെയ്യുവാനാണ്‌. അവര്‍ക്ക്‌ ഒന്നിലും ഒരു സംതൃപ്‌തിയുമില്ല. നമുക്കെല്ലാം വളരെ സുപരിചിതമായ മന്ത്രമാണല്ലോ പഞ്ചാക്ഷരി. പഞ്ചഭൂതങ്ങളടങ്ങുന്ന `നമശിവായ` മറ്റൊന്നല്ല. നമശിവായിലെ ഓരോ അക്ഷരങ്ങളും പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നു. ഇക്കാര്യം മനസ്സിലാക്കിയവന്‌ പിന്നെയെന്തിനാണ്‌ മതം, സമുദായം. എല്ലാം വെറും ഒരു ഭ്രാന്ത്‌. എല്ലാം വെറും പൊയ്‌മുഖങ്ങള്‍.

ചുരുക്കത്തില്‍ അഗ്നി പ്രേരിപ്പിക്കുന്നു. എല്ലാം ദഹിപ്പിക്കുന്നതിന്‌ പ്രേരിപ്പിക്കുന്നു. ആകാശവും, വായുവും സഹായിക്കുന്നു. അഗ്നി കത്തുന്നതിന്‌ സഹായിക്കുന്നു. വായുവും ആകാശവും ഇല്ലായിരുന്നുവെങ്കില്‍ അഗ്നി എരിയുകയില്ല. താപം മൂലം ഭൂമിയും ജലവും ഉല്‍ഭവിക്കുന്നു. അതായത്‌ ദഹന പ്രക്രിയയിലൂടെ ഒരു പുതിയ ഉല്‍പന്നം ഉണ്ടാകുന്നു. വിറക്‌ കത്തി എരിഞ്ഞതില്‍ പിന്നെ ചാരം ഉണ്ടാകുന്നു. ഈ ചാരം പിന്നീടൊരിക്കലും വിറകായി തീരുകയില്ല.



കണ്ണ്‌ അഗ്നിയാണ്‌. അഗ്നി സൂര്യനാണ്‌. സൂര്യന്‍ പരമാത്മാവാണ്‌. പരമാത്മാവായ സൂര്യന്‌ വസിക്കുവാന്‍ അല്ലെങ്കില്‍ സ്ഥിതി ചെയ്യുവാന്‍ അന്തരീക്ഷം വേണം. അന്തരീക്ഷത്തില്‍ ആകാശമുണ്ട്‌. ആകാശത്തില്‍ വായുവുണ്ട്‌. വായുവില്‍ പൃഥ്വിയും പൃഥ്വിയില്‍ ജലവും ഉണ്ട്‌. പൃഥ്വിയില്‍ നിന്ന്‌ സസ്യങ്ങള്‍ ഉല്‍ഭവിക്കുന്നു. സസ്യങ്ങള്‍ക്ക്‌ നിലനില്‍പ്പുണ്ടാകണമെങ്കില്‍ സൂര്യന്‍ വേണം. സൂര്യന്‍ പരമാത്മാവാണ്‌. ഈ പരസ്‌പര ബന്ധമാണ്‌ പ്രകൃതി അഥവ ഈശ്വരന്‍.

പഞ്ചഭൂതങ്ങളായ പൃഥ്വി, ജലം, ആകാശം, വായു, ആഗ്നി എന്നിവയോടുകൂടി സൂര്യനും ചന്ദ്രനും കൂടി ചേരുന്നു. പകല്‍ സൂര്യനും, രാത്രിയില്‍ ചന്ദ്രനും നമുക്ക്‌ പ്രകാശം തരുന്നു. ഇവരുടെ പ്രകാകാശത്തിന്റെ സഹായത്താലാണ്‌ നമുക്ക്‌ വസ്‌തുതകള്‍ ദൃശ്യമാകുന്നത്‌. ഇതോടു കൂടി ഞാന്‍ എന്ന പ്രഭാവം അഥവ ആത്മാവ്‌ കൂടി ചേരുമ്പോള്‍ പ്രകൃതി അല്ലങ്കില്‍ ഈശ്വരന്‍ മുഴുവനായി തീരുന്നു. ഇങ്ങിനെ എട്ട്‌ സംഗതികള്‍ ചേര്‍ന്നതാണ്‌ ഈശ്വരന്‍. പ്രകൃതി അഥവ ഈശ്വരന്‍ ഇങ്ങിനെ എട്ട്‌ സംഗതികള്‍ ചേര്‍ന്നതാെണന്ന്‌ മനസ്സിലായല്ലോ. പ്രകൃതിയിലെ സര്‍വ്വ ചരാചരങ്ങളിലും ഈ തത്വം തന്നെ ഉള്‍കൊള്ളുന്നു. അപ്പോള്‍ പിന്നെ ഞാനും നിങ്ങളുമൊക്കെ ഒന്നാണ്‌. ഞാന്‍ - നീ എന്ന ഒരു വ്യത്യാസവും ഇല്ല. ശബരിമലയിലെ 'തത്വമസി', തത്വം നീ തന്നെയാകുന്നു എന്ന വാക്യം ശ്രദ്ധിക്കുക.

ബൈബളില്‍ ദൈവം ആദ്യം ആകാശവും ഭൂമിയും സൃഷ്‌ടിച്ചു എന്നും, അവന്റെ ഛായയില്‍ മനുഷ്യനെ സൃഷ്‌ടിച്ചു എന്നും പറയുന്നു. ആദിയില്‍ വചനം ( പ്രണവ മന്ത്രം - ഓങ്കാര ശബ്‌ദം ) ഉണ്ടായിരുന്നു. വചനം അവനോടു കൂടെ ആയിരുന്നു എന്നും പറയുന്നു. മേല്‍ പറഞ്ഞ കാര്യങ്ങള്‍ ബൈബിളുമായും, പുരാണങ്ങളുമായും, മറ്റു മത ഗ്രന്ഥങ്ങളുമായും താരതമ്യപ്പെടുത്തുക. പ്രപഞ്ചം അഷ്‌ട യോനിയില്‍ തീര്‍ത്തിരിക്കുന്നു. യോനി എന്നാല്‍ പ്രാണന്‍ എന്നര്‍ത്ഥം. വേദാദികളിലും ദേവി ആദ്യം ആകാശവും ഭൂമിയും സൃഷ്‌ടിച്ചു എന്നു തന്നെയാണ്‌ എഴുതപ്പെട്ടിരിക്കുന്നത്‌. ദൈവം പ്രകാശമാകുന്നു എന്ന്‌ ഞാന്‍ മുമ്പു സൂചിപ്പിച്ചുവല്ലോ. നമ്മളും അതു പോലെ പ്രകാശമാകുന്നു. നമ്മുടെ ശരീരത്തിനു ചുറ്റും ഒരു പ്രകാശ വലയം ഉണ്ട്‌. അതിനെ ഇംഗ്ലീഷില്‍ ഓറ എന്ന്‌ വിളിക്കപ്പെടുന്നു. ഇവ പല നിറങ്ങളിലും കാണപ്പെടുന്നു. ദേവീ ദേവന്മാരുടേയും ക്രിസ്‌തുവിന്റേയും മറ്റും തലയുടെ പിന്നിലായി ഒരു പ്രകാശ വലയം നാം കണ്ടിരിക്കുന്നതാണല്ലോ.


ഈശ്വരന്‍ നിങ്ങള്‍ക്ക്‌ കാലമിത്രയും അജ്ഞാതനായിരുന്നു. നിങ്ങള്‍ ഈശ്വരനെ ആരാധിക്കികയും, സ്‌തുതിക്കുകയും, പ്രാര്‍ത്ഥിക്കുകയും ഒക്കെ ചെയ്യുന്നത്‌ എന്തിനാണ്‌? സ്വന്തം സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി മത്രമാണ്‌ എന്ന്‌പറയുന്നതില്‍ എന്താണ്‌ തെറ്റ്‌? ഈശ്വരനോട്‌ എന്തും ചോദിക്കാമെന്ന്‌ വിചാരിക്കുന്നത്‌ ശുദ്ധ അസംബന്ധമാണ്‌. അവനവന്റെ നില മറന്നു കൊണ്ടാണ്‌ പലരും ഈശ്വരനോട്‌ പ്രാര്‍ത്ഥിക്കുന്നത്‌. ലഭിക്കുവാന്‍ അര്‍ഹതയുണ്ടോ എന്നു പോലും പലരും ചിന്തിക്കുന്നില്ല. പിന്നെ ഈശ്വരനെ വെറുതെയിരുന്ന്‌ പഴിക്കുകയായി പലരും. നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളോട്‌ ചന്ദ്രനില്‍ പോകുവാന്‍ റോക്കറ്റ്‌ വേണം എന്ന്‌ ആവശ്യപ്പെടുന്നതു പോലെയാണ്‌ ഈശ്വരനോടുള്ള നിങ്ങളുടെ പല പ്രാത്ഥനകളും. നമ്മള്‍ നമ്മുടെ മാതാപിതാക്കളോട്‌ എന്തൊക്കെ ആവശ്യപ്പെടാമെന്ന്‌ ഒരു ഏകദേശ ധാരണ നമുക്കൊക്കെയുണ്ട്‌. അതിന്‌ നമുക്ക്‌ നമ്മുടെ സാഹചര്യവും, സന്ദര്‍ഭവും പരിചയവുമുണ്ട്‌. ഇതു പോലെയാണ്‌ ഈശ്വരനും എന്ന്‌ നാം അിറയുന്നില്ല. നാം തന്നെ ഈശ്വരനായിരിക്കുമ്പോള്‍ നമ്മോടു തന്നെ എന്താണ്‌ പ്രാര്‍ത്ഥിക്കുവാന്‍ കഴിയുക? അറിവല്ലായ്‌മയും, പരിചയക്കുറവും ആണ്‌ നിങ്ങളെ ഇത്തരത്തില്‍ നയിക്കുന്നത്‌. നമ്മുടെ മാതാപിതാക്കളെ പോലെ ദൈവം ശിക്ഷിക്കുവാന്‍ ഇരിക്കുന്നവനല്ല. അതുകൊണ്ട്‌ നിങ്ങള്‍ക്ക്‌ തല്‍ക്കാലം നമ്മുടെ ദൈവത്തെ പറ്റി ആശ്വസിക്കാം. നിങ്ങള്‍ ഓരോ പ്രവര്‍ത്തി ചെയ്യുമ്പോഴും അതിനു തക്ക ഫലം നിങ്ങള്‍ക്ക്‌ ലഭിക്കുന്നു. അതാണ്‌ കര്‍മ്മഫലം.

ഈശ്വരന്‍ സര്‍വ്വ വ്യാപിയാണെന്ന്‌ പറയപ്പെടുന്നു. വിഷ്‌ണു എന്നാല്‍ വ്യാപിച്ചു കിടക്കുന്നത്‌ എന്ന്‌ അര്‍ത്ഥം. ഇത്‌ എത്ര മാത്രം ശരിയാണെന്ന്‌ നോക്കാം. ഉദാഹരണമായി നമ്മുടെ കടലിലെ വെള്ളത്തിന്റെ കാര്യം തന്നെ എടുക്കാം. കടലിലെ വെള്ളത്തിന്‌ ഉപ്പു രസമുണ്ട്‌. വെള്ളത്തില്‍ മുഴുവനായും ഉപ്പ്‌ ലയിച്ചിരിക്കുകയാണ്‌. നാം കടലിലെ ഉപ്പിനാണോ അതോ വെള്ളത്തിനാണോ പ്രാധാന്യം കൊടുക്കുക. ഉപ്പ്‌ വെള്ളത്തില്‍ ലയിച്ചിരിക്കുകയാണല്ലോ. വെള്ളം ഇല്ലായിരുന്നുവെങ്കില്‍ ഉപ്പിന്‌ വെള്ളത്തില്‍ ലയിക്കുവാന്‍ സാധിക്കുകയില്ലായിരുന്നു. ഉപ്പിന്‌ അലിയുവാന്‍ ഇടം കൊടുത്തതാരാണ്‌? അപ്പോള്‍ ഉപ്പാണോ വെള്ളമാണോ പ്രാധാനം. അതുപോലെ ഈശ്വരന്‌ അലിയുവാന്‍ ഇടം നല്‍കിയത്‌ ആരാണ്‌? ചരാചരങ്ങളായ വസ്‌തുക്കളോ, അതോ? മണ്ണിലും, വിണ്ണിലും, ഇരുമ്പിലും, തൂണിലും ഈശ്വരന്‍ ഉണ്ടെന്ന്‌ പറയപ്പെടുന്നു. വസ്‌തുവിനാണോ അതോ അതില്‍ ലയിച്ചിരിക്കുന്ന ഒന്നിനാണോ പ്രാധാന്യം നല്‍കേണ്ടത്‌. രണ്ടിനുമല്ല, മിറച്ച്‌ സകലതിനുമാണ്‌ എന്ന്‌ നിശ്ചയം. എല്ലാമായിരിക്കുന്നതാണ്‌ ഈശ്വരന്‍. ഒന്നില്‍ നിന്നും വേറിട്ടു നില്‍ക്കുന്നുമില്ല. എന്നാല്‍ ഒന്നിലും ലയിച്ചിരിക്കുന്നുമില്ല. എല്ലാമായതാണ്‌ ഈശ്വരന്‍. ഉണ്മ എന്ന ഉള്ളായ്‌മയും, ഇല്ലാ എന്ന ഇല്ലായമയും രണ്ടും ഇല്ല. ഇവ രണ്ടും ഒന്നാണ്‌. എന്നാല്‍ ഇവ രണ്ടും ഒന്നല്ല. നാമ രൂപാദികളാണ്‌ ഈശ്വരനേയും, മറ്റു ചരാചരങ്ങളേയും തിരിച്ചറിയുവാന്‍ സഹായിക്കുന്നത്‌. സമയവും മറ്റൊരു പ്രധാന ഘടകമാണ്‌. എന്നാല്‍ ഇതില്‍ നിന്ന്‌ വ്യത്യസ്‌തമായി ചിന്തിക്കുവാന്‍ തുടങ്ങുമ്പോള്‍ സംഗതികള്‍ പിടി കിട്ടും.

ബ്രഹ്മം എന്നാല്‍ നശിക്കാത്തത്‌ അഥവ മാറാത്തത്‌, നിത്യം, അനശ്വരമായത്‌ എന്നൊക്കെ അര്‍ത്ഥം. ജഗത്ത്‌ എന്നാല്‍ മാറികൊണ്ടിരിക്കുന്നത്‌, നശിക്കുന്നത്‌ എന്ന്‌ അര്‍ത്ഥം. ഈശ്വരന്‍ എല്ലാറ്റിലും നിറഞ്ഞിരിക്കുന്നു. ഈശ്വരന്‍ എല്ലാറ്റിലും ഉണ്ട്‌. എന്നാല്‍ നിങ്ങള്‍ ഈശ്വരനില്‍ ഇല്ല. തന്മൂലം നിങ്ങള്‍ക്ക്‌ ജീവിതത്തില്‍ രോഗങ്ങളും ദുരിതങ്ങളും ഉണ്ടായി. ഒരു അമ്മ മാതാവാകുന്നത്‌ എങ്ങിനെയാണ്‌? ഗര്‍ഭം ധരിച്ച്‌ പ്രസവിച്ചിട്ടാണ്‌. അമ്മയുടെ ഉദരത്തിലെ ഗര്‍ഭപാത്രത്തില്‍ ശിശു കിടന്നുകൊണ്ടാണ്‌ ആദ്യം ശിശു വളരുന്നത്‌. അമ്മയുടെ ശ്വാസവും, ഭക്ഷണവും സ്വീകരിച്ചു കൊണ്ട്‌ ഏക ശരീരമായിട്ടാണ്‌ ജീവിക്കുന്നത്‌. അമ്മയുടെ സന്തോഷവും, ദുഃഖവും കുഞ്ഞിന്റേതും കൂടിയാണ്‌. ഏക ശരീരവും ഏക മനസ്സുമായി ജവിക്കുന്നു. അതുപോലെയാണ്‌ പ്രപഞ്ച മാതാവിന്റെ ഗര്‍ഭത്തിലെ ശിശുക്കളാണ്‌ നമ്മളെല്ലാവരും. നമുക്കേവര്‍ക്കും ഒരേ ശ്വാസവും ഒരേ ഭക്ഷണവും ഒരേ ചിന്തയുമാണ്‌. ഇങ്ങിനെ വരുമ്പോള്‍ നമ്മളെല്ലാവരും ഒന്നാണ്‌. ഈശ്വരനും നിങ്ങളും ഒന്നാണ്‌. നിങ്ങള്‍ ഈശ്വരനാണ്‌. നിങ്ങള്‍ക്ക്‌ മറ്റുള്ളവരില്‍ ഈശ്വരനെ ദര്‍ശിക്കുവാന്‍ കഴിയും. നിങ്ങളെപ്പോലെ മറ്റുള്ളവരും ഈശ്വരനാണ്‌. അതു കൊണ്ടാണ്‌ ക്രിസ്‌തു, നീ നീന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ തന്നെ സ്‌നേഹിക്കുവാന്‍ പഠിപ്പിച്ചത്‌. ലളിത സഹസ്ര നാമത്തില്‍ ആദ്യം തുടങ്ങുന്നത്‌ തന്നെ മാതാവിനെ തന്നെ വിളിച്ചു കൊണ്ടാണ്‌. പിന്നെ മഹാ രാജ്ഞിയെന്നും, സിംഹാസനേശ്വരിയെന്നും പറയപ്പെടുന്നു. മാതാവിലൂടെ സൃഷ്‌ടിയും, രാജ്ഞിയിലൂടെ സ്ഥിതി (പരിപാലനം) യും, സിംഹാസനാരൂഢയായി സംഹാരവും നടത്തുന്നു. സ്‌ത്രീ എന്നാല്‍ സാത്വീകം, തമസ്സീകം, രജസ്‌മീകം എന്നീ മൂന്നു ഗുണങ്ങള്‍ അടങ്ങിയതാണ്‌. ഈ മൂന്നു ഗുണങ്ങളും എല്ലാവരിലും അടങ്ങിയിരിക്കുന്നു. സ്‌ത്രീ എന്ന വാക്ക്‌ സര്‍വ്വ മനുഷ്യര്‍ക്കും യോജിക്കുന്നു. അതുകൊണ്ട്‌ മാതൃത്വം ലിംഗ ഭേദമെന്യേ എല്ലാവര്‍ക്കും അര്‍ഹതപ്പെട്ടതാണ്‌. പ്രസവിക്കുന്നവര്‍ക്കു മാത്രമുള്ളതല്ല മാതൃത്വ അവകാശം. നമ്മുടെ കുഞ്ഞുങ്ങളും, സഹോദരങ്ങളും സ്‌നേഹ വായപയോടെ ശിശുക്കളെ താലോലിക്കുകയും, പരിപാലിക്കുകയും ചെയ്യുന്നത്‌ കണ്ടീട്ടില്ലേ. അതുപോലെ പുരുഷന്‍ എന്നുവെച്ചാല്‍ പുരത്തില്‍ വസിക്കുന്നവര്‍ എന്നര്‍ത്ഥം. അതുകൊണ്ട്‌ ലിംഗ ഭേദമില്ലാതെ സര്‍വ്വരും പുരുഷന്മാരാണ്‌.

കര്‍മ്മവും കര്‍മ്മ ഫലവും.

എന്താണ്‌ കര്‍മ്മം. ഓരോ പ്രവര്‍ത്തിയും, ഓരോ വാക്കും, ഓരോ ചിന്തയും കര്‍മ്മങ്ങളാണ്‌. നമ്മുടെ മനോമണ്‌ഡലത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള പ്രതിഫലനങ്ങളാണ്‌ കര്‍മ്മം. മറ്റൊരു തരത്തിലാണെങ്കില്‍ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിറങ്ങിയിട്ടുള്ള സ്വാധീനമാണ്‌ അഥവ മുദ്രകളാണ്‌ കര്‍മ്മം. ദുഷ്‌ കര്‍മ്മങ്ങള്‍ കൊണ്ട്‌ ദുഃഖവും, ആധിയും, വ്യാകുലതയും, അശാന്തിയും ഉണ്ടാക്കുന്നു. എന്നാല്‍ സദ്‌ കര്‍മ്മങ്ങള്‍ കൊണ്ട്‌ സുഖവും, ശാന്തിയും, പരമാനന്ദവും ലഭിക്കുന്നു. പാപം എന്നാല്‍: ഒരു പ്രവര്‍ത്തി (മനസാ-വാചാ-കര്‍മണാ എന്ന ആപ്‌ത വാക്യം ഓര്‍ക്കുക) മൂലം സ്വയമോ, മറ്റുള്ളവര്‍ക്കോ വേദനയോ, അസ്വസ്ഥതയോ, അസന്തുഷ്‌ടിയോ, ദുഃഖമോ, ദുരിതമോ ഉണ്ടാക്കുകയാണെങ്കില്‍ പാപമായി തീര്‍ന്നിടും.

പ്രകൃതിയിലെ അസന്തുലിതാവസ്ഥക്ക്‌ കോട്ടം തട്ടുമ്പോള്‍ പ്രകൃതിക്ഷോഭം ഉണ്ടാകുന്നു. പഞ്ചഭൂതങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ്‌ ഇതിനടിസ്ഥാനം എന്ന്‌ മുമ്പു പറഞ്ഞിരുന്നുവല്ലോ. വാര്‍ത്താ മാദ്ധ്യമങ്ങളിലും മറ്റും ന്യൂന മര്‍ദ്ദം എന്ന്‌ നാം ധാരാളം കേട്ടിരിക്കുന്നുവല്ലോ. നമ്മുടെ തെറ്റായ പ്രവര്‍ത്തികള്‍ മൂലവും നമ്മുടെ ശരീരത്തിലേയും, ചുറ്റുപാടുകളിലേയും പഞ്ചഭൂതങ്ങള്‍ക്കും കോട്ടം സംഭവിക്കുന്നു. തന്മൂലം നമുക്ക്‌ രോഗ ദുരിതാധികള്‍ ഉണ്ടാകുന്നു. പ്രകൃതിയിലെ കാലാവസ്ഥക്കും, മറ്റു ചരാചരങ്ങള്‍ക്കും കോട്ടവവും, ദുരിതങ്ങളും സംഭവിക്കുന്നു. ഇതില്‍ നിന്നും പഞ്ചഭൂതങ്ങളുടെ സന്തുലിതാവസ്ഥയുടെ പ്രസക്തി മനസ്സിലാക്കിയിരിക്കുമല്ലോ. ഇവിടെ ഈശ്വരവാദികളുടേയും നിരീശ്വരവാദികളടേയും വാദമുഖങ്ങളുടെ പ്രസക്തിയും ഊഹിക്കാമല്ലോ. ഹിന്ദുവും, ഇസ്ലാമും, ക്രിസ്‌ത്യാനിയും ഒക്കെ പഞ്ചഭൂത സൃഷ്‌ടികളാണ്‌. ഒരേ സൂര്യന്റെ താപം സ്വീകരിക്കുന്നു. ഒരേ വായു ശ്വസിക്കുന്നു.


കര്‍മ്മദോഷങ്ങളെ പറ്റി യേശു ഇങ്ങിനെ പറയുന്നു. 'നിങ്ങള്‍ വിതക്കുന്നത്‌ നിങ്ങള്‍ കൊയ്യും.' "നിനക്കു ലഭിക്കുന്ന സമ്മാനം നിന്റേതു മാത്രമാണ്‌. അതിനു മറ്റാര്‍ക്കും അര്‍ഹതയില്ല" എന്ന്‌ ഖുറാന്‍ കര്‍മ്മത്തെക്കുറിച്ച്‌ പറയെപ്പടുന്നു. പുരാണങ്ങളിലും, ഇതിഹാസങ്ങളിലും ഇക്കാര്യങ്ങളെക്കുറിച്ച്‌ ധാരാളം വ്യാഖ്യാനിച്ചിട്ടുണ്ട്‌. ബോധപൂര്‍വ്വമായ കര്‍മ്മങ്ങളില്‍ നിന്ന്‌ കര്‍മ്മങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നു. പെട്ടുന്നുള്ള ആവേശത്തില്‍ നിന്ന്‌ പ്രതിക്രിയകള്‍ സൃഷ്‌ടിക്കപ്പെടുന്നു. അത്തരം ആവേശങ്ങള്‍ കര്‍മ്മ ബന്ധങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്‌ടിക്കുന്നു. കര്‍മ്മം രണ്ടു തരത്തില്‍ ഉണ്ട്‌. 1. പ്രതിക്രിയ, 2.അകര്‍മ്മം. അകര്‍മ്മം എന്നാല്‍ കര്‍മ്മം ചെയ്യാതിരിക്കല്‍ എന്നാണ്‌. ഉദാഹരണമായി ഒരു വഴിപോക്കന്‍ നിങ്ങളോട്‌ ഒരു കാര്യം ചോദിച്ചാല്‍ അതറിഞ്ഞിട്ടും കളവായി പ്രകടിപ്പിച്ചാല്‍ നിരുപദ്രവപരമാണെങ്കില്‍ പോലും അതും ഒരു കര്‍മ്മമാണ്‌. നമ്മുടെ മനഃപൂര്‍വ്വമായ ഒരോ കര്‍മ്മവും എല്ലാവിധ കര്‍മ്മ ബന്ധങ്ങളേയും ഇല്ലാതാക്കുന്നു. ഭക്തി കൊണ്ടും ജ്ഞാനം കൊണ്ടും കര്‍മ്മങ്ങളെ ഇല്ലായ്‌മ ചെയ്യാം. അതുമൂലം കര്‍മ്മങ്ങളില്‍ നിന്ന്‌ സ്വതന്ത്രരാകാം. അഷ്‌ടാംഗ യോഗ ഒന്നു കൊണ്ടു മാത്രം നമ്മുടെ കര്‍മ്മങ്ങളെ ഇല്ലാതാക്കാം.

കര്‍മ്മങ്ങള്‍ മൂന്നു തരത്തിലാണുള്ളത്‌. 1. പ്രാരാബ്‌ധ കര്‍മ്മം 2. സഞ്ചിത കര്‍മ്മം 3. ആഗാമി കര്‍മ്മം.

പ്രാരാബ്‌ധ കര്‍മ്മം: തുടങ്ങിവെച്ചത്‌ അഥവ ഇപ്പോള്‍ ഫലം അനുഭവിച്ചു കൊണ്ടിരിക്കുന്നത്‌ എന്ന്‌ അര്‍ത്ഥം. ഈ കര്‍മ്മത്തിന്റെ ഫലം ആരാലും മാറ്റുവാന്‍ സാദ്ധ്യമല്ല. എന്നു പറഞ്ഞാല്‍ അനുഭവിച്ചു തന്നെ തീര്‍ക്കണം എന്ന്‌ അര്‍ത്ഥം. എന്നാല്‍ നാം ഇവിടെ പകുതി സ്വതന്ത്രരും പകുതി ബന്ധിതനുമാണ്‌. എന്നു വെച്ചാല്‍ ഇഹ ജന്മത്തിലെ ദോഷങ്ങളുടെ പൂര്‍ണ്ണ ഫലങ്ങള്‍ നാം അനുഭവിച്ചു തീര്‍ക്കണം എന്ന്‌ സാരം. ഉദാഹരണമായി നമ്മുടെ രണ്ടു കാലുകള്‍ ഭൂമിയില്‍ അല്ലെങ്കില്‍ തറയില്‍ ഉറപ്പിച്ചു വെക്കുക. അപ്പോള്‍ നാം തറയില്‍ ബന്ധിതാനാണ്‌. നാം നമ്മുടെ ഒരു കാല്‍ ഉയര്‍ത്തുക. ഒറ്റക്കാലില്‍ നമുക്ക്‌ അധികം നേരം നില്‍ക്കുവാന്‍ കഴിയുകയില്ല. എങ്കിലും ഒറ്റക്കാലില്‍ തനിച്ച്‌ നില്‍ക്കുവാന്‍ കഴിയുമല്ലോ. തല്‍സമയം നാം പകുതി ബന്ധിതനും പകുതി സ്വതന്ത്രനും ആണ്‌. നമ്മുടെ രണ്ടു കാലും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ വായുവില്‍ സ്വതന്ത്രനായി നില്‍ക്കുവാന്‍ കഴിയുകയില്ല. ഊന്നു വടിയുടെ സഹായം കൊണ്ടോ പരസഹായംകൊണ്ടോ കുറച്ചധികം നേരം ഒറ്റക്കാലില്‍ നില്‍ക്കുവാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ജീവിത കാലമത്രയും അങ്ങിനെ നില്‍ക്കുവാന്‍ സാധിച്ചെന്നു വരികയില്ല. ഊന്നലോ പരസഹായമോ ഇല്ലാതായാല്‍ പഴയ പടി തന്നെ ബന്ധിതനാകും. അതു കൊണ്ട്‌ പ്രാരാബ്‌ദ കര്‍മ്മത്തില്‍ മനുഷ്യന്‍ പകുതി സ്വതന്ത്രനും, പകുതി ബന്ധിതനുമാണ്‌ എന്ന്‌ പറയപ്പെടുന്നു.

സഞ്ചിത കര്‍മ്മം: ശേഖരിക്കപ്പെട്ടത്‌ അഥവ കൂട്ടി വെക്കപ്പെട്ടത്‌ എന്നര്‍ത്ഥം. കഴിഞ്ഞ ജന്മത്തില്‍ അഥവ പൂര്‍വ്വ ജന്മത്തില്‍ നിന്ന്‌ ഈ ജന്മത്തിലേക്ക്‌ കൊണ്ടു വരപ്പെട്ടത്‌ എന്നര്‍ത്ഥം. ഇവ വാസനാ രൂപത്തില്‍ ഒരു സംസ്‌കാരമായി നമ്മളില്‍ സ്ഥിതി ചെയ്യുന്നു. വാസന ഒരു സൂക്ഷ്‌മമായ ഒരു കര്‍മ്മമാണ്‌. ഈ സൂക്ഷ്‌മ കര്‍മ്മ വാസനയാണ്‌ നമ്മുടെ സ്വഭാവ രൂപീകരണത്തിന്‌ പ്രധാന പങ്ക്‌ വഹിക്കുന്നത്‌. ഈ സ്വഭാവമാണ്‌ നമ്മുടെ പ്രവര്‍ത്തി രൂപത്തിലും സൂക്ഷമ രൂപത്തിലും ഒരു ഓര്‍മ്മയായി വന്നു ചേരുന്നത്‌. മുന്‍ പരിചയമില്ലാത്ത ചിലരെ കാണുമ്പോള്‍ വെറുപ്പോ, ദേഷ്യമോ മറ്റോ അനുഭവപ്പെടുന്നത്‌ ഈ ഒരു ഓര്‍മ്മയിലൂടെയാണ്‌. എന്നാല്‍ ഈ കര്‍മ്മ വാസന നമ്മുടെ പ്രവര്‍ത്തി രൂപത്തില്‍ എത്തുന്നതിനു മുമ്പ്‌ തന്നെ അവയെ നമുക്ക്‌ ഒഴിവാക്കാനോ ഇല്ലാതാക്കാനോ കഴിയും. അതിനാണ്‌ പ്രാര്‍ത്ഥന, സാധന, സേവ, ധ്യാനം, മറ്റുള്ളവരെ സ്‌നേഹിക്കുക തുടങ്ങിയവയുടെ പ്രസക്തി ആത്യാവശമായി വരുന്നത്‌.

ആഗാമി കര്‍മ്മം: ഇതുവരെ സംഭവിച്ചിട്ടില്ലാത്തത്‌ എന്നാണ്‌ സാരം. ഒന്നും കൂടി വിശദമായി പറയുകയാണെങ്കില്‍ ഇപ്പോള്‍ സംഭവിക്കാത്തതും ഇനി വരാന്‍ പോകുന്നതും ആയ ഫലത്തോടുകൂടിയ കര്‍മ്മമാണ്‌ ആഗാമി കര്‍മ്മം. പ്രകൃതിയുടെ നിയമം ലംഘിച്ചാല്‍ ശിക്ഷ ലഭിക്കും എന്നുറപ്പാണ്‌. ഉപ്പ്‌ തിന്നവന്‍ വെള്ളം കുടിക്കും എന്നത്‌ ഇതിന്‌ ഉദാഹരണമാണ്‌. തെറ്റ്‌ ചെയ്‌താല്‍ ശിക്ഷിക്കപ്പെടും.

ഇന്നു ചെയ്യുന്ന ഓരോ കര്‍മ്മവും ശരിയായ രീതിയില്‍ അനുഷ്‌ഠിക്കപ്പെടുമ്പോള്‍ നാളെ അത്‌ നിങ്ങളെ ശല്യപ്പെടുത്തുകയില്ല. ഓരോ ശീലവും, ഓരോ പ്രവര്‍ത്തിയും കര്‍മ്മമായിട്ടാണ്‌ പരിണമിക്കുന്നത്‌. ഒരോ കര്‍മ്മവും സമയ ബന്ധിതമാണ്‌. ഓരോ കര്‍മ്മത്തിന്റേയും പ്രതിക്രിയ വളരെ ക്ലിപ്‌തവുമാണ്‌. നിശ്ചിതമാണ്‌. അനന്തമല്ല. അതിന്‌ ഉദാഹരണങ്ങളാണ്‌ ജയില്‍ ശിക്ഷകള്‍. ഓരോ കുറ്റ കൃത്യങ്ങള്‍ക്കും ഓരോ തരം ശിക്ഷയും അവയുടെയെല്ലാം കാലാവധിയും വ്യത്യസ്ഥങ്ങളാണ്‌. കര്‍മ്മത്തെ പരിപൂര്‍ണ്ണമായും ഇല്ലാതാക്കുന്ന ഒരു വാസനയുണ്ട്‌. അതാണ്‌ ആത്മജ്ഞാനം.

പുനര്‍ജന്മത്തിന്‌ പ്രേരകമാണ്‌ കര്‍മ്മം. ഓരോരുത്തരുടേയും വാസന അഥവ സംസ്‌കാരം എപ്രകാരമാണോ പ്രബലമാകപ്പെടുന്നത്‌ അതിനനുസരിച്ചായിരിക്കും അടുത്ത ജന്മം പിറവിയെടുക്കുക. പൂര്‍ണ്ണ പ്രേമം കൊണ്ടും, അവബോധവും, ആത്മജ്ഞാനം നേടുക കൊണ്ടും നമുക്ക്‌ കര്‍മ്മ മുക്തനാകുവാന്‍ കഴിയും. കര്‍മ്മ മുക്തി നമുക്ക്‌ സ്വാതന്ത്ര്യം തരുന്നു. തന്മൂലം ഒന്നിന്‌ ജന്മം എടുക്കുവാനും എടുക്കുവാതിരിക്കുവാനും കഴിയും.

ഉദാഹരണമായി ഒരു വിദ്യാലയത്തെ എടുക്കാം. ക്ലാസ്സു മുറികളില്‍ പ്രവേശിച്ചു കഴിഞ്ഞ കുട്ടികള്‍ക്ക്‌ പിരീഡു കഴിയാതെ പുറത്തു കടക്കുവാന്‍ കഴിയുകയില്ല. അവര്‍ക്ക്‌ ആ പിരിഡ്‌ മുഴുവനായും സഹിച്ചേ പറ്റൂ. എന്നാല്‍ പ്രധാന അദ്ധ്യാപകന്‌ എപ്പോള്‍ വേണമെങ്കിലും ക്ലാസ്സില്‍ പ്രവേശിക്കുവാനും പുറത്ത്‌ പോകുവാനും സാധിക്കും. അവര്‍ എപ്പോഴും സര്‍വ്വ സ്വതന്ത്രരാണ്‌.

കര്‍മ്മം എന്നത്‌ വളരെ അനന്തമാണ്‌. 1. ഓരോ വ്യക്തിയുടേയും കര്‍മ്മം. അതാണ്‌ ഓരോ വ്യക്തിയും വ്യക്തിപരമായി അനുഭവിച്ചു കൊണ്ടിരിക്കുന്നത്‌. അതില്‍ ഓരോ വ്യക്തിയുടേയും സുഖവും ദുഃഖവും അതില്‍ തന്നെ പെടുന്നു. 2. കടുംബത്തിന്റെ കര്‍മ്മം. ഇതില്‍ ഒരു കുടുംബത്തിലെ എല്ലാവ്യക്തികള്‍ക്കും ഒരു പോലെ സുഖവും സന്തോഷവും, ദുഃഖവും അനുഭവപ്പെടുന്നു. 3. സമൂഹത്തിന്റെ കര്‍മ്മം. ഒരു സമൂഹത്തിന്‌ മൊത്തം ബാധിക്കുന്ന സുഖവും സന്തോഷവും, ദുഃഖവും ഇവിടെ പ്രകടമാകുന്നു. നാട്ടിലെ കൂട്ടക്കൊലകള്‍, വിമാന അപകടങ്ങള്‍ എന്നിവ ഇതിനുദാഹരണങ്ങളാണ്‌. 4. അതാത്‌ സമയത്തിന്റെ കര്‍മ്മം.



ബ്രാഹ്മണര്‍: ബ്രഹ്മത്തെ ശരിയായി അിറയുന്നവരാണ്‌ ബ്രാഹ്മണര്‍. ബ്രാഹ്മണ്യം നിറഞ്ഞവരാണ്‌ ബ്രാഹ്മണര്‍.
വിശ്വകര്‍മ്മാക്കള്‍: വിശ്വത്തെ ശരിയായി ചമയ്‌ക്കുവാന്‍ കഴിവുള്ളവരാണ്‌ വിശ്വകര്‍മ്മാക്കള്‍.

പൂണൂല്‍ ധരിച്ചവരെല്ലാം ബ്രാഹ്മണരോ വിശ്വകര്‍മ്മാക്കളോ അകാന്‍ തരമില്ല. പൂണൂല്‍ ധരിക്കുമ്പോള്‍ അവിടെ അത്‌ ധരിക്കുകയല്ല മിറച്ച്‌ ബ്രഹ്മമാകുന്ന ആ ബ്രഹ്മസൂത്രത്തില്‍ ഒരു മണിയായി നമ്മുടെ ശരീരത്തെ കോര്‍ക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌.

മോക്ഷം: മോക്ഷത്തിന്‌ അവസാനത്തെ ചിന്ത വളരെ പ്രധാനമാണ്‌. ` കള്ളന്‍ രാത്രിയില്‍ ഏതു നാഴികയില്‍ വരുന്നു എന്നറിയായ്‌കയാല്‍ ഉണര്‍ന്നിരിപ്പിന്‍`. ` നീ ഇന്ന്‌ എന്നോടു കൂടി പറുദ്ദീസയില്‍ ഇരിക്കും`. ഇവ ബൈബിള്‍ ഉദ്ധരിണികളാണ്‌. മണവാളനെ എതിരേല്‍ക്കുവാന്‍ പത്ത്‌ കന്യകന്മാര്‍ പുറപ്പെട്ട ഒരു ഉപമ യേശു ബൈബിളില്‍ പറയുന്നു. ' അവസാന നിമിഷം വരുന്നത്‌ നിനക്കറിയില്ല. ആ നിമിഷത്തിനുവേണ്ടി കാത്തിരിക്കരുത്‌. എല്ലാ സമയത്തും എന്നെ തന്നെ ധ്യനിച്ചിരിക്കുക. അതായിരിക്കട്ടെ നിന്റെ പ്രബലമായ സംസ്‌കാരം`. ` നിനക്ക്‌ ഒരിക്കലും ദുഃഖിക്കേണ്ടി വരികയില്ല. കണ്ണീര്‍ പൊഴിക്കേണ്ടി വരില്ല. കണ്ണുനീര്‍ പൊഴിക്കേണ്ടി വരികയാണെങ്കില്‍ അവ ആനന്ദത്തിന്റേയും പ്രേമത്തിന്റേയും ആയിരിക്കും`. ഇത്‌ ഭഗവത്‌ ഗീതയിലെ വരികളാണ്‌. കര്‍മ്മ ബന്ധം വരുന്നത്‌ പ്രവര്‍ത്തിയാലല്ല മിറച്ച്‌ അത്‌ ലക്ഷ്യത്തില്‍ അധിഷ്‌ഠിതമായിരിക്കണം. നമ്മുടെ സങ്കല്‍പം മനസ്സാക്ഷിയില്‍ പതിപ്പിക്കുന്ന വാസനയാണ്‌ കര്‍മ്മം. വാസനകള്‍ ഭാവങ്ങളുമായി സമ്മേളിച്ചുകൊണ്ട്‌ കര്‍മ്മങ്ങള്‍ സൃഷ്‌ടിച്ചെടക്കുന്നു. മോക്ഷത്തില്‍ `മോ' എന്നാല്‍ മോഹം എന്നും, `ക്ഷ' എന്നാല്‍ ക്ഷയിക്കുക അല്ലെങ്കില്‍ ഇല്ലാതാകുക എന്നര്‍ത്ഥം. അപ്പോള്‍ മോക്ഷം എന്നാല്‍ മോഹം ഇല്ലാതായി തീരുക എന്നര്‍ത്ഥം.

മരണവും ജനനവും: ഊര്‍ജ്ജ തന്ത്രത്തില്‍ `തെര്‍മോ ഡൈനാമിക്‌സ്‌` എന്നൊരു സിദ്ധാന്തമുണ്ട്‌. അതിന്‍ പ്രകാരം ഊര്‍ജ്ജം ഒരിക്കലും നശിപ്പിക്കപ്പെടുന്നില്ല. മനസ്സ്‌ അഥവ ആത്മാവ്‌ ഒരു ഊര്‍ജ്ജമാണ്‌. മരണവും ഉറക്കവും സമാനമാണ്‌. ഉറങ്ങുന്ന സമയം മുഴുവന്‍ ചേതനയും, ശ്രദ്ധയും, മനസ്സും കുറേശ്ശെ കുറേശ്ശെയായി ചുരുങ്ങുന്നു. പിന്നിട്‌ ഒന്നായി ബാഹ്യാനുഭവങ്ങളില്‍ നിന്ന്‌ ഉള്‍വലിഞ്ഞ്‌ പരിപൂര്‍ണ്ണ ശൂന്യതയിലേക്ക്‌ പോകുന്നു. ഉണരുമ്പോള്‍ ചുരുങ്ങിപ്പോയ ചേതന ഓരോന്നായി വികസിക്കുവാന്‍ തുടങ്ങുന്നു. ഉറങ്ങുന്നതിന്‌ തൊട്ടു മുമ്പുണ്ടായിരുന്ന ഏറ്റവും ഒടുവിലത്തെ ചിന്തയാണ്‌ ഉണരുമ്പോള്‍ ആദ്യം വരുന്നത്‌. ഉദാഹരണമായി രാത്രിയില്‍ കിടക്കുവാന്‍ പോകുന്ന സമയം നാളെ രാവിലെ ഗുരുവായൂര്‍ക്ക്‌ പോകണമെന്ന ആഗ്രഹത്തോടുകൂടി ഉറങ്ങുവാന്‍ കിടക്കുന്നു. പിറ്റേന്നു രാവിലെ ഉണരുമ്പോള്‍ തന്നെ ഗുരുവായൂര്‍ ചിന്തയാണ്‌ ആദ്യം നമ്മളില്‍ എത്തുക.

ചിന്തകളും, വാസനകളും, ആസക്തികളും ആയി നിറഞ്ഞു നില്‍ക്കുന്ന നമ്മുടെ മനസ്സ്‌ ഒരു ഊര്‍ജ്ജമാണ്‌. ഈ ഊര്‍ജ്ജത്തെ നശിപ്പിക്കുവാനോ, ഇല്ലാതാക്കുവാനോ നമുക്കോ, അഥവ മറ്റുള്ളവര്‍ക്കോ കഴിയില്ല. ഫിസിക്‌സില്‍ ന്യൂട്ടന്റെ സിദ്ധാന്തവും അതിനെ പിന്‍ താങ്ങുന്നുവല്ലോ. ഊര്‍ജ്ജത്തെ സൃഷ്‌ടിക്കുവാനോ, നശിപ്പിക്കുവാനോ കഴിയുകയില്ല എന്നാണല്ലോ ന്യുട്ടന്റെ സിദ്ധാന്തം. അപ്പോള്‍ നമ്മുടെ കര്‍മ്മ ഫലം തിരുത്തുവാന്‍ കഴിയുകയില്ല. അപ്പോള്‍ രോഗ ദുരിതാദികളെല്ലാം അനുഭവിച്ച്‌ തീര്‍ക്കണമല്ലോ. അതിനു പരിഹാരമില്ലേ. ഒരു ഊര്‍ജ്ജത്തെ മറ്റൊരു ഊര്‍ജ്ജമാക്കി മാറ്റാമെന്ന്‌ ശാസ്‌ത്രം അനുശാസിക്കുന്നുണ്ടല്ലോ. അതു പ്രകാരമാണ്‌ ചിലര്‍ പൂജ-തന്ത്രാദി വിധികള്‍ ഉപയോഗിച്ചു കൊണ്ടും, മറ്റു ചിലര്‍ നമ ജപാദികള്‍ കൊണ്ടും, പ്രാര്‍ത്ഥനകള്‍ കൊണ്ടും പ്രശ്‌ന പരിഹാരം തേടുന്നത്‌. ഈ ഓരോ പ്രവര്‍ത്തികളും ഊര്‍ജ്ജം തന്നെയാണ്‌. തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തവും ഊര്‍ജ്ജം തന്നെയാണ്‌. ഒരു ഊര്‍ജ്ജത്തിന്‌ പരിഹാരമായി മറ്റൊരു ഊര്‍ജ്ജം. ഇവിടെ ദൈവികതയെ യുക്തിവാദികള്‍ കൂട്ടി കുഴക്കേണ്ടതില്ല.

അന്ത്യനിമിഷങ്ങളില്‍ മനസ്സില്‍ വരുന്ന വാസനകള്‍ ഏറ്റവും പ്രബലമായതുകൊണ്ട്‌ മനസ്സ്‌ അഥവ ആത്മാവ്‌ അതിനനുസരിച്ചുള്ള ശരീരം സ്വീകരിച്ച്‌ ജന്മമെടുക്കുന്നു. ഉദാഹരണമായി എലിക്ക്‌ പൂച്ചയോടുള്ള ഭയം നിമിത്തം എലി പൂച്ചയായി ജന്മമെടുക്കുന്നു. പുരാണങ്ങളില്‍ ഇതിന്‌ ഒരു കഥയുണ്ട്‌.

ഒരിക്കല്‍ ഒരു രാജാവ്‌ നായാട്ടിനായി കാട്ടില്‍ പോയി. അദ്ദേഹത്തിന്‌ അനാഥയായ ഒരു മാന്‍കുട്ടിയെ ലഭിച്ചു. അതിനേയും കൂട്ടി രാജവ്‌ കൊട്ടാരത്തില്‍ വന്നു. അതിനെ സദാ സമയം പരിലാളിച്ചുകൊണ്ടിരുന്നു. അതിനു ശേഷം രാജാവിന്‌ രാജ്യാദികാര്യങ്ങളില്‍ ശ്രദ്ധയും താല്‍പര്യവും ഇല്ലാതായി. ഭരണകാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു. അവസാനം മാന്‍ കുട്ടി ചത്തു. മാന്‍ കിടാവിന്റെ വേര്‍പാടോടു കൂടി രാജാവിന്‌ ആധിയും വ്യാധിയും വര്‍ദ്ധിച്ചു. രാജാവിന്റെ ഏക ചിന്ത മാന്‍കുട്ടി മാത്രമായിരുന്നു. തുടര്‍ന്ന്‌ അദ്ദേഹം തീപ്പെട്ടു. പിന്നീട്‌ അദ്ദേഹം ഒരു മാനായി ജനിച്ചു. ഇതു പോലെ മറ്റൊരു കഥയുണ്ട്‌. വയസ്സായ ഒരു പിതാവ്‌ അന്ത്യ സമയത്ത്‌ മകനായ നാരയണനെ വിളിച്ചുകൊണ്ട്‌ അന്ത്യശ്വാസം വലിച്ചു. അതുകൊണ്ട്‌ സാക്ഷാല്‍ ഭഗവാന്‍ നാരായണന്റെ പാദങ്ങളില്‍ പൂകികൊണ്ട്‌ മോക്ഷം പ്രാപിച്ചു. ഇത്തരം വസ്‌തുതകള്‍ ബൈബളിലും പറയപ്പെടുന്നുണ്ട്‌. കുരിശില്‍ യേശുവിനോടൊപ്പം ഉണ്ടായിരുന്ന കള്ളന്മാരുടെ അനുഭവം ഓര്‍ക്കുമല്ലോ.

മനുഷ്യന്‍ ഈശ്വര ചൈതന്യത്തിന്റെ ഒരംശം മാത്രമായ ഊര്‍ജ്ജമാണ്‌ അഥവ ആത്മാവാണ്‌. ഈശ്വരനും, സര്‍വ്വ ചരാചരങ്ങളും പഞ്ചഭൂത നിര്‍മ്മിതമാണെന്ന്‌ മുമ്പേ പറഞ്ഞുവല്ലോ. അതുകൊണ്ട്‌ അക്കാര്യം വീണ്ടും പറയുവാന്‍ ഉദ്ദേശിക്കുന്നില്ല.

മനുഷ്യശരീരം: ആദ്ധ്യാത്മീക തലത്തില്‍ മനുഷ്യ ശരീരം മൂന്നു ഭാഗങ്ങളാണ്‌. 1. സ്ഥൂല ശരീരം. ഭൗതീകമായീ നാം കാണുന്ന ഈ ശരീരം തന്നെയാണ്‌ സ്ഥൂല ശരീരം എന്ന്‌ പറയപ്പെടുന്നത്‌. 2. സൂക്ഷ്‌മ ശരീരം. സ്ഥൂല ശരീരത്തിനു തൊട്ടു താഴെ കിടക്കുന്ന ശരീരമാണ്‌ സൂക്ഷ്‌മ ശരീരം. 3. കാരണ ശരീരം. സൂക്ഷ്‌മ ശരീരത്തിനു തൊട്ടു താഴെ കിടക്കുന്ന ശരീരമാണ്‌ കാരണ ശരീരം. ഈ ശരീരങ്ങള്‍ ആധുനിക വൈദ്യ ശാസ്‌ത്രത്തിന്‌ കണ്ടെത്തുവാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതിനു മാത്രം സയന്‍സ്‌ വളര്‍ന്നിട്ടില്ല. ശാസ്‌ത്രത്തിന്‌ അത്‌ കണ്ടു പിടിക്കുവാന്‍ കഴിയാത്തതു കൊണ്ട്‌ ഇക്കാര്യങ്ങള്‍ തെറ്റാണെന്ന്‌ പറയുവാന്‍ അവകാശമില്ല. ശരീരത്തിനു ചുറ്റുമുള്ള പ്രകാശ വലയം ഇപ്പോള്‍ കിര്‍ളിയന്‍ ഫോട്ടോ ഗ്രാഫി ഉപയോഗിച്ചു കൊണ്ട്‌ കാണുവാന്‍ സാധിക്കും. ഇതു പോലെ ഒരാള്‍ മരിച്ചു കഴിയുമ്പോള്‍ അയാളില്‍ നിന്നും ഏതാനും ചെറിയ ഒരു ഭാരം കുറയുന്നതായി സയന്‍സ്‌ കണ്ടെത്തിയിട്ടുണ്ട്‌.

കോശങ്ങള്‍: കോശങ്ങള്‍ 6 തരത്തില്‍ ഉണ്ട്‌. അവ 1. അന്നമയ കോശം 2. പ്രാണമയ കോശം 3. കാമമയ കോശം 4. മനോമയ കോശം 5. വിജ്ഞാനമയ കോശം 6. ആനന്ദമയ കോശം എന്നിവയാണ്‌. ഇതില്‍ കാമ മയകോശം എന്നത്‌ തിയോസിഫിക്കല്‍ സൊസൈറ്റിയുടെ കണ്ടുപിടത്തമാണ്‌. ബാക്കിയുള്ള അഞ്ചെണ്ണെവും പുരാണ പ്രതിപാദ്യങ്ങളാണ്‌.

നമ്മുടെ സ്ഥൂല ശരീരം എന്നത്‌ അന്നമയ കോശവും പ്രാണമയ കോശവും ചേര്‍ന്നതാണ്‌. ഭക്ഷണം സ്വീകരിക്കുന്ന ശരീരത്തെ അന്നമയകോശം എന്നും, പ്രാണന്‍ അഥവ വായു സ്വീകരിക്കുന്ന ശരീരത്തിനെ പ്രാണമയ കോശം എന്ന്‌ അിറയപ്പെടുന്നു. ഏറ്റവും പുറമെ കാണപ്പെടുന്ന ശരീരത്തിന്‌ അന്നമയ കോശം എന്നും അതിനു തൊട്ടു താഴെ കാണപ്പെടുന്ന ശരീരത്തിനെ പ്രാണമയ കോശം എന്നും അിറയപ്പെടുന്നു. ഈ രണ്ടു കോശങ്ങള്‍ തമ്മില്‍ ചേര്‍ന്നതാണ്‌ സ്ഥൂല ശരീരം എന്ന്‌ മനസ്സിലായല്ലോ. സ്ഥൂല ശരീരം എന്ന്‌ പലപ്പോഴും അര്‍ത്ഥം മനസ്സിലാകാതെ നാം പ്രയോഗിക്കാറുള്ളതാണല്ലോ.

സ്ഥൂല ശരീരത്തിനു തൊട്ടു താഴെ കാമമയ കോശവും, മനോമയ കോശവും ചേര്‍ന്ന്‌ സൂക്ഷമ ശരീരം ഉണ്ടായിരിക്കുന്നു. നമ്മുടെ മരണ സമയത്ത്‌ സ്ഥൂല ശരീരം മാത്രം ഉപേക്ഷിക്കുന്നു. സൂക്ഷമശരീരവും കാരണ ശരീരവും കൊണ്ടാണ്‌ നാം ഇവിടെ നിന്ന്‌ കടന്നു പോകുന്നത്‌.

ഏറ്റവും ഉള്ളിലായി സ്ഥിതിചെയ്യുന്ന ശരീരമാണ്‌ കാരണശരീരം. ഓരോ ജന്മങ്ങളിലും ആര്‍ജ്ജിക്കുന്ന സംസ്‌കാരം ഈ കാരണ ശരീരത്തില്‍ ആലേഖനം ചെയ്യപ്പെടുന്നു. തുടര്‍ന്നുള്ള ജന്മങ്ങളില്‍ എവിടെ നിറുത്തിവെച്ചിരിക്കിന്നുവോ അവിടെ നിന്ന്‌ ആരംഭിക്കുകയും ചെയ്യുന്നു. കാരണ ശരീരമാണ്‌ ആത്മാവ്‌. കാരണ ശരീരമാകുന്ന ആത്മാവിന്‌ നാശമില്ലാത്തതാകുന്നു.

ഇതിനു നല്ലൊരു ഉദാഹരണമാണ്‌ വീഡിയോ കാമറ. വീഡിയോ കാമറക്ക്‌ ലെന്‍സ്‌ കണ്ണുകളായും, മൈക്ക്‌ ചെവിയായും, സ്‌പീക്കര്‍ വായയായും സങ്കല്‍പ്പിക്കാം. നാം കാമറയില്‍ കാസറ്റ്‌്‌ ഇട്ട്‌ റിക്കോര്‍ഡ്‌ ചെയ്യപ്പെടുമ്പോള്‍ കാസറ്റില്‍ എല്ലാ കര്യങ്ങളും ആലേഖനം ചെയ്യപ്പെടുന്നു. ഈ കാസറ്റ്‌ കാമറയില്‍ നിന്ന്‌ മാറ്റി മറ്റൊന്നില്‍ ഇട്ടാല്‍ കാസറ്റില്‍ പകര്‍ത്തിയ എല്ലാ കാര്യങ്ങളും അതിലൂടെ നമുക്ക്‌ ദര്‍ശിക്കാവുന്നതാണ്‌. കാസറ്റ്‌ മാറ്റുമ്പോള്‍ കാമറ മരിക്കുന്നു. കാസറ്റ്‌ മറ്റൊന്നില്‍ ഇടുമ്പോള്‍ പുനര്‍ ജന്മവും ആകുന്നു.

കാരണ ശരീരമാകുന്ന ആത്മാവിനെ ആവരണം ചെയ്‌തിരിക്കുന്ന കോശങ്ങളില്‍ വെച്ച്‌ ഏറ്റവും ബാഹ്യവും സ്ഥൂലവും ആയ അന്നമയ കോശത്തെ പുറം തള്ളുന്ന പ്രക്രിയയാണ്‌ മരണം എന്ന്‌ പറയപ്പെടുന്നത്‌. ലൗകീക വിരക്തി വന്നവരുടെ മരണം സാധാരണയായി അവരുടെ ജീവന്‍ അഥവ ആത്മാവ്‌ മൂര്‍ദ്ധാവ്‌ ഭേദിച്ച്‌ സഹസ്രാരം വഴി പുറത്തു പോകുന്നതാണ്‌. സുകൃതികളുടെ ആത്മാവാകട്ടെ സപ്‌ത ദ്വരങ്ങളായ ചെവി, കണ്ണ്‌, നാസിക, വായ എന്നിവയിലേതേങ്കിലും വഴി പുറത്തു പോകും. അധര്‍മ്മികളടെ ആത്മാവാകട്ടെ അണ്ണാക്കിലെ പ്രാണവായുവും, അപാനവായുവും വേര്‍പ്പെട്ട്‌ വായു രൂപത്തില്‍ ഗുദം വഴിയായി പുറത്തു പോകുന്നു.

മരണ സമയത്ത്‌ ഓരോ മനുഷ്യന്റേയും ജനനം മുതല്‍ മരണാവസാനം വരെയുള്ള എല്ലാ സംഗതികളും ഒറ്റ നിമിഷം കൊണ്ട്‌ ഓര്‍ത്തു പോകുന്നു. ഓര്‍ക്കുന്ന നിമിഷത്തില്‍ എപ്പോഴെങ്കിലും ജീവന്‍ വെടിയണ്ടാ എന്ന്‌ തോന്നുകയാണെങ്കില്‍ അപ്പോള്‍ അത്‌ അങ്ങിനെ തന്നെ സംഭവിക്കും. മരണസമയത്ത്‌ ഊര്‍ദ്ധ വായു വലിക്കുമ്പോള്‍ സംഭവിക്കുന്നത്‌ ഇക്കാര്യമാണ്‌ നടക്കുന്നത്‌. മരണം ഒരു ഉറക്കത്തിനു സമാനമാണെന്ന്‌ കരുതിയാല്‍ വളരെ എളുപ്പമായിരിക്കും. ഒന്നുറങ്ങുവാന്‍ എല്ലാവരും ആഗ്രഹിക്കുന്നുണ്ടല്ലോ. അതിന്‌ ഉറങ്ങുവാന്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാറില്ല. മരണത്താല്‍ ജീവന്‍ കോശങ്ങളെ (ഊര്‍ജ്ജം) വിട്ടുപോകുന്നു.

മുക്തി: മുക്തി എന്നാല്‍ യാഥാര്‍ത്ഥ്യങ്ങള്‍ എല്ലാം അതേ രീതിയില്‍ അനുഭവിച്ചറിയുക എന്നതാണ്‌. ഒരു ഫാന്‍ കറങ്ങുമ്പോള്‍ അത്‌ കറങ്ങുകയാണെന്ന്‌ നാം മനസ്സിലാക്കുന്നു. അതിന്റെ കാറ്റ്‌ നാം ആസ്വദിക്കുന്നു. ഫാനിന്റെ വര്‍ണ്ണമോ വലിപ്പമോ നാം ചിന്തിക്കാറില്ല.

മോക്ഷം: ജനന മരണാദികളില്‍ നിന്നുള്ള പരിപൂര്‍ണ്ണ മോചനത്തെയാണ്‌ മോക്ഷം എന്ന്‌ പറയുന്നത്‌. മോക്ഷം എന്നാല്‍ മോഹങ്ങള്‍ ഇല്ലാത്ത അവസ്ഥയാണെന്ന്‌ മുമ്പ്‌ സൂചിപ്പിച്ചിരുന്നത്‌ ഓര്‍ക്കുമല്ലോ.

പ്രാണമയ കോശത്തില്‍ ഇരിക്കുന്ന സമയത്ത്‌ പ്രേത ദര്‍ശനങ്ങളായി നമുക്ക്‌ കാണാം. അതായത്‌ മരണ സമയത്ത്‌ ആദ്യമായി അന്നമയ കോശമായ ഭൗതീക ശരീരത്തെയാണ്‌ തിരസ്‌കരീക്കുന്നത്‌. അപ്പോള്‍ പിന്നെ അടുത്ത ലേയറായ പ്രാണമയ കോശത്തിലേക്ക്‌ പ്രവേശിക്കുന്നു. ഈ സമയത്താണ്‌ നാം പ്രേതങ്ങളെ ദര്‍ശിക്കുന്നത്‌.

മേല്‍ പറഞ്ഞ പ്രാണമയ കോശത്തെ ഉപേക്ഷിക്കപ്പെടുമ്പോഴാണ്‌ കാമ മയ കോശത്തിന്‌ ഉണര്‍വ്വ്‌ ഉണ്ടാവുന്നത്‌. ഈ സമയത്ത്‌ ആത്മാവിന്‌ നരകാവസ്ഥ അനുഭവപ്പെടുന്നു. ചെയ്‌തു പോയിട്ടുള്ള സര്‍വ്വ കര്‍മ്മ ദോഷങ്ങളുടെ ഫലങ്ങള്‍ ഇപ്പോള്‍ അനുഭവിച്ചു തീര്‍ക്കുന്നു.

അടുത്ത ലേയറായ മനോമയ കോശത്തിന്റെ ഉണര്‍വ്വ്‌ ലഭിക്കപ്പെടുമ്പോഴാണ്‌ സ്വര്‍ഗ്ഗം എന്ന അവസ്ഥ കൈവരുന്നത്‌. ഈ അവസ്ഥയില്‍ ഒരു സ്വര്‍ഗ്ഗ തുല്യമായ ആനന്ദം അനുഭവമാകുന്നു. ഓരോ അവസ്ഥയും ഉപേക്ഷിക്കപ്പെടുമ്പോഴും ഒരു തരം അബോധാവസ്ഥ സംജാതപ്പെടുന്നു. ഈ അബോധാവസ്ഥക്കു ശേഷമാണ്‌ ഒരു ഉണര്‍വ്വ്‌ ലഭിക്കപ്പെടുന്നത്‌.

അങ്ങിനെ മനോമയ കോശം ഉപേക്ഷിക്കുമ്പോള്‍ ഒരു അബോധാവസ്ഥ ഉണ്ടാകുന്നു. ഇങ്ങിനെ ഉണര്‍ന്നു വരുമ്പോള്‍ കഴിഞ്ഞ കാല ജീവിതത്തിന്റെ കര്‍മ്മ ഫലങ്ങള്‍ക്കും, ആസക്തിക്കും, ഭയങ്ങള്‍ക്കും, വികാരങ്ങള്‍ക്കും അനുസൃതമായി ഒരു ജീവിതം കിട്ട തക്കവിധം പിതാവിനെ സ്വീകരിക്കുന്നു.

പുനര്‍ജന്മവും, മോക്ഷവും:

മേല്‍ പറഞ്ഞ മനോമയ കോശം തിരസ്‌കരിക്കപ്പെടുമ്പോള്‍ ആത്മാവിന്‌ ഒരു വഴിത്തിരിവുണ്ടാകുന്നു. ഇവിടെ വെച്ച്‌ ആത്മാവ്‌ പുനര്‍ജന്മം വേണമോ അഥവ മോക്ഷത്തിലേക്കുള്ള പ്രയാണം തുടരണമോ എന്ന്‌ തീരുമാനിക്കുന്നു. മനോമയ കോശം ഉപേക്ഷിക്കുമ്പോള്‍ ഒരു അബോധാവസ്ഥ ഉണ്ടാകുന്നു എന്ന്‌ പറഞ്ഞുവല്ലോ. അതില്‍ നിന്ന്‌ ഉണരുമ്പോള്‍ പുനര്‍ജന്മം സ്വീകരിക്കണമെന്നുണ്ടെങ്കില്‍ കഴിഞ്ഞ കാല ജീവിതത്തിന്റെ കര്‍മ്മ ഫലങ്ങള്‍ക്കും, ആസക്തിക്കും, ഭയങ്ങള്‍ക്കും, വികാരങ്ങള്‍ക്കും അനുസൃതമായി ഒരു ജീവിതം കിട്ട തക്കവിധം പിതാവിനെ ആദ്യമായി കണ്ടെത്തി സ്വീകരിക്കുന്നു. പിന്നീട്‌ ആനന്ദമയ വിജ്ഞാനമയ മനോമയ കാമമയ പ്രാണമയ കോശങ്ങള്‍ സ്വീകരിച്ചുകൊണ്ട്‌ പിതാവിന്റെ ഭക്ഷണത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്നു. ശരീരത്തില്‍ പ്രവേശിച്ച കോശങ്ങള്‍ രക്തത്തിലൂടെ ശരീരം മുഴുവന്‍ വ്യാപിച്ച്‌ ബീജാണുവില്‍ പ്രവേശിച്ച്‌ സ്‌ത്രി പുരുഷ സംഭോഗവേളയില്‍ ഗര്‍ഭാശയത്തില്‍ എത്തി അണ്‌ഡവുമായി യോജിച്ച്‌ അന്നമയകോശവും കൂടി സ്വീകരിച്ച്‌ ജന്മമെടുക്കുന്നു.

മനോമയ കോശ തിരസ്‌കരണത്തിനു ശേഷം വിജ്ഞാനമയ ആനന്ദമയ കോശത്തിലിരുന്ന്‌ പരമമായ മോക്ഷത്തെ പ്രാപിക്കുകയും ചെയ്യാവുന്നതാണ്‌. ഇങ്ങിനെ വന്നാല്‍ ഒരുവന്‌ ജനന മരണാദികളില്‍ നിന്ന്‌ മോചനം ലഭിക്കുന്നതാണ്‌. എന്തു തന്നെയായാലും തീരുമാനം ആത്മാവിന്റെ നിശ്ചയം തന്നെയാണ്‌ എന്ന്‌ എടുത്തു പറയത്തക്കതാണ്‌.

പെട്ടെന്നുള്ള അപകട മരണം സംഭവിക്കുമ്പോള്‍ ദ്വേഷിക്കുന്നവരും ക്രൂരന്മാരുമായ മനുഷ്യര്‍ അസുര യോനികളായ സിംഹം, കടുവ, സര്‍പ്പം എന്നിവയായി ജന്മമെടുക്കുന്നു. ജന്മങ്ങള്‍ തോറും അസുര യോനികളില്‍ ജനിച്ച്‌ മുക്തി പ്രാപിക്കാതെ പോയാല്‍ മരമായോ, കല്ലായോ, പിശാചായോ ജന്മമെടുക്കുന്നു.


നാലു വിധങ്ങള്‍:

ഒരിക്കല്‍ പാര്‍വ്വതി ദേവി പരമശിവനോട്‌ മനുഷ്യനെ എത്രയായി സൃഷ്‌ടിച്ചിരിക്കുന്നു എന്ന്‌ ചോദിച്ചതിന്‌ നലായി സൃഷ്‌ടിച്ചിരിക്കുന്നു എന്ന്‌ മറുപടി പറഞ്ഞു. അവ 1. സര്‍വ്വസാരം, 2. ബഹിര്‍സാരം, 3. അന്തസാരം, 4. നിസ്സാരം എന്നിങ്ങനെയാകുന്നു എന്ന്‌ പറഞ്ഞു. സര്‍വ്വസാരം എന്ന്‌ പറഞ്ഞാല്‍ മുഴുവന്‍ കാതലുള്ളത്‌ എന്ന്‌ അര്‍ത്ഥം. ഉദാഹരണമായി തേക്ക്‌. ബഹിര്‍സാരം എന്ന്‌ പറഞ്ഞാല്‍ ഉള്ള്‌ പൊള്ളയായത്‌ എന്ന്‌ അര്‍ത്ഥം. ഉദാഹരണമായി മുള. അന്തസ്സാരം എന്നു വെച്ചാല്‍ ഉള്ള്‌ കാതലുള്ളത്‌ എന്ന്‌ അര്‍ത്ഥം. ഉദാഹരണമായി മാവ്‌, പ്ലാവ്‌. നിസ്സാരം എന്ന്‌ പറഞ്ഞാല്‍ ഒന്നിനും ഒരു ഉറപ്പ്‌ ഇല്ലാത്തത്‌ എന്ന്‌ അര്‍ത്ഥം. ഉദാഹരണമായി മുരിങ്ങ. ഓരോ മനുഷ്യരുടേയും സ്വഭാവങ്ങള്‍ പരിശോധിച്ചാല്‍ ഇത്‌ വ്യക്തമാകും.


നാലു ജാതികളെ ക്കുറിച്ച്‌ എല്ലാവര്‍ക്കും അിറവുള്ളതാണല്ലോ. നാലു ജാതികള്‍ അവ 1. ബ്രാഹ്മണന്‍, 2. ക്ഷത്രിയന്‍, 3. വൈശ്യന്‍, 4. ശൂദ്രന്‍ എന്നിവയാണ്‌. ബ്രാഹ്മണന്‍ ബ്രഹ്മത്തെ അിറയുന്നവനാണ്‌. ബ്രഹ്മത്തെ അിറയുന്നത്‌ ഈശ്വര ആരാധനയിലൂടേയാണ്‌. അപ്പോള്‍ എല്ലാ മനുഷ്യരും ആരാധന സമയത്ത്‌ ബ്രാഹ്മണനാണ്‌. ആ സമയത്ത്‌ മറ്റു ചിന്തകളോ പ്രവര്‍ത്തികളോ പാടില്ലാത്തതാകുന്നു. ക്ഷത്രിയന്‍ മറ്റുള്ളവരെ നന്നായി പരിപാലിക്കുന്നവനാണ്‌. അങ്ങിനെ വരുമ്പോള്‍ ഒരു കുടുംബം പരിപാലിക്കുന്നവന്‍ ക്ഷത്രിയനാണ്‌. കുടുംബത്തെ ശത്രുക്കളില്‍ നിന്നും രക്ഷിക്കുന്നു. അങ്ങിനെ വരുമ്പോള്‍ എല്ലാ മനുഷ്യരും ക്ഷത്രിയനാണ്‌. വൈശ്യന്‍ വ്യാപാരി വ്യവസായിയാണ്‌. മനുഷ്യരെല്ലാം കൊടുക്കലും വാങ്ങലും നടത്തുന്നുണ്ട്‌. അതുകൊണ്ട്‌ എല്ലാമനുഷ്യരും വൈശ്യരാണ്‌. ശൂദ്രര്‍ എന്നു പറഞ്ഞാല്‍ സേവകരാണ്‌. എല്ലാവരേയും സേവിക്കുകയാണ്‌ അവന്റെ കടമ. അച്ഛന്‍ മകനേയും മകന്‍ അച്ഛനേയും ഭാര്യ ഭര്‍ത്താവിനേയും മിറച്ചും അതുപോലെ മറ്റുള്ളവരും പലരേയും ശുശ്രൂഷിക്കുകയും സേവിക്കുകയും ചെയ്യുന്നുവല്ലോ. പല മനുഷ്യരിലും ഇല്ലാതെ പോകുന്നത്‌ ഇതു മാത്രമാണ്‌. സേവ ചെയ്യുന്ന കാര്യത്തില്‍ ആരും ഒരിക്കലും ഒരു ഉപേക്ഷ കാണിക്കരുത്‌. യേശുവിന്റെ വചനവും പ്രവര്‍ത്തനവും വിലയിരുത്തുക. യേശു തന്റെ ശിഷ്യന്മാരോട്‌ അര കെട്ടി മറ്റുള്ളവരോട്‌ ശുശ്രൂഷ ചെയ്യുവാന്‍ ആവശ്യപ്പെടുന്നു എന്നു മാത്രമല്ല യേശു തന്നെ തന്റെ അര കെട്ടി ശിഷ്യന്മാരുടെ കലുകള്‍ കഴുകി മാതൃക കാണിച്ചു കൊടുക്കുന്നു. ഭഗവാന്‍ കൃഷ്‌ണന്‍ അര്‍ജ്ജുനന്റെ തേര്‍ തെളിക്കുന്നതും ഗാന്ധിജിയുടെ പ്രവര്‍ത്തന ശൈലികളും നമുക്ക്‌ ഉത്തമ മാതൃകകളാണ്‌. അതുകൊണ്ട്‌ എല്ലാവരും സേവ ചെയ്യുന്ന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു മനുഷ്യനില്‍ മേല്‍ പറഞ്ഞ എല്ലാജാതി സ്വഭാവങ്ങളും മാറി മാറി വരുന്നു. അതുകൊണ്ട്‌ ഒരു വ്യക്തിയും ഒരു ജീവിതകാലം മുഴുവനും ബ്രാഹ്മണനോ, ക്ഷത്രിയനോ, വൈശ്യനോ, ശൂദ്രനോ ആയിരിക്കുകയില്ല.

ഒരു മനുഷ്യന്റെ തലയിലാണ്‌ ബുദ്ധിയിരിക്കുന്നത്‌. ആ ബുദ്ധിയില്‍ നിന്നാണ്‌ അഹം എന്ന ഞാന്‍ ഉണ്ടാകുന്നത്‌. ഈ ഞാനാണ്‌ ജ്ഞാനം പകരുന്നത്‌. അതുകൊണ്ട്‌ തല ബ്രാഹ്മണ്യം നിറഞ്ഞ ബ്രഹ്മമായി തീരുന്നു. രക്ഷിക്കുവാനായി കൈകളില്‍ ആയുധം സ്വീകരിക്കപ്പെടുമ്പോള്‍ കൈകള്‍ ക്ഷത്രീയ ധര്‍മ്മം പരിപാലിക്കപ്പെടുന്നു. ജീവന്‍ നിലനിറുത്തുവാന്‍ ഉദര ഭാഗം ഭക്ഷണം തുടങ്ങീ വസ്‌തുക്കള്‍ സ്വീകരിക്കുകയും, തിരസ്‌കരിക്കുകയും ചെയ്യുന്നതു മൂലം ഉദരം വൈശ്യനാകുന്നു. കാലുകളാകട്ടെ സേവ ചെയ്യുന്നതില്‍ ഉത്സുകിതനുമാണ്‌. കാലുകളാണ്‌ പല സേവനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നത്‌. അതു കൊണ്ട്‌ കാലുകള്‍ ശൂദ്രനാണ്‌. ഇങ്ങിനെ ഒരു വ്യക്തിയിലും ആ വ്യക്തിയുടെ ശരീര ഭാഗങ്ങളിലുമായി ക്ഷത്രീയാദികള്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു.

എല്ലാവരിലും നാലുവിധ ഗുണങ്ങളും ഉണ്ടായിരിക്കും. അവ 1. സാത്വീക ഗുണം 2. രജോ ഗുണം 3. തമോ ഗുണം 4. നിര്‍ഗുണം. സാത്വീക ഗുണത്തില്‍ എല്ലായ്‌പ്പോഴും നന്മ നിറഞ്ഞിരിക്കും. രജോ ഗുണത്തില്‍ നന്മയും തിന്മയും ഇടകലര്‍ന്നിരിക്കും. തമോഗുണത്തിലാകട്ടെ എല്ലായ്‌പ്പോഴും തിന്മ മാത്രമായിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍ നിര്‍ഗുണത്തിലാകട്ടെ ഒരു ഗുണവും ഉണ്ടായിരിക്കുകയില്ല. മേല്‍ പറഞ്ഞ എല്ലാ ഗുണങ്ങളും എല്ലാവരിലും ഏറ്റക്കുറച്ചിലുകളോടെ കാണാവുന്നതാണ്‌.

മനഃ ശാസ്‌ത്ര പരമായി മനുഷ്യന്റെ സ്വഭാവങ്ങള്‍ പ്രധാനമായി നാലായി തരം തിരിച്ചിട്ടുണ്ട്‌. അവ 1. പിതൃ സ്വഭാവം, 2. മാതൃ സ്വഭാവം, 3. പക്വ സ്വഭാവം, 4. ശിശു (കുട്ടി) സ്വഭാവം എന്നിങ്ങിനെയാണ്‌. പിതൃ സ്വഭാവത്തില്‍ കര്‍ക്കശം വളരെ കൂടുതലാണ്‌. മക്കളെ അമിതമായി ശിക്ഷിക്കുക, ശാസിക്കുക തുടങ്ങിയവ പിതൃ സ്വഭാവത്തില്‍ കൂടുതലായി കാണപ്പെടുന്നു. മാതൃ സ്വഭാവത്തില്‍ അമിതമായ പരിലാളനയാണ്‌ കാണപ്പെടുന്നത്‌. പക്വ സ്വഭാവത്തില്‍ കാര്യങ്ങള്‍ ആരായുന്ന ഒരു സ്വഭാവമാണ്‌ കാണപ്പെടുന്നത്‌. കുട്ടികളുടെ സ്വഭാവത്തിലാകട്ടെ അവര്‍ വെറും വികാര ജീവികളായിട്ടാണ്‌ കാണപ്പെടുന്നത്‌. കുട്ടികളില്‍ അമിതമായ സന്തോഷം, ഭയം എന്നിവ കാണപ്പെടുന്നു. മേല്‍ പറഞ്ഞ നാല്‌ സ്വഭാവ ഗുണങ്ങളും എല്ലാവരിലും അതായത്‌ മുതിര്‍ന്നവരിലും കുഞ്ഞുങ്ങളിലും ഒരുപോലെ ഏറ്റക്കുറച്ചിലുകളോടെ കാണാവുന്നതാണ്‌.

ശിവനും പാര്‍വ്വതിയും: പാര്‍വ്വതി ദേവി ശക്തി സ്വരൂപണിയാണ്‌. ദേവി പൊയ്‌കയില്‍ കുളിക്കുന്നു, തലമുടി അഴിച്ചിട്ട്‌ സുഗന്ധ ധൂപങ്ങളാല്‍ പുകയ്‌ക്കുന്നു. പ്രകൃതിയിലെ എല്ലാ ഭൗതീക കാര്യങ്ങളിലും സൗകര്യപൂര്‍വ്വം ഇടപഴകുന്നു. ശിവനാകട്ടെ ഇതിനു നേര്‍ വിപരീതമായിട്ടിരിക്കുന്നു. ഒരു പുലിത്തോല്‍ ഉടുത്ത്‌ ശരീരം മുഴുവന്‍ ഭസ്‌മം തേച്ച്‌ കഴുത്തിലും മറ്റും സര്‍പ്പങ്ങളെ അണിഞ്ഞ്‌ സദാ ധാന്യ നിമഗ്നനായിരിക്കുന്നു. സര്‍പ്പങ്ങളാകട്ടെ സകല ആസക്തികളുടേയും പ്രതീകങ്ങളാണ്‌. അവയെയാകട്ടെ ഭഗവാന്‍ മനസ്സിനും ശരീരത്തിനും വെളിയിലായി നിറുത്തിയിരിക്കുന്നു. എല്ലാം നശിച്ച, എല്ലാത്തിനും അറുതി വരുത്തിയ ജഢീക മോഹങ്ങളുടെ പ്രതീകമാണ്‌ ഭസ്‌മം. ഭസ്‌മത്തില്‍ നിന്ന്‌ ഇനി ഒന്നും ഉണ്ടാകുകയില്ല. ഒന്നും ഇല്ലാത്ത ഒരു അവസ്ഥയാണ്‌ ഭഗവാന്റേത്‌. ഈ രണ്ടു സത്യങ്ങളും ചേര്‍ന്ന്‌ ഒന്നായതാണ്‌ സൃഷ്‌ടിയും സൃഷ്‌ടി കര്‍ത്താവും ഈ പ്രപഞ്ചവും ഈശ്വരനും. വിശ്വ പ്രകൃതിയെ കാണിക്കുന്നതിനായി ശിവ രൂപം പ്രധീനിധീകരിക്കുന്നു.




ക്ഷേത്രം എന്നാല്‍ ക്ഷതത്തില്‍ നിന്ന്‌ ത്രാണനം ചെയ്യുക എന്നര്‍ത്ഥം. ഒരു വ്യക്തിയേയൊ, സമൂഹത്തെയോ, ഒരു ഗ്രാമത്തേയോ, ഒരു പട്ടണത്തേയോ പ്രകൃതി ക്ഷോഭത്തില്‍ നിന്നോ മറ്റു ദോഷാദികളില്‍ നിന്നോ സംരക്ഷിക്കുക എന്നതാണ്‌ ക്ഷേത്രം എന്നതിന്റെ സാരം. എന്നാല്‍ മനുഷ്യന്റെ ഈ ശരീരത്തെ തന്നെയാണ്‌ ക്ഷേത്രം എന്ന്‌പറയപ്പെടുന്നത്‌. ഭഗവാന്‍ ഗീതയില്‍ (13-1) ഇക്കാര്യം വളരെ വ്യക്തമായി തന്നെ പറയപ്പെടുന്നുണ്ട്‌. ബൈബിളില്‍ യേശു ഇപ്രകാരം പറയുന്നത്‌ ശ്രദ്ധിക്കുമല്ലോ, ` ഈ മന്ദിരം പൊളിപ്പിന്‍, മൂന്നു നാളുകൊണ്ട്‌ ഞാന്‍ പുനര്‍ നിര്‍മിക്കും. മുമ്പു പറഞ്ഞിരുന്ന പഞ്ചഭൂതങ്ങളും, സൂര്യനും, ചന്ദ്രനും, പിന്നെ ഞാനും ഒന്നായതാണ്‌ ഈ പ്രപഞ്ച സത്യം എന്ന്‌ മനസ്സിലാക്കി കഴിഞ്ഞാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. മനുഷ്യ ശരീരമാകുന്ന ക്ഷേത്രത്തില്‍ ഈശ്വര ചൈതന്യമാകുന്ന ആത്മതത്വം കുടികൊള്ളുന്നതു പോലെ ക്ഷേത്ര ശരീരത്തില്‍ ഈശ്വര ചൈതന്യമാകുന്ന ഈശ്വര തത്വം നിറഞ്ഞ്‌ നില്‍ക്കുന്നു.

ആരാധന: ഈശ്വരാരധന സാധാരണയായി രണ്ടു വിധത്തിലാണ്‌. ബ്രഹ്മ സ്വരൂപനായ ശിവന്‍ നിരാകാരനാണ്‌. എന്നാല്‍ രൂപമുള്ളതിനാല്‍ സഗുണകാരനാണ്‌. രൂപമുള്ളതിനാല്‍ രൂപത്തോടുകൂടി ശിവനെ ആരാധിക്കുന്നു. ശിവന്‍ സകലനും നിഷ്‌കലനുമായി കാണുന്നു. രൂപമില്ലാത്ത ശിവനെ നിരാകാരനായി ലിംഗ രൂപത്തിലും ആരാധിക്കുന്നു. ലിംഗം എന്നാല്‍ അടയാളം എന്നര്‍ത്ഥം. ശിവന്‍ സകാരനായതിനാല്‍ അതായത്‌ രൂപമുള്ളതിനാല്‍ മൂര്‍ത്തീ രൂപത്തിലും പൂജിക്കുന്നു.

ശിവന്റെ ആയിരത്തില്‍ ഒരംശം മഹേശ്വരന്‍. മഹേശ്വരന്റെ ആയിരത്തില്‍ ഒരംശം രുദ്രന്‍. രുദ്രന്റെ ആയിരത്തില്‍ ഒരംശം മഹാ വിഷ്‌ണു. സൃഷ്‌ടി, സ്ഥിതി, സംഹാരം, തിരോഭാവം, അനുഗ്രഹം എന്നിങ്ങനെ അഞ്ചു കാര്യങ്ങളാണ്‌ ഈ ലോക സംബന്ധമായ അഞ്ചു കാര്യങ്ങള്‍. എന്നാല്‍ ഈ അഞ്ചു കാര്യങ്ങളും ശിവന്‍ മാത്രമാണ്‌ നിത്യവും ചെയ്‌തു കൊണ്ടിരിക്കുന്നത്‌. മേല്‍ പറഞ്ഞ അഞ്ചു കൃത്യങ്ങള്‍ ചെയ്യുന്നതിനായി അഞ്ചു മുഖങ്ങള്‍ ഉണ്ട്‌. ബ്രഹ്മാവിന്‌ സൃഷ്‌ടിയും, വിഷ്‌ണുവിന്‌ സ്ഥിതിയും നല്‍കി. എന്നാല്‍ അവര്‍ക്കൊന്നും അനുഗ്രഹമെന്ന ശ്രേഷ്‌ടമായ കൃത്യം ചെയ്യവാന്‍ കഴിയുകയില്ല. എന്നാല്‍ രുദ്രനും, മഹേശ്വരനും അവരുടെ കൃത്യങ്ങള്‍ മറക്കുന്നവരല്ല. അതിനാല്‍ അവര്‍ക്ക്‌ ശിവന്റെ തുല്യ സ്ഥാനം തന്നെ നല്‍കിയിരിക്കുന്നു.

ധ്യാനത്തിന്‌ മുമ്പ്‌ നമുക്ക്‌ ആര്യോഗ്യം എന്താണെന്ന്‌ ഒന്ന്‌ ചിന്തിയ്‌ക്കാം. രോഗമില്ലാത്ത ഒരവസ്ഥയെയാണ്‌ ആരോഗ്യം എന്ന പറയപ്പെടുന്നത്‌. രോഗങ്ങള്‍ പലതാണ്‌. അതിനെ ഒറ്റ വാക്കില്‍ പറയുമ്പോള്‍ അനാരോഗ്യം എന്ന്‌ പറയുന്നു. എന്നാല്‍ ആരോഗ്യത്തെ ആരും പലതായി ഗണിക്കാറില്ല. അതുപോലെ ദുഃഖങ്ങള്‍ പലതാണ്‌. എന്നാല്‍ സന്തോഷമാകുന്ന ആനന്ദം ഒന്നേയുള്ളൂ. ആനന്ദമില്ലാത്ത അവസ്ഥ ദുഃഖങ്ങള്‍ തരുന്നു. അവ രോഗങ്ങളും ദുരിതങ്ങളും തരുന്നു. ആനന്ദവും, ദുഃഖവും മനസ്സില്‍ നിന്ന്‌ ഉണ്ടാകുന്നു. അപ്പോള്‍ ആരോഗ്യം ആദ്യം വേണ്ടത്‌ അഥവ ആനന്ദം വരേണ്ടത്‌ മനസ്സിനാണ്‌. രോഗങ്ങള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നതിനു വളരെ മുമ്പു തന്നെ മനസ്സിലും അതിനും വളരെ മുമ്പു തന്നെ ആത്മാവിലും (ഓറ) പിറവിയെടുത്തിട്ടുണ്ടാകും. ജ്ഞാനിയായ ഒരു വ്യക്തിക്ക്‌ മറ്റൊരു വ്യക്തിയുടെ ഓറ എന്ന പ്രകാശ വലയം നിരീക്ഷിച്ചാല്‍ വരാന്‍ പോകുന്ന രോഗങ്ങള്‍ എന്തെല്ലാമാണെന്ന്‌ അറിയുവാനും പറയുവാനും കഴിയും. എന്നാല്‍ ആധുനിക ശാസ്‌ത്ര കണ്ടുപിടുത്തത്താല്‍ കിര്‍ളിയന്‍ ഫോട്ടോഗ്രാഫി ഉപയോഗിച്ച്‌ ഓറയുടെ നിറം മനസ്സിലാക്കി രോഗങ്ങള്‍ പറയുവാന്‍ കഴിയുന്നുണ്ട്‌. ഇന്നത്തെ വൈദ്യ ശാസ്‌ത്ര ചികിത്സയില്‍ ഉപയോഗിക്കുന്ന എക്‌സ്‌- റേ, സ്‌കാനിംഗ്‌, മറ്റു മെഡിക്കല്‍ ടെസ്റ്റുകള്‍ എന്നിവയേക്കാള്‍ വളരെ ഫലപ്രദമാണ്‌. എന്നാല്‍ അലോപ്പതി ചികിത്സകര്‍ക്ക്‌ കിര്‍ളിയന്‍ ഫോട്ടോഗ്രാഫി ഉപയോഗിച്ച്‌ ചികിത്സ നടത്തുവാന്‍ കഴിയുകയില്ല എന്നതാണ്‌ സത്യം.

ചികിത്സകൾ


ആയൂര്‍വ്വേദത്തിലും, ഹോമ്യോപ്പതിയിലും രോഗങ്ങള്‍ ഉണ്ടാകുന്നത്‌ മനസ്സില്‍ നിന്നാണ്‌ എന്ന്‌ പറയപ്പെടുന്നു. എന്നാല്‍ ശരീരത്തിനു മാത്രം ലാക്കാക്കി ചികിത്സ നടത്തികൊണ്ടിരുന്ന അലോപ്പതിക്കാരും ഇന്ന്‌ മനസ്സിനെ അംഗീകരിച്ചു കൊണ്ടുതന്നെ ചികിത്സ ചെയ്യുവാന്‍ തുടങ്ങിയിരിക്കുന്നു. ഉണ്ടാകുന്ന 90% ശതമാനം രോഗങ്ങളും മനോജന്യ രോഗങ്ങളാണെന്ന്‌ അലോപ്പതിക്കാരന്‍ തന്നെ പറയപ്പെടുന്നു. അത്‌ സത്യം തന്നെയാണ്‌. എന്നിട്ടും രോഗങ്ങളും, രോഗനാമങ്ങളും അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. മനസ്സാണ്‌ രോഗകാരകന്‍ എന്ന്‌ ഞാന്‍ പറഞ്ഞുവല്ലോ. ഈ മനസ്സ്‌ സ്ഥിതി ചെയ്യുന്നത്‌ പ്രാണനിലാണ്‌. അപ്പോള്‍ പ്രാണനെയാണ്‌ ശരിയായ ചികിത്സ നല്‍കേണ്ടത്‌ എന്ന്‌ വരുന്നു. അതു കൊണ്ടു തന്നെയാണ്‌ പല രോഗങ്ങളും ഭേദമാകാതെ മാറാ രോഗങ്ങള്‍ എന്നു പറഞ്ഞ്‌ ചികിത്സ ഫലവത്താകാതെ പോകുന്നത്‌. മനുഷ്യ മനസ്സുകളുടെ ദുര്‍വാസനയും, ദുഃചിന്തകളും, ദുര്‍നടപടികളും മനുഷ്യനെ അനാരോഗ്യം പ്രദാനം ചെയ്യുന്നു. മേല്‍ പറഞ്ഞവയുടെ വിപരീതങ്ങള്‍ മനുഷ്യന്‌ ആരോഗ്യവും, ആനന്ദവും നല്‍കുന്നു.

പ്രാണനെ ചികിത്സിക്കുവാന്‍ പ്രാണ ചികിത്സ വശമാക്കണം. പ്രാണ ചികിത്സ കൊണ്ടു മാത്രമാണ്‌ ഒരു മനുഷ്യന്‍ പരിപൂര്‍ണ്ണ രോഗ വിമുക്തനാകൂ. അതിന്‌ ത്രീകാല ജ്ഞാനമോ, അല്ലങ്കില്‍ ജോതിഷവും, വാസ്‌തു ശാസ്‌ത്രവും കൂടി അിറഞ്ഞിരിക്കണം. പ്രാണനെ ഹനിക്കുന്ന, കഷ്‌ടപ്പെടുത്തുന്ന സംഗതികള്‍ എന്തുകൊണ്ടാണെന്നും മറ്റും ജോതിഷത്താലും, വാസ്‌തു ശാസ്‌ത്രം കൊണ്ടും അിറയാം. ജാതകവശാലും മറ്റും നല്ല സമയമാണെങ്കില്‍ പോലും കഷ്‌ടം അനുഭവപ്പെടന്നുവെങ്കില്‍ ചിലപ്പോള്‍ വാസ്‌തു ദോഷം കൊണ്ടാകാം. വാസ്‌തു പുരുഷന്റെ തല മുറിഞ്ഞു പോയിട്ടുണ്ടെങ്കില്‍ ഗൃഹനാഥന്‍ ഒരു അസുഖവും ഇല്ലെങ്കില്‍ പോലും മരണപ്പെട്ടു പോകും. വാസ്‌തു പുരുഷന്റെ നെഞ്ചിലാണ്‌ മുറിവ്‌ സംഭവിച്ചിരുക്കുന്നതെങ്കില്‍ ഹൃദ്രോഗം വന്ന്‌ മരണപ്പെടുവാന്‍ സാദ്ധ്യതയുണ്ട്‌. അസ്ഥാനത്തുള്ള കുഴികള്‍, കിണര്‍, അടുക്കള, കക്കുസും, കുളിമുറികളും മറ്റും മനുഷ്യനെ രോഗ ദുരിതങ്ങളിലെയ്‌ക്ക്‌ വലിച്ചറിയപ്പെടുന്നു. വാസ്‌തുവില്‍ ഒരു തരത്തിലുള്ള വിട്ടു വീഴ്‌ചകളും പാടില്ല.

സംഗതികള്‍ ഇങ്ങിനെയിരിയ്‌ക്കെ ജനങ്ങള്‍ പല ഡോക്‌ടര്‍മാരുടെ അടുത്തേക്ക് പരക്കം പാഞ്ഞതു കൊണ്ട്‌ ഒരു കാര്യവുമില്ല. ഓരോ അവസരവും പഠിക്കുവാനായി ഈശ്വന്‍ നമുക്ക്‌ തരുമ്പോള്‍ നാം അവയെ അവഗണിക്കാതെ അംഗീകരിക്കുവാന്‍ പഠിക്കണം. ഭൗതീക ചികിത്സകള്‍ ഫലിക്കാതിരിക്കുവാനുള്ള കാരണങ്ങളില്‍ ചില സംഗതികള്‍ മാത്രമാണ്‌ ഞാനിവിടെ വിശദീകരിച്ചത്‌. മാനസ്സീക രോഗങ്ങളിലും, പ്രശ്‌നങ്ങളിലും പലപ്പോഴും പ്രേത ബാധകളും, അനുബന്ധ സംഗതികളും കാണാം. പല സംഗതികളും ഒരു ഡോക്‌ടര്‍ക്കോ (ആയൂര്‍വ്വേദം, അലോപ്പതി, ഹോമ്യോപ്പതി, യൂനാനി, സിദ്ധ, പ്രകൃതി തുടങ്ങിയവ), ഒരു സൈക്കോളജിസ്റ്റിനോ, ഒരു സൈക്കാട്രിസ്റ്റിനോ തനിയെ, തനിയെ ചെയ്യുവാന്‍ കഴിയുന്ന വസ്‌തുതകളല്ല ഇവയെല്ലാം. ഇവയൊന്നും അന്ധ വിശ്വാസങ്ങളല്ല, എന്നാല്‍ ഇവയൊക്കെ പച്ച പരമാര്‍ത്ഥങ്ങളാണ്‌. ശാസ്‌ത്രത്തിന്‌ ഇവയെ കണ്ടെത്തുവാനോ, മനസ്സിലാക്കുവാന്‍ കഴിയാത്തതു കൊണ്ട്‌ ഇവ യാഥാര്‍ത്ഥ്യങ്ങള്‍ ആകാതിരിക്കുന്നില്ല. ശാസ്‌ത്രങ്ങള്‍ക്കും അതിന്റെ ഉപകരണങ്ങള്‍ക്കും അത്രയ്‌ക്കേ കണ്ടു പിടിക്കുവാന്‍ അഥവ വളരുവാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നു വേണം നാം കരുതാന്‍. രോഗങ്ങളും, ദൂരിതങ്ങളും മറ്റും മനുഷ്യരുടെ അഹങ്കാരം കൊണ്ടും കര്‍മ്മ ദോഷങ്ങളെ കൊണ്ടും ആണ്‌ സംഭവിക്കുന്നത്‌ എന്ന്‌ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.


രോഗകങ്ങൾ വരുന്നത് മനസ്സിൽ നിന്നാണ്. മനസ്സ് ദുഷിച്ചതുകൊണ്ട് രോഗങ്ങൾ ഉണ്ടാകുന്നു. ഈശ്വരൻ ആരേയും രോഗികളായി സർഷ്ടിച്ചിട്ടില്ല. മനസ്സിൽ കോപം, കാമം, പിശുക്ക്, അസൂയ തുടങ്ങീ പ്രതികൂല ചിന്തകൾ നിറയുമ്പോൾ രോഗങ്ങൾ വരുന്നു. സ്നേഹം, സന്തോഷം, സമാധനം, മാപ്പ് നൽകുക എന്നീ അനുകൂല ചിന്തകൾ നിറയുമ്പോൾ രോഗ വിമുക്തമാകുന്നു. ഇതു രണ്ടും സംഭവിക്കുന്നത് നമ്മുടെ തലച്ചോറിനകത്തു സൃഷ്ടിക്കപ്പെടുന്ന രണ്ടു തരം രാസ വസ്തുക്കളാണ്. ചിനതകളെല്ലാം ശക്തിമത്തമായ ഊർജ്ജങ്ങളാണ്.

ധ്യാനം: `ധ്യാനം നിര്‍വിഷയം മനഃ '  എന്നാണ്‌ പ്രമാണം. എല്ലാ വിഷയങ്ങളില്‍നിന്നും മനസ്സ്‌ മോചനം നേടിയ ഒരു തരം അവസ്ഥയാണ്‌ ധ്യാനം. എല്ലാതരം ചിന്തകളില്‍ നിന്നും വസ്‌തുക്കളെ കുറിച്ചുള്ള ബോധത്തില്‍ നിന്നും മനസ്സ്‌ സ്വതന്ത്രമാകുന്ന ഒരു അവസ്ഥയാണ്‌ ധ്യാനം എന്ന്‌ അിറയപ്പെടുന്നത്‌. ധ്യാനം തുടങ്ങുവാന്‍ മനസ്സിന്‌ ഏതേങ്കിലും ഒരു വസ്‌തുവിനേയോ, ഒരു കാര്യത്തിനേയോ ആശ്രയിക്കേണ്ടി വരുന്നതാണ്‌. ഇതിനെ ധ്യേയം എന്ന്‌ അിറയപ്പെടുന്നു. ധ്യേയ വസ്‌തുവായി നിങ്ങള്‍ക്ക്‌ എന്തു വേണമെങ്കിലും സ്വീകരിക്കാവുന്നതാണ്‌. ഒരു ദീപ നാളമോ, അഥവ ഒരു പ്രത്യേക ബിന്ദുവോ ഒരു ഇഷ്‌ടദേവത രൂപമോ അങ്ങിനെ നിങ്ങള്‍ക്കിഷ്‌ടപ്പെട്ട എന്തുവേണമെങ്കിലും സ്വീകരിക്കാവുന്നതാണ്‌. അങ്ങിനെ ധ്യേയ വസ്‌തുവില്‍ മാത്രം മനസ്സ്‌ ഉറപ്പിച്ച്‌ ഏകാഗ്രതയേടെ ശാന്തമായി ഇരിക്കുക. അങ്ങിനെ ഇരിക്കുവാന്‍ അത്ര എളുപ്പമുള്ള കാര്യമല്ല. അങ്ങിനെ ഇരിക്കുവാന്‍ തുടങ്ങുമ്പോഴേക്കും മനസ്സിന്റെ ഏകാഗ്രത തകര്‍ത്ത്‌ പല വിധ ചിന്തകളും നിങ്ങളുടെ മനസ്സില്‍ ഓടിക്കയറും. അങ്ങിനെ വരുന്നവയെ ഒരിക്കലും ബലമായി തിരസ്‌കരിക്കുവാന്‍ നോക്കരുത്‌. അവ വന്ന വഴിയെ പോകുവാന്‍ അനുവദിക്കുക. ഇങ്ങിനെ ചെയ്യുമ്പോള്‍ ഇവ പിന്നീടൊരിക്കലും നിങ്ങളെ ശല്യം ചെയ്യുവാന്‍ വരികയില്ല. വീണ്ടും മനസ്സ്‌ ധ്യേയ വസ്‌തുവിലേക്ക്‌ കൊണ്ടു വന്നു നിറുത്തുക.

ധ്യാനം എന്നുവെച്ചാല്‍ അലിഞ്ഞു ചേരുക എന്നൊരു അര്‍ത്ഥം ഉണ്ട്‌. ധ്യാനത്തിന്‌ കണ്ണുമടച്ച്‌ ഇരിക്കണമെന്നില്ല. കടല്‍തീരത്ത്‌ നമ്മള്‍ പോയി ഇരുന്നു കഴിഞ്ഞാല്‍ പിന്നെ അനന്തമായ സാഗരത്തില്‍ നാം ലയിച്ചിരിക്കാറില്ലേ. പ്രകൃതിയിലെ നിറത്തിലും, കളകളാരവത്തിലും നാം വെറുതെയങ്ങ്‌ ലയിച്ചിരിക്കാറില്ലേ. നല്ല ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ നാം അതിലും ലയിച്ചിരിക്കാറില്ലേ.

ധ്യാനം മറ്റൊരു വിധത്തില്‍ പറയുകയാണെങ്കില്‍ സാക്ഷിയായിരിക്കുക എന്നും കൂടിയുണ്ട്‌. കണ്ണുകള്‍ അടച്ചു പിടിച്ചുകൊണ്ട്‌ എല്ലാറ്റില്‍ നിന്നും ബഹുദൂരം അങ്ങ്‌ വിട്ടു നില്‍ക്കുക. ഒരു നെടുവീര്‍പ്പോടെ നാം ഇത്‌ പലപ്പോഴും ചെയ്യാറുള്ളതാണ്‌. ഇങ്ങിനെ ധ്യാനം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടും, അല്ലാതേയും പരിശിലിക്കാവുന്നതാണ്‌. അങ്ങിനെ നിങ്ങള്‍ നിങ്ങളുടെ സത്വമാകുന്ന സത്യത്തിലേക്ക്‌ ഇറങ്ങി ചെല്ലണം. നിങ്ങള്‍ ധ്യാനത്തിന്‌ ഇരുന്നു കഴിഞ്ഞാല്‍ പല സംഗതികളും നിങ്ങളുടെ മനസ്സിലേക്ക്‌ കടന്നുവരും. നിങ്ങളുടെ മനസ്സിലേക്ക്‌ കടന്നു വരുന്ന ചിന്തകളോട്‌ ഒരിക്കലും മല്ലിടരുത്‌. അവ വന്ന വഴിയെ പോകാന്‍ നിങ്ങള്‍ അനുവദിച്ചാല്‍ മതി. അവയെ തടയരുത്‌. എന്തു തന്നെ സംഭവിച്ചാലും അത്‌ നല്ലതിനാണ്‌ എന്ന്‌ വിചാരിച്ചു കൊള്ളുക. ഞാന്‍ ശാന്തമായി വിശ്രമിക്കുകയാണെന്ന്‌ ശക്തിയായി ചിന്തിക്കുക. നിങ്ങളുടെ ചിന്തകളെ നിങ്ങള്‍ സസൂക്ഷ്‌മം നിരീക്ഷിക്കുക. അവ എങ്ങിനെയോ അങ്ങിനെ തന്നെയാകട്ടെ എന്ന്‌ വിചാരിക്കുക. ചിന്തകള്‍ ഒന്നിനു പുറകെ ഒന്നായി പോകുന്നതില്‍ ഒരു തെറ്റും കാണേണ്ടതില്ല.

ധ്യാനം എന്നുവെച്ചാല്‍ ഈ നിമിഷവുമായുള്ള യോജിപ്പ്‌ അഥവ തന്മയത്വം എന്നും കൂടി അര്‍ത്ഥമുണ്ട്‌. സര്‍വ്വ സാഹചര്യങ്ങളേയും പരിപൂര്‍ണ്ണമായി ഉള്‍കൊള്ളുവാന്‍ കഴിയണം. നമ്മുടെ മനസ്സ്‌ ക്ഷോഭമില്ലാത്തതായിരിക്കണം. ഈ നിമിഷത്തില്‍ ഇരിക്കുന്ന മനസ്സിന്‌ ഒരിക്കലും ഒരു വേവലാതിയോ, വെമ്പലോ ഉണ്ടായിരിക്കുകയില്ല. ഈ നിമിഷത്തില്‍ ഇരിക്കുന്ന മനസ്സ്‌ പരിപൂര്‍ണ്ണ സ്വസ്ഥമായിരിക്കും. ആത്മാകുന്ന പ്രഭാവ സ്ഥാനത്തേക്ക്‌ മനസ്സ്‌ തിരിച്ചെത്തിയിരിക്കും.

ധ്യാനത്തിനു മുമ്പ്‌ പല ചവിട്ടുപടികളും ഉപേക്ഷിച്ചിട്ടാണ്‌ നിങ്ങള്‍ ധ്യാനത്തിന്‌ എത്തി ചേരുന്നത്‌. അതു കൊണ്ടു തന്നെയാണ്‌ പലര്‍ക്കും ധ്യാനം അതിന്റെ സുഖാനുഭൂതി അനുഭവപ്പെടാതിരിക്കുന്നത്‌. ഒരു കഥയിലൂടെ തന്നെ ഇതിന്റെ വിവരണം നമുക്ക്‌ ആരംഭിക്കാം. വളരെ പണ്ട്‌ ധന്വന്തരി എന്നൊരു മഹര്‍ഷി വര്യനുണ്ടായിരുന്നു. അദ്ദേഹമാണ്‌ ആയൂര്‍വ്വേദത്തിന്റെ ആചാര്യന്‍. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ രോഗങ്ങള്‍ക്ക്‌ ശാന്തി ലഭിച്ചിരുന്നു. അതുപോലെ ഔഷധ ചെടികളും സുലഭമായിരുന്നു. കാലങ്ങള്‍ കടന്നുപോയി. ശാരീരിക രോഗങ്ങള്‍ക്കു പുറമെ മാനസീക രോഗങ്ങള്‍ വന്നു തുടങ്ങി. കൂടാതെ ശാരീരിക രോഗങ്ങളും വര്‍ദ്ധിച്ചു. ഔഷധ ചെടികളുടെ ലഭ്യതയും വളരെ കുറഞ്ഞു. അങ്ങിനെ കാലാകാലങ്ങളില്‍ ഔഷധ ചെടികള്‍ ലഭിക്കാതെയായി. അപ്പോള്‍ ഭൂമിയിലെ ശ്രേഷ്‌ഠ മഹര്‍ഷിമാര്‍ ഒന്നടക്കം വിഷ്‌ണു ഭഗവാനെ ചെന്നു കണ്ടു ഇക്കാര്യം ഉണര്‍ത്തിച്ചു.

ഭഗവാന്‍ വിഷ്‌ണു ആദിശേഷനെ ഒന്നു നോക്കി പുഞ്ചിരിച്ചു. ആയിരം തലയുള്ള ഒരു സര്‍പ്പമാണ്‌ ആദിശേഷന്‍. ജാഗ്രതയുടെ പ്രതീകമായീട്ടാണ്‌ ആയിരം തല സങ്കല്‍പ്പിച്ചിട്ടുള്ളത്‌. അങ്ങിനെ ആദിശേഷന്‍ പതഞ്‌ജലി മഹര്‍ഷി ആയി ഭൂമിയില്‍ ജന്മമെടുത്തു. പത എന്നാല്‍ തുള്ളി എന്നും, അഞ്‌ജലി എന്നാല്‍ സമര്‍പ്പിക്കപ്പെട്ട എന്നും അര്‍ത്ഥമാകുന്നു. അങ്ങിനെ മഹര്‍ഷി തന്റെ വിദ്യ ശിഷ്യന്മാര്‍ക്ക്‌ പകര്‍ന്നു കൊടുക്കുവാന്‍ തീരുമാനിച്ച്‌ ശിഷ്യന്മാരെ അന്വേഷിച്ച്‌ ഇറങ്ങി. അദ്ദേഹത്തിന്‌ ഒരു നിര്‍ബന്ധം ഉണ്ടായിരുന്നു. ആയിരം പേരില്ലാതെ തന്റെ വിദ്യ ആര്‍ക്കും പകര്‍ന്നു കൊടുക്കുകയില്ലാ എന്നായിരുന്നു.

ആയിരം ശിഷ്യന്മാരോടു കൂടി അദ്ദേഹം വിന്ധ്യാ പര്‍വ്വത നിരയില്‍ എത്തി. വിദ്യാ പകര്‍ന്നു കൊടുക്കുന്നതിനു മുമ്പ്‌ തനിക്കും ശിഷ്യന്മാര്‍ക്കും ഇടയിലായി ഒരു തിരശ്ശീല കൊണ്ടു മറച്ചിരുന്നു. ഗുരുവിനും ശിഷ്യന്മാര്‍ക്കും തമ്മില്‍ പരസ്‌പരം കാണുവാന്‍ സധിക്കാതെയായി. മഹര്‍ഷി വിദ്യാ പകര്‍ന്നു കൊടുക്കുവാന്‍ തുടങ്ങി. അങ്ങിനെയിരിക്കെ ഒരു ശിഷ്യന്‍ പുറത്തേക്കു പോയി. എന്നാല്‍ മറ്റു ശിഷ്യന്മാരകട്ടെ ഗുരു തിരശ്ശീലക്കപ്പുറത്ത്‌ എന്താണ്‌ ചെയ്യുന്നത്‌ എന്നറിയുവാനായി തിരശ്ശീല ഉയര്‍ത്തി നോക്കി. ഇതു കണ്ട ഗുരു 999 ശിഷ്യന്മാരേയും ഭസ്‌മമാകട്ടെ എന്ന്‌ ശപിച്ചു. അപ്രകാരം സംഭവിക്കുകയും ചെയ്‌തു.

കുറച്ചു കഴിഞ്ഞപ്പോള്‍ പുറത്തു പോയ ശിഷ്യന്‍ തിരിച്ചു വന്നു. അപ്പോള്‍ കണ്ട കാഴ്‌ച കണ്ട്‌ ശിഷ്യന്‍ ഭയന്നു. അയാള്‍ ഗുരുവിനെ കണ്ട്‌ മാപ്പു പറഞ്ഞു. കോപാകുലനായ ഗുരു ശിഷ്യനെ ഒരു വേതാളമായി ഭവിക്കട്ടെ എന്ന്‌ ശപിച്ചു. വേതാളത്തിന്റെ മൂന്നു ചോദ്യങ്ങള്‍ക്ക്‌ ആര്‌, എന്ന്‌ ശരിയായ ഉത്തരം പറയുന്നുവോ അന്ന്‌ ശിഷ്യന്‌ ശാപമോക്ഷം ലഭിക്കും എന്ന്‌ പറഞ്ഞു.

കാലങ്ങള്‍ കടന്നു പോയി. മരത്തില്‍ തൂങ്ങി കിടക്കുന്ന വേതാളത്തിന്റെ ചോദ്യങ്ങള്‍ക്ക്‌ ആരും ഉത്തരം പറഞ്ഞില്ല. ശിഷ്യന്റെ ഈ ദയനീയ അവസ്ഥ കണ്ട്‌ ഗുരുവിന്റെ മനസ്സലിഞ്ഞു. അദ്ദേഹം ഒരു ബ്രാഹ്മണനായി വേതാളത്തിന്റെ അടുത്തു വന്നു അയാളുടെ ചോദ്യത്തിനു മറുപടി നല്‍കി ശാപമോക്ഷം കൊടുത്തു.

അവസാനം മഹര്‍ഷി ഏഴ്‌ രാവും ഏഴ്‌ പകലും ഉറക്കമിളച്ചിരുന്ന്‌ തന്റെ വിദ്യ മുഴുവനും ഇലകളിലായി എഴുതി തീര്‍ത്തു. ക്ഷീണിതാനായ അദ്ദേഹം കുളിക്കുവാനായി പുഴയിലേക്കു പോയി. ആപ്പോള്‍ താനെഴുതിയ ഇലകളെല്ലാം ഒരു ഭാണ്‌ഡ കെട്ടിലാക്കി പുഴയോരത്തു വെച്ചു. കുളിക്കുവാനായി അദ്ദേഹം പുഴയിലേക്ക്‌ ഇറങ്ങി. ഈ സമയത്ത്‌ ഒരു ആട്‌ വന്ന്‌ ഇലകള്‍ ഭക്ഷിക്കുവാന്‍ തുടങ്ങി. കുളി കഴിഞ്ഞ്‌ മടങ്ങി വന്ന മഹര്‍ഷി അവശേഷിച്ച ഇലകള്‍ കെട്ടി പെറുക്കി സ്ഥലം വിട്ടു. ഈ അവശേഷിച്ച ഇലകളിലെ കാര്യങ്ങളാണ്‌ ഇന്ന്‌ നമുക്ക്‌ ലഭ്യമായിട്ടുള്ള അഷ്‌ടാംഗ യോഗം.

അഷ്‌ടാംഗ യോഗം: യോഗം എന്നു വെച്ചാല്‍ കൂടി ചേരുക, അഥവ അലിഞ്ഞു ചേരുക എന്നാണ്‌ അര്‍ത്ഥം. യോഗസനം വെറും അഭ്യാസ പ്രകടനമല്ല. പ്രകൃതിയിലെ പക്ഷി മൃഗാദികളുടെ ഇരിപ്പും, ശയന രീതിയും ഇവിടെ പ്രത്യേക രീതിയില്‍ അനുകരിക്കുകയാണ്‌. ഇവിടെ ഓരോ ആസനങ്ങള്‍ അനുഷ്‌ഠിക്കുമ്പോഴും ഓരോ ശ്വസോച്ഛ്വാസവും നിയന്ത്രണ വിധേയവും താളാത്മകവുമാണ്‌. അഷ്‌ടാംഗ യോഗത്തില്‍ എട്ട്‌ കാര്യങ്ങള്‍ ലയിച്ചു കിടപ്പുണ്ട്‌. സാധാരണയായി പലരും പലതും വിട്ടുകളഞ്ഞു കൊണ്ട്‌ ഏതേങ്കിലും ഒന്നിനെ അല്ലങ്കില്‍ ചിലതിനെ മാത്രം സ്വീകരിച്ചു വിദ്യ അഭ്യസിച്ചു വരുന്നു. 1. യമം, 2. നിയമം, 3. ആസനം, 4. പ്രാണായാമം, 5. പ്രത്യാഹാരം, 6. ധാരണ, 7. ധ്യാനം, 8. സമാധി എന്നീ എട്ട്‌ സംഗതികള്‍ കൂടി ചേര്‍ന്നാണ്‌ അഷ്‌ടാംഗ യോഗം. ഈ എട്ട്‌ പടികളും പടി പടിയായി തന്നെ അഭ്യസിച്ചു വന്നാല്‍ മാത്രമേ ഒരുവന്‌ സമാധി സുസാധ്യമാകുകയുള്ളൂ. അതുകൊണ്ടാണ്‌ ചിലരുടെ ധ്യാന മുറകള്‍ ശരിയാകാതെ വരുന്നത്‌. ശരിയായ ധാരണ അഭ്യസിച്ചു ശീലിച്ച ഒരാള്‍ക്ക്‌ മനസ്സിനെ പിടിച്ചു കെട്ടാനാകൂ. അല്ലാത്ത പക്ഷം ധ്യാനം ശരിയായി അനുഭവിക്കുവാന്‍ കഴിയുകയില്ല. നല്ല ധാരണ ലഭിക്കണമെങ്കില്‍ നന്നായി പ്രത്യാഹാരം അഭ്യസിക്കണം. ഒരു പഴഞ്ചൊല്ല്‌ ഉണ്ടല്ലോ. വളയില്ലാതെ ചാടരുത്‌ എന്ന്‌. ഒരു കസേരക്കു നാലു കാലുകള്‍ ഉണ്ടല്ലോ. അതില്‍ നിന്ന്‌ ഒന്നു പോലും നഷ്‌ടപ്പെട്ടാല്‍ ഒരാള്‍ക്ക്‌ അതില്‍ സുഖമായി ഇരിക്കുവാന്‍ കഴിയുകയില്ല.

അഷ്‌ടാംഗ യോഗം രണ്ടു വിഭാഗമായി തരം തിരിച്ചിട്ടുണ്ട്‌. അവ 1. ഹഠയോഗം, 2. രാജയോഗം എന്നിവയാണ്‌. ഹഠയോഗത്തില്‍ യമം, നിയമം, ആസനങ്ങള്‍, പ്രാണായാമം, പ്രത്യാഹരം എന്നീ അഞ്ചു ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. രാജയോഗത്തിലാകട്ടെ ശേഷിച്ച ധാരണ, ധ്യാനം, സമാധി എന്നിവ അടങ്ങിയിരിക്കുന്നു. എന്തിനാണ്‌ ഇക്കാര്യം ആവശ്യമായിട്ടു വരുന്നത്‌ എന്ന്‌ നിങ്ങള്‍ക്ക്‌ ഒരു പക്ഷെ സംശയം ഉണ്ടായേക്കാം. നമ്മുടെ ശാരീരികവും, മാനസീകവും ആയ അച്ചടക്കത്തിന്‌ മേല്‍പറഞ്ഞ സംഗതികള്‍ വളരെ അത്യാവശ്യമായിക്കുന്നു.

ശാരീരികമായ അച്ചടക്കം എന്നുവെച്ചാല്‍ മിതമായ ആഹാരം, മിതമായ വെള്ളം കുടിക്കല്‍, മിതമായ എരിവ്‌, മിതമായ പുളി, മിതമായ മധുരം, മിതമായ മസാല, മിതമായ ഉറക്കം, തീക്ഷ്‌ണതയുള്ള ഭക്ഷണം ഒഴിവാക്കല്‍ എന്നിവയാണ്‌.

മനസ്സിന്റെ അച്ചടക്കം എന്നുവെച്ചാല്‍ അനാവശ്യവും, ഗുണകരമല്ലാതതതും, കഴമ്പില്ലാത്തതും, അമിതവും ആയ സംസാരം ഒഴിവാക്കണം. അമിതമായ ഉറക്കം, ഒരാളെ കൂട്ടിനു കൊണ്ടുനടക്കുന്ന സ്വഭാവം, ഒരാളോടുള്ള അമിതമായ സ്‌നേഹം, ഒരാളോടുള്ള അമിതമായ ശത്രുത, അമിതമായ ദുരാഗ്രഹം, അമിതമായ ദേഷ്യം, അമിതമായ അഹംഭാവം, അമിതമായ ആര്‍ത്തി, തെറ്റായി പുകഴ്‌ത്തുക, തെറ്റിധാരണ, അവിശ്വാസം, അടിമപ്പെടല്‍ എന്നിവ പാടില്ല. എല്ലായ്‌പ്പോഴും സംതൃപ്‌തിയും, സന്തോഷവും, സമാധാനവും ഉണ്ടായിരിക്കണം. അവനവന്റെ വളര്‍ച്ചയെ മനസ്സിലാക്കി മനസ്സിനെ അഭിനന്ദിക്കുക. അവനവനില്‍ ഉറച്ച്‌ വിശ്വസിക്കുക.

ധ്യാനത്തിന്റെ വളര്‍ച്ചക്ക്‌ തടസ്സമായി നില്‍ക്കുന്ന ചില സംഗതികള്‍ ഉണ്ട്‌. അവ സന്തോഷം, ആവേശം, അനുഭവം, അനുഭൂതി, നിറങ്ങള്‍, രൂപങ്ങള്‍, ആഗ്രഹം, പ്രതീക്ഷ, പ്രകമ്പനം എന്നിങ്ങനെ പോകുന്നു. അഷ്‌ടാംഗ യോഗം എന്നത്‌ ഒരു ജീവിത കാലം മുഴുവനും അനുഷ്‌ഠിക്കേണ്ടി വരുന്ന ഒരു കര്‍മ്മ പദ്ധതിയാണ്‌. എട്ട്‌ യോഗങ്ങളില്‍ ചിലതിനെ സ്വീകരിച്ച്‌ മറ്റു ചിലതിനെ വിട്ട്‌ ഉപായത്തില്‍ കാര്യം സാധിക്കാമെന്ന്‌ ആരും മോഹിക്കരുത്‌. എന്നാല്‍ പൂര്‍വ്വ പുണ്യ സുകൃതം ചെയ്‌തിട്ടുള്ളവര്‍ക്ക്‌ മേല്‍പറഞ്ഞ കാര്യം വളരെ എളുപ്പവുമാണ്‌.

ധ്യാനം നമുക്ക്‌ കൂടുതല്‍ ഊര്‍ജ്ജം തരുന്നു. കൂടുതല്‍ ഊര്‍ജ്ജം കൂടുതല്‍ പ്രവര്‍ത്തനത്തിന്‌ നമ്മെ പ്രാപ്‌തരാക്കുന്നു. ശരീരത്തിന്റെ നിലനില്‍പിന്‌ ഭക്ഷണം അത്യാവശ്യമായി വരുന്നതുപോലെ മനസ്സിന്റെ അഥവ ആത്മാവിന്റെ ഭക്ഷണമാണ്‌ ധ്യാനം. ധ്യാനിക്കാത്ത ഒരു വ്യക്തിക്ക്‌ അവന്റെ ഉറക്കത്തില്‍ നിന്നാണ്‌ പ്രകൃതി ഊര്‍ജ്ജം പകര്‍ന്ന്‌ കൊടുക്കുന്നത്‌. ഉറക്കസമയത്ത്‌ ഒരുവന്റെ ആത്മാവ്‌ അവന്റെ ശരീരം വിട്ട്‌ പുറത്ത്‌ കടക്കുന്നു. പുറത്ത്‌ കടന്ന ആത്മാവ്‌ അന്തരീക്ഷത്തില്‍ നിന്ന്‌ ഊര്‍ജ്ജം സ്വീകരിക്കുന്നു. ഉണരുന്ന്‌ സമയത്ത്‌ വീണ്ടും ശരീരത്തിനകത്തേക്ക്‌ പ്രവേശിക്കുകയും ചെയ്യുന്നു. നമുക്ക്‌ വേണ്ട അത്യാവശ്യ ഊര്‍ജ്ജ സ്രോതസ്സുകളാണ്‌ ഭക്ഷണം, ഉറക്കം, ശ്വസനം, ധ്യാനം എന്നിവ. ശരിയായ ശ്വസനമാണ്‌ പ്രാണായാമം. പ്രാണായാമം എന്നാല്‍ പ്രാണനെ ആയമം ചെയ്യുക അഥവ നിയന്ത്രിക്കുക എന്ന്‌ അര്‍ത്ഥം.

ധ്യാനം ഒരു പ്രത്യേക തരം വിശ്രമാവസ്ഥയാണ്‌ മനസ്സിന്‌ നല്‍കുന്നത്‌. എല്ലാവിധ സമ്മര്‍ദ്ദങ്ങളേയും ലഘൂകരിക്കുന്നു. മനസ്സിനെ ശുദ്ധീകരിക്കുന്നു. ചേതന അഥവ ചൈതന്യം അതിന്റെ ഉത്ഭവ സ്ഥാനക്ക്‌ പോകുന്നു. ശരിയായ ശ്വസനം, സംഘര്‍ഷവും, ആലസ്യവും, അകറ്റുന്നു.

ധ്യാനത്തിന്റെ നേട്ടങ്ങള്‍: എല്ലാ കാര്യങ്ങളിലും ശരിയായ നിരീക്ഷണം നടത്തുവാന്‍ സാധിക്കുന്നു. നല്ല ഗ്രഹണശക്തി ആര്‍ജിക്കുവാന്‍ കഴിയുന്നു. നല്ല പ്രകടനം, നല്ല പ്രകാശനം, നല്ല കാര്യക്ഷമത എന്നിവ കാഴ്‌ച വെക്കുവാന്‍ കഴിയുന്നു. കേള്‍ക്കുന്നവന്റെ മനസ്സില്‍ ഉദ്വേഗം ( ഭയം, ദുഃഖം, അമിത സന്തോഷം, പരിഭ്രാന്തി, കോപം, അസൂയ, അസ്വസ്ഥത തുടങ്ങിയവ ) ജനിപ്പിക്കുന്ന വാക്കുകള്‍ പറയുവാന്‍ പാടില്ല. എല്ലായ്‌പ്പോഴും സത്യം മാത്രമേ പറയുവാന്‍ പാടുള്ളൂ. കേള്‍ക്കുന്നവര്‍ക്ക്‌ പ്രിയമുള്ളതും, പ്രയോജനമുള്ളതും ആയ കാര്യങ്ങള്‍ മാത്രമേ സംസാരിക്കുവാന്‍ പാടുള്ളൂ.



ഒരു ധ്യാനം ആരംഭിക്കുന്നതിനു മുമ്പ്‌ നിങ്ങളുടെ മനസ്സില്‍ ഇങ്ങിനെ ഉറപ്പിക്കേണം. ഞാന്‍ നിശബ്‌ദനായിരിക്കും. ഞാന്‍ ധ്യാനത്തിന്റെ അനുഭവം ആര്‍ജ്ജിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. അതിനു ശേഷം പ്രാണായാമം എടുക്കുക. ശ്വാസം പരമാവധി ഉള്ളിലേക്കു വലിച്ചെടുക്കുക. ഞാന്‍ ധ്യാനം തുടരും എന്ന വിചാരം മനസ്സില്‍ തുടരണം. വായുവിനെ ബഹിര്‍ഗ്ഗമിപ്പിക്കുക. നിങ്ങളുടെ മനസ്സിലെ ചിന്തകളോട്‌ ഒന്നിനോടു പോലും മല്ലിടരുത്‌. ചിന്തകളെ നിരീക്ഷിക്കുക. അവ എങ്ങിനെയോ, അങ്ങിനെ തന്നെയായിരിക്കുവാന്‍ വിട്ടുകൊടുക്കുക.

നിര്‍മ്മമത്വം: എനിക്ക്‌ എല്ലാം ഉണ്ട്‌. എന്നാല്‍ എനിക്ക്‌ ഒന്നും വേണ്ടാ. ഞാന്‍ ഒന്നുമല്ല. എനിക്ക്‌ ഒന്നും ഇല്ലാത്തതുകൊണ്ട്‌ എനിക്ക്‌ ഒന്നും ആവശ്യമില്ല എന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത്‌.

വൈരാഗ്യം: ഞാന്‍ അങ്ങേക്കു വേണ്ടിയാണ്‌ എന്നു കരുതി ജീവിക്കുക എന്ന്‌ അര്‍ത്ഥം. വെറുതെ യുള്ള ഒരു വെറുപ്പിനെയല്ല ഈ പദം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. നാം കണ്ടതും, കേട്ടതും, അനുഭവിച്ചതും ആയ വിഷയങ്ങളോടുള്ള തൃഷ്‌ണ അഥവ ആസക്തി ഇല്ലാതാക്കി മനസ്സിനെ വശീകരിക്കുന്ന സമ്പ്രദായമാണ്‌ വൈരാഗ്യം എന്നു പറയുന്നത്‌. ധ്യാനത്തിന്‌ വെറും അഭ്യാസം മാത്രം പോരാ, എന്നാല്‍ പൂര്‍ണ്ണ വൈരാഗ്യവും കൂടി വേണം.

ശരണാഗതി: ഞാന്‍ അങ്ങയുടെ സന്തോഷത്തിനു വേണ്ടിയാണ്‌ ജീവിക്കുന്നത്‌ എന്ന വിചാരമാണ്‌ ശരണാഗതി. വെറുതെ ഒരു കീഴടങ്ങലല്ല ഇതുകൊണ്ട്‌ ഉദ്ദേശക്കുന്നത്‌. നാം എല്ലായ്‌പ്പോഴും പൂര്‍ണ്ണ സംതൃപ്‌തരായരിക്കുക, ശാന്തമായി ആത്മനിഷ്‌ഠയായിരിക്കുക.

കാരുണ്യം: കാരുണ്യവും ദയയും സാമ്യമുണ്ടെന്നു തോന്നുമെങ്കിലും അര്‍ത്ഥത്തില്‍ വളരെ അന്തരമുണ്ട്‌. ദയ ഉണ്ടാകുന്നത്‌ എല്ലായ്‌പ്പോഴും ഒരു സഹതാപത്തിന്റെ പുറത്തുനിന്നാണ്‌. കരുണ്യം അങ്ങിനെയല്ല. ഒരു കഥയിലൂടെ ഇതിനെ വിശദമാക്കാം. ഒരിക്കല്‍ ഒരു ധനികന്‍ ബുദ്ധ സന്യാസി മഠത്തില്‍ കയറി ചെന്നു. അവിടെ ഒരു മഠാധിപതി ഒരു ഗ്രന്ഥം പാരായണം ചെയ്‌തു കൊണ്ടിരിക്കുകയായിരുന്നു. വന്നു കയറിയ ധനികനെ സന്യാസി ശ്രദ്ധിച്ചതേയില്ല. ധനികന്റെ കൈവശമിരുന്നിരുന്ന മൂന്ന്‌ സ്വര്‍ണ്ണ നാണയക്കിഴികള്‍ സ്വാമിയുടെ മുന്നില്‍ വെച്ചു. സ്വാമി പാരായണം തുടര്‍ന്നു കൊണ്ടിരുന്നു. ധനികന്‍ മുരടനക്കി. സന്യാസിയില്‍ ഒരു ഭാവ വ്യത്യാസവുമുണ്ടായില്ല. ഇതു പലവട്ടം ആവര്‍ത്തിച്ചു. ഒടുവില്‍ സഹികെട്ട ധനികന്‍ സ്വാമിയോട്‌ 'ഞാന്‍ മൂന്നു സ്വര്‍ണ്ണ നാണയ കിഴികള്‍ കൊണ്ടു വന്നിട്ടുണ്ട്‌' എന്ന്‌ പറഞ്ഞു. സ്വാമി അത്‌ അവിടെ വെച്ചിട്ടു പോയ്‌ക്കൊള്ളുവാന്‍ ഭാവ വ്യത്യാസം കൂടാതെ പറഞ്ഞു. ധനികന്‍ പിന്നേയും അവിടെ തന്നെ നിന്നു കളഞ്ഞു. സംഗതി മനസ്സിലാക്കിയ സ്വാമി ഇങ്ങിനെ പറഞ്ഞു, നന്ദി പറയണമെങ്കില്‍ എന്നോടു നന്ദി പറഞ്ഞിട്ടു പൊയ്‌ക്കോളൂ. ധനികന്‍ അപ്പോഴും അങ്ങിനെ നില്‍ക്കുന്നതു കണ്ടീട്ട്‌ സ്വാമി തുടര്‍ന്നു. നിങ്ങള്‍ക്ക്‌ അനുഗ്രഹം ലഭിക്കുന്നതിനായി നിങ്ങള്‍ ഇത്‌ ഇവിടെ കൊണ്ടുവന്നു തന്നു. ഞാനിതു സ്വീകരിച്ചില്ലായെങ്കില്‍ നിങ്ങളുടെ മനസ്സ്‌ ദുഃഖ പൂര്‍ണ്ണമാകുമായിരുന്നു. അതുകൊണ്ട്‌ നന്ദി എനിക്കാണ്‌ പറയേണ്ടത്‌ എന്നു പറഞ്ഞു.

നന്ദി പറഞ്ഞുകൊണ്ട്‌ മറ്റുള്ളവര്‍ക്ക്‌ നാം ചെയ്യുന്നതെന്തും ദാനമാണ്‌. ദാനം അനുകമ്പയില്‍ നിന്നല്ല, മിറച്ച്‌ കാരുണ്യത്തില്‍ നിന്നാണ്‌. ആര്‍ഷ ഭാരത സംസ്‌കാരത്തില്‍ ഇതു മുമ്പുണ്ടായിരുന്നു എന്ന്‌ കാണാം. ബൈബിളില്‍ നിങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ ചെയ്യുന്നതൊക്കേയും എനിക്ക്‌ ചെയ്യുന്നതു പോലെ ചെയ്യുവാന്‍ പറയുന്നുണ്ട്‌. നിന്റെ വലതു കൈ ചെയ്യുന്നത്‌ ഇടതു കൈ അറിയരുത്‌ എന്നും കൂടി പറയുന്നുണ്ട്‌. എല്ലാം ദൈവം തരുന്നു. നമുക്കുള്ളത്‌ നാം ദൈവത്തിന്‌ തന്നെ നന്ദിയോടെ തിരിച്ചുകൊടുക്കുന്നു. നാം മറ്റുള്ളവര്‍ക്ക്‌ കൊടുക്കുമ്പോള്‍ ഈശ്വരന്‌ കൊടുക്കുന്നതായി കരുതണം. മുസ്‌ളീം സഹോദരങ്ങള്‍ സക്കാത്ത്‌ കൊടുക്കുന്നതിന്റെ ധ്വനിയും ഇതു തന്നെയാണ്‌.

നാം ദാനം ചെയ്യുമ്പോള്‍ പ്രത്യുപകാരം കാംക്ഷിക്കുന്നു. വിചാരിച്ച പ്രതിഫലം ലഭിക്കാതെ വരുമ്പോള്‍ നാം മനഃപൂര്‍വ്വമല്ലെങ്കിലും ദൈവത്തെ ഒത്തിരി പഴി ചാരാറുണ്ട്‌. അത്‌ ഈശ്വരന്‌ അതൃപ്‌തികരവും, അനിഷ്‌ടകരവുമാണ്‌. അങ്ങിനെ ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും ദാനങ്ങളായിരിക്കുകയില്ല. നമ്മള്‍ ദാനം ചെയ്യുന്നത്‌ എല്ലാം ദൈവത്തിന്‌ എന്നതു പോലെ ചെയ്യണം.

ധര്‍മ്മാദികള്‍:-

ധര്‍മ്മം: എനിക്ക്‌ ഇവിടെ മഹാഭാരതത്തിലെ കഥാപത്രങ്ങളെയാണ്‌ ഓര്‍മ്മവരുന്നത്‌. ധര്‍മ്മപുത്രര്‍ എന്നാല്‍ ധര്‍മ്മത്തില്‍ അധിഷ്‌ഠനായവന്‍ എന്നാണ്‌ അര്‍ത്ഥം. അര്‍ജ്ജുനനാവട്ടെ നേരെ വാ നേരെ പോ എന്ന തരക്കാരനാണ്‌. നകുലനാകട്ടെ ഒരു കുലവും ഇല്ലാത്താവനാണ്‌. സഹദേവന്‍ എന്നാല്‍ ദേവന്റെ കൂടെയുള്ളവന്‍ എന്നാണ്‌ അര്‍ത്ഥം. ഭീമന്‍ എന്നാല്‍ ഭീമാകാരമായത്‌ എന്നാണ്‌ അര്‍ത്ഥം. ഇവിടെ ഉപയോഗിച്ചിട്ടുള്ള ഓരോ നാമവും പ്രതീകാത്മകമാണ്‌ എന്ന്‌ നമുക്ക്‌ മനസ്സിലാക്കാം. ഒരു കുലവും ഇല്ലാത്ത മനുഷ്യന്റെ കുലം മനു കുലമാണ്‌. മനുകുലത്തിന്റെ പ്രത്യേകത മനനം ചെയ്യുന്നതിലാണ്‌. മറ്റു ജീവ ജാലങ്ങള്‍ക്ക്‌ ഇല്ലാത്ത ഒരു പ്രത്യേകത മനുഷ്യന്‌ മനനം ചെയ്യുവന്‍ കഴിയുന്നു എന്നള്ളതാണ്‌. കര്‍ണ്ണന്‍ വലിയ ദാനശീലനണാല്ലോ. അദ്ദേഹത്തിന്‌ ഒരറ്റ കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ. വേണ്ട സമയത്ത്‌ പറ്റില്ല എന്ന്‌ പറയുവാന്‍ കഴിയായ്‌ക. അതുകൊണ്ട്‌ അദ്ദേഹത്തിന്റെ കവചം ഊരികൊടുക്കുകയും യുദ്ധത്തില്‍ പരാജയപ്പെടുകയും ചെയ്‌തു. കൃപര്‍ക്കാകട്ടെ അദ്ദേഹത്തിന്‌ കൃപ അധികമായി പോയതു കൊണ്ടുള്ള അസ്ഥാനത്തുള്ള 'കൃപ' പ്രയോഗം മൂലം ജീവിതത്തില്‍ അമ്പേ പരാജയങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്‌.

ധര്‍മ്മത്തെക്കുറിച്ച്‌ ഓര്‍ത്തപ്പോള്‍ സംഗതിവശാല്‍ മേല്‍ പറഞ്ഞത്‌ വന്നുപോയതാണ്‌. ധര്‍മ്മം എന്നാല്‍ ഒരു വസ്‌തുവിന്റെ അഥവ ഒരാളുടെ പ്രകൃതി എന്നാണ്‌ അര്‍ത്ഥം. എല്ലാ സചേതനകള്‍ക്കും, അചേതനകള്‍ക്കും ഒരു പ്രകൃതി അഥവ സ്വഭാവ ഗുണമുണ്ട്‌. ലോഹങ്ങള്‍ക്ക്‌ അതിന്റേതായ പ്രകൃതി അഥവ ഗുണങ്ങള്‍ ഉണ്ട്‌. അതുപോലെ തുണിക്ക്‌ അതിന്റേതായ പ്രകൃതി അഥവ ഗുണങ്ങള്‍ ഉണ്ട്‌. അസുരന്മാരെ ചിത്രീകരിക്കുമ്പോള്‍ അവരുടെ പല്ലിനും, നാക്കിനും മറ്റും നീളം കൂടുതല്‍ കാണാവുന്നതാണ്‌. കാരണം അവരുടെ സ്വഭാവ ഗുണം തമസ്സീകമാണ്‌. അതിന്റെ പ്രതീകമായിട്ടാണ്‌ നീണ്ട മൂക്കും നാക്കും ചിത്രീകരിച്ചിരിക്കുന്നത്‌.

കര്‍മ്മം: പ്രകൃതിയോടോപ്പം ഓരോ വസ്‌തുവിലും ഒരു പ്രവര്‍ത്തിയുണ്ടാകുന്നു. ഈ പ്രവര്‍ത്തിയെയാണ്‌ കര്‍മ്മം എന്ന്‌ വിളിക്കപ്പെടുന്നത്‌.

പ്രേമം: എന്താണ്‌ പ്രേമം? എല്ലാവരും വാനോളം പാടി നടക്കുന്ന ഒരു സംഗതിയാണ്‌. ചിലര്‍ പ്രേമത്തിനെ കാമമായി കരുതിപ്പോരുന്നു. എന്നാല്‍ പ്രേമം കാമമല്ല. സ്‌നിഗ്‌ധതയെ ആഗിരണം ചെയ്‌ത്‌ സംയോജിപ്പിക്കുന്ന ഒരു സ്വഭാവമാണ്‌. ശരിയായ പരസ്‌പര ലയനമാണ്‌ സ്‌നേഹം. അലിഞ്ഞു ചേരല്‍, ഒന്നിക്കല്‍, ഭാഗങ്ങളെ സംയോജിച്ചു നിറുത്തുന്ന ശക്തിവിശേഷം എന്നൊക്കെ പ്രേമത്തിനെ ഒരു തരത്തില്‍ നിര്‍വചിക്കാം. പ്രപഞ്ചത്തില്‍ എല്ലാ സൃഷ്‌ടികളും പരസ്‌പരം ആകര്‍ഷണ ശക്തിയിലാണ്‌ നിലനില്‍ക്കുന്നത്‌. അപ്പോള്‍ സൃഷ്‌ടിയില്‍ മുഴുവനും കാണപ്പെടുന്ന ആകര്‍ഷണ ശക്തി വിശേഷത്തെ പ്രേമം എന്ന്‌ പറയുന്നു. ഒരു കസേരയുടെ നാലു കാലുകളും പരസ്‌പരം ബന്ധിച്ചുകൊണ്ടാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. ഈ പരസ്‌പര ലയനം അഥവ ബന്ധം ഇല്ലായിരുന്നുവെങ്കില്‍ ആ സൃഷ്‌ടി ഉണ്ടാകുമായിരുന്നില്ല. പലരും പ്രേമത്തെ കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയായി കണ്ട്‌ ഒരു ബിസിനസ്സാക്കി തീര്‍ത്തിട്ടുണ്ട്‌. അത്‌ തെറ്റാണ്‌.

മനഃശാസ്‌ത്രപരമായി പ്രേമം വൈകാരിക തലത്തിലെ ഒരു അവസ്ഥയാണ്‌. പ്രേമത്തിനെ ആംഗ്ലേയ ഭാഷയില്‍ ലൗ എന്നാണ്‌ പറയപ്പെടുന്നത്‌. ഇതിലെ അക്ഷരങ്ങളെ ഒന്ന്‌ വിപുലികരിച്ച്‌ പഠിക്കുവാന്‍ നോക്കാം. ലിസണ്‍, ഓപ്പണ്‍നസ്സ്‌, വാല്യൂസ്‌, എന്‍കറേജ്‌മെന്റ്‌ എന്നതിന്റെ ചുരുക്കം മാത്രമാണ്‌ ലൗ.

ലിസണ്‍ എന്നുവെച്ചാല്‍ ശ്രദ്ധ എന്നാണ്‌ അര്‍ത്ഥം. കേള്‍ക്കുന്നതും ശ്രദ്ധിക്കുന്നതും രണ്ടും വളരെ വ്യത്യസ്‌തമാണ്‌. നന്നായി ശ്രദ്ധിക്കണമെങ്കില്‍ ഒരു നല്ല മനസ്സ്‌ ഉണ്ടാവണം. അടുത്തതായി ഓപ്പണ്‍നസ്സാണ്‌. എല്ലാം തുറന്നു കൊടുക്കുവാനുള്ള അഥവ തുറന്നു വെക്കുവാനുള്ള ഒരു മനസ്സ്‌ ഉണ്ടാവണം. മൂന്നാമതായി വേല്യൂസ്‌ ആണ്‌. വേല്യൂസ്‌ എന്നാല്‍ മൂല്യങ്ങള്‍ എന്നര്‍ത്ഥം. നമ്മുടെ ഓരോ കര്‍മ്മങ്ങള്‍ക്കും ഓരോ മൂല്യമുണ്ട്‌. അവ ഏറ്റവും ഉന്നതമായിരിക്കണം. അവസാനമായി എന്‍കറേജ്‌മെന്റ്‌ ആണ്‌. എന്‍കറേജ്‌മെന്റിന്റെ അര്‍ത്ഥം പ്രചോദനം എന്നാണ്‌. ഒരോ കര്‍മ്മത്തിനു ശേഷവും നാം അതിനെ വേണ്ടും വിധം പരിപോഷിപ്പിക്കേണ്ടതുണ്ട്‌. ഒരു നല്ല പ്രവര്‍ത്തി ചെയ്‌തു കഴിഞ്ഞാല്‍ അതിനെ നന്നായി തന്നെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്‌. ഇങ്ങിനെ നാലുവിധം പ്രേമം ലയിച്ചിരിക്കുന്നു.

ജ്ഞാനം: മാധവന്‍ എന്നാല്‍ ജ്ഞാനത്തെ അഥവ അറിവിനെ ധരിച്ചവന്‍ എന്നര്‍ത്ഥം. അിറയുക എന്നുള്ള ബദ്ധിയുടെ ശക്തി വിശേഷത്തെയാണ്‌ ജ്ഞാനം എന്ന്‌ പറയുന്നു. ഉണ്മയുടെ ബുദ്ധിയാണ്‌ ജ്ഞാനം. അിറവ്‌ ഇന്ദ്രീയങ്ങള്‍ വഴി ഉറക്കത്തിലും നിറഞ്ഞു നില്‍ക്കുന്നു. അിറവ്‌ അഥവ ബോധം നമ്മുടെ ശരീരം മുഴുവനും നിറഞ്ഞു നില്‍ക്കുന്നു. പ്രപഞ്ചം മുഴുവനും ബോധം നിറഞ്ഞു നില്‍ക്കുന്നു. എത്ര കഠിനമായ ഉറക്കത്തിലും നമ്മുടെ ബോധം നഷ്‌ടപ്പെടുന്നില്ല. അതു കൊണ്ടാണ്‌ നമ്മളെ ഉറക്കത്തില്‍ വിളിക്കുമ്പോള്‍ വിളി കേള്‍ക്കുന്നതും, ഉണരുന്നതും ഒക്കെ ചെയ്യുന്നത്‌.

അങ്ങിനെ വരുമ്പോള്‍ ഈ പ്രപഞ്ചം മുഴുവനും ഓരോ അളവിലും ബോധത്തിന്റെ അഥവ ജ്ഞാനത്തിന്റെ സാന്നിദ്ധ്യം നിറഞ്ഞു നില്‍ക്കുന്നു. തൊട്ടാവാടി ചലനം അഥവ സ്‌പര്‍ശനം സംഭവിക്കുമ്പോള്‍ അത്‌ വാടുന്നു. ഭൂമി കുലുക്കത്തിനു മുമ്പ്‌ പക്ഷികള്‍ ഉച്ചത്തില്‍ കൂവുന്നു. നായ്‌ക്കള്‍ മണം പിടിച്ചറിയുന്നു.

ജ്ഞാനത്തിന്റെ അഥവ ബോധത്തിന്റെ അളവ്‌ പലരിലും വ്യത്യസ്‌തമായിരിക്കുന്നതു പോലെ പ്രേമത്തിന്റെ അളവും വ്യത്യസ്‌തമായിരിക്കും. ഒരു നായയുടെ സ്‌നേഹ പ്രകടനം ശ്രദ്ധിക്കുക. അത്‌ വാലാട്ടികൊണ്ടും, നക്കികൊണ്ടും ദേഹത്ത്‌ ഉരച്ചു കൊണ്ടും ആ നിമിഷം അതിന്റെ മുഴുവന്‍ സ്‌നേഹവും നമ്മളിലേക്ക്‌ ചൊരിയുന്നു. ഇവിടെ സ്‌നേഹം ഒരു കാപട്യവും കൂടാതെ അനിര്‍ഗ്ഗളാമായി ഒഴുകുകയാണ്‌. എന്നാല്‍ നമ്മുടേതോ?

ഒരു നാണയത്തിന്‌ ഇരുവശങ്ങള്‍ ഉള്ളതു പോലെ പ്രേമത്തിന്റെ തല തിരിഞ്ഞ ഒരു വശമാണ്‌ വെറുപ്പ്‌. പ്രപഞ്ചത്തിന്റെ എവിടെ നോക്കിയാലും നമുക്ക്‌ പ്രേമത്തെ ദര്‍ശിക്കാം. ഞാനും നിങ്ങളും പ്രേമത്തിലാണ്‌. ലയനത്തിലാണ്‌. നിങ്ങളും ഈ ഗ്രന്ഥവും വായനയും എല്ലാം ലയനത്തിലാണ്‌. ശുദ്ധമായ പ്രേമത്തിലാണ്‌. പ്രപഞ്ചത്തിലെ എല്ലാ കണികകളും സ്‌നേഹത്തില്‍ ലയിച്ചരിക്കുകയാണ്‌. അപ്പോള്‍ സര്‍വ്വേശ്വരന്‍ നിത്യവും അനന്തവുമായ പ്രേമമാണ്‌.
.

ചക്രങ്ങള്‍

ചക്രങ്ങള്‍- ചക്രങ്ങള്‍:- നമുക്ക്‌ നമ്മുടെ ശരീരത്തിനു ബാഹ്യമായി പ്രകാശ വലയങ്ങള്‍, ചക്രങ്ങള്‍ തടങ്ങീ ചില സംഗതികള്‍ ഉണ്ട്‌. അവ നമുക്ക്‌ ദൃഷ്‌ടി ഗോചരമല്ല. പ്രകാശ വലയങ്ങള്‍ക്കും, ചക്രങ്ങള്‍ക്കും നിറങ്ങള്‍ ഉണ്ട്‌. പ്രകാശ വലയങ്ങള്‍ക്ക്‌ നമ്മുടെ സാധനയുടെ വളര്‍ച്ചക്കനുസരിച്ചിട്ടള്ള നിറങ്ങളാണ്‌ ലഭിക്കുക. എന്നാല്‍ ഈ നിറങ്ങളാകട്ടെ ഒരു വ്യക്തിയുടെ ആരോഗ്യത്തിനേയും കൂടി കാണിക്കുന്നു. ബാഹ്യ ശരീരത്തിനു ചുറ്റും പ്രകാശ വലയമുണ്ടങ്കിലും കൂടുതല്‍ വ്യക്തമായി കാണുന്നത്‌ തലക്കു ചുറ്റും പിറകിലായി കാണപ്പെടുന്നു. ഇതു കൂടാതെ നാഡികള്‍ എന്നൊരു വസ്‌തുതയും കൂടി ശരീരത്തില്‍ മുഴുവനായും വ്യാപിച്ചു കിടക്കുന്നു. രോഗങ്ങള്‍ വരുമ്പോഴും ദുരിതങ്ങള്‍ വരുമ്പോഴും ആദ്യമായി നാഡികളേയും, പ്രകാശ വലയങ്ങളേയും, ചക്രങ്ങളേയും ആണ്‌ ബാധിക്കുന്നത്‌. ചക്രങ്ങളുടെ താളം തെറ്റുകയും, നാഡികളുടേയും, പ്രകാശ വലയങ്ങളുടേയും നിറങ്ങളില്‍ വ്യത്യാസം വരികയും ചെയ്യുന്നു.

വികാരങ്ങള്‍ ചക്രങ്ങളില്‍ സംവേദനങ്ങള്‍ ഉണ്ടാക്കുന്നു. നമുക്ക്‌ ദേഷ്യം വരുമ്പോള്‍, സങ്കടം വരുമ്പോള്‍, സന്തോഷം വരുമ്പോള്‍, ഭയം വരുമ്പോള്‍ നമ്മുടെ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ സംവേദനം ഉണ്ടാക്കുന്നു. ദേഷ്യം വരുന്ന സമയത്ത്‌ നമ്മുടെ കണ്ണുകള്‍ ചുമക്കുന്നു, നെറ്റി ചളിക്കുന്നു. സങ്കടം വരുമ്പോള്‍ തൊണ്ട ഇടറുന്നു. ഭയം വരുമ്പോള്‍ ഹൃദയം ശക്തിയായും വേഗത്തിലും ഇടിക്കുന്നു.



പ്രകാശവലയം ചക്രങ്ങള്‍ നാഡീവ്യൂഹം

ചക്രങ്ങള്‍ നമ്മുടെ ശരീരത്തിലെ സൂക്ഷ്‌മ ശരീരത്തിലെ സൂക്ഷമ ഊര്‍ജ്ജ കേന്ദ്രങ്ങളാണ്‌. ശരീരത്തെ സ്ഥൂല ശരീരം, സൂക്ഷ്‌മ ശരീരം എന്നിങ്ങനെ തിരിച്ചിരിക്കുന്നു. സൂര്യനില്‍ നിന്നും, ഭൂമിയില്‍ നിന്നും, ജലത്തില്‍ നിന്നും ശരീരം ഊര്‍ജ്ജം സ്വീകരിക്കപ്പെടുന്നു. പ്രാപഞ്ചിക ശക്തികളെ ചക്രങ്ങള്‍ വഴി സൂക്ഷമ ശരീരത്തിലേക്ക്‌ സ്വീകരിച്ച്‌ നാഡികള്‍ (മെഡിക്കല്‍ സയന്‍സിലെ നാഡികളല്ല) വഴി സ്ഥൂല ശരീരത്തിലേക്ക്‌ ആനയിക്കപ്പെട്ട്‌ ജീവന്‍ നില നിര്‍ത്തുന്നു. അതുകൊണ്ടാണ്‌ യേശു "മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല ��..ജീവിക്കുന്നത്‌" എന്ന്‌ പറഞ്ഞത്‌. പ്രാപഞ്ചിക ശക്തികളെ സ്വീകരിക്കുന്ന സ്വീകരിണികളാണ്‌ ഊര്‍ജ്ജ കേന്ദ്രങ്ങളായ ചക്രങ്ങള്‍. സൂക്ഷ്‌മ ശരീരത്തില്‍ നിലനില്‍ക്കുന്ന ഊര്‍ജ്ജ കേന്ദ്രങ്ങളാണ്‌ അഥവ കോടി കണക്കിന്‌ നാഡികളുടെ സംയോഗ കേന്ദ്രങ്ങളാണ്‌ ഇവ. മനുഷ്യ ശരീരത്തില്‍ 88,000 ചക്രങ്ങള്‍ ഉണ്ടെന്ന്‌ പറയപ്പെടുന്നു. ഇവിടെ പ്രധാനമായി 7 ചക്രങ്ങളെക്കുറിച്ചു മാത്രമേ വിശിദീകരിക്കുന്നുള്ളൂ. ഫണല്‍ ആകൃതിയില്‍ കാണപ്പെടുന്ന ഇവ സൂഷ്‌മന നാഡിയല്‍ ഉറപ്പിക്കപ്പെട്ട രീതിയില്‍ കാണപ്പെടുന്നു.

നമുക്ക്‌ പ്രധാനമായും ഏഴ്‌ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ഉണ്ട്‌. ആ കേന്ദ്രങ്ങളെയാണ്‌ ചക്രങ്ങള്‍ എന്ന്‌ പറയപ്പെടുന്നത്‌. ചക്രങ്ങള്‍ വൃത്താകൃതിയിലാണ്‌. ഈ ചക്രങ്ങള്‍ ഊര്‍ജ്ജത്തിന്റെ ഒഴുക്കിനെ നിയന്ത്രിച്ച്‌ ജീവന്‍ നിലനിറുത്തുന്നു. ഈ ചക്രങ്ങള്‍ എല്ലാം തന്നെ വ്യത്യസ്‌ത വേഗത്തിലും, തരംഗത്തിലും പ്രവര്‍ത്തിക്കുന്നു. ക്‌ളോക്ക്‌ വൈസിലും ആന്റി ക്‌ളോക്ക്‌ വൈസിലും ആയി ഇവ കറങ്ങുന്നു. ഏഴു ചക്രങ്ങള്‍ക്കും വ്യത്യസ്‌ത നിറങ്ങളും, വ്യത്യസ്‌ത എണ്ണം ഇതളുകളും അടങ്ങിയിരിക്കുന്നു. ഈ ചക്രങ്ങളുടെ ധര്‍മ്മം പ്രകൃതിയില്‍ നിന്ന്‌ ഊര്‍ജ്ജം സ്വീകരിക്കുകയും ശരീരത്തിനാവശ്യമായ രീതിയില്‍ ശരീരികമോ, വൈകാരീകമോ, മാനസീകമോ ആയി മാറ്റപ്പെടുന്നു. ക്‌ളോക്‌ വൈസില്‍ കറങ്ങുമ്പോള്‍ അനുകൂല ഈര്‍ജ്ജം സ്വീകരിക്കുകയും, ആന്റി ക്‌ളോക്ക്‌വൈസില്‍ കറങ്ങുമ്പോള്‍ പ്രതികൂല ഊര്‍ജ്ജം തിരസ്‌കരിക്കപ്പെടുന്നു. മേല്‍ പറഞ്ഞ ചക്രങ്ങള്‍ എല്ലാം തന്നെ ഒന്നിട വിട്ടുകൊണ്ട്‌ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞുകൊണ്ടിരിരക്കുന്നു.

ഇഡ, പിംഗള, സൂഷ്‌മന എന്നിങ്ങനെ മൂന്നു നാഡികള്‍ പ്രധാനമായിട്ടുണ്ട്‌. സൂഷ്‌മന എന്ന നാഡി നട്ടെല്ലിന്റെ ഉള്ളില്‍ കൂടിയും, ഇഡ നട്ടെല്ലിന്റെ ഇടത്തും, പിംഗള നട്ടെല്ലിന്റെ വലത്തും ഒരു വില്ലു പോലെ വളഞ്ഞ്‌ നില്‍ക്കുന്നു. ഇതു കൂടാതെ ധാരാളം നാഡികള്‍ ഒരു വ്യൂഹമായിട്ട്‌ കിടക്കുന്നത്‌ കാണാം.



മൂലാധര ചക്രം: ലിംഗം അഥവ യോനിക്കും മലദ്വാരത്തിനും ഇടക്ക്‌ സ്ഥിതി ചെയ്യുന്നു. മൂലാധര ചക്രം ഒരെണ്ണം മാത്രമേയുള്ളൂ. നാലു ഇതളുകളോടു കൂടി ചുവപ്പു നിറത്തില്‍ വളരെ പതുക്കെ കറങ്ങി കെണ്ടിരിക്കുന്നു. ഇത്‌ സൂഷ്‌മന നാഡിയുടെ ഏറ്റവും അടിയിലായി സ്ഥിതി ചെയ്യുന്നു. പൃഥ്വീ തത്വത്തെ പ്രതിനിധീകരിക്കുന്നു. ഗന്ധം, ജലം, തീ, വായു, ആകാശം എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇഹ ജന്മത്തിലെ നമ്മുടെ കഴിഞ്ഞു പോയ എല്ലാ സംഗതികളും, മുന്‍ ജന്മങ്ങളിലെ എല്ലാ സംഗതികളും ഇവിടെ അടിസ്ഥാനപ്പെടുത്തുന്നു. ഇവിടെ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. നമ്മുടെ വീര്യം, ഓജസ്സ്‌, ശക്തി എന്നിവയെല്ലാം ഇവിടെ കേന്ദ്രീകരിച്ച്‌ സ്ഥിതി ചെയ്യുന്നു. നമ്മുടെ ഇപ്പോഴത്തെ നിലനില്‍പ്പിന്റെ അടിസ്ഥാനം ഈ ചക്രത്തിന്റെ പ്രവര്‍ത്തനത്തെ ആധാരമാക്കിയാണ്‌. നമുക്ക്‌ നല്‍കുന്ന സമയത്തിന്റെ അവബോധത്തക്കുറിച്ചുള്ള ജ്ഞാനം ഈ ചക്രത്തിന്റെ ഫലമായണ്‌. ഓര്‍മ്മശക്തി, കഴിഞ്ഞ കാല സ്‌മരണകള്‍, കഴിഞ്ഞകാല അവബോധം, മുന്‍ കാല ജന്മങ്ങള്‍, സഞ്ചിത കര്‍മ്മം, ആനാരോഗ്യം, സാമ്പത്തിക ക്ലേശം, മാനസ്സീക പരാജയം, ദുരിതങ്ങള്‍, ലൈംഗീക അരാജകത്വങ്ങള്‍, പരാജയങ്ങള്‍ എന്നിവയുടെ കേന്ദ്രീകരണ സ്ഥാനം മൂലാധാരമാണ്‌. ഈ ചക്രത്തിന്റെ പ്രവര്‍ത്തന വൈകല്യങ്ങള്‍ കൊണ്ട്‌ മേല്‍ പറഞ്ഞ ദോഷങ്ങള്‍ സംഭവിക്കും. അതുകൊണ്ട്‌ മൂലാധാര ചക്രത്തെ പരിപോഷിപ്പിച്ചു നിറുത്തിയാല്‍ ദോഷങ്ങള്‍ പരിഹരിക്കാം. ഭൂമി തത്വമായ മൂലാധാര ചക്രം വളരെ പതുക്കെയാണ്‌ കറങ്ങുന്നത്‌. ശരീര ശാസ്‌ത്രപരമായി സുപ്രാ റീനല്‍ ഗ്‌ളാന്റ്‌, കിഡ്‌നികള്‍ , യൂറിനറി ബ്‌ളാഡര്‍, സ്‌പൈയിന്‍ എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നു. കിഡ്‌നിക്കോ മറ്റു ബന്ധപ്പെട്ട അവയവങ്ങള്‍ക്കോ തകരാറു സംഭവിക്കുമ്പോള്‍ ഓര്‍ക്കുക അവരുടെ മൂലാധര ചക്രം പ്രവര്‍ത്തന തകരാറിലായിരിക്കുന്നു. സമൃദ്ധിയുടേയും, അതിജീവനത്തിന്റേയും കേന്ദ്രവും, കുണ്‌ഢലിനി ശക്തിയുടെ ഇരിപ്പിടവും കൂടിയാണ്‌ മൂലാധാരം. സാമ്പത്തീക ക്‌ളേശങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും കാരണം മൂലാധാര ചക്രത്തിന്റെ പ്രവര്‍ത്തന വൈകല്യം തന്നെയാണ്‌. ഇതിനെ സ്‌പരിച്ച്വല്‍ ഹീല്‍ ചെയ്‌ത്‌ ബാലന്‍സ്‌ ചെയ്‌താല്‍ പ്രശ്‌നം പരിഹരിക്കാം.

സ്വാധിഷ്‌ഠാന ചക്രം: ( ഹാര/നാവല്‍) സൂര്യ വര്‍ണ്ണമായ ഓറഞ്ച്‌ നിറത്തോടു കൂടിയതാണ്‌ ഈ ചക്രം. ആറ്‌ ദളങ്ങളാണ്‌ ഇതിനുള്ളത്‌. ഇത്‌ നാഭിയുടെ മുന്നിലും പിറകിലും ആയി ആകെ രണ്ടെണ്ണം സ്ഥിതി ചെയ്യുന്നു. ഗേന്‍ഡ്‌സ്‌, വൃഷ്‌ണങ്ങള്‍, ഓവറികള്‍ എന്നീ ശരീര ഭാഗങ്ങളുമായി ഈ ചക്രം ബന്ധപ്പെട്ടു കിടക്കുന്നു. മേല്‍ പറഞ്ഞ അവയവങ്ങള്‍ക്ക്‌ രോഗങ്ങള്‍ വരുമ്പോള്‍ നാം മനസ്സിലാക്കുക ഈ ചക്രം ശരിയായി പ്രര്‍വര്‍ത്തിക്കുന്നുില്ല എന്ന്‌. സമാധാനത്തിന്റേയും സ്റ്റെബിലിറ്റിയുടേയും കേന്ദ്രമാണ്‌ ഈ ചക്രം. ജല തത്വമായി ബന്ധപ്പെട്ടുകിടക്കുന്നു. ശരീരത്തിലെ സ്‌പ്‌ളീന്‍ എന്ന ഗ്രന്ഥിയുമായി ഇതിന്‌ ബന്ധമുണ്ട്‌. ജീവന്റെ ശക്തി കേന്ദ്രമാണ്‌ ഈ സ്ഥാനം. ജപ്പാന്‍ ഭാഷയില്‍ ഹാര എന്നാല്‍ ആത്മീയ ശക്തി എന്നാണ്‌ അര്‍ത്ഥം. നമ്മുടെ ഭൗതീകതയുടേയും, ആദ്ധ്യാത്മീകതയുടേയും ശക്തി കേന്ദ്രമാണ്‌ ഈ ചക്രം. ശാരീരിക തകരാറുകള്‍, ദഹനേന്ദ്രിയ തകരാറുകള്‍, വയറിന്റെ അസ്വസ്ഥതകള്‍, അള്‍സര്‍, പ്രമേഹം, സര്‍ക്കുലേറ്ററി പ്രശ്‌നങ്ങള്‍, ആത്മഹത്യ പ്രവണതകള്‍, മൂഡ്‌ ഡിസോര്‍ഡകള്‍ എന്നിവ ആ ചക്രത്തിന്റെ പ്രവര്‍ത്തന അപര്യാപ്‌തത മൂലം സംഭവിക്കുന്നു. ഈ ചക്രം രണ്ടെണ്ണമുണ്ട്‌. അതില്‍ ഒന്ന്‌ മുന്നിലും മറ്റൊന്ന്‌ പിന്നിലുമായി സ്ഥിതിചെയ്യുന്നു

മണിപൂരക ചക്രം: (സേളാര്‍ പ്‌ളക്‌സ്‌): പത്ത്‌ ദളങ്ങളും, മഞ്ഞ നിറത്തോടു കൂടിയും നെഞ്ചിന്റെ അവസാന ഭാഗമായ സ്റ്റേര്‍ണത്തിന്റെ മുന്നിലും പിറകിലും ആയി രണ്ടെണ്ണമായി സ്ഥിതി ചെയ്യുന്നു. അതായത്‌ നെഞ്ചും വയറും കൂടി ചേരുന്ന ഭാഗമാണ്‌ സ്റ്റേര്‍ണം. അഗ്നി തത്വമാകുന്നു ഈ മണിപൂരക ചക്രം. അഡ്രിനല്‍ ഗ്രന്ഥി, ആമാശയം, ലിവര്‍, ഗാള്‍ ബ്‌ളാഡര്‍ എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ശക്തിയുടേയും, ആന്തിരീക ജ്ഞാനത്തിന്റേയും കേന്ദ്രമാണ്‌ ഇവിടം. നമ്മുടെ ഇച്ഛാശക്തിയുടേയും, വൈകാരിക ശക്തിയുടേയും ആസ്ഥാനമാണ്‌ ഇത്‌. ഈ ചക്രം ശരിയായ രീതിയില്‍ പ്രവര്‍ ത്തിക്കുകയാണെങ്കില്‍ നമുക്ക്‌ നല്ല തീരുമാനങ്ങള്‍ എടുക്കുന്നതിനും, ഒരു നല്ല വൈകാരിക തലം കൈവരിക്കുന്നതിനും, ജവിതത്തിന്റെ ഒരു നല്ല ലക്ഷ്യം നേടുന്നതിനും കഴിയുന്നു. ഇതിന്റെ പ്രവര്‍ത്തന വൈകല്യം കൊണ്ട്‌ നമുക്ക്‌ ഭയം, ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുവാനുള്ള വൈമുഖ്യം, അസ്വസ്ഥതകള്‍, വിനാശകരമായ സംഭവങ്ങള്‍, വികലത എന്നിവയുണ്ടാകുന്നു. എല്ലാ നല്ല കഴിവുകളുടെ ശക്തി കേന്ദ്രവും കൂടിയായണ്‌ ഈ ചക്രം. ഇതിന്റെ നല്ല പ്രവര്‍ത്തനം മൂലമാണ്‌ നമുക്ക്‌ നല്ല മന:ശക്തി, നല്ല മനോധൈര്യം എന്നിവയുണ്ടാകുന്നു. ഈ ചക്രത്തിന്റെ ദോഷം കൊണ്ട്‌ ദേഷ്യവും, വെറുപ്പും, അത്യാഗ്രഹവും, അസൂയയും ഉണ്ടാകുന്നു. ഈ ചക്രം രണ്ടെണ്ണമുണ്ട്‌. അതില്‍ ഒന്ന്‌ മുന്നിലും മറ്റെന്ന്‌ പിന്നിലുമായി സ്ഥിതിചെയ്യുന്നു എന്ന്‌ മുമ്പു പറഞ്ഞുവല്ലോ.

അനാഹത/ഹാര്‍ട്ട്‌ ചക്രം:- ആന്‍ എന്നാല്‍ ഇല്ലാ എന്നും, ഹത്‌ എന്നാല്‍ വേദനയുടെ, പ്രതിഷേധത്തിന്റെ അഥവ യാതനയുടെ ശബ്‌ദം എന്നൊക്കെയാണ്‌ അര്‍ത്ഥം. നെഞ്ചിന്റെ മദ്ധ്യ ഭാഗത്തായി പന്ത്രണ്ട്‌ ഇതളുകളോടുകൂടി പച്ച നിറത്തോടുകൂടി സ്ഥിതി ചെയ്യപ്പെടുന്നു. തൈമസ്‌ ഗ്രന്ഥിയും, സര്‍ക്കുലേറ്ററി സിസ്റ്റവുമായി ബന്ധപ്പെട്ടു കിടക്കുന്നു. മാതൃ സ്‌നേഹത്തിന്റേയും, ആര്‍ദ്രതയുടേയും, പവിത്ര സ്‌നേഹത്തിന്റേയും ഇരിപ്പിട കേന്ദ്രമാണ്‌ ഇവിടം. തികഞ്ഞ അവബോധത്തിന്റേയും, ഉള്‍കാഴ്‌ചയുടേയും സ്ഥാനമാണ്‌ ഈ ചക്രം. സുസ്ഥിരമായ വാക്കുകള്‍, പ്രവര്‍ത്തികള്‍, ചിന്തകള്‍, സ്വയം സംതൃപ്‌തി, അപാര സഹിഷ്‌ണത, മറ്റുള്ളവരെ സഹിക്കുവാനുള്ള കഴിവുകള്‍, നല്ല മനസ്ഥിതി, സ്വയം സ്‌നേഹം, മറ്റുള്ളവരെ സ്‌നേഹിക്കുക തുടങ്ങി സകല സദ്‌ഗുണങ്ങളും ഇവിടെ നിന്ന്‌ ഉല്‍ഭവിക്കുന്നു. അനാഹത ചക്രത്തിന്റെ പ്രവര്‍ത്തന വൈകല്യം കൊണ്ട്‌ കഠിനമായ വെറുപ്പ്‌, ഹൃദയകാഠിന്യം, ഭാരം, പ്രയാസം തുടങ്ങിയവ ഉണ്ടാകുന്നു. വായു തത്വാധിഷ്‌ഠിതമാണ്‌ ഈ ചക്രം. അനാഹത എന്ന ഈ ചക്രം രണ്ടെണ്ണമുണ്ട്‌. അതില്‍ ഒന്ന്‌ മുന്നിലും മറ്റെന്ന്‌ പിന്നിലുമായി സ്ഥിതിചെയ്യുന്നു.

വിശുദ്ധി/ത്രോട്ട്‌ ചക്രം:- പതിനാറു ദളങ്ങളോടുകൂടിയ ഈ ചക്രം നീല വര്‍ണ്ണമാണ്‌. ഇത്‌ സ്ഥിതി ചെയ്യുന്നത്‌ തൊണ്ടയുടെ ഇരുവശത്തായി സ്ഥിതി ചെയ്യുന്നു. ഈ ചക്രം രണ്ടെണ്ണ വീതമുണ്ട്‌. അതില്‍ ഒന്ന്‌ മുന്നിലും മറ്റെന്ന്‌ പിന്നിലുമായി സ്ഥിതിചെയ്യുന്നു. സ്വ പ്രകടനത്തിന്റെ ആശയ വിനിമയത്തിന്റേയും കേന്ദ്രസ്ഥാനവും കുടിയാണ്‌ ഇത്‌. ആകാശ തത്വം ഉള്‍കൊള്ളുന്നു. ദിവ്യ പ്രേമത്തിന്റേയും, അവബോധത്തിന്റേയും ഇരിപ്പടമാണ്‌ ഇവിടം. എല്ലാവിധ പ്രകടനങ്ങളേയും സര്‍ഗ്ഗാത്മതകളേയും ഇവിടെ നിന്ന്‌ നിയന്ത്രിക്കുന്നു. ഈ ചക്ര പ്രവര്‍ത്തനത്താല്‍ വികാരങ്ങളും, ചിന്തകളും വളരെ ലാഘവത്തേടെ പ്രകടിപ്പിക്കുന്നു. ടെലിപ്പതിയുടെ കഴിവുകള്‍ ഈ ചക്രത്തിന്റെ ശരിയായ പ്രവര്‍ത്തി മൂലം ഉണ്ടാകുന്നു. ഏതു സാഹചര്യത്തിലും നന്നായി പെരുമാറുവാനുള്ള കഴിവ്‌ ഈ ചക്രം മൂലം സിദ്ധിക്കുന്നു. ഈ ചക്രം പരിപൂര്‍ണ്ണമായി വികസിച്ചു കഴിഞ്ഞാല്‍ താഴ്‌ന്ന വികാരങ്ങള്‍ ഒന്നും തന്നെ ഉണര്‍ന്നു കാണുകയില്ല. അനശ്വരമായ ദിവ്യ പ്രേമത്തില്‍ ലയിച്ചിരിക്കും.

ആജ്ഞാ ചക്രം.( തേര്‍ഡ്‌ എൈ ):- ഈന്‍ഡിഗോ നിറത്തേടു കൂടി ഇരു പുരികങ്ങളുടെ മദ്ധ്യത്തിലായി ( ഭ്രൂ മദ്ധ്യം ) രണ്ട്‌ ഇതളുകളോടെ മന തത്വത്തില്‍ സ്ഥിതി ചെയ്യുന്നു. ഇതില്‍ നാദ ബിന്ദു ശക്തികള്‍ ലയിച്ചിരിക്കുന്നു. പിറ്റിയുറ്ററി ഗ്രന്ഥി, ഹൈപ്പോ താലമസ്‌ ഗ്രന്ഥി, ആട്ടോനോമിക്‌ നെര്‍വ്വസ്സ്‌ സിസ്റ്റം, ഇടതു കണ്ണ്‌ എന്നിവയെ ഈ ചക്രം നിയന്ത്രിക്കുന്നു. ഈ ചക്രം ശരിയായി പ്രവര്‍ത്തിക്കുന്നുവെങ്കില്‍ ഇന്റ്യൂഷന്‍ അഥവ മുന്നറിവ്‌ നമുക്ക്‌ ലഭിക്കുന്നു. ശരീരത്തിലെ മൊത്തം എല്ലാഭാഗങ്ങളും ഈ ചക്രമാണ്‌ നിയന്ത്രിക്കുന്നത്‌. ദിവ്യ കാഴ്‌ചകള്‍, മായ കാഴ്‌ചകള്‍, ഉയര്‍ന്ന ജ്ഞാനം, ദിവ്യ ശക്തികള്‍, വ്യക്തമായ കാഴ്‌ചപ്പാടുകള്‍, പ്രവര്‍ത്തിക്കുവാനുള്ള നല്ല ആശയങ്ങള്‍ എന്നിവ ഈ ചക്രത്തിന്റെ ശരിയായ പ്രവര്‍ത്തനം കൊണ്ട്‌ സിദ്ധിക്കുന്നു.

സഹസ്രാര ചക്രം (ക്രൗണ്‍):- ആയിരത്തെട്ടു ഇതളുകളോടു കൂടി ശിരസ്സിന്റെ നിറുകയില്‍ വൈലറ്റു നിറത്തോടു കൂടി ഒറ്റ ചക്രമായി സ്ഥിതി ചെയ്യുന്നു. പിനല്‍ ഗ്രന്ഥി, അപ്പര്‍ ബ്രെയിന്‍, വലതു കണ്ണ്‌ എന്നിവയുമായി ഈ ചക്രം ബന്ധപ്പെട്ടു കിടക്കുന്നു. ദിവ്യ ശക്തിയുമായി അഥവ ദൈവവുമായി ഈ ചക്രം വഴി നമ്മെ ബന്ധിപ്പിച്ചിരിക്കുന്നു. ദൈവീക ശക്തിയുടെ ലക്ഷ്യ പ്രാപ്‌തിയുടെ ആസ്ഥാനമാണ്‌ ഈ ചക്രം. ആന്തരീകമായ ഊര്‍ജ്ജവും, ബാഹ്യമായ ദൈവീക ഊര്‍ജ്ജവും ഒന്നായി സമ്മേളിക്കുന്ന കേന്ദ്രമാണ്‌ ഈ ചക്രം. ഒന്നായ്‌മയും, ശാന്തിയും ഒരുമിച്ച്‌ പ്രാപിക്കുന്ന കേന്ദ്രമാണ്‌ ഈ ചക്രം.

ബ്രഹ്മാനന്ദ ചക്രം:- ശരീരത്തിനു പുറത്ത്‌ സഹസ്രാര ചക്രത്തിനു അല്‍പം മുകളിലായി സ്ഥിതി ചെയ്യുന്നു. സാക്ഷാല്‍കാരത്തിന്റേയും, മോക്ഷത്തിന്റേയും കേന്ദ്രമാണ്‌ ഈ ചക്രം. പരമാനന്ദത്തിന്റെ വിട്ടു മാറാത്ത സ്ഥതി ഈ ചക്രം നമുക്ക്‌ പ്രദാനം ചെയ്യുന്നു. അനശ്വരതയുടെ ശദ്ധമായ അവബോധം ഇവിടെ നിന്ന്‌ നമുക്ക്‌ ലഭിക്കുന്നു. രൂപവും ആകൃതിയും ഇല്ലാത്ത ഒരു അവസ്ഥ നമുക്ക്‌ ഇവിടെ നിന്നാണ്‌ ലഭിക്കുന്നത്‌.

മൂലാധാരം ഭൂമി തത്വത്തെ പ്രതിനിധീകരിക്കുന്നു. ഇതില്‍ ഗന്ധം, വായു, ജലം, അഗ്നി, ആകാശം എന്നിവ അടങ്ങിയിരിക്കുന്നു. മണിപൂരകം ജലതത്വമാണ്‌. ജലം, അഗ്നി, വായു എന്നിവ അടങ്ങിയിരിക്കുന്നു. സ്വാധിഷ്‌ഠാനം അഗ്നി തത്വമാണ്‌. കാഴ്‌ചകളും, രൂപങ്ങളും ഇതിന്റെ പ്രത്യേകതകളാണ്‌. അനാഹതം വായു തത്വമാണ്‌. ശബ്‌ദം, വായു, സ്‌പര്‍ശം, താപം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. വിശുദ്ധി ആകാശ തത്വവും വായു, ശബ്‌ദം എന്നിവയേയും, ആജ്ഞാചക്രം മന: തത്വവും, ഗുരു, ശ്രദ്ധ എന്നിവയേയും, സഹസ്രാര ചക്രം ജ്ഞാന തത്വവും അറിവിനേയും, പ്രതിനിധീകരിക്കുന്നു. രാഹു എന്ന ചക്രം സഹസ്രാരത്തിനു മുകളിലായും, അതിനു മുകളിലായി കേതുവും സ്ഥിതി ചെയ്യുന്നു.

സൃഷ്‌ടി, സ്ഥിതി, സംഹാരം എന്നിവ നമ്മുടെ ഉള്ളില്‍ തന്നെ സ്ഥിതി ചെയ്യുന്നു. സൃഷ്‌ടിയുടെ ഭാഗം നമ്മുടെ ഉദരത്തിനോടു ചേര്‍ന്നും, സ്ഥിതിയുടെ ഭാഗം നെഞ്ചിനോടു ചേര്‍ന്ന്‌ ഹൃദയവും, സംഹാരം തലയുടെ ഭാഗവും ആകുന്നു. ഇങ്ങിനെ നോക്കുമ്പോള്‍ നാം ഒരു ഈശ്വരനാണ്‌. നമ്മുടെ രോഗങ്ങള്‍ എല്ലാം തന്നെ നമ്മുടെ സൃഷ്‌ടിയാണ്‌. നമുക്ക്‌ കോപം വരുമ്പോള്‍ നമ്മുടെ കണ്ണുകള്‍ ചുമക്കുന്നു എന്നു പറഞ്ഞുവല്ലോ. അപ്പോള്‍ ഈ കണ്ണ്‌ ആജ്ഞാ ചക്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇതു മൂലം നാം കോപിക്കരുത്‌ എന്ന ആജ്ഞയിലൂടെ നമ്മെ ശക്തിയായി വിലക്കുകയാണ്‌. പക്ഷെ നമ്മളാരും ഈ വിലക്കിനെ വക വെക്കാറില്ല. അതുകൊണ്ട്‌ ആജ്ഞാ ചക്രത്തിന്റെ ഈ പ്രവര്‍ത്തി മൂലം നമ്മുടെ ശരീരത്തല്‍ വിഷാംശം കുമിഞ്ഞു കൂടുന്നു. ഇത്തരം വിഷാംശങ്ങള്‍ ഒരിക്കലും പുറത്തു പോകുകയില്ല. മറ്റൊരു തരത്തിലും കളയുവാനും സാദ്ധ്യമല്ല. ഈ വിഷാംശങ്ങളാണ്‌ ശരീരത്തില്‍ രോഗങ്ങള്‍ സൃഷ്‌ടിക്കപ്പടുന്നത്‌. കാലക്രമേണ ഇതൊരു മാറാ രോഗങ്ങളായി മാറുന്നു. ഇവ വൈദ്യ ചികത്സക്ക്‌ വഴങ്ങുന്നതല്ല. അതുകൊണ്ടു മാത്രമാണ്‌ മെഡിക്കല്‍ സയന്‍സ്‌ പരാജയപ്പെടുന്നത്‌. ആധുനിക മെഡിക്കല്‍ സയന്‍സില്‍ പത്തു ശതമാനത്തില്‍ താഴെയുള്ള രോഗങ്ങള്‍ക്കു മാത്രമേ ചികിത്സയുള്ളൂ. ആ പത്തു ശതമാനത്തില്‍ തന്നെ പ്രതിവിധിയും വിജയ ശതമാനവും വളരെ കുറച്ചേയുള്ളൂ. തൊണ്ണൂറു ശതമാന രോഗങ്ങളും മനോജന്യ രോഗങ്ങളാണ്‌. അതായത്‌ മനസ്സില്‍ നിന്ന്‌ ഉത്ഭവിച്ചതാണ്‌. സര്‍വ്വ രോഗങ്ങളും മനസ്സില്‍ നിന്ന്‌ ഉത്ഭവിച്ചതാണ്‌. ശരീരത്തില്‍ ഇങ്ങിനെ സൃഷ്‌ടിക്കപ്പടുന്ന രോഗങ്ങളെ സ്വന്തം ശരീരത്തിനു മാത്രമേ ശമിപ്പിക്കുവാനും, ഇല്ലായ്‌മ ചെയ്യുവാനും കഴിയുകയുള്ളൂ. അതിനു ഏറ്റവും ഉതകുന്ന ഒരു ചികിത്സാ രീതി അഷ്‌ടാംഗ യോഗ നിത്യവും അഭ്യസിച്ച്‌ പ്രയോഗിക്കുക മാത്രമാണ്‌ ഒരു പോം വഴി. അഷ്‌ടാംഗ യോഗത്തില്‍ 8 കൂട്ടം സംഗതികള്‍ ഉണ്ട്‌. അവ ഒന്നു പോലും വിടാതെ നിത്യ ജീവിതത്തില്‍ ശീലിക്കുകയും, പരിപാലിക്കുകയും ചെയ്യണം. വെറും ചില ആസനങ്ങള്‍ കൊണ്ടും, ചില പ്രാണായാമങ്ങളെക്കൊണ്ടും ഇതിനെ മറി കടക്കാമെന്ന ചിന്ത തെറ്റായ ഒന്നാണ്‌.

സിദ്ധികള്‍ അഥവ സൈ കഴിവുകള്‍:- സിദ്ധികള്‍ താഴെ പറയുന്നവയാണ്‌. അണിമ, മഹിമ, ലഘിമ, ഗരിമ, ഈശിത്വം, പ്രാപ്‌തി, പ്രാകാശ്യം, വശ്യത്വം, ഭുക്തി, പ്രാപ്‌തി, സര്‍വ കാമ ഭാവി ഭൂതങ്ങളെ ക്കുറിച്ചുള്ള അിറവ്‌, പരഹൃദയ ജ്ഞാനം എന്നിങ്ങനെയാകുന്നു. ശരീരത്തെ അദൃശമാക്കുവാനുള്ള കഴിവ്‌, ശരീരത്തെ ഭീമാകാരമാക്കി മാറ്റുവാനും, അണു പോലെ ചെറുതാക്കാനുമുള്ള കഴിവ്‌, മരണ സമയം നേരത്തെ അറിയുവാനുള്ള കഴിവ്‌, അസാധാരണ കായിക ബലം, ആകാശ ഗമനം, ശരിരത്തിന്റെ ഭാരം കൂട്ടുവാനും, കുറക്കുവാനും, ഉള്ള കഴിവ്‌, തീയില്‍ കൂടിയും വെള്ളത്തില്‍ കൂടിയും നടക്കുവാനുള്ള കഴിവ്‌ തുടങ്ങിയ അത്ഭുതങ്ങള്‍ മേല്‍ പറഞ്ഞ സിദ്ധികളില്‍ പ്പെടുന്നു.


ഇപ്പോള്‍!

ഇപ്പോള്‍ ഇല്ലെങ്കില്‍ പിന്നെയെപ്പോള്‍?

വേദനകളും, ദുരിതങ്ങളും:

നൗ (Now) എന്നു വെച്ചാല്‍ ഇപ്പോള്‍ എന്ന്‌ അര്‍ത്ഥം. ഇപ്പോള്‍ ഈ നിമഷം നിങ്ങള്‍ക്ക്‌ ദുഃഖമുണ്ടോ? വേദനയുണ്ടോ? ദുരിതമുണ്ടോ? ഇല്ല. ഇപ്പോള്‍ നിങ്ങള്‍ക്ക്‌ മേല്‍ ചേദ്യങ്ങള്‍ക്ക്‌ ഒരു ഉത്തരവും ഉണ്ടാകുകയില്ല. അപ്പോള്‍ എപ്പോഴാണ്‌ നിങ്ങള്‍ക്ക്‌ വേദനകളും, ദുഃഖങ്ങളും ദുരിതങ്ങളും ഉണ്ടാകുന്നത്‌. നിങ്ങള്‍ ഈ നിമിഷത്തില്‍ നിന്ന്‌ അകലുന്ന ആ സമയം മുതല്‍ നിങ്ങള്‍ക്ക്‌ മേല്‍ പറഞ്ഞ എല്ലാ സംഗതികളും ഒന്നിനു പുറകെ ഒന്നായി വരുന്നു. നിങ്ങളിലെ അംഗീകാരമില്ലായ്‌മയാണ്‌ നിങ്ങളുടെ ദുഃഖത്തിനും ദുരിതത്തിനും മറ്റും കാരണം. അതുകൊണ്ട്‌ ആദ്യം നിങ്ങളെ നിങ്ങളായരിക്കുന്നതുപോലെ തന്നെ അംഗീകരിക്കുവാന്‍ പഠിക്കണം. നിങ്ങളുടെ അബോധാവസ്ഥയിലെ പ്രതിരോധശക്തിയാണ്‌ ഇതിനു കാരണം. ഈ പ്രതിരോധ ശക്തിയും അംഗീകാരമില്ലായ്‌മയും എവിടെ നിന്ന്‌, എങ്ങിനെ വന്നു? നമ്മുടെ മാതാപിതാക്കള്‍, മുത്തച്ഛന്മാര്‍, അവരുടെ പിതാമഹാന്മാര്‍, സഹോദരങ്ങള്‍, ബന്ധു മിത്രാദികള്‍, സമൂഹം എന്നിവടങ്ങളില്‍ നിന്ന്‌ ഘട്ടങ്ങളായി പല കണ്ടീഷിനിലൂടെ നമ്മളില്‍ എത്തി ചേര്‍ന്നിരിക്കുന്നു.

എന്താണ്‌ കണ്ടീഷിനിംഗ്‌? പല സന്ദര്‍ഭങ്ങളിലായി പല കര്യങ്ങള്‍ നമ്മളറിയാതെ തന്നെ നമ്മളില്‍ ആലേഖനം ചെയ്‌ത്‌ സ്ഥിതീകരിക്കപ്പെട്ടിരിക്കുന്നു. വിവധ തരത്തിലുള്ള ചിന്താധാരകള്‍, നമ്മെ അസ്വസ്ഥമാക്കുന്ന തരത്തിലുള്ള ചിന്താധാരകള്‍, വിവിധ തരത്തിലുള്ള വിധി ന്യായങ്ങളെ ചെറുത്തു നില്‍ക്കുക അഥവ പ്രതിരോധിക്കുക. ഇത്‌ നമ്മുടെ വൈകാരിക നിലകളിലെ നെഗറ്റിവിറ്റിയാണ്‌.

നമ്മുടെ മനസ്സ്‌ എപ്പോഴും ഇപ്പോഴത്തെ അവസ്ഥയെ ഇല്ലാതാക്കുവാന്‍ സദാ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ഈ നിമിഷത്തില്‍ നിന്ന്‌ മനസ്സ്‌ രക്ഷപ്പെടുവാന്‍ സദാ തക്കം നോക്കി കൊണ്ടിരിക്കുന്നു. നമ്മുടെയൊക്കെ മനസ്സിന്റെ ഒരു സ്വഭാവമാണ്‌. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മള്‍ മനസ്സുമായി അത്രക്ക്‌ ഇഴകി ചേര്‍ന്നിരിക്കുന്നു എന്നര്‍ത്ഥം. നമ്മള്‍ക്ക്‌ ഈ നിമിഷത്തിനെ പ്രാപ്‌തമാക്കുവാന്‍ കഴിഞ്ഞാല്‍ നമ്മള്‍ വേദനയില്‍ നിന്ന്‌, ദുഃഖത്തില്‍ നിന്ന്‌, രോഗാദികളില്‍ നിന്ന്‌, ദുരിതങ്ങളില്‍ നിന്ന്‌ സ്വതന്ത്രരായിരിക്കും.



നിങ്ങളുടെ ഏറ്റവും ആന്തരീകമായ ഹൃദയ സ്‌പര്‍ശിയായിട്ടുള്ളതിലേക്ക്‌ നിങ്ങളുടെ കണ്ണുകള്‍ അടച്ചുകൊണ്ട്‌ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുവരിക. ഇപ്പോള്‍ ഇതാണ്‌ നിങ്ങളുടെ ശരീരത്തിന്റെ വേദന അഥവ ദുഃഖം എന്നറിയുക. ഇത്‌ ഇപ്പോള്‍ അവിടെ തന്നെയുണ്ട്‌ എന്ന്‌ പരിപൂര്‍ണ്ണമായും വിശ്വസിക്കുകയും, അംഗികരിക്കുകയും ചെയ്യുക. ഇതിനെക്കുറിച്ച്‌ നിങ്ങള്‍ ചിന്തിക്കരുത്‌. ഈ അനുഭവത്തെ നിങ്ങളുടെ വിചാരത്തിലേക്ക്‌ കൊണ്ടു വരരുത്‌. ഇതിനെ വിധിക്കുകയോ, വിശകലനം ചെയ്യുകയോ അരുത്‌. നിങ്ങള്‍ വിഷയങ്ങളുമായി താതാത്മ്യം പ്രാപിക്കുവാന്‍ ഇടവരരുത്‌. നിങ്ങള്‍ ഈ നിമിഷത്തില്‍ മാത്രം ഇരിക്കുക. കളി കാണുന്നതു പോലെ വെറും നിരീക്ഷകനായിരിക്കുക. നിങ്ങളുടെ വേദനകളെ നിരിക്ഷിക്കുക. നിങ്ങളുടെ ചിന്തകളെ നിരീക്ഷിക്കുക. നിങ്ങളുടെ അവബോധം തെളിഞ്ഞു വരുന്നതായി നിരീക്ഷിക്കുക. നിങ്ങള്‍ക്ക്‌ ഇവിടെ എന്ത്‌ സംഭവിക്കുന്നു എന്ന്‌ നിരീക്ഷിക്കുക. നിങ്ങളുടെ ആന്തരീക ചെറുത്തു നിലനില്‍പിനെ ശ്രദ്ധിക്കുക. നിങ്ങളുടെ ഭയത്തിനു അഴവു വരുന്നതു ശ്രദ്ധിക്കുക. നിങ്ങളുടെ കണ്ണുകള്‍ സാവകാശം തുറക്കുക. നിങ്ങള്‍ക്ക്‌ ഇപ്പോള്‍ എന്ത്‌ സംഭവിക്കുന്നു.

പുരാണങ്ങളിലും, വേദങ്ങളിലും, ബൈബളിലും, ഖു ആര്‍നിലും മറ്റും ഈനിമിഷത്തില്‍ ഇരിക്കുവാന്‍ പറയുന്നുണ്ട്‌. ആകാശത്തിലെ പക്ഷികളെ നോക്കുവിന്‍. അവ കൊയ്യുന്നില്ല, വിതക്കുന്നില്ല, യാതൊന്നും ചെയ്യുന്നില്ല. എങ്കിലും ദൈവം അവരെ പോറ്റുന്നു. എന്ന്‌ ബൈബളില്‍ പറയുന്നു. ഇന്ന്‌ മനുഷ്യര്‍ പണത്തിന്റേയും, പ്രതാപത്തിന്റേയും, സുഖത്തിന്റേയും പിന്നാലെ പരക്കം പായുകയാണ്‌. ഈ നിമിഷത്തില്‍ ഇരിക്കേണ്ട കാര്യം മാത്രം അവന്‌ ഇന്ന്‌ ഒരു ഒര്‍മ്മയില്ല, അവന്റെ സുഖവും പ്രതാപവും ഈ ഒറ്റ കാരണം കൊണ്ട്‌ അവന്‌ നഷ്‌ടമാകുന്നു. അല്ല അവന്‍ അത്‌ നഷ്‌ടപ്പെടുത്തുന്നു.

നാനാത്വത്തില്‍ ഏകത്വം എന്ന്‌ നാം കേട്ടിട്ടുണ്ടല്ലോ? നാം ഈ കാണുന്നതെല്ലാം ഭിന്നങ്ങളാണെന്നാണ്‌ സങ്കല്‌പം. മായയാണെന്നും, മിഥ്യയാണെന്നും ഒക്കെ പറയപ്പെടുന്നു. നാം നലും കൂട്ടിയാണ്‌ വെറ്റില മുറുക്കുന്നത്‌. ഭിന്ന സ്വഭാവങ്ങളായ വസ്‌തുക്കള്‍ വായില്‍ ചെന്ന്‌ അവിടെ നിന്ന്‌ പുറത്തു വരുമ്പോള്‍ വ്യത്യസ്‌തമായി മറ്റൊരു രൂപത്തില്‍ മറ്റൊരു ഭാവത്തില്‍ പുറത്തു വരുന്നു. ഇവിടെ എല്ലാവസ്‌തുക്കളും അവരവരുടെ രൂപവും ഭാവവും നാമവും കൈവെടിഞ്ഞ്‌ മറ്റൊന്നായി ഭവിക്കുന്നു. ഇതുപോലെ മഞ്ഞളും ചുണ്ണാമ്പും കൂടി ചേര്‍ന്നാല്‍ അവരവരുടെ ഗുണവും സ്വഭാവവും കൈവെടിഞ്ഞ്‌ മറ്റൊന്നായി ഭവിക്കുന്നു. ഇതു പോലെ നമ്മളും ഈ പ്രപഞ്ചത്തില്‍ വന്ന്‌ മായയാല്‍ മഥിക്കപ്പെട്ട നമ്മുടെ സ്വഭാവവും, ഗുണവും ത്യജിച്ച്‌ മറ്റൊന്നായി തീര്‍ന്ന്‌ ദൈവത്തിലേക്ക്‌ സാക്ഷാല്‍കരിക്കപ്പെടേണ്ടതാണ്‌.

ഭയം: എന്തുകൊണ്ടാണ്‌ നിങ്ങള്‍ നിങ്ങളുടെ കൈ തീയ്യിനു നേരെ നീട്ടുവാന്‍ താല്‍പര്യം കാണിക്കാത്തത്‌? നിങ്ങളുടെ ഉള്ളിലെ ഭയം നിങ്ങളെ അതു ചെയ്യുവാന്‍ അനുവദിക്കുന്നില്ല. നിങ്ങള്‍ക്ക്‌ പൊള്ളല്‍ ഏല്‍ക്കുമെന്ന്‌ നന്നായി അറിയാം. ഇത്‌ മനഃ ശാസ്‌ത്രപരമായ ഒരു പ്രശ്‌നമാണ്‌. നമ്മുടെ തെറ്റുകളില്‍ നിന്ന്‌ നമ്മുടെ അഹത്തില്‍ നിന്ന്‌ നിരന്തരമായി നമ്മുടെ ശരീരം എന്തു സന്ദേശമാണ്‌ സ്വയമായി മനസ്സില്‍ സൃഷ്‌ടിച്ചു കൊണ്ടിരിക്കുന്നത്‌. അതായത്‌ അപകടം - ഞാന്‍ അപായപ്പെടുന്നു എന്ന സൂചന നമുക്ക്‌ തന്നു കൊണ്ടിരിക്കുന്നു. അപ്പോള്‍ വൈകാരിക തലത്തില്‍ എന്തു സന്ദേശമാണ്‌ നമുക്ക്‌ ലഭിച്ചു കൊണ്ടിരിക്കുന്നത്‌? തീര്‍ച്ചയായും ഭയം എന്ന വികാരം ഉണ്ടായികൊണ്ടിരിക്കുന്നു.

ഭയം പല കാരണങ്ങള്‍ കൊണ്ട്‌ ഉണ്ടകുന്നു. നഷ്‌ടപ്പെടുന്നു എന്ന തോന്നലുണ്ടാകുമ്പോള്‍, പരാജയപ്പെടുന്നു എന്ന തോന്നലുണ്ടാകുമ്പോള്‍, വ്രണപ്പെടുന്നു എന്ന തോന്നലുണ്ടാകുമ്പോള്‍, മരണപ്പെടുന്നു എന്ന തോന്നലുണ്ടാകുമ്പോള്‍ ഒക്കെ നമുക്ക്‌ സ്വാഭാവികമായി ഒരു ഭയം ഉണ്ടാകുന്നു.

സമയം എന്ന പ്രഹണിക ഒരു മായയാണ്‌. സമയത്തിന്റെ മായയെ പരിമിതപ്പെടുത്തുക അഥവ പരിപൂര്‍ണ്ണമായി അവസാനിപ്പിക്കുക. സമയത്തിനെ മനസ്സില്‍ നിന്ന്‌ നീക്കികളയുക. സമയത്തിനെ നിറുത്തുക. സമയത്തിനെ നിങ്ങളുടെ അത്യാവശ്യ ഉപയോഗത്തിനായി മാത്രം തിരഞ്ഞെടുക്കുക. ഈ സമയമാണ്‌ നിങ്ങളില്‍ ഭാവിയും ഭൂതവും വര്‍ത്തമാനവും ഒക്കെ സൃഷ്‌ടിക്കുന്നത്‌. തന്മൂലം നിങ്ങളിലെ 'ഇപ്പോള്‍' എന്ന അവസ്ഥയെ നഷ്‌ടപ്പെടുത്തുന്നു. അതുകൊണ്ട്‌ ദയവായി നിങ്ങള്‍ 'ഇപ്പോള്‍' എന്ന അവസ്ഥയിലായിരിക്കുവാന്‍ ശ്രദ്ധിക്കുക. അതിനായി സമയം എന്ന ബോധത്തെ തല്‍ക്കാലത്തേക്ക്‌ നിങ്ങളില്‍ നിന്ന്‌ മന:പൂര്‍വ്വം മാറ്റി നിര്‍ത്തുക.
ഭൂതം അത്‌ നിങ്ങള്‍ക്ക്‌ ഒരു തിരിച്ചറിയല്‍ തരുന്നു. ഭാവി അത്‌ നിങ്ങള്‍ക്ക്‌ ഒരു പടി വാഗ്‌ദാനങ്ങളും തരുന്നു. പക്ഷെ ഇതു രണ്ടും നിങ്ങളെ എപ്പോഴും അടിമകളാക്കുന്നു. ഇവ നിങ്ങളുടെ സ്വാതന്ത്ര്യം നഷ്‌ടപ്പെടുത്തുന്നു. ഇതു രണ്ടും മായയാണെന്ന വസ്‌തുത അഥവ തിരിച്ചറിവ്‌ നിങ്ങള്‍ക്ക്‌ ഉണ്ടാവണം. മതങ്ങളുടെ വാഗ്‌ദാനങ്ങള്‍ വെറും പൊള്ളയാണ്‌. മതങ്ങള്‍ ദൈവമല്ല. മതം എന്നാല്‍ ആഭിപ്രായം എന്നാണ്‌ അര്‍ത്ഥം. ഈശ്വരനിലേക്കുള്ള ഒരു വഴി കാട്ടി മാത്രമാണ്‌ മതങ്ങള്‍.

ഞാന്‍ ആരാണെന്ന്‌ ഞാന്‍ ഇപ്പോഴും അറിഞ്ഞിട്ടില്ല, എന്റെ ഭൂതകാലം ഞാന്‍ ആരായിരുന്നു? എന്തിന്‌ സൃഷ്‌ടിച്ചിരിക്കുന്നു? എന്നൊന്നും അറിയുകയുമില്ല. സമയം വളരെ വിലപ്പെട്ടതാണെന്ന്‌ നിങ്ങളും ഞാനും വിചാരിക്കുന്നു അഥവ വിശ്വസിക്കുന്നു. ഞാന്‍ സമയ പരിധിക്കുള്ളില്‍ നിന്ന്‌ നേടുവാനും, പഠിക്കുവാനും നോക്കുന്നു. നിങ്ങള്‍ തിരയുന്നത്‌ എല്ലാം വൃഥാവാണ്‌. ഭൂത കാലങ്ങളില്‍ നിങ്ങള്‍ക്ക്‌ ഒന്നും സംഭവിച്ചിട്ടില്ല. ഭാവിയില്‍ നിങ്ങള്‍ക്ക്‌ ഒന്നും സംഭവിക്കുകയുമില്ല. സംഭവിച്ചിരിക്കുന്നത്‌ നിങ്ങള്‍ക്ക്‌ 'ഇപ്പോള്‍' മാത്രമാണ്‌. നിങ്ങള്‍ ഒന്ന്‌ ഇരുന്ന്‌ ചിന്തിച്ചു നോക്കുക. നിങ്ങള്‍ക്ക്‌ ഭൂതവും, ഭാവിയും ഇല്ല. ഭാവിക്കും ഭൂതത്തിനും തനതായ ഒരു യാഥാര്‍ത്ഥ്യവുമില്ല. എപ്രകാരമെന്നാല്‍ ചന്ദ്രന്‌ സ്വയം പ്രകാശിക്കുവാന്‍ കഴിയുകയില്ല. എന്നാല്‍ സൂര്യന്റെ പ്രകാശ പ്രതിഫലനം ഒന്നു കൊണ്ടു മാത്രമാണ്‌ ചന്ദ്രന്‌ പ്രകാശം ലഭിക്കുന്നത്‌.

`ഇപ്പോള്‍` എന്ന അവസ്ഥയെ സദാ പ്രാപിക്കുവാന്‍ മനസ്സിനെ എപ്പോഴും നിരീക്ഷിച്ചു കൊണ്ടിരിക്കുക. നിങ്ങളുടെ മനസ്സുമായി നിങ്ങള്‍ താതാത്മ്യം പ്രാപിക്കുമ്പോള്‍ നിങ്ങളുടെ ഊര്‍ജ്ജം കറേ വ്യയമാകുന്നു അഥവ നഷ്‌ടപ്പെടുന്നു. നിങ്ങളുടെ മനസ്സിനെ നിരീക്ഷിച്ചു കൊണ്ടിരിക്കുമ്പോള്‍ ഊര്‍ജ്ജം ലഭ്യമാക്കപ്പെടുന്നു. മനസ്സില്‍ കിടന്ന്‌ വ്യാപ്രതാനാകുമ്പോള്‍ നിങ്ങളില്‍ സമയ ബോധം സൃഷ്‌ടിക്കപ്പെടുന്നു. മനസ്സിന്റെ നിരീക്ഷണം സമയമില്ലായമയുടെ വാതായനത്തെ തുറന്നു തരുന്നു.

നമ്മുടെയെല്ലാം നെഗറ്റിവിറ്റിയുടെ മൂല കാരണം തന്നെ സമയ ബന്ധിതമാണ്‌. സമയം `ഈ നിമിഷത്തെ` നശിപ്പിക്കുന്നു. സമയമാണ്‌ നിങ്ങളില്‍ ഭാവിയും, ഭൂതവും, വര്‍ത്തമാനവും സൃഷ്‌ടിച്ചെടുക്കുന്നത്‌. തന്മൂലം നിങ്ങളിലെ "ഇപ്പോള്‍" നഷ്‌ടപ്പടുന്നു.

നിങ്ങളുടെ ജീവിതത്തില്‍ പൂര്‍ണ്ണമായും പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ 'ഇപ്പോള്‍' ഈ നിമിഷം നിങ്ങള്‍ക്ക്‌ ഒരു പ്രശ്‌നവും അനുഭവപ്പെടുന്നില്ല. തൊട്ടടുത്ത നിമിഷത്തിനെക്കുറിച്ചോ, നാളെയോ, കുറിച്ചല്ല ഞാനിപ്പറഞ്ഞത്‌. എന്നാല്‍ ഇപ്പോള്‍ ഈ നിമിഷം, ഈ നിമിഷം നിങ്ങള്‍ക്ക്‌ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നം അനുഭവപ്പെടുന്നതായി തോന്നുന്നുണ്ടോ? എപ്പോള്‍ നിങ്ങള്‍ ഒരു പ്രശ്‌നം സൃഷ്‌ടിക്കുന്നു, അപ്പോള്‍ നിങ്ങള്‍ക്ക്‌ വേദനയും, ദുരിതവും തുടങ്ങുന്നു. മനുഷ്യര്‍ക്ക്‌ പല കാര്യങ്ങളും അസാദ്ധ്യമാണെന്നാണ്‌ പലരും ചിന്തിക്കുന്നത്‌. നമ്മുടെ ആദ്ധ്യാത്മിക ഗുരുക്കന്മാര്‍ സിദ്ധികള്‍ കൈവരിച്ചതും, അവരുടെ ജീവിതം തന്നെ മുന്നോട്ടു കൊണ്ടു പോയതും ഇത്തരം പരിശീലനങ്ങളിലൂടെ തന്നെയാണെന്ന കാര്യം വിസ്‌മരിച്ചു പോകരുത്‌.
നിങ്ങളുടെ പ്രശ്‌നം അവസാനിപ്പിക്കുവാന്‍ രണ്ടു വഴികളാണുള്ളത്‌. പ്രശ്‌നം ഒന്നുകില്‍ പരിഹരിക്കപ്പെടണം അല്ലെങ്കില്‍ ഇല്ലാതാകണം. നേട്ടങ്ങള്‍ കൈ വിട്ടു പോകാതെ പിടിച്ചു നിര്‍ത്തുവാനുള്ള വ്യഗ്രതയും, പ്രശ്‌നങ്ങളില്‍ നിന്ന്‌ സ്വതന്ത്രനാകുവാനുള്ള ആഗ്രഹവും തമ്മിലുള്ള സംഘട്ടനമാണ്‌ ഇവിടെ നടക്കുന്നത്‌.
പ്രശ്‌നങ്ങള്‍ ഇല്ലാത്തവരായി ആരും ഉണ്ടാവില്ല. പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം തേടുമ്പോള്‍ മാത്രമാണ്‌ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കപ്പടുന്നത്‌. ഹിമാലയത്തില്‍ കൊടും തണുപ്പുണ്ട്‌. അത്‌ സത്യവും, യാഥാര്‍ത്ഥ്യവുമാണ്‌. അവിടെ ചൂടുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ മാത്രമാണ്‌ പ്രശ്‌നം ഉണ്ടാകുന്നത്‌. നിങ്ങളുടെ ശരീരത്തില്‍ ഒരു അരിമ്പാറയുണ്ടെന്ന്‌ കരുതുക അഥവ നിങ്ങളുടെ ശരീരത്തില്‍ ഒരു കറുത്ത വലിയ തടിപ്പുണ്ടെന്നു വിചാരിക്കുക. അതൊരു പ്രശ്‌നമാണെന്ന്‌ നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതിനെ ശരിയായി ചികിത്സിച്ചു സൗഖ്യപ്പെടുത്തുക. അതാണ്‌ ഒരു വഴി. പണ ചിലവും, വേദനയും ഇല്ലാത്ത മറ്റൊരു പരിഹാരമുണ്ട്‌. നിങ്ങളുടെ ഈ അവസ്ഥയെ അങ്ങിനെ തന്നെ സ്വയം അംഗീകരിക്കുക. ഇവിടെ ഈ ഒരു പ്രശ്‌നം ശരീര പുറമെ നിലനില്‍ക്കുന്നുവെങ്കിലും ആന്തരീകമായി നിങ്ങളുടെ മനസ്സിന്റെ ഉള്ളില്‍ ഇതൊരു പ്രശ്‌നമേയല്ല. കാരണം നിങ്ങളതിനെക്കുറിച്ച്‌ ചിന്തിക്കുന്നതേയില്ല. അതുകൊണ്ടുതന്നെ അത്‌ അവിടെ ഇല്ലാതായി. ഒരു പ്രശ്‌നം പരിഹരിക്കപ്പെടുന്നതിലൂടെ സന്തോഷവും, സമാധാനവും നമ്മള്‍ കൈവരിക്കുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടത്‌ ബാഹീകമായട്ടല്ല വേണ്ടത്‌. ഹിമാലയത്തില്‍ തണുപ്പുണ്ട്‌. അതംഗീകരിക്കാതെ തണുപ്പിനെ പരിഹരിക്കുവാന്‍ തുടങ്ങുമ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നു. ബാഹീകമായ പ്രശ്‌ന പരിഹാരം ഒരിക്കലും സ്‌ന്തോഷവും സമാധാനവും തരുന്നതല്ല. ബാഹീകമായ പ്രശ്‌ന പരിഹാരം ഒരിക്കലും സ്‌ന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതത്തിന്റെ മാനദണ്‌ഡമാകപ്പടുന്നില്ല. ഒരു പരിഹാരം ലഭിക്കപ്പെടുമ്പോള്‍ പ്രശ്‌നം തലക്കാലം ഇല്ലാതാകുമെങ്കിലും, സ്ഥിരമായ ഒരു സന്തോഷം അതില്‍ നിന്ന്‌ ലഭിക്കുകയില്ല. കാരണം ആ സ്ഥാനത്ത്‌ ഒരു പുതിയ പ്രശ്‌നം ആവിര്‍ഭവിച്ചിരിക്കും. നിങ്ങള്‍ ഒരു കടല്‍ തീരത്തു പോയി നിന്ന്‌ ഓരോ തിരമാലകളും എണ്ണുന്നതു പോലെയാണ്‌ ഈ അവസ്ഥ. ഒന്ന്‌ ഇല്ലാതാകുമ്പോള്‍ ആ സ്ഥാനത്തേക്ക്‌ മറ്റൊന്ന്‌ വന്നിരിരക്കും. ഈ വക പ്രശ്‌നങ്ങളില്‍ നിന്നും ഒരു നാള്‍ ഒരു വ്യക്തി മോചിതനാകുമെന്ന്‌ വിചാരിക്കുന്നത്‌ ശുദ്ധ അസംബന്ധമാണ്‌. ഇന്ന്‌ ഇപ്പോള്‍ ഇവിടെ വെച്ച്‌ ഒരാള്‍ക്ക്‌ സമാധാനത്തോടെ സന്തോഷിക്കുവാന്‍ കഴിയുന്നില്ലായെങ്കില്‍ ആ വ്യക്തിക്ക്‌ ജീവിതത്തില്‍ പിന്നീട്‌ ഒരിക്കലും സന്തോഷവും, സംതൃപ്‌തിയും, സമാധാനവും ലഭിക്കുകയില്ല. കാരണം ഇവ ആന്തരീകമായ ഒരു പ്രതിഭാസം മാത്രമാണ്‌. അവ ബാഹീകമായ ഒരു സാഹചര്യങ്ങളുമായി ബന്ധപ്പെടുന്നില്ല. നിങ്ങള്‍ ഇപ്പോള്‍ ഈ നിമിഷത്തില്‍ നിന്ന്‌ അകന്നു പോയിട്ടുണ്ടാകും. അതു കൊണ്ട്‌ ഒന്നും കൂടി ഈ നിമിഷത്തില്‍ ഇരിക്കുവാന്‍ ഓര്‍മ്മപ്പെടുത്തുന്നു. പ്രശ്‌നങ്ങളില്‍ നിന്ന്‌ ഞാന്‍ മുക്തനാകും എന്ന്‌ വിചാരിക്കുന്നതു തന്നെ വെറും മൗഡ്യമാണ്‌. 'ബന്ധങ്ങള്‍ ശരിയാകണമെങ്കില്‍ മറ്റുള്ളവരുടെ വേദനകള്‍ പരിപൂര്‍ണ്ണമായും ഉള്‍കൊള്ളണം'.
സ്വയം നിരീക്ഷണം: ഇപ്പോള്‍ ഈ നിമിഷത്തില്‍ ഞാന്‍ സന്തോഷവാനാണോ? ഇപ്പോള്‍ ഈ നിമിഷത്തില്‍ എന്റെയുള്ളില്‍ എന്താണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌? നിങ്ങളുടെ ഉള്ളിലേക്കു തന്നെ തിരിയുക. നിങ്ങളുടെ മനസ്സിന്റെയുള്ളില്‍ എന്തു തരത്തിലുള്ള വിചാരങ്ങളാണ്‌ അഥവ വികാരങ്ങളാണ്‌ ഉണ്ടായികൊണ്ടിരിക്കുന്നത്‌? നിങ്ങള്‍ ഇപ്പോള്‍ എന്താണ്‌ അനുഭവിച്ചു കൊണ്ടിരിക്കുന്നത്‌? നിങ്ങളുടെ ശരീരത്തിലേക്ക്‌ ശ്രദ്ധ പൂര്‍ണ്ണമായും കൊണ്ടുവരിക. ഇവിടെ നിങ്ങള്‍ക്ക്‌ എന്തെങ്കിലും പിരിമുറക്കം അനുഭവപ്പെടുന്നതായി തോന്നുന്നുണ്ടോ? ഒരിക്കല്‍ നിങ്ങളുടെ അസുഖത്തിന്റെ അഥവ അസ്വസ്ഥതയുടെ താഴ്‌ന്ന നിലയെ കണ്ടു പിടിക്കുവാന്‍ കഴിഞ്ഞാല്‍ അതിന്റെ പാശ്ചാത്തലം അറിഞ്ഞു കഴിഞ്ഞാല്‍, നിങ്ങള്‍ ജീവിതത്തെ ഏതെല്ലാം വിധത്തില്‍ ഒഴിവാക്കുവാനും, പ്രതിരോധിക്കുവാനും, നശിപ്പിക്കുവാനും തുനിഞ്ഞു എന്ന്‌ കണ്ടെത്തുവാന്‍ കഴിയും. ഇപ്പോള്‍ 'ഈ നിമിഷ'ത്തെ നിങ്ങള്‍ക്ക്‌ നശിപ്പിക്കുവാന്‍ കഴിഞ്ഞു എന്ന്‌ മനസ്സിലാക്കാം.

നിങ്ങളുടെ ദുരിതങ്ങള്‍ നിങ്ങള്‍ക്ക്‌ ആവശ്യമില്ല എന്ന്‌ നിങ്ങള്‍ അംഗീകരിക്കുന്നതോടുകൂടി നിങ്ങളുടെ ഭാരങ്ങള്‍, വേദനകള്‍ എന്നിവയെല്ലാം നിങ്ങളിലില്‍ നിന്ന്‌ അപ്പാടെ ഒഴിഞ്ഞു പോകുന്നതാണ്‌.എന്നാല്‍ ഇതിനോട്‌ പറ്റിചേര്‍ന്നിരുന്നാല്‍ നിങ്ങളുടെ യഥാര്‍ത്ഥമായ മാറ്റത്തിന്‌ ഒരു തടസ്സമായി തീരും.

നിങ്ങള്‍ ഓരോ അവസരങ്ങളും അംഗീകരിക്കുവാന്‍ പഠിക്കുന്നതോടുക്കൂടി നിങ്ങള്‍ ഒരോ പടിയും മുന്നേറുകയാണ്‌. അപ്പോള്‍ മാത്രമാണ്‌ നിങ്ങളുടെ നെഗറ്റീവിസം നിങ്ങളില്‍ നിന്ന്‌ അപ്രത്യക്ഷമാകുന്നത്‌. നിങ്ങളുടെ അഹങ്കാരത്തിന്റെ, അഹംഭാവത്തിന്റെ വളര്‍ച്ച മുരടിച്ചു പോകുന്നത്‌. എന്തെല്ലാം കഠിനമായ അഭ്യാസങ്ങള്‍ അനുഷ്‌ഠിച്ചാലും ഈശ്വര കാരുണ്യം എന്ന ഒന്നില്ലായെങ്കില്‍ ഒരു മാറ്റവും ആര്‍ക്കും സംഭവിക്കുകയില്ല. 



എല്ലാതരം ഭയങ്ങളും നമ്മുടെ ഭാവിയെ അന്ധകാരമാക്കുന്നു. നിങ്ങളുടെ അസുഖം, ഉല്‍ക്കണ്‌ഠ, പിരിമുറക്കം,സങ്കടം, ദുഃഖം ഇവ ഇപ്പോഴത്തെ അവസ്ഥയല്ല. അവ നിങ്ങളുടെ ഭാവിയെ കുറിച്ചുള്ള ഭയങ്ങളാണ്‌. കുറ്റബോധം, വ്യസനം, നീരസം, വെറുപ്പ്‌, ദുഃഖം, കഠിനത, ഇത്തരത്തിലുള്ളവ ഭൂതകാലത്തിലെ മാപ്പ്‌ കൊടുക്കാത്തതു മൂലമുള്ളതാണ്‌.

നിങ്ങള്‍ കണ്ണുകള്‍ അടച്ചാലും ഇല്ലെങ്കിലും ഇപ്പോള്‍ പരിപൂര്‍ണ്ണ അവബോധത്തിലിരിക്കുക. നിങ്ങള്‍ എവിടെയായിരിക്കുന്നുവോ അതായിരിക്കുക. നിങ്ങളുടെ ചുറ്റും നോക്കുക. പ്രകാശത്ത കാണുക. ഒരോ വസ്‌തുവിന്റേയും ആകൃതി, നിറങ്ങള്‍, ടെക്‌സച്ച്വര്‍ എന്നിവയെ നിരീക്ഷിക്കുക. ഓരോന്നും അതിനാവശ്യമായ സ്ഥലത്തിനെക്കുറിച്ച്‌ ബോധവാനാകുക. ശബ്‌ദങ്ങളെ കുറിച്ച്‌ ശ്രദ്ധവാനാകുക. അവയെക്കുറിച്ച്‌ ഒന്നും വിധിക്കാതിരിക്കുക. ചുറ്റിനുമുള്ള നിശബ്‌ദതയെ ശ്രദ്ധിക്കുക. ഓരോന്നിന്റേയും സാന്നിദ്ധ്യത്തെക്കുറിച്ച്‌ തികഞ്ഞ അവബോധത്തിലായിരിക്കുക. എന്തെങ്കിലിനേയും, ഏതിനേങ്കിലിനേയും സ്‌പര്‍ശിക്കുക. അവയെ ഹൃദയ സ്‌പര്‍ശിയാക്കുക. അതിനെ സ്വീകരിക്കുക. നിങ്ങളുടെ ശ്വാസ്വോച്ഛ്വാസത്തിന്റെ താളത്തിനെ ശ്രദ്ധിക്കുക. വായു അകത്ത്‌ പ്രവേശിക്കുന്നതും, പുറത്തു പോകുന്നതും അനുഭവിച്ചറിയുക. നിങ്ങളുടെ ജീവന്റെ ഊര്‍ജ്ജം അഥവ തുടിപ്പ്‌ ശരീരത്തില്‍ കൂടി ഒഴുകുന്നത്‌ ആസ്വദിച്ചറിയുക. എല്ലാ വസ്‌തുക്കളുടേയും 'ഉള്ളായ്‌മ' അഗാധമായി ഇപ്പോള്‍, ഈ നിമിഷം നിങ്ങളിലൂടെ സുഗമമായി അനായാസേന ഒഴുകട്ടെ. ഈ നിമിഷത്തിലേക്ക്‌ നിങ്ങളുടെ ശ്രദ്ധയെ കൊണ്ടുവരിക. ഈ നിമിഷത്തില്‍ നിങ്ങള്‍ക്ക്‌ എന്തെങ്കലും പ്രശനങ്ങള്‍ തോന്നുന്നുണ്ടോ? എപ്പോള്‍ നിങ്ങള്‍ ഒരു പ്രശനം സൃഷ്‌ടിക്കപ്പെടുന്നുവോ അപ്പോള്‍ നിങ്ങള്‍ക്ക്‌ വേദനയും ദുരിതവും കൂടി സൃഷ്‌ടിക്കപ്പെടുന്നു.

ഒരു പ്രവര്‍ത്തി ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ സുഖവും, സന്തോഷവും, ലാഘവത്വവും അനുഭവപ്പെടുന്നു ഇല്ലായെങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരു സമൂല മാറ്റം അനിവാര്യമാണ്‌. 'എന്ത്‌' എന്നതിനെക്കാള്‍ 'എങ്ങിനെ' എന്നായിരിക്കണം നമ്മുടെ പ്രാമുഖ്യം. ഭഗവത്‌ ഗീതയില്‍ കര്‍മ്മഫലം അന്വേഷിക്കാതെ കര്‍മ്മം ചെയ്യുവാന്‍ നമ്മെ പഠിപ്പിക്കുന്നു. ബൈബിളില്‍ ഒരു കരം ചെയ്യുന്നത്‌ മറ്റേ കരം അറിയരുത്‌ എന്നും എല്ലാം രഹസ്യത്തിലായിരിക്കണം എന്നും നമ്മെ പഠിപ്പിക്കുന്നുണ്ട്‌. ഖുറാനിലും ഇക്കാര്യം ഇതുപോലെ തന്നെ പറയുന്നുണ്ട്‌. കര്‍മ്മ യോഗം എന്നാല്‍ ഒന്നിനോടും പറ്റി ചേര്‍ന്നിരിക്കരുത്‌ എന്നര്‍ത്ഥം. നമ്മുടെ ഓരോരുത്തരുടേയും ജീവിതം എടുത്തു കഴിഞ്ഞാല്‍ നാം ചെയ്യുന്ന ഓരോ കര്‍മ്മത്തിനും പിന്നില്‍ ഓരോ ഉദ്ദേശത്തോടെ പറ്റി ചേര്‍ന്നിരിക്കുന്നതായി കാണാം.

വിവിധ മതാചാര അനുഷ്‌ടാനങ്ങളോടെ ഈശ്വര സാക്ഷാല്‍കാരത്തിന്‌ മുതിരുന്ന അവസരത്തില്‍ അതിന്റെ വേഗത കുറവായിരിക്കും. എന്നാല്‍ പഠനം അഥവ ശിക്ഷണം ഒരു ഗുരു മുഖത്തു നിന്നാകുമ്പോള്‍ വളരെ വേഗത്തില്‍ സംഭവിക്കുന്നു. ക്രിസ്‌തു കുരിശില്‍ കിടക്കുമ്പോള്‍ ' ഇവര്‍ ചെയ്യുന്നത്‌ എന്തെന്ന്‌ ഇവര്‍ക്ക്‌ അിറയായ്‌കയാല്‍ ഇവരോട്‌ ക്ഷമിക്കേണമേ' എന്ന്‌ പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹം ഒരു തരത്തിലുള്ള നീരസവും വെറുപ്പും പ്രകടിപ്പിക്കാതെ അവര്‍ക്ക്‌ നിരുപാധികം മാപ്പ്‌ കൊടുക്കുന്നു. ക്രിസ്‌തു അവരുടെ പ്രവര്‍ത്തനനങ്ങളില്‍ മുഴുകാതെ വേറിട്ടു നിന്നിരുന്നു. ഇതു പോലെ തന്നെയാണ്‌ ഭഗവാന്‍ കൃഷ്‌ണന്‍ അര്‍ജ്ജുനനോട്‌ യുദ്ധം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നത്‌.

നമ്മുടെ സ്ഥായിയായ ആഗ്രഹങ്ങളാണ്‌ നമ്മുടെ രോഗ ദുരിതാദികള്‍ക്ക്‌ കാരണം എന്ന്‌ ശ്രി ബുദ്ധ ദേവന്‍ നമ്മെ പഠിപ്പിക്കുന്നു. നാമ രൂപാദികള്‍ നമ്മെ ഇഹ ലോകവുമായി ബന്ധിച്ചിരിക്കുന്നു. ബ്രഹ്മം എന്നാല്‍ സ്ഥായിയായത്‌ അഥവ സ്ഥിരമുള്ളതെന്നും, ജഗത്‌ എന്നാല്‍ എല്ലാം നശിക്കുന്നത്‌ എന്നും അര്‍ത്ഥമാകുന്നു. ഇക്കാര്യം ഞാന്‍ മുമ്പ്‌ പ്രസ്‌താവിച്ചിട്ടുള്ളതാകുന്നു.

നിങ്ങളുടെ രോഗങ്ങളും ദുരിതങ്ങളും നിങ്ങളുടെ നെഗറ്റിവിറ്റിയാണ്‌. നിങ്ങള്‍ ഒരു യാത്രക്ക്‌ പോകുമ്പോള്‍ അനാവശ്യ ഭാണ്‌ഡ കെട്ടുകള്‍ ചുമക്കുവാന്‍ ഇഷ്‌ടപ്പെടുമോ? ഇല്ല. ഒരിക്കലും അതുണ്ടാവില്ല. വെറും കയ്യോടെ യാത്ര ചെയ്യുന്ന സുഖം ഭാണ്‌ഡ കെട്ടു ചുമക്കുമ്പോള്‍ ലഭിക്കുകയില്ല. അവ ചുമക്കും തോറും നമുക്ക്‌ ഭാരവും അസ്വസ്ഥതയും വര്‍ദ്ധിച്ചു കൊണ്ടിരിക്കും. നിങ്ങളുടെ നെഗറ്റിവിറ്റി നിങ്ങള്‍ക്ക്‌ ഒരു ഭാണ്‌ഡക്കെട്ടാണ്‌. നിങ്ങളുടെ ദുഷിച്ച ചിന്തകള്‍ നിങ്ങളുടെ ദു:ഖങ്ങളുടെ, ദുരിതങ്ങളുടെ മാറാപ്പു കെട്ടുകളാണ്‌. നിങ്ങള്‍ ഈ ഭാണ്‌ഡക്കെട്ടിനെ എപ്പോള്‍ ഉപേക്ഷിക്കുവാന്‍ തയ്യാറാകുന്നുവോ അതായത്‌ നിങ്ങള്‍ എപ്പോള്‍ ഈ നിമിഷത്തില്‍ ഇരിക്കുവാന്‍ തയ്യാറാകുന്നുവോ അപ്പോള്‍ നിങ്ങള്‍ക്ക്‌ സുഖവും ആനന്ദവും ലഭിക്കും. അതുകൊണ്ടാണ്‌ ക്രിസതു, ഉപവാസത്താലും പ്രാര്‍ത്ഥനായാലും അല്ലാതെ ഈ ബാധ (ദുരിത-രോഗാദികള്‍) നിങ്ങളെ വിട്ട്‌ ഒഴിഞ്ഞു പോകുകയില്ല എന്ന്‌ പറഞ്ഞിട്ടുള്ളത്‌. ഗീതയിലും, ഉപനിഷത്തുകളിലും ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്‌. ഉപനിഷത്ത്‌ എന്നുവെച്ചാല്‍ അടുത്തിരിക്കുക എന്നാണ്‌ അര്‍ത്ഥം എന്ന്‌ മുമ്പ്‌ പറഞ്ഞിട്ടുണ്ട്‌. ഒരു തരത്തില്‍ പ്രാര്‍ത്ഥനയും, ഉപവാസവും ഈ നിമിഷത്തില്‍ ഇരിക്കുന്ന പ്രക്രിയ തന്നെയാണ്‌. എന്നാല്‍ ഇത്‌ ദൈവത്തിന്റെ അടുത്തിരിക്കലാണെന്നു മാത്രം. അതു തന്നെയാണ്‌ ഈ നിമിഷവും.

രോഗ ദുരിതാദികള്‍ വരുമ്പോള്‍ 'എന്റെ വിധി' എന്ന്‌ പലരും പറഞ്ഞ്‌ വിലപിക്കുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. എന്നാല്‍ വിധിയെ മാത്രം ആക്ഷേപിച്ചതു കൊണ്ട്‌ പ്രശ്‌നം പരിഹാരമാകുന്നില്ല. വിധിക്ക്‌ കാരണം കര്‍മ്മമാണ്‌. നാം മുമ്പ്‌ ചെയ്‌തു പോയിട്ടുള്ള കര്‍മ്മങ്ങളുടെ അനന്തര ഫലങ്ങളാണ്‌ ഇന്ന്‌ നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന വിധിയുടെ സുഖവും ദുഃഖവും. ഈശ്വരന്‍ അല്ലാതെ ഇവിടെ മറ്റു യാതൊന്നുമില്ല. നാം കാണുന്ന വസ്‌തുവില്‍ ഈശ്വരനും, ഈശ്വരനില്‍ വസ്‌തുവും ഇല്ലെന്നിരിക്കെ പിന്നയെന്തിനാണ്‌ നാം ഈശ്വരനെ തേടുന്നത്‌. എല്ലാം ഒന്നായിരിക്കുന്നതാണ്‌ ഈശ്വരന്‍. ഞാനും നിങ്ങളും ഈ സര്‍വ്വസ്വവും ചേര്‍ന്നതാണ്‌ ഈശ്വരന്‍. അപ്പോള്‍ നമ്മളെല്ലാവരും ഈശ്വരാംശങ്ങളാണ്‌. അതുകൊണ്ട്‌ എനിക്ക്‌ നിങ്ങളില്‍ ഈശ്വരത്വം ദര്‍ശിക്കുവാന്‍ കഴിയുന്നതുപോലെ നിങ്ങള്‍ക്കും മറ്റുള്ളവരില്‍ ഈശ്വരത്വം ദര്‍ശിക്കുവാന്‍ കഴിയുന്നതാണ്‌. സന്യാസം എന്നാല്‍ യാഥാര്‍ത്ഥ്യം അംഗീകരിച്ച്‌ ജീവിക്കുക എന്നതാണ്‌ അര്‍ത്ഥം. അല്ലാതെ വീടും നാടും കുടുംബവും ത്യജിച്ച്‌ കാട്ടില്‍ പോകുകയെന്നല്ല അര്‍ത്ഥം.

നിങ്ങളുട രോഗ ദുരിതങ്ങള്‍ നിങ്ങള്‍ക്ക്‌ എപ്പോള്‍ ആവശ്യമില്ലാ എന്ന്‌ തോന്നി നിങ്ങളുടെ സത്വയെ തനതായി അംഗീകരിക്കപ്പെടുമ്പോള്‍ മാത്രമാണ്‌ നിങ്ങളുടെ വേദനകള്‍, ഭാരങ്ങള്‍, ദുരിതങ്ങള്‍ എന്നിവയെല്ലാം ഓരോന്നായി നിങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞ്‌ പോകുന്നത്‌. അതോടെ നിങ്ങളുടെ അഹം ഭാവത്തിന്റെ വളര്‍ച്ച മുരടിച്ചു പോകുകയും ചെയ്യും. മറിച്ച്‌ നിങ്ങള്‍ ഇതില്‍ തന്നെ ഒട്ടി ചേര്‍ന്നിരിക്കുകയാണെങ്കില്‍ നിങ്ങളുടെ യഥാര്‍ത്ഥ മാറ്റത്തിന്‌ ഒരു തടസ്സമായി നെഗറ്റീവാകുന്ന ഈ ഭാണ്‌ഡ കെട്ട്‌ എന്നും നിലനില്‍ക്കും. നിങ്ങളുടെ മനസ്സിന്റെ ഇച്ഛയാണ്‌ നിങ്ങള്‍ക്ക്‌ ഭവിക്കുന്നത്‌ എന്ന്‌ ബൈബിളിലും, പുരാണ ഇതിഹാസാദികളിലും മറ്റും ആവര്‍ത്തിച്ച്‌ പറയപ്പെടുന്നുണ്ട്‌. വിശ്വസിച്ചു കൊണ്ട്‌ ഈ മലയോട്‌ കടലില്‍ ചെന്ന്‌ പതിക്കുക എന്ന്‌ പറഞ്ഞാല്‍ അങ്ങിനെ സംഭവിക്കും എന്ന്‌ ബൈബിളില്‍ പറയപ്പെടുന്നുണ്ട്‌. നിങ്ങള്‍ക്ക്‌ അനുഭവപ്പെടുന്ന അഥവ വന്നു ചേരുന്ന ഓരോ അവസരങ്ങളും അംഗീകരിക്കുവാന്‍ പരിശീലിക്കുകയാണെങ്കില്‍ നിങ്ങള്‍ ഓരോ പടിയും മുന്നേറുകയാണ്‌. അപ്പോള്‍ മാത്രമാണ്‌ നെഗറ്റീവിസമാകുന്ന നിങ്ങളുടെ ഭാണ്‌ഡ കെട്ടിലെ ഓരോന്നും അഴിഞ്ഞ്‌ ഇല്ലാതാകുന്നത്‌. നിങ്ങള്‍ക്ക്‌ വരുന്ന ഓരോ പ്രശനങ്ങളും അവയെ അതേപടി അംഗീകരിച്ച്‌ അനുഭവിക്കുന്നില്ലയെങ്കില്‍ നിങ്ങള്‍ക്ക്‌ മുന്നോട്ട്‌ കയറുവാന്‍ കഴിയയുകയില്ല. നിങ്ങള്‍ അവിടെ കിടന്ന്‌ നട്ടം തിരിയുകയല്ലാതെ വേറെ നിവര്‍ത്തിയില്ല. രക്ഷപ്പെടുവാന്‍ വല്ല പഴുതുമുണ്ടായിരുന്നുവെങ്കില്‍ ക്രിസ്‌തുവും, ബുദ്ധനും, കൃഷ്‌ണനും, രാമനും മറ്റു ഋഷിന്മാരും നമുക്കൊരു ഉപായം ഉപദേശിച്ചു തരുമായിരുന്നു. അങ്ങിനെ നമുക്കു നമ്മുടെ കര്‍മ്മങ്ങളെ മാത്രം ഇല്ലാതാക്കാമായിരുന്നു. നിങ്ങളുടെ മുന്നില്‍ ഒരു മല കയറുവാനുണ്ടെന്ന്‌ വിചാരിക്കുക. ആ മല കയറിയാല്‍ മാത്രമേ നിങ്ങള്‍ക്ക്‌ നിങ്ങളുടെ യാത്ര ലക്ഷ്യത്തില്‍ എത്തുകയുള്ളൂ എന്നു വരികില്‍ നിങ്ങള്‍ എന്ത്‌ സഹിച്ചായാലും ആ മല താണ്ടിയിരിക്കും. കഠിനമായ തപസ്സിലൂടേയും, പ്രാര്‍തഥനയാലും, ഉപവാസത്താലും, സാധനകളാലും നമുക്ക്‌ ഈശ്വര സാക്ഷാല്‍കാരം എന്ന മഹത്വം സാധിച്ചെടുക്കാം. ജ്ഞാന ശക്തിയും കര്‍മ്മ ശേഷിയും ഉള്ള ചൈതന്യവത്തായ ഒരു ആത്മ ഗുരുവിന്‌ മാത്രമേ അതിനായി നമ്മെ സഹായിക്കുവാന്‍ കഴിയുകയുള്ളൂ. ഒന്നോര്‍ക്കുക. മറ്റുള്ളവര്‍ക്ക്‌ ആരാന്റെ കര്‍മ്മത്തില്‍ ഇടപെടുവാനോ ഇല്ലാതാക്കുവാനോ കഴിയുകയില്ല. അങ്ങിനെ വല്ലതും വല്ലവരും പറയുന്നുണ്ടെങ്കില്‍ ശുദ്ധ അസംബന്ധമായരിക്കും. കര്‍മ്മം ഒരു ഊര്‍ജ്ജമാണ്‌. ഊര്‍ജ്ജത്തെ ഒരിക്കലും നശിപ്പിക്കുവാന്‍ കഴിയുകയില്ല. ഒരു ഊര്‍ജ്ജത്തെ മറ്റൊന്നാക്കി മാറ്റുവാന്‍ കഴിയുന്നതാണ്‌. ആരെങ്കിലും നിങ്ങളുടെ രോഗവും ദുരിതവും മാറ്റി എന്ന്‌ പറയപ്പെടുന്നുണ്ടങ്കില്‍ അത്‌ പച്ച കള്ളമാണെന്ന്‌ ധരിച്ചുകൊള്ളുക. നിങ്ങളുടെ രോഗ ദുരിദാതികള്‍ എന്ന ഊര്‍ജ്ജത്തെ മറ്റൊരു ഊര്‍ജ്ജ തരംഗമാക്കി മാറ്റിയെടുത്തു എന്നര്‍ത്ഥം. ചിലര്‍ രോഗ ശാന്തി വരുത്തുമ്പോള്‍ രോഗിയുടെ രോഗം അയാളിലേക്ക്‌ തല്‍ക്കാലത്തേക്കെങ്കിലും പകരുന്നതായി അനുഭവപ്പെടുന്നതായി കണ്ടീട്ടില്ലേ.

പരാതിപ്പെടല്‍ ഒരു തരം അസ്വീകാരിതയെയാണ്‌ കാണിക്കുന്നത്‌. അതും ഒരു തരം നെഗറ്റിവിറ്റി ഭാണഡ കെട്ടുതന്നെയാണ്‌. അബോധ മനസ്സിലെ ഒരു നെഗറ്റീവ്‌ ചാര്‍ജ്ജാണ്‌ ഈ പരാതിപ്പെടല്‍. നിങ്ങള്‍ എപ്പോള്‍ പരാതിപ്പടുന്നുവോ, അപ്പോള്‍ നിങ്ങള്‍ സ്വയം ഒരു ഇരയായി തീര്‍ന്നിരിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയെ നിങ്ങള്‍ക്ക്‌ പ്രാപിക്കുവാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക്‌ ഒരിക്കലും കാത്തിരിക്കേണ്ടി വരുന്നില്ല. കാത്തിരിക്കുന്ന അവസരത്തില്‍ നിങ്ങള്‍ ഭാവിയിലേക്കു പോയിക്കഴിഞ്ഞു. കാത്തിരിപ്പ്‌ മനസ്സിന്റെ ഒരു നിലയാണ്‌. അടിസ്ഥാനപരമായി നിങ്ങള്‍ ഭാവിയെ ക്കുറിച്ച്‌ ചിന്തിക്കുന്നു.ഇപ്പോള്‍ നിങ്ങള്‍ വര്‍ത്തമാനകാലത്തില്‍ ഇരിക്കുവാന്‍ ആഗ്രഹിക്കുന്നില്ല. ഇതുമൂലം നിങ്ങള്‍ ഓരോ തരത്തിലുള്ള കാത്തിരിപ്പിലൂടെ അബോധപൂര്‍വ്വം ആന്തരീകമായി ഇവിടെ ഇക്കാലമായ 'ഇപ്പോള്‍' മായും ഏറ്റുമുട്ടുന്നു. ധരാളം മനുഷ്യര്‍ എൈശ്വര്യത്തിനും, പ്രതാപത്തിനുമായി കാത്തിരിക്കുന്നു. അത്‌ ഭാവിയില്‍ ലഭിക്കുന്നതല്ല. അതു പോലെ കഴിഞ്ഞു പോയ കാലത്തെ കുറിച്ച്‌ വേവലാതി പൂണ്ടിട്ട്‌ ഒരു കാര്യവുമില്ല. നിങ്ങള്‍ സ്വയം എപ്പോള്‍ മാഹാത്മ്യപ്പെടുന്നുവോ, അംഗീകരിക്കപ്പെടുന്നുവോ, പരിപൂര്‍ണ്ണമായി വര്‍ത്തമാന കാലത്തിലെ യാഥാര്‍ത്ഥ്യത്തെ സ്വീകരിക്കപ്പടുന്നുവോ, നിങ്ങള്‍ എവിടെ, എന്ത്‌, ആര്‍ ആകുന്നുവോ അതിനെ അംഗീകരിക്കുക. ജീവിതതതിന്റെ പരിപൂര്‍ണ്ണത ഇപ്പോള്‍ മാത്രമാണ്‌ നിങ്ങള്‍ക്ക്‌ ലഭിക്കുന്നത്‌. ഇപ്പോള്‍ മാത്രമാണ്‌ എൈശ്വര്യവും, സമാധാനവും നിങ്ങള്‍ക്ക്‌ സിദ്ധമായിട്ടുള്ളത്‌. വര്‍ത്തമാനകാലത്തെ കൃതജ്ഞതയോടെ കാണുവാന്‍ പഠിക്കുക. ഈ നിമിഷത്തില്‍ മാത്രമാണ്‌ നിങ്ങള്‍ക്ക്‌ സര്‍വ്വ ഐശ്വര്യങ്ങളും, സൗഭാഗ്യങ്ങളും, ശാന്തിയും ലഭിക്കുന്നത്‌. ഈ നിമിഷത്തില്‍ വിവിധ വഴികളില്‍ കൂടി സകല സമ്പത്തും, ശാന്തിയും നിങ്ങളില്‍ തന്നെ കുടികൊള്ളുന്നു. ആയതുകൊണ്ട്‌ നിങ്ങളുടെ മനസ്സിന്റെ കാത്തിരിപ്പിനെ ഉപേക്ഷിക്കുക. അതുപോലെ തന്നെ കഴിഞ്ഞു പോയ ചിന്തകളേയും കുറിച്ച്‌ ആലോചിക്കാതിരിക്കുക. ഇപ്പോള്‍ മാത്രമാണ്‌ നിങ്ങള്‍ക്ക്‌ പരമാനന്ദവും, സുഖവും ലഭിക്കുന്നത്‌. 'ഇപ്പോ'ളിലില്‍ നിന്ന്‌ നിങ്ങള്‍ വ്യതിചലിച്ചാല്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നു.

നിങ്ങളില്‍ ഒരു പൂര്‍വ്വ കാലമുണ്ട്‌. ഈ ക്ഷണത്തിലിരുന്നുകൊണ്ട്‌ നിങ്ങള്‍ക്ക്‌ അവയിലെ കാര്യങ്ങളെ നിരീക്ഷിക്കുവാന്‍ കഴിയും. അവയെ വിമര്‍ശന ബുദ്ധിയോടെയോ, വിശിദീകരണ ഭാവനയോടെയോ കാണവാന്‍ മുതിരരുത്‌. അവയെ വിധിക്കരുത്‌. ഈ ക്ഷണത്തിന്റെ സര്‍വ്വ ശക്തിയും ഉപയോഗിച്ചു കൊണ്ട്‌ പൂര്‍വ്വ കാലത്തെ പരിപൂര്‍ണ്ണമായും ഇല്ലാതാക്കണം. നിങ്ങള്‍ പൂര്‍വ്വ കാലത്തേക്ക്‌ പോകുകയാണെങ്കില്‍ നിങ്ങളെ തന്നെ കണ്ടത്തുവാന്‍ കഴിയുകയില്ല. എന്നാല്‍ നിങ്ങള്‍ ഈ ക്ഷണത്തില്‍ ഇരിക്കുകയാണെങ്കില്‍ നിങ്ങളിലെ നിങ്ങളെ തന്നെ കണ്ടത്തുവാന്‍ കഴിയും. ഈ ക്ഷണത്തുന്റെ ആവശ്യകതയെ പറ്റി ബൈബിളില്‍ പല ഉപമകളും പറയപ്പെടുന്നുണ്ട്‌. 1. ആകാശത്തിലെ പറവകളെ നോക്കുക, അവ കൊയ്യുന്നില്ല, മെതിക്കുന്നില്ല, യാതൊന്നും ചെയ്യുന്നില്ല. എങ്കിലും ദൈവം അവയെ പോറ്റുന്നു. 2. ഇന്ന്‌ നീ എന്നോടു കൂടെ ഇരിക്കും. 3. മണവാളനെ എതിരേല്‍ക്കുവാന്‍ പോയ 10 കന്യകന്മാരുടെ ഉപമ. 3. യജമാനനന്‍ എപ്പോള്‍ മടങ്ങി വരുമെന്ന്‌ അിറയാതെ ഉറക്കമിളച്ച്‌ കാത്തിരിക്കുന്ന വാല്യക്കാരന്‍. 4. കള്ളന്‍ രാത്രിയില്‍ വരുന്നതു പോലെ ആ നാള്‍ വരും.

10 കന്യകന്മാരില്‍ 5 പേര്‍ വളക്കില്‍ എണ്ണ കരുതിയും, ബാക്കി 5പേര്‍ വിളക്കില്‍ എണ്ണ കരുതാതേയും മണവാളനെ സ്വീകരിക്കുവാന്‍ പുറപ്പെട്ടു. എണ്ണ കരുതാത്ത കന്യകന്മാര്‍ അബോധാവസ്ഥയുടേയും, ശ്രദ്ധയില്ലായമയുടേയും പ്രതീകങ്ങളാണ്‌. അവബോധാവസ്ഥയിലുള്ള 5 കന്യകന്മാര്‍ വിളക്കില്‍ എണ്ണ കരുതിയിരുന്നതുകൊണ്ട്‌ വിളക്ക്‌ തെളിക്കുവാന്‍ യഥാ സമയം കഴിഞ്ഞു. ഈ 5 കന്യകന്മാര്‍ ഈ ക്ഷണത്തില്‍ ഇരുന്നവരായിരുന്നു. എന്നല്‍ ബുദ്ധിയില്ലാത്ത, ബോധമില്ലാത്ത 5 കന്യകന്മാര്‍ ഭൂത കാലത്തിലായിരുന്നു. മണവാളന്‍ വരുമ്പോഴല്ലേ തിരി കത്തിക്കേണ്ടതുള്ളൂ എന്നവര്‍ കരുതി. ആയതുകൊണ്ട്‌ ഈ ക്ഷണമാകുന്ന മണവാളനെ അവര്‍ക്ക്‌ നഷ്‌ടമായി. ആയതിനാല്‍ പ്രബോധനമായ അിറവാകുന്ന കല്യാണ (മംഗളം) സദ്യയിലേക്ക്‌ ബുദ്ധിയില്ലാത്ത, ബോധമില്ലാത്ത 5 കന്യകന്മാര്‍ക്ക്‌ പ്രവേശിക്കുവാന്‍ കഴിഞ്ഞതുമില്ല. ബുദ്ധിയുള്ള 5 കന്യകന്മാര്‍ ധാരാളം എണ്ണ കരുതിയിരുന്നു. അതായത്‌ ബുദ്ധിയുള്ള 5 കന്യകന്മാര്‍ തികഞ്ഞ അവബോധത്തിലായിരുന്നു. നാം പലതിനേയും കുറിച്ച്‌ ചിന്തിച്ച്‌ കലങ്ങുമ്പോള്‍ ഈ ക്ഷണത്തില്‍ നിന്ന്‌ അകലുന്നു.

ബൈബിളിലെ പത്തു കന്യകന്മാരില്‍ അഞ്ചു പേര്‍ ശ്രദ്ധയില്ലാത്തവര്‍ അഥവ ബോധമില്ലാത്തവരായിരുന്നു. അവര്‍ വിളക്കില്‍ എണ്ണ അഥവ ബോധം കരുതിയിരുന്നില്ല. അതുകൊണ്ട്‌ ഈക്ഷണത്തില്‍ ബോധമാകുന്ന തിരി തെളിക്കുവാന്‍ കഴിഞ്ഞതുമില്ല. ആയതുകൊണ്ട്‌ ഈക്ഷണമാകുന്ന മണവാളനെ അവര്‍ക്ക്‌ എതിരേല്‍ക്കുവാന്‍ കഴിയാതെ നഷ്‌ടമായി. അവര്‍ക്ക്‌ വിവാഹ സദ്യയാകുന്ന ബോധോദയം നഷ്‌ടപ്പെടുകയും ചെയ്‌തു.

അതുകൊണ്ടാണ്‌ നാം ഭജനക്കിരിക്കുമ്പോഴും, കണ്ണുകളടച്ച്‌ പ്രാര്‍ത്ഥിക്കുമ്പോഴും, ഗാന സല്ലാപം നടത്തുമ്പോഴും, ആസ്വദിക്കുമ്പോഴും നാം നമ്മെ തന്നെ മറന്ന്‌ സ്വയം ഇല്ലാതായി തീരുന്ന ഒരു അവസ്ഥ നമ്മളില്‍ സംജാതമായി തീരുന്നത്‌. ഈ ക്ഷണത്തില്‍ നാം നമ്മെ തന്നെ മറക്കുന്നു. അതുകൊണ്ടു തന്നെ നമ്മുടെ മുഖ്യ ശത്രുക്കളും, രോഗങ്ങളും, ദുരിതങ്ങളും എല്ലാം നമ്മളില്‍ നിന്ന്‌ അകലുന്നു. ഇവിടെ ഞാനും, നിങ്ങളും, ഈശ്വരനും എന്ന അവസ്ഥയില്ല. ഇവിടെ എല്ലാം ഒന്നാണ്‌. ഈശ്വരനും ഈശ്വര വിശ്വാസിയും, നിരീശ്വരവാദിയും ഒന്നായി തീരുന്നു. വിഭിന്നങ്ങള്‍ എന്ന ഒന്നില്ല. സര്‍വ്വം ബ്രഹ്മ മയം. ഈശ്വര മയം.
ഒരു മുക്തനാകുന്ന വ്യക്തി അറിഞ്ഞിരിക്കുന്ന പരമ സത്യം ഇതാണ്‌. ഇത്‌ കഠിനമായ തപസ്സു കൊണ്ടൊ മറ്റോ കിട്ടുന്ന ഒരു സംഗതിയല്ല. ദിവ്യ കാരുണ്യം ഒന്നു കൊണ്ടു മാത്രം ലഭിക്കുന്ന ഒരു സംഗതിയാണ്‌. ബന്ധങ്ങള്‍ ബന്ധനങ്ങളാണ്‌. എന്നാല്‍ ബന്ധങ്ങള്‍ ശരിയാകണമെങ്കില്‍ നാം മറ്റുള്ളവരുടെ വേദനകള്‍ പരിപൂര്‍ണ്ണമായും ഉള്‍കൊണ്ടിരിക്കണം.
അരിപ്പ:- നാം ഓരോ കാര്യം ചെയ്യുമ്പോഴും, പറയുമ്പോഴും ഒരു ത്രിതല അരിപ്പ കൊണ്ട്‌ അരിച്ചു കൊണ്ടായിരിക്കണം എന്ന്‌ സോക്രട്ടീസ്‌ പഠിപ്പിക്കുന്നു. ഒന്നാമത്തെ അരിപ്പ സത്യം എന്നതാണ്‌. നാം പറയുന്നതും പ്രവര്‍ത്തുക്കുന്നതും സത്യമാണെന്ന്‌ നല്ല ഉറച്ച വിശ്വാസം ഉണ്ടാകണം. രണ്ടാമത്തേത്‌ നന്മ എന്ന അരിപ്പയാണ്‌. നാം പറയാന്‍ പോകുന്നതും, പ്രവര്‍ത്തിക്കുവാന്‍ പോകുന്നതും ഒരു നല്ല കാര്യമാണോ എന്ന്‌ നോക്കണം. അതില്‍ മറ്റുള്ളവര്‍ക്കുള്ള നന്മയുണ്ടായരിക്കണം. മൂന്നാമത്തേത്‌ പ്രയോജനം എന്ന അരിപ്പയാണ്‌. ഒരു കാര്യം കേള്‍ക്കുന്ന അഥവ സ്വീകരിക്കുന്ന അല്ലെങ്കില്‍ കൊടുക്കുന്ന വ്യക്തിക്ക്‌ എന്തങ്കിലും പ്രയോജനമുണ്ടോ എന്ന്‌ ശ്രദ്ധിക്കണം. ഈ അരിപ്പ തിയറി വിടുവായന്മാര്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്‌.
ബൈബിളില്‍ ്‌നീ നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ തന്നെ സ്‌നേഹിക്കുക ` എന്ന്‌ പഠിപ്പിക്കുന്നു. നിങ്ങള്‍ എന്ത്‌ ഇച്ഛിക്കുന്നുവോ അങ്ങിനെ തന്നെ നിങ്ങളും ചെയ്യുക എന്നും കൂടി പറയപ്പെടുന്നു. ഇതു തന്നെ മറ്റു ഗ്രന്ഥങ്ങളിലും പറയപ്പെടുന്നു. ഇപ്പോള്‍ മറ്റള്ളവര്‍ നിങ്ങളോട്‌ എങ്ങിനെ പെറുമാറണമെന്നും, എങ്ങനെ പെരുമാറാന്‍ പാടില്ല എന്നും നിങ്ങള്‍ വിചാരിക്കുന്നുവോ അതു പ്രകാരം നിങ്ങളും മറ്റുള്ളവരോട്‌ പെരുമാറണം എന്ന്‌ എല്ലാ മത ഗ്രന്ഥങ്ങളും നമ്മെ പഠിപ്പിക്കുന്നു.
ജീവന്‍ മുക്തി:- ഭഗവദ്‌ ധര്‍മ്മത്തില്‍ ജീവന്‍ മുക്തി ( എന്‍ലൈറ്റ്‌മെന്റ്‌) യെ പറ്റി മൂന്നു തലത്തില്‍ പറയപ്പെടുന്നു. ഭഗവദ്‌ ധര്‍മ്മം എന്നാല്‍ ഒരു ജീവിത രീതിയെന്നര്‍ത്ഥം. ഒറ്റ വാക്കില്‍ പറയുകയാണെങ്കില്‍ സ്വാതന്ത്ര്യം അഥവ മോചനം എന്ന്‌ അര്‍ത്ഥം. ആദ്യ തലത്തില്‍ സത്യത്തെ അഥവ യാഥാര്‍ത്ഥ്യത്തെ അതേ പടി സ്വീകരിച്ച്‌ അനുഭവിക്കുക എന്നര്‍ത്ഥം. ഇതു തന്നെയാണ്‌ യഥാര്‍ത്ഥ സന്യാസം. കാവി മുണ്ട്‌ ചുറ്റി നീണ്ട താടിയും, ജടയും വളര്‍ത്തി നടക്കുന്നതല്ല യഥാര്‍ത്ഥ സന്യാസം എന്ന്‌ നാം മനസ്സിലാക്കുക. അനുഭവത്തില്‍ മനസ്സ്‌ ഇടപെടാത്ത ഒരു സ്ഥിതി നമുക്ക്‌ നമ്മുടെ മനസ്സിന്റെ ഉള്ളില്‍ എന്ത്‌ സംഭവിക്കുന്നു എന്ന്‌ നമുക്ക്‌ അിറയാം. അതിനെ ശ്രദ്ധിക്കുന്നതിനു പകരം നമ്മള്‍ ഈ ലോകത്തെ നോക്കി കാണുന്നു. നമ്മുടെ മനസ്സിന്റെയുള്ളില്‍ നിര്‍ത്താതെയുള്ള സംസാരം തുടരുന്നു. ഈ തുടര്‍ച്ചയായുള്ള സംസാരം ഭൂതകലത്തില്‍ നിന്നുള്ള ഇടപെടലും, ഭാവിയെ കുറിച്ചുള്ള ദിവാ സ്വപ്‌നങ്ങളിലേക്കും കടന്നു ചെല്ലുന്നു. നമ്മുടെ മുന്നില്‍ നില്‍ക്കുന്ന കുട്ടിയേയോ, ശബ്‌ദിക്കുന്ന പക്ഷിയേയോ, കുരക്കുന്ന പട്ടിയേയോ കാണുന്നില്ല. ജീവന്‍ മുക്തിയായാല്‍ അദ്യം തന്നെ മനസ്സിന്റെ ഇടപെടല്‍ നിലക്കുന്നു.

എന്നാല്‍ ജീവന്‍ മുക്തിയുടെ ഇന്ദ്രീയങ്ങളെല്ലാം തന്നെ സജീവമായിരിക്കുകയും ചെയ്യുന്നു. അടുത്ത കാലങ്ങളിലായി ത്രീ കല ജ്ഞാനികളുടെ പരസ്യം പത്രങ്ങളില്‍ കണ്ടു വരാറുണ്ട്‌. ഇതില്‍ പലരും കുണ്‌ഢലിനി ശക്തി ഉണര്‍ന്നവരല്ല. ചിലരുടെ ആജ്ഞാ ചക്രം പ്രവര്‍ത്തിക്കുന്നതു കൊണ്ട്‌ ചില ഭാവിയിലെ കാര്യങ്ങളും, ചില കഴിഞ്ഞു പോയ കാര്യങ്ങളും അവര്‍ക്ക്‌ കാണുവാനും, പറയുവാനും കഴിഞ്ഞേക്കും. അവര്‍ പറയുന്നതില്‍ അല്‍പ്പ സ്വല്‍പ്പമൊക്കെ ശരി കാണുമായിരിക്കും. അതു കൊണ്ട്‌ അതെല്ലാം ശരിയാണെന്ന്‌ ധരിച്ചു വെക്കരുത്‌. ശരിയായ ഒരു ആത്മ ജ്ഞാനിയുടെ എല്ലാ ചക്രങ്ങളും ഒരു പോലെ സന്തുലിതാവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നതാണ്‌. അതു കൊണ്ട്‌ ഓരോ വ്യക്തിയേയും നാം നിരന്തരം നിരീക്ഷിക്കണം. എന്ന്‌ വെച്ച്‌ നിങ്ങള്‍ എല്ലാവരേയും നിരീക്ഷിക്കുവാന്‍ പുറപ്പെടരുത്‌. കാരണം നിങ്ങള്‍ക്ക്‌ അഭിവൃദ്ധിയുണ്ടാകണമെങ്കില്‍ നിങ്ങള്‍ക്ക്‌ വളര്‍ച്ചയുണ്ടാകണമെങ്കില്‍ മറ്റുള്ളവരെയല്ല നിങ്ങള്‍ നിങ്ങളെ തന്നെയാണ്‌ നിരീക്ഷിച്ചു പഠിക്കേണ്ടത്‌.

രണ്ടാം തലം നമുക്കു ചുറ്റുമുള്ള ലോകവുമായി ഒരു അരക്കിട്ടുറപ്പിച്ച ബന്ധം അഥവ അനുഭവപ്പെടലാണ്‌. ഇവിടെ ചെടികളും, പക്ഷികളും, മനുഷ്യരും മറ്റു എല്ലാവരുമായും ഒരു ബന്ധം അനുഭവപ്പെടുന്നു. നിങ്ങള്‍ ഒറ്റക്കാണെന്ന ഒരു തോന്നല്‍ നിങ്ങള്‍ക്ക്‌ ഉണ്ടാകുന്നില്ല. ഞാന്‍ വേറെയാണെന്ന ഒരു തോന്നല്‍ ഉണ്ടാകുന്നതേയില്ല. ഒരു വ്യക്തി അപകടത്തില്‍ അകപ്പെടുവാന്‍ സാദ്ധ്യയുണ്ടെന്നു കണ്ടാല്‍ നമ്മുടെ മനസ്സ്‌ ഒന്നു പിടക്കുന്നത്‌ നമുക്ക്‌ അനുഭവമുള്ള കാര്യമാണല്ലോ.

മൂന്നാമത്തെ തലത്തില്‍ ഞാനും പ്രപഞ്ചവും, അഥവ നിങ്ങളും പ്രപഞ്ചവും ഒന്നാണെന്ന ഒരു ബോധം അഥവ തോന്നല്‍ ഉണ്ടാകുന്നു. ഇത്‌ ഒരു സാധാരണ ബന്ധമായിട്ടല്ല, മിറച്ച്‌ താനും പ്രപഞ്ചവും വേറയല്ല, ഒന്നാണെന്ന ഒരു ബോധം മാത്രം. താന്‍ ഈ പ്രപഞ്ച ചൈതന്യം മഴുവനും അനുഭവിക്കുന്നു. അഹം ബ്രഹ്മാസ്‌മി, ഞാനും എന്റെ പിതാവും ഒന്നാണെന്നും പറയുന്നത്‌ ഇതിനു ഉത്തമ ഉദാഹരണങ്ങളാണ്‌. ഈ പ്രപഞ്ചമെന്ന മുഴുവന്‍ പ്രക്രിയയും ഞാനാണെന്നുള്ള ബോധം അഥവ തോന്നല്‍ ഇവര്‍ക്കുണ്ടാകുന്നു.



ഭഗവദ്‌ ധര്‍മ്മം എന്നാല്‍ അജ്ഞതയില്‍ നിന്നുള്ള മോചനം അഥവ സ്വാതന്ത്ര്യം എന്നാണ്‌ അര്‍ത്ഥം. വേദനയില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്നും കൂടി പറയാം. മറ്റൊറു തരത്തില്‍ എല്ലാ ഭൗതീക ബന്ധനങ്ങളില്‍ നിന്നുമുള്ള മോചനം എന്നും വിശേഷിപ്പിക്കാം. ഈശ്വരന്റെ മുന്നില്‍ നിരുപാധികം കീഴടങ്ങണം. നിരുപാധികം കീഴടങ്ങുക എന്നുവെച്ചാല്‍ നമ്മുടെ നിസ്സഹായവസ്ഥ നമുക്ക്‌ ബോധ്യപ്പെടണം എന്നാണ്‌. അല്ലാത്തിടത്തോളം കാലം ഈശ്വരന്‌ നമ്മെ സഹായിക്കുവാന്‍ കഴിയുകയില്ല. ഏതു പ്രകാരമെന്നു വെച്ചാല്‍ നിസ്സഹായനായിട്ടുള്ള ഒരു രോഗി വൈദ്യന്റെ മുന്നില്‍ ചികിത്സക്കായി കിടന്നു കൊടുക്കുന്നതു പോലെയാണ്‌ ഈ കീഴടങ്ങല്‍. കീഴടങ്ങല്‍ എന്ന വെച്ചാല്‍ ഈശ്വരന്റെ അടിമയാകലല്ല എന്നര്‍ത്ഥം. നിങ്ങളെ അടിസ്ഥാനപരമായി ശല്യപ്പെടുത്തുന്ന മനസ്സിനെ നീക്കി നിര്‍ത്തുകയെന്നര്‍ത്ഥം. ഇത്‌ മാനസ്സീകമായി ഉണ്ടാകേണ്ട ഒരു പ്രക്രിയയാണ്‌. മറ്റൊന്ന്‌ നിങ്ങള്‍ എന്ത്‌ ആഗ്രഹിക്കുന്നുവോ അത്‌ നങ്ങളുടെ ഹൃദയത്തിന്റെ അടിതട്ടില്‍ നിന്നാകണം. നിങ്ങളുടെ ഒരു ആവശ്യം ഹൃയത്തിന്റെ ആവശ്യമാണോ അതോ മനസ്സിന്റെ ചാപല്യമാണോ എന്ന്‌ ഒരു പ്രാര്‍ത്ഥനക്കു മുമ്പ്‌ നോക്കണം. ഒരു പ്രാര്‍ത്ഥനക്കു മുമ്പ്‌ ഇക്കാര്യം നന്നായി പരിശോധിക്കേണ്ടതുണ്ട്‌. മറ്റുള്ളവരോടുള്ള താരതമ്യം, അസൂയ, അത്യാഗ്രഹം, ആഢംബരം എന്നിവയോടുള്ള പ്രാര്‍ത്ഥനക്ക്‌ ദൈവ കൃപ ലഭിക്കുകയില്ല. ഇക്കാര്യം എല്ലാ മത ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്‌.

സ്വര്‍ഗ്ഗവും നരകവും: നാം സ്വര്‍ഗ്ഗത്തിലും, അതു പോലെ നരകത്തിലും ഒരുപോലെ വിശ്വസിക്കുന്നവരാണ്‌. യഥാര്‍ത്തത്തില്‍ ഇവ രണ്ടും മിഥ്യയാണ്‌. നരകം ഒരു നരകം തന്നെയാണ്‌. എന്നാല്‍ സ്വര്‍ഗ്ഗമോ? അവിടേയും ഉച്ച നീചത്തങ്ങള്‍ കൊടിക്കുത്തി വാഴുന്നു. ഇവ രണ്ടും ക്ഷണികങ്ങളാണ്‌. ദീര്‍ഘകാലം നിലനില്‍ക്കുന്നതല്ല. പരമമായ ലക്ഷ്യം ശാന്തിയും, പരമാന്ദവും, മോക്ഷവും ആണ്‌.

മാപ്പ്‌:- നമുക്ക്‌ മറ്റുള്ളവവര്‍ക്ക്‌ മാപ്പ്‌ കൊടുക്കുവാന്‍ കഴിയുമോ? മാപ്പ്‌ കൊടുത്തു കഴിഞ്ഞാല്‍ നമുക്ക്‌ അത്‌ എങ്ങിനെ തിരിച്ചറിയുവാന്‍ കഴിയുന്നു. നങ്ങളുടെ വികാരങ്ങളെ നല്ലവണ്ണം നിരീക്ഷിക്കുക. ദേഷ്യം, ദുഃഖം, ഭയം തുടങ്ങിയവ നാമകരണം ചെയ്‌ത വികാരങ്ങളാണ്‌. എന്നാല്‍ ചില വികാരങ്ങള്‍ നാമകരണം ചെയ്യാത്തവയാണ്‌. നിങ്ങളുടെ ഭൗതീക സംവേദനത്തിനും, വികാരങ്ങള്‍ക്കും ഇടയില്‍ പെട്ടു കിടക്കുന്നവയാണ്‌ ഭാരങ്ങള്‍, അസ്വസ്ഥതകള്‍, പിരിമമുറുക്കം, വേദനകള്‍ എന്നിവ. നിങ്ങളുടെ എല്ലാ സംഭവങ്ങളും മാനസീക തലത്തില്‍ എത്തി കൊള്ളണമെന്നില്ല. ഇത്തരം അവസ്ഥകള്‍ക്ക്‌ ബോധതലത്തിലേക്ക്‌ ഒരു ഫീലിംഗ്‌ തരുവാന്‍ കഴിയും. ശ്രദ്ധ കേന്ദ്രീകരണമാണ്‌ അവസ്ഥ മാറ്റപ്പെടുന്നതിലേക്കുള്ള ഏക ആശ്രയം. ഒന്നിനെ കുറിച്ച്‌ ആലോചിച്ച്‌ തുടങ്ങുവാനല്ല ശ്രദ്ധിക്കുക എന്നതു കൊണ്‌ അര്‍ത്ഥമാക്കപ്പടുന്നത്‌. നിങ്ങളുടെ വികാരങ്ങളെ നിരീക്ഷിക്കുക. അതിനെ അതേപ്പടി അംഗീകരിക്കുകയും, സ്വീകരിക്കുകയും ചെയ്യുക. അതിനെ ഹൃദയ സ്‌പര്‍ശിയാക്കുക. നിങ്ങളുടെ ശരീരത്തില്‍ നിങ്ങള്‍ ഇല്ലായെങ്കില്‍ നിങ്ങളുടെ വികാരങ്ങള്‍ നിങ്ങളെ ഭരിക്കപ്പെടും. വികാരങ്ങള്‍ക്ക്‌ നിങ്ങള്‍ അടിമപ്പെടുന്നുവെങ്കില്‍ നിങ്ങളുടെ ശരീരം വേദനാജനകമായിരിക്കും, അസ്വസ്ഥമായിരിക്കും. അതിലൂടെ നിങ്ങളുടെ ജീവിതം തുടരുവാനാണ്‌ ഭാവമെങ്കില്‍ നിങ്ങള്‍ ഒരു ശാരീരികമായോ, മാനസ്സീകമായോ ഒരു രോഗിയായി ഭവിക്കും. ജീവിതം അസ്വസ്ഥമായി ഭവിക്കും. ഇതിന്‌ ഉത്തരവാദി നിങ്ങള്‍ തന്നെയാണ്‌. അതുകെണ്ട്‌ നിങ്ങള്‍ മറ്റുള്ളവരേയും, ഈശ്വരനേയും കുറ്റം പറയുകയോ, അധിക്ഷേപിക്കുകയോ ചെയ്യരുത്‌.നിങ്ങളുടെ വികാരങ്ങളെ കഴിയുന്നത്ര ഹൃദയ സ്‌പര്‍ശിയാക്കി മാറ്റുക. എന്നിട്ട്‌ അതിനെ മനസ്സുകൊണ്ട്‌ നിരിക്ഷിക്കുക. നിങ്ങളുടെ മനസ്സ്‌ വെറുപ്പ്‌, നീരസ്സം, കുറ്റപ്പെടുത്തല്‍ എന്നിവയില്‍ കുടുങ്ങി കിടപ്പുണ്ടോ എന്ന്‌ നോക്കുക. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ മാപ്പ്‌ കൊടുത്തിരിക്കുകയില്ല. പലപ്പോഴും നിങ്ങള്‍ നിങ്ങള്‍ക്കു തന്നെയോ, മറ്റുള്ളവര്‍ക്കോ ഭാവി ഭൂത വര്‍ത്തമാന കാലത്ത്‌ മാപ്പ്‌ കൊടുക്കതിരുന്നാല്‍ നിങ്ങളുടെ മനസ്സ്‌ സ്വീകരിക്കപ്പെടാതെ തള്ളിക്കളയുന്നു. മാപ്പ്‌ കൊടുക്കാതിരുന്നാലോ ഭാവിയിലെ ദുഃഖത്തിനോ ദുരിതത്തിനോ കാരണമായേക്കും. അതുകൊണ്ട്‌ നിങ്ങള്‍ എല്ലായ്‌പ്പോഴും മാപ്പ്‌ കൊടുക്കുന്നവരായിരിക്കണം. നിങ്ങള്‍ മാപ്പ്‌ കൊടുക്കുന്നവരാണെങ്കില്‍ ജീവിതത്തില്‍ ഒരു തരത്തിലും പ്രതിരോധം ഉണ്ടാകുന്നില്ല. തന്മൂലം ജീവിതത്തില്‍ ഒരു തരത്തിലുള്ള ഭാരങ്ങളും പ്രയാസങ്ങളും ഉണ്ടാകുവാന്‍ പോകുന്നില്ല. ഒരു കാര്യം ഓര്‍ക്കുക. നിങ്ങളുടെ മനസ്സിന്‌ ഒരിക്കലും മാപ്പ്‌ എന്ന സംഗതി കൊടുക്കുവാന്‍ കഴിയുന്നതല്ല. എന്നാല്‍ ആ സംഗതി നിങ്ങള്‍ക്കു മാത്രമാണ്‌ ചെയ്യുവാന്‍ കഴിയുക. നിങ്ങള്‍ വര്‍ത്തമാന കാലത്തിലേക്കു വരിക. അങ്ങിനെ ആയിതീരുക. നിങ്ങളുടെ ശരീരത്തിലേക്കു പ്രവേശിക്കുക. അതിന്റെ നിശ്ചലതയുടേയും, ശാന്തിയുടേയും പ്രകമ്പനങ്ങള്‍ ഹൃദയ സ്‌പര്‍ശിയാക്കുക. ബൈബിളില്‍ യേശു, മാപ്പു കൊടുക്കുന്നവര്‍ സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കപ്പെടും എന്ന്‌ അരുളി ചെയ്‌തിരിക്കുന്നത്‌ ഓര്‍ക്കുക. ഇക്കാര്യം തന്നെ മറ്റു ഗ്രന്ഥങ്ങളിലും പറയപ്പെടുന്നുണ്ട്‌. അവയൊന്നും വിസ്‌താര ഭയത്താല്‍ ഇവിടെ ചേര്‍ക്കുന്നില്ല. വര്‍ത്തമാന കാലമാണ്‌ ശുദ്ധമായ അവബോധത്തിന്റെ അവസ്ഥ.
എപ്പോള്‍ നിങ്ങളുടെ ബാഹീക ഉദ്ദേശങ്ങളുടെ പരിമിതി മനസ്സിലാക്കി കാണുവാന്‍ തുടങ്ങുന്നുവോ അപ്പോള്‍ നിങ്ങള്‍ മിഥ്യയെ ഉപേക്ഷിക്കുവാന്‍ ആരംഭിക്കുന്നു. പ്രതീക്ഷകള്‍ സന്തോഷം ഉണ്ടാക്കുന്നു.അപ്പോള്‍ നിങ്ങളുടെ ആന്തരീക ഉദ്ദേശം നിറവേറ്റപ്പെടുന്നു, നിങ്ങള്‍ക്ക്‌ പ്രയോജനപ്പെടുന്നു. നിങ്ങള്‍ ഇപ്പോഴത്തെ അവസ്ഥയിലേക്ക്‌ പ്രവേശിക്കുക. ബൈബിള്‍ വചനം ശ്രദ്ധിക്കുക. ഞാന്‍ അലപ്പും, അഥാവും ആകുന്നു. ഞാന്‍ ആദിയും അന്തവും ആകുന്നു. ഞാന്‍ ജീവനുള്ളവനാകുന്നു. സമയമില്ലായ്‌മയുടെ പരിധിയില്‍ ദൈവം പ്രകാശിക്കുന്നു. ആല്‍ഫയും, ഒമേഗയും ഇവിടെ ഒന്നാകുന്നു. എല്ലാറ്റിന്റേയും സത്ത അഥവ സത്വം ഒന്നാകുന്നു. ഏകത്തിന്റേയും, സമ്പൂര്‍ണ്ണതയുടേയും, ബഹുത്വത്തിന്റേയും പ്രകടിത അപ്രകടിത സ്ഥിതിയില്‍ ഈശ്വരന്‍ എവിടേയും നിറഞ്ഞു നില്‍ക്കുന്നു. മനുഷ്യ മനസ്സുകളുടെ ഭാവനകള്‍ക്കപ്പുറമായി നിലനില്‍ക്കുന്നു. നമ്മുടെ ഭൗതീക പ്രപഞ്ചം കാണപ്പെടുന്നത്‌ എല്ലാം വളരെ വ്യത്യസ്‌തങ്ങളായിട്ടാണ്‌. ഇവിടെ ഒരോന്നിലും ജീവന്‍ നിറഞ്ഞു നില്‍ക്കുന്നു. ദൈവ സത്തയുണ്ട്‌. ദൈവ സാന്നിദ്ധ്യമുണ്ട്‌. എല്ലാറ്റിനും തികഞ്ഞ അവബോധമുണ്ട്‌. ഒരു കല്ലിനു പോലും അതിന്റേതായ അവബോധമുണ്ട്‌. അല്ലെങ്കില്‍ പിന്നെ ആ കല്ലിന്‌ അങ്ങിനെയായിരിക്കുവാന്‍ കഴിയുകയില്ല. അതങ്ങിനെയാകാന്‍ സാധിച്ചിട്ടെല്ലായെങ്കില്‍ പരമാണുവും, തന്മാത്രകളും ചിതറിപ്പോകുമായിരുന്നു. ആറ്റത്തിന്റെ ഘടനയില്‍ മാറ്റം സംഭവിച്ചിരിക്കും. പ്രപഞ്ചമാകുന്ന ഈ ലോകം നിറഞ്ഞു നില്‍ക്കുന്നതു തന്നെ അതിന്റെ രൂപത്തിലും ഭാവത്തിലും അധിഷ്‌ഠിതമായിട്ടാണ്‌. പദാര്‍ത്ഥപരമായ രൂപത്തിലും, വിചാരപരമായ രൂപത്തിലും അങ്ങിനെ ഇവിടെ സ്ഥിതി ചെയ്യുന്നു.

നിങ്ങള്‍ ഓരോ ഭാവത്തിനും, രൂപത്തിനും പ്രത്യേകം സൃഷ്‌ടി നടത്തപ്പെടുമ്പോള്‍ അതിലെ അവബോധം നഷ്‌ടപ്പെടുകയും, ദൈവ സത്ത മറ്റൊരു തരത്തില്‍ പ്രകടമാകുകയും ചെയ്യുന്നു. ശുദ്ധമായ അവബോധം ദൈവ സത്തയാണെന്ന്‌ നിങ്ങള്‍ സ്വയമായി നിങ്ങള്‍ക്ക്‌ അനുഭവപ്പെടുന്നു ഇല്ലായെങ്കില്‍ നിങ്ങള്‍ക്ക്‌ സത്യം എന്താണെന്ന്‌ അിറയുവാന്‍ കഴിയുകയില്ല. അവബോധം എന്നാല്‍ ഒരു രൂപത്തിന്റെ വേഷ മാറ്റമാണ്‌. അത്‌ സങ്കീര്‍ണ്ണതയില്‍ എത്തി പരിപൂര്‍ണ്ണമായും അവ തന്നെ ഇല്ലാതാകുന്ന ഒരു അവസ്ഥ തന്നെയാണ്‌ അവബോധം. ബൈബിളില്‍ മുടിയനായ പത്രന്റെ ഒരു കഥ വിവരിക്കുന്നുണ്ട്‌.

ഒരു പിതാവിന്‌ രണ്ടു പുത്രന്മാരുണ്ടായിരുന്നു. ഇളയ പുത്രന്‍ തന്റെ പിതാവിന്റെ പക്കല്‍ നിന്നും ഭാഗം വാങ്ങി പിതൃ ഭവനത്തില്‍ നിന്ന്‌ പരിഞ്ഞു പോകുന്നു. നാടു വിട്ട അവന്‍ കൂട്ടുകാരോടു കൂടി ദൂര്‍ത്തടിച്ചു നടന്നു. കയ്യിലെ പണം എല്ലാം തീര്‍ന്നു പോയി. അവസാനം അവന്‍ വിശന്നു വലഞ്ഞു. അങ്ങിനെ അവന്‍ പന്നികളെ മേയ്‌ക്കുന്ന പണിയില്‍ ഏര്‍പ്പെട്ടു. വിശപ്പടുക്കുവാനായി അവന്‍ പന്നികളുടെ തീറ്റ വരെ തിന്നുവാന്‍ തുടങ്ങി. അപ്പോള്‍ അവന്‍ തന്റെ സമ്പന്നനായ പിതാവിനെ ഓര്‍ത്തു. അങ്ങിനെ അവന്‍ പിതാവിന്റെ സ്വന്തം ഭവനത്തിലേക്കു മടങ്ങി ചെന്നു. പിതാവ്‌ എല്ലാം മറന്ന്‌ തന്റെ മകനെ സന്തോഷ പൂര്‍വ്വം സ്വീകരിച്ചു. ആഴത്തില്‍ കാണുന്നതിന്റെ കാഴ്‌ചപ്പാട്‌ ഇതില്‍ വളരെ വ്യക്തമാക്കിയിട്ടുണ്ട്‌. ഈ കഥ പരാമാര്‍ശിക്കപ്പെടുന്നത്‌ എന്തെന്നാല്‍ ബോധമില്ലായ്‌മയുടെ പരിപൂര്‍ണ്ണതയില്‍ നിന്ന്‌ വികലത എന്ന്‌ തോന്നിപ്പിക്കുന്നതു വഴിയും, പൈശാചികവും എന്ന്‌ തോന്നുമാറ്‌ പരിപൂര്‍ണ്ണ അവബോധത്തിലേക്കുള്ള ഒരു യാത്രയാണ്‌. ഒരു തിരിച്ചു വരവാണ്‌.

മുടിയനായ പുത്രന്റെ കഥയിലെ രത്‌ന ചുരുക്കം ഇതാണ്‌. അബോധാവസ്ഥയുടെ പരിപൂര്‍ണ്ണത അഥവ സമാപ്‌തിയില്‍ നിന്ന്‌ അന്തര്‍ ബോധത്തിന്റെ അപൂര്‍ണ്ണതയിലൂടേയും അഥവ കോട്ടത്തിലൂടേ യും ദോഷവും, തിന്മയും നിറഞ്ഞ പാന്ഥാവിലൂടേയും സഞ്ചരിച്ച്‌ അവബോധത്തിന്റെ പരിപൂര്‍ണ്ണതയിലാക്ക്‌ മടങ്ങി എത്തി ചേരുന്ന ഒരു സന്ദര്‍ഭത്തെയാണ്‌ ഇവിടെ വിവക്ഷിക്കുന്നത്‌.

നിങ്ങള്‍ക്ക്‌ ഒരു ഭൂത കാലമുണ്ടായിരുന്നു. അത്‌ വളരെ അനന്തമാണ്‌. നിങ്ങള്‍ക്ക്‌ ഒരു ഭാവി കാലമുണ്ട്‌. അതും വളരെ അനന്തമാണ്‌. എന്നാല്‍ നിങ്ങള്‍ക്ക്‌ ഒരുവര്‍ത്തമാന കാലമുണ്ട്‌. അത്‌ വളരെ വളരെ ഹൃസ്വമാണ്‌. അത്‌ ഈ നിമിഷമാണ്‌. കഴിഞ്ഞ നിമിഷമോ, അടുത്ത നിമിഷമോ അല്ല അത്‌. അത്‌ ഇപ്പോള്‍ മാത്രമാണ്‌.

നമ്മള്‍ മനസ്സിനെ നിരിീക്ഷിക്കുമ്പോള്‍ നിങ്ങളുടെ മനോ രൂപങ്ങളില്‍ നിന്ന്‌ അവബോധം പിന്‍ മാറുന്നു. നിങ്ങള്‍ ഇതിന്റെ നിരീക്ഷകന്‍ എന്നോ സാക്ഷി എന്നോ വിളിക്കപ്പെടുന്നു. തുടര്‍ച്ചയായ ഒരു നിരീക്ഷകന്‍ രൂപത്തിനുമപ്പുറം ഒരു അവബോധാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നതായിരിക്കും. അത്‌ വളരെ ശക്തി കൂടി വരികയും ചെയ്യുന്നു. ഇപ്പോള്‍ ഇവിടെ ശാരീരിക ബോധം നഷ്‌ടപ്പെടുന്നു. മാനസ്സീക അവസ്ഥ ദുര്‍ബലപ്പെടുന്നു. ശാരീരികവും, മാനസ്സീകവും ആയ തിരിച്ചറിവുകളില്‍ നിന്ന്‌ എപ്പോള്‍ വിടുതല്‍ പ്രാപിക്കുന്നുവോ അപ്പോള്‍ നിങ്ങള്‍ അവബോധ തലത്തില്‍ ആയിരിക്കും. ഇതിനെ ശുദ്ധമായ അവബോധാവസ്ഥ അഥവ വര്‍ത്തമാന കാലത്തിലെ 'ഇപ്പോള്‍'എന്ന്‌ വിളിക്കപ്പെടുന്നു.

അബ്രഹാം ജനിക്കുന്നതിനു മുമ്പ്‌ ഞാന്‍ ഇവിടെ ഉണ്ടായിരുന്നു എന്ന്‌ യേശു പറഞ്ഞിട്ടില്ല. അബ്രഹാം ഉണ്ടായിരുന്നപ്പോഴും യേശു ഉണ്ടായിരുന്നു. രൂപത്തിലും, കാലത്തിലും യേശു അബ്രഹാമിനോടു കൂടെയുണ്ട്‌ എന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. അദ്ദേഹത്തിന്റെ വാക്യം ഭൂത കാലത്തിലായിരുന്നു. ബൈബിളില്‍ ദൈവ സത്തയെ എപ്രകാരം പറയുന്നു എന്ന്‌ നമുക്ക്‌ നോക്കാം. "ഞാന്‍ എപ്പോഴും ഉണ്ടായിരിക്കുന്നു." "ഞാന്‍ എല്ലായപ്പോഴും ആയിരിക്കുന്നു." "ഞാന്‍ ഞാന്‍ തന്നയാകുന്നു." ഇവിടെ കാലത്തിനോ സമയത്തിനോ യാതൊരു പ്രസക്തിയുമില്ല. വര്‍ത്തമാന കാലത്തിലെ 'ഇപ്പോള്‍' മാത്രമാണ്‌ ഈശ്വരന്‍.

ക്രിസ്‌താനികള്‍ യേശുവന്റെ രണ്ടാം വരവിനെ പ്രതീക്ഷിച്ചുകൊണ്ട്‌ പ്രത്യാശയോടെ കാത്തിരിക്കുകയാണ്‌. എന്തിനാണെന്നോ? ഒരു വിധി നാളുണ്ടെന്നും ആ നാളില്‍ മരിച്ചവരെല്ലാം ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും, നല്ലവരേയും, ചീത്തവരേയും വേര്‍തിരിച്ച്‌ നല്ലവരെ സ്വര്‍ഗ്ഗത്തില്‍ കൊണ്ടു പോകുമെന്നും, മറ്റുള്ളവരെ നിത്യ നരകത്തില്‍ തള്ളുമെന്നും പറയുന്നു. പുരോഹിതന്മാര്‍ അവരെ അങ്ങിനെയാണ്‌ പഠിപ്പിക്കുന്നത്‌. അതു തെറ്റാണ്‌. ഇവിടെ നിത്യ നരകത്തിനും സ്വര്‍ഗ്ഗാവസ്ഥക്കും പ്രസക്തിയില്ല. യേശു നരകത്തിന്റേയും സ്വര്‍ഗ്ഗ പ്രാപ്‌തിയുടേയും കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം പ്രയോഗങ്ങള്‍ കാണാമെങ്കിലും അവ പ്രതീകാത്മകമായിട്ടാണ്‌ പറയപ്പെട്ടിട്ടുള്ളത്‌. യേശുവന്റെ രണ്ടാം വരവിനെ, മനുഷ്യന്റെ അവബോധത്തിലുണ്ടാകുന്ന മാറ്റത്തിനെയാണ്‌ ഇവിടെ സൂചിപ്പിക്കുന്നത്‌. കാലങ്ങളില്‍ നിന്ന്‌ വര്‍ത്തമാന കാലത്തിലെ 'ഇപ്പോള്‍' ലേക്കുള്ള മാറ്റമാണ്‌ ഇത്‌. ശുദ്ധ അവബോധത്തിലേക്കുള്ള പരീപൂര്‍ണ്ണ മാറ്റമാണ്‌ ഇത്‌. മനുഷ്യന്റെ അവബോധത്തിന്റെ മാറ്റമാണ്‌. സമയത്തില്‍ നിന്ന്‌ സാന്നിദ്ധ്യത്തിലേക്കുള്ള മാറ്റമാണ്‌. ചിന്തയില്‍ നിന്നും ശുദ്ധ അവബോധത്തിലേക്കുള്ള മാറ്റമാണ്‌ യേശുവിന്റെ രണ്ടാം വരവ്‌. പള്ളി മേടകളില്‍ പരോഹിതന്മാര്‍ പ്രസംഗിച്ചു നടക്കുന്ന രീതിയിലല്ല യേശുവിന്റെ തരിച്ചുവരവ്‌. യേശുവിന്‌ ഇനി ഒരു പുനര്‍ ജന്മമുണ്ടായിരിക്കാം. യേശു ന്യായാവിധി ദിവസത്തില്‍ വരുമായിരുന്നുവെങ്കില്‍ താഴെ പറയും വിധം പറയുകയില്ലായിരുന്നു. 'ഞാന്‍ തന്ന സത്യവും വഴിയുമാകുന്നു, എന്നിലൂടെയല്ലാതെ ആര്‍ക്കും സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കുവാന്‍ കഴിയുകയില്ല.' ഇവിടെ 'ഞാന്‍' എന്നത്‌ ആത്മാവും, 'സ്വര്‍ഗ്ഗ രാജ്യം' എന്നത്‌ മോക്ഷ പ്രാപ്‌തിയുമാണ്‌. 'ഞാന്‍ തന്നെ സാക്ഷാല്‍ മുന്തിരി വള്ളിയും�' "ഞാന്‍ ദിവ്യ സാന്നിദ്ധ്യമാകുന്നു. ഞാന്‍ നിന്നോടു കൂടെയുണ്ട്‌. ഞാന്‍ നിത്യ ജീവനാകുന്നു. ഞാന്‍ ഇവിടെയുണ്ട്‌. ഞാന്‍ ഇപ്പോളാകുന്നു." എന്നീ വാക്യങ്ങള്‍ കൂടി ശ്രദ്ധിക്കുക. നിങ്ങളുടെ ആന്തരീക ശരീരം രൂപമില്ലാത്തതാണ്‌. അന്തമാണ്‌. നിങ്ങള്‍ അതിന്റെ നിഗൂഢമായ അഗാധതയിലെക്ക്‌ കടന്നു ചെല്ലുക.


അനുഗ്രഹവും ശാപവും: അനുഗ്രഹിക്കുക എന്നത്‌ അത്ര എളുമുള്ള കാര്യമല്ല. എന്നല്‍ ശപിക്കുക, അല്ലെങ്കില്‍ പ്രാകുക എന്നത്‌ അത്ര നല്ല കാര്യവുമല്ല. നമ്മുടെ വീടിന്റെ പരിസരത്ത്‌ വൃത്തികേടുകള്‍ കൊണ്ടിട്ടുരുന്നാല്‍ അതവിടെ കിടന്ന്‌ നാറുവാന്‍ തുടങ്ങും. അത്‌ നമുക്കും മറ്റുള്ളവര്‍ക്കും ദുര്‍ഗന്ധം പരത്തും. അക്കാര്യം എല്ലാവര്‍ക്കും അസഹനീയമാണ്‌. വൃത്തികേടുകളുടെ അളവും, കാഠിന്യവും അനുസരിച്ച്‌ അതിന്റെ അസഹനിയതക്കും മാറ്റം വരാവുന്നതാണ്‌. വൃത്തികേടുകള്‍ ഒരു ഊര്‍ജ്ജമാണ്‌. അത്‌ മണ്ണില്‍ ആഗിരണം ചെയ്യുന്നതു വരേക്കും ആ നാറ്റം ആ പരിസരമാകെ ഉണ്ടായി കൊണ്ടിരിരക്കും. അതുപോലെ ശാപം ഒരു ഊര്‍ജ്ജമാണ്‌. ശപിക്കുമ്പോള്‍ നമ്മളില്‍ നിന്ന്‌ ആ ഊര്‍ജ്ജം പുറത്തേക്കു വമിക്കുന്നു. ആ നെഗറ്റീവ്‌ ഊര്‍ജ്ജം അവിടെയാകെ വ്യാപിക്കുന്നു. അതവിടെ കിടന്ന്‌ നമുക്കും, മറ്റുള്ളവര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നു. ശപിക്കപ്പെട്ട ആള്‍ അത്‌ ആഗിരണം ചെയ്യുന്നതു വരേക്കും നമുക്കും, മറ്റുള്ളവര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നു.

അനുഗ്രഹവും ഒരു ഊര്‍ജ്ജമാണ്‌. പോസറ്റീവു ഊര്‍ജ്ജമാണ്‌. നമ്മുടെ വീട്ടിനുള്ളില്‍ ചന്ദനം തിരി കത്തിച്ചു വെച്ചാല്‍ അതില്‍ നിന്നും സുഗന്ധമാണ്‌ ഉണ്ടാകുക. ആ സുഗന്ധം അവിടെയാകെ വ്യാപിക്കുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷമാണ്‌ ഉണ്ടാകുക. അതു കൊണ്ട്‌ നാം മറ്റുള്ളവരെ അനുഗ്രഹക്കുമ്പോള്‍ അവര്‍ ആഗിരണം ചെയ്‌താലും, ഇല്ലെങ്കിലും പരിസരമാകെ അനുഗ്രഹത്തിന്റെ സുഗന്ധ പൂരിതത്താല്‍ സന്തോഷ പ്രദമായിരിക്കും.

ദൈവീകതയുടേയും ഭൗതീകതയുടേയും ഇടയില്‍ പ്രകടമാകാത്തതും, പ്രകടമാകുന്നതിന്റേയും ഇടയില്‍ നിങ്ങള്‍ ഒരു പാലമായി തീരുക. ഈ അവസ്ഥയെയാണ്‌ നമ്മള്‍ അവബോധം എന്ന്‌ വിളിക്കപ്പടുന്നത്‌. നിങ്ങള്‍ പ്രകടമാകാത്തതിലൂടെ എല്ലാ രാത്രികളിലും സഞ്ചരിക്കുമ്പോള്‍ സ്വപ്‌നങ്ങളില്ലാത്തഅഗാധമായ ഉറക്കത്തിന്റെ തലങ്ങളിലേക്ക്‌ പ്രവേശിക്കും. നിങ്ങളുടെ യഥാര്‍ത്ഥമായ ഉറവിടവുമായി അലിഞ്ഞു ചേരും. നിങ്ങള്‍ക്ക്‌ ഭക്ഷണത്തില്‍ നിന്ന്‌ ലഭിക്കുന്നതിനേക്കാള്‍ ഊര്‍ജ്ജം ഈ പ്രക്രിയയിലൂടെ ലഭിക്കുമെന്നത്‌ സത്യമാണ്‌. ഈ അവസ്ഥയില്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു മാറ്റവും ഉണ്ടാകുകയില്ല. ബോധപൂര്‍വ്വം നിങ്ങള്‍ ആന്തരീക ശരീരത്തിലേക്ക്‌ പ്രവേശിച്ചില്ലായെങ്കില്‍ കാണപ്പെടാത്ത (അപ്രകടിതം) തില്‍ നിന്നും മോചനം ലഭിക്കുകയില്ല. യേശു 'സത്യം നിങ്ങളെ സ്വതന്ത്രനാക്കും' എന്നല്ല പറഞ്ഞിരിരക്കുന്നത്‌, മിറച്ച്‌ 'സത്യം നിങ്ങള്‍ അിറയുകയും ആ സത്യം നിങ്ങളെ സ്വതന്ത്രനാക്കും' എന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. ഇത്‌ മാനസ്സീക സങ്കല്‍പ്പങ്ങളേയോ ആശയങ്ങളേയോ കുറിച്ചുള്ള സത്യമല്ല. ഈ സത്യം ഭൗതീക ജീവിതത്തിനപ്പുറമുള്ള ആത്മീക ജീവിതത്തിലെ സത്യമാണ്‌. ഈ സംഗതി എല്ലാ സമയവും നേരിട്ടോ അല്ലാതേയോ അറിയുവാന്‍ കഴിയുന്നതല്ല. ഈ ക്ഷണത്തിന്റെ ബോധവസ്ഥയുടെ ശക്തിയില്‍ ഒരു പ്രകാശം എന്ന പോലെ അനുഭവപ്പെടുന്നു. എന്നാല്‍ ഇത്‌ ഒരു സംതൃപ്‌തിയല്ല, വെറും ഈ ക്ഷണം മാത്രം. ഒരോ ജീവിയിലും, ഒരോ പൂക്കളിലും, ഒരോ കല്ലിലും ദൈവാംശം അനുഭവപ്പെടുന്നു. താനും അതിന്റെ ഭാഗമാണ്‌ എന്ന ചിന്ത ദൃഢമാകുന്നു. നിങ്ങള്‍ സാക്ഷാല്‍കരിക്കപ്പെടുന്നു. മാനസ്സീക വൈകാരിക പ്രതിരോധങ്ങള്‍ എന്തു തന്നെയായാലും അവയെ പോകുവാന്‍ അനുവദിക്കുക. കാണപ്പെടാത്തതിന്റെ വാതിലായിതീരുക.

ഒരോ ശബ്‌ദവും നിശബ്‌ദതയില്‍ നിന്ന്‌ ജനിക്കുന്നു. നിശബ്‌ദതയില്‍ തന്നെ മരിക്കുന്നു. ഇരുട്ടില്‍ നിന്ന്‌ പ്രകാശം ജനിക്കുന്നു. പ്രകാശം മറയുമ്പോള്‍ ഇരുട്ടാകുന്നു. അന്ധകാരമാണ്‌ സ്ഥായിയായ ഭാവം. ശബ്‌ദത്തിന്റെ ദൈര്‍ഘ്യം അതിന്റെ ചുറ്റുപാടുമുള്ള നിശബ്‌ദതയിലാണ്‌. ഒരു ഒഴിഞ്ഞ ആകൃതിയാണ്‌ രൂപം. രൂപം ഒഴിഞ്ഞതാണ്‌ എന്ന്‌ ബുദ്ധന്‍ ഹാര്‍ട്ട്‌ സൂത്രയില്‍ പറയപ്പെടുന്നു. എല്ലാ സാധനങ്ങളുടേയും സത്ത ഒഴിഞ്ഞതാണ്‌. സ്ഥലത്തിന്‌ ഒരു നിലനില്‍പില്ല. ഒന്നുമില്ലായ്‌മയെ ഒന്നു ശ്രദ്ധിക്കുക. എവിടെയായിരുന്നാലും അത്‌ അനുഭവിച്ചറിയുക. ഒരു വസ്‌തുവിന്റെ നിശബ്‌ദതയേയോ, സ്ഥലത്തിന്റേയോ ബോധത്തെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ ചിന്തിക്കുവാന്‍ കഴിയുകയില്ല.

ഒരിക്കലും നിങ്ങള്‍ക്ക്‌ യഥാര്‍ത്ഥ്യത്തെ ഭയപ്പെട്ടിട്ട്‌ ജീവിക്കുവാന്‍ കഴിയുകയില്ല. എന്നാല്‍ ഒരിക്കലും അയഥാര്‍ത്ഥ്യം നിലനില്‍ക്കുന്നില്ല. ഇവിടെ നിങ്ങളോടു കൂടെ ദൈവ സമാധാനം മാത്രമേയുള്ളൂ. അതായത്‌ ശാന്തി മാത്രമേയുള്ളൂ എന്നര്‍ത്ഥം. ഇവിടെ യേശു പറയുന്നത്‌ ശ്രദ്ധിക്കുക. 'ഈ ലോകത്തെ അതിജീവിക്കുക'. ബുദ്ധ ദേവന്‍ പറയുന്നത്‌ ശ്രദ്ധിക്കുക. 'മറുതീരം മുറിച്ചു കടക്കുക'. മായാ ദര്‍ശനം എന്ന ഒന്ന്‌ ഇല്ലായിരുന്നുവെങ്കില്‍ ഇവിടെ അവബോധം എന്ന ഒന്ന്‌ ഉണ്ടാകുമായിരുന്നില്ല എന്ന്‌ ബുദ്ധന്‍ പറയുന്നു. നാമ രൂപാദികളില്‍ നിന്നും, വേര്‍പാടിന്റേയും മൂടുപടത്തിനപ്പുറത്തേക്ക്‌ നോക്കി കാണുക. അതാണ്‌ ഒന്നാകിലിന്റെ സാക്ഷാല്‍കാരം. അതാണ്‌ യഥാര്‍ത്ഥ സ്‌നേഹം.

ദൈവം എന്താണ്‌? ശാശ്വതമായ ഒരു ജീവിതത്തിന്റെ കീഴെ വരുന്ന എല്ലാ നാമ രൂപങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പ്രേമം എന്താണ്‌? സര്‍വ്വ ജീവജാലങ്ങളോടു കൂടിയും നിങ്ങളില്‍ തന്നെയുള്ള അഗാധതയോടു കൂടിയ ജീവ തുടിപ്പിന്റെ ഈ ക്ഷണത്തെ ഹൃദയ സ്‌പര്‍ശിയാക്കുകയാണ്‌ പ്രേമം. അങ്ങിനെ ആയിരിക്കലാണ്‌ പ്രേമം. ആയതിനാല്‍ എല്ലാ സ്‌നേഹവും ദൈവത്തിന്റെ സ്‌നേഹമാണ്‌. മോക്ഷം എന്താണ്‌? എല്ലാതരം ഭയങ്ങളില്‍നിന്ന്‌, കഷ്‌ടപ്പാടുകളില്‍നിന്ന്‌, ഗ്രഹണ തലങ്ങളിലെ കുറവുകളില്‍ നിന്ന്‌, അപര്യാപ്‌തതകളില്‍ നിന്ന്‌, എല്ലാതരം ആഗ്രഹങ്ങളില്‍ നിന്ന്‌, പറ്റി ചേരലുകളില്‍ നിന്ന്‌ പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നേടുന്നതാണ്‌ മോക്ഷം.
ഈ ലോകവും ഇതിലെ സകല ചരാചരങ്ങളും അിറയപ്പെടുന്നത്‌ നാമ രൂപാദികളിലൂടെയാണ്‌. പേരും ആശ്രിതയും കൂടാതെ സാധാരണ ജനങ്ങള്‍ക്ക്‌ ഈ ലോകത്തില്‍ ഒന്നിനും ഒരു നിലനില്‍പ്പില്ല. ഈശ്വരന്‍ സര്‍വ്വ വ്യാപിയണല്ലോ. എന്നിലും, നിങ്ങളിലും എന്നു മാത്രമല്ല സകല ചരാചരങ്ങളിലും വ്യാപിച്ചു കിടക്കുന്നു . സംഗതിയിങ്ങനെയിരിക്കെ സര്‍വ്വതും ഈശ്വരനായിരിക്കുകയാണ്‌.
എന്തുകൊണ്ട്‌? നമ്മുടെ ദു:ഖങ്ങള്‍ക്കും, ദുരിതങ്ങള്‍ക്കും, രോഗങ്ങള്‍ക്കും കാരണങ്ങള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ കാരണങ്ങള്‍ ഏതൊക്കെയാണ്‌? ജോത്സ്യന്മാര്‍, ഡോക്‌ടര്‍മാര്‍, സിദ്ധന്മാര്‍, മന്ത്രവവാദികള്‍, തന്ത്രികള്‍, യോഗികള്‍, പുരോഹിതന്മാര്‍ എന്നിവരെല്ലാം നമ്മുടെ ഇടയില്‍ ഉണ്ടായിരുന്നിട്ടും മനുഷ്യര്‍ക്ക്‌ ദു:ഖങ്ങള്‍ക്കും, ദുരിതങ്ങള്‍ക്കും, രോഗങ്ങള്‍ക്കും ഒട്ടും കുറവില്ലാ. ഒറ്റ വാക്കില്‍ പറയുകയാണെങ്കില്‍ മനുഷ്യന്റെ പ്രവര്‍ത്തി ദോഷം കൊണ്ടാണെന്ന്‌ പറയാം. അതാകട്ടെ ഇഹ ജന്മത്തിന്റേതോ, പൂര്‍വ്വ ജന്മത്തിന്റേതോ ആകാം. പ്രവര്‍ത്തി ദോഷങ്ങളില്‍ പ്രധാനം എന്ന്‌ എടുത്ത്‌ പറയാവുന്നത്‌ വാസ്‌തുവിന്റെ ദോഷം കൊണ്ടാണ്‌.
വാസ്‌തു: കുന്നായ കുന്നുകളിലൊക്കോയും, കാടായ കടുകളിലൊക്കെയും, മേടായ മേടുകളിലൊക്കെയും, പറമ്പത്തും, പാടത്തും, നഗരങ്ങളിലും, ഗ്രാമങ്ങളിലും തിരുതകൃതിയായി വീടുപണികള്‍ ആരംഭിച്ചിട്ട്‌ പതിറ്റാണ്ടുകള്‍ പലതും പന്നിട്ടു കഴിഞ്ഞിരിക്കുന്നു. ജനം പെരുകുന്നതിനനുസരിച്ച്‌ അവന്‌ തല ചായ്‌ക്കുവന്‍ ഒരിടം ആവശ്യമാണ്‌. എന്നാല്‍ അവന്‍ വസിക്കുന്ന ഇടം ഇന്ന്‌ സുരക്ഷിതമല്ല. ഒരു വെയില്‍ ഉദിച്ചാല്‍ ചൂടും, വരള്‍ച്ചയും, ഒരു മഴയൊന്നു ചാറിയാല്‍ വെള്ളക്കെട്ടും, വള്ളപ്പൊക്കവും പതിവായിരിക്കന്നു. വെയിലിന്‌ ചൂടും, മഴക്ക്‌ വെള്ളവും പണ്ടും ഉണ്ടായിരുന്നു. അന്ന്‌ വെള്ളത്തിന്‌ ഒഴുകുവാന്‍ സ്ഥലം ഉണ്ടായിരുന്നു. വായുവിനും, വെള്ളത്തിനും വ്യാപിക്കുവാന്‍ ഇടമില്ലാതാകുമ്പോള്‍ അവ മനുഷ്യ ഗൃഹങ്ങളിലേക്ക്‌ പ്രവേശിക്കപ്പെടുന്നു. അപ്പോള്‍ വാസ്‌തു അസുര രൂപം പൂണ്ട്‌ എതിരെ കാണുന്നതിനെയൊക്കെ തച്ചുടച്ചു കളയുന്നു.
കുന്നിടിച്ച്‌ കുളം നികത്തി, വയല്‍ നികത്തി പറമ്പാക്കിയും, വെള്ളം വറ്റിച്ച്‌ കിണറുകള്‍ ഇടിച്ച്‌ നിരത്തിയും, തലങ്ങും, വിലങ്ങും വലിയ കെട്ടിടങ്ങള്‍ പണി തീര്‍ക്കുമ്പോള്‍ അരുതേ, അപകടം എന്ന്‌ പ്രകൃതി മുന്നറിയിപ്പ്‌ തരുന്നു. ഈ ദീന രോദനം ഇനിയും നാം ചെവി കൊണ്ടില്ലായെങ്കില്‍ ഇതില്‍ നിന്നുണ്ടാകുന്ന വിപത്തിന്റെ അനന്തര ഫലം നാം കൃത്യമായും ഇനിയും അനുഭവിക്കേണ്ടി വരും. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്ന ഇത്തരം പ്രവണത മനുഷ്യന്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണം. അതിന്‌ വാസ്‌തു ശാസ്‌ത്രം വളരെ സഹായകരമാണ്‌.
ഇക്കാലത്ത്‌ വാസ്‌തു ശാസ്‌ത്രത്തിന്‌ വളരെയധികം പ്രാധാന്യം കൊടുത്തു വരുന്നത്‌ വളരെ സന്തോഷകരമാണ്‌. ഭവനം നിര്‍മ്മിക്കുമ്പോള്‍ പൂര്‍ത്തികരിക്കുവാന്‍ കഴിയാതെ വരിക, പൂര്‍ത്തികരിക്കുന്നതിനു മുമ്പ്‌ കുടുംബത്തില്‍പ്പെട്ടവര്‍ മരണമടയുക, ഭവനം പൂര്‍ത്തികരിച്ചാല്‍ തന്നെ ജീവിതം രോഗ ദുരിതാധികളാല്‍ വലയുക, സദ്‌കര്‍മ്മങ്ങള്‍ നടക്കാതിരിക്കുക, ഭവനത്തില്‍ നിത്യവും വഴക്കുണ്ടാകുക, അയല്‍പക്കങ്ങളുമായി ശത്രുത്വവും കലഹങ്ങളും ഉണ്ടാകുക, ദുസ്വപ്‌നങ്ങള്‍ കാണുക, ധന നഷ്‌ടം സംഭവിക്കുക, കുട്ടികളുടെ വിദ്യാഭ്യാസം താറുമാറാകുക എന്നിവ വാസ്‌തു ദോഷം കൊണ്ട്‌ ഉണ്ടാകാം.
കൃത്യമായ വാസ്‌തു മണ്‌ഡലം തിരിക്കാതേയും, ശരിയായ കണക്കുകള്‍ സ്വീകരിക്കാതേയും, വാസ്‌തുവിനേയും അതിലെ അശുദ്ധികളേയും നീക്കം ചെയ്യാതേയും, ശരിയായ സ്ഥാന നര്‍ണ്ണയം നോക്കാതെ കിണര്‍ കുഴിക്കുകയും, ഗൃഹം പണി ചെയ്യുമ്പോഴും മറ്റു തരത്തിലും മനുഷ്യര്‍ക്ക്‌ ദോഷം സംഭവിക്കുന്നു. ഇന്ന്‌ പലരും ചെയ്യുന്നത്‌ ഗൃഹത്തിന്റെ ചുറ്റു കണക്ക്‌ മാത്രം കൃത്യമാക്കുക എന്നതാണ്‌ ചെയ്യുന്നത്‌. വാസ്‌തു മണ്‌ഡലം തിരിയ്‌ക്കുന്നതു മുതല്‍ മുറികളുടെ സ്ഥാനവും കണക്കും നിശ്ചയിക്കുന്നതുവരേയും, കലുയരം മുതല്‍ അസ്ഥിവാരം കുഴിക്കുന്നതുവരേയും, മേല്‍ക്കുരയുടെ ചുറ്റും, ഉയരവും വരേയും തുടങ്ങി പല ഘടകങ്ങളും ആസൂത്രണ പദ്ധിയില്‍ പ്പെടുന്നു. മനുഷ്യന്റേയും മറ്റു ജീവജാലകങ്ങളുടേയും പോലെ ഗൃഹത്തിനും ആയുസ്സ്‌ ഈശ്വരന്‍ നിശ്ചയിച്ചിട്ടുണ്ട്‌. 10 വര്‍ഷം മുതല്‍ 1000 കണക്കിന്‌ വരെ ഗൃഹങ്ങള്‍ക്കുണ്ട്‌. ആ വര്‍ഷങ്ങളില്‍ മാത്രം അത്തരം ഗൃഹങ്ങളില്‍ താമസിച്ചാല്‍ മാത്രമേ മനുഷ്യന്‌ അഭിവൃദ്ധിയും ശ്രേയശസ്സും ഉണ്ടാകൂ. ഇത്തരം സംഗതികള്‍ മനസ്സിലാക്കാതെ വൈദ്യന്മാര്‍ക്കും മറ്റും പണം വൃഥാ പണം ചിലവിടാമെന്നല്ലാതെ ഒരു പ്രയോജനവും മനുഷ്യര്‍ക്ക്‌ ലഭിക്കുകയില്ല. മനുഷ്യര്‍ പല കാര്യങ്ങളിലും അജ്ഞാതരാണ്‌. എല്ലാം അറിയുക എന്നത്‌ മനുഷ്യനെ സംബന്ധിച്ച്‌ അസംഭവ്യമായ ഒരു കാര്യമാണ്‌. അതിന്‌ എല്ലാം അറിയു ന്ന ഈശ്വരനെ പ്രാപിക്കലാണ്‌ പറ്റിയ ഏറ്റവും നല്ല മാര്‍ഗ്ഗം.
വിവാഹ പൊരുത്തം നോക്കുന്നതിന്‌ വിമുഖത കാട്ടുന്ന ചിലര്‍ ഇക്കാലങ്ങളില്‍ കൂടി വരുന്നുണ്ട്‌. ജാതകപ്പൊരുത്തവും, നക്ഷത്രപ്പൊരുത്തവും ഒരുമിച്ച്‌ നോക്കേണ്ടതാണ്‌. നക്ഷത്രപ്പൊരുത്തത്തില്‍ എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ തന്നെ ജാതകവശാല്‍ ശരിയാകുമോ എന്നും കൂടി നോക്കേണ്ടതാണ്‌. നക്ഷത്രപ്പൊരുത്തം പോലെ തന്നെ പ്രധാനമാണ്‌ ദശാ സന്ധി നോക്കല്‍. നക്ഷത്രപ്പൊരുത്തം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ദമ്പതികളുടെ മാനസീകമായ ഐക്യം, സന്താന ലാഭം, സന്തോഷം, പരസ്‌പര ധാരണ, ശോഭന ഫലങ്ങള്‍, ദീര്‍ഘായുസ്സ്‌, ആരോഗ്യം, സാമ്പത്തീക അഭിവൃദ്ധി, ലൈംഗിക ചേര്‍ച്ച, ആസക്തി, ആകര്‍ഷണം, ദീര്‍ഘ മാംഗല്യം, വഴക്ക്‌, അടിപിടി, തെറ്റിധാരണ, ആകര്‍ഷണ കുവ്‌, പരാതി പെടുന്ന സ്വഭാവം എന്നിവ തിരിച്ചറിയുവാന്‍ കഴിയുന്നു. പത്ത്‌ പൊരുത്തങ്ങളില്‍ ചിലത്‌ യോജിക്കാതെ വരുന്നു. ആ യോജിക്കാതെ വരുന്നത്‌ മേല്‍ പറഞ്ഞവയില്‍ ചിലതാകാം. ആ പോരുത്തകേട്‌ ജീവിതത്തില്‍ അനുഭവപ്പെടുകയും ചെയ്യും. വിവാഹ ശേഷം ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ജാതകം നോക്കി വിവാഹം കഴിച്ചിട്ടും പ്രയോജനമില്ല എന്ന സംസാരം വരുന്നതായിട്ട്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. പൊരുത്തങ്ങളില്‍ യോജിപ്പു കുറവുണ്ടെങ്കിലും ജാതക വശാലുള്ള ദോഷ സംഗതികള്‍ കൊണ്ടാകാം മറ്റു ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്‌ എന്ന്‌ മനസ്സിലാക്കണം. കൃത്യമല്ലാത്ത ജതകങ്ങളായാലും തെറ്റുകള്‍ സംഭവിക്കാം.

ജാതകത്തിലും വാസ്‌തുവിലും വിശ്വസിക്കാത്തവര്‍ ധാരാളമുണ്ട്‌. എന്നാല്‍ ജാതകത്തിലും, ജാതക പൊരുത്തത്തിലും, വാസ്‌തുവിലും ധാരാളം സത്യങ്ങള്‍ ഉണ്ട്‌. അവ മനുഷ്യരെ ഒരു പരിധി വരെ നേര്‍വഴി കാണിക്കുന്നു. നോക്കുന്നവരുടെ നോട്ട പിശകു കൊണ്ട്‌ പിഴവുകള്‍ സംഭവിക്കാന്‍ ഇടയുണ്ട്‌. എന്ന്‌ വെച്ച്‌ ഈ ശാസ്‌ത്രങ്ങള്‍ അപ്പാടെ നിഷേധിക്കുവാന്‍ പാടുള്ളതല്ല. ഇന്നത്തെ ആധുനിക ശാസ്‌ത്രങ്ങളെപ്പോലെ ഏറെ കാലത്തെ ശ്രമകരമായ പഠനങ്ങളുടേയും, അനുഭവങ്ങളുടേയും, ഗവേഷണങ്ങളുടേയും ഫലമായി ഉരുതിരിഞ്ഞു വന്നിട്ടള്ള ശാസ്‌ത്ര ശാഖകളാണ്‌ ജോതിഷവും, വാസ്‌തുവും മറ്റും. ഇത്തരം ശാസ്‌ത്ര ശാഖകളെ പുച്ഛിച്ചു തള്ളുന്നതല്ല അഭികാമ്യം. ഇതിനെ വേണ്ടും വണ്ണം പഠിച്ചതിനു ശേഷമായിരിക്കണം അങ്ങിനെ ചെയ്യേണ്ടത്‌. അല്ലാതെ വെറുതെ പുച്ഛിച്ചു തള്ളുന്നത്‌ കാപട്യം കലര്‍ന്ന മൗഡ്യമാണ്‌. ഭക്തിയുടെ പേരില്‍ വിവാഹാദി കര്‍മ്മങ്ങള്‍ നടത്തപ്പെടുന്നുണ്ട്‌. വൈദീകരും, പണ്‌ഢിതരും സമൂഹവും ആശിര്‍വദിക്കുന്നുമുണ്ട്‌. എന്നിട്ടും ജീവിതത്തിലും, വിവാഹ ജവിതത്തിലും ഒത്തിരി ഒത്തിരി യാതനകളും കഷ്‌ടപ്പാടുകളും സഹിക്കുന്നില്ലേ. ജോതിഷത്തിലൂടെ നമ്മുടെ ജീവിതത്തിലെ ചില മുന്നറിയുപ്പുകള്‍ നല്‍കുന്നുണ്ട്‌. അവയെ അവഗണിക്കാതെ പരിഹാരങ്ങള്‍ സ്വീകരിച്ചുകൊണ്ട്‌ മുന്നോട്ട്‌ പോകുവാനല്ല മിറച്ച്‌ ഒരു മാര്‍ഗ്ഗ ദര്‍ശനം മാത്രമായി, ഒരു വഴി കാട്ടിയായി ഈ ശാസ്‌ത്രത്തെ കണക്കാക്കണം. ജാതക പൊരുത്തം നോക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല എന്ന്‌ ഞാന്‍ പറയുന്നില്ല. അവ അങ്ങിനെ സംഭവിക്കുവാന്‍ സാദ്ധ്യതയുള്ളതു കൊണ്ട്‌ ഒരു മുന്‍ കരുതല്‍ എടുക്കാവുന്നതാണ്‌ എന്ന്‌ മാത്രം. മുമ്പു പറഞ്ഞിരുന്ന സൂചനകളില്‍ ചില പൊരുത്തങ്ങള്‍ ചേരാതെ വന്നാല്‍ ദമ്പതികള്‍ക്ക്‌ ആരോഗ്യ കുറവുണ്ടാകും. അതുപോലെ വഴക്കിന്‌ സാദ്ധ്യത ഏറെ ഉണ്ടാകും. ദീര്‍ഘ മാംഗല്യക്കുറവുണ്ടാകും. തന്മൂലം ഡൈവേഴ്‌സോ, മരണമോ ഒക്കെ സംഭവിക്കാം. ലൈംഗീക അസംതൃപ്‌തി ഉണ്ടാകാം. എന്നാല്‍ പത്തില്‍ പത്ത്‌ പൊരുത്തവും ഉത്തമമായ ജാതക ചേര്‍ച്ചയും വന്നു കഴിഞ്ഞാല്‍ യാതൊരു ദോഷവും ജാതകര്‍ക്ക്‌ സംഭവിക്കുകയുമില്ല. അങ്ങിനെ മനുഷ്യന്റെ യഥാര്‍ത്ഥ ജിവിതത്തില്‍ സംഭവിക്കുകയില്ലല്ലോ. മനുഷ്യ ജന്മം സ്വീകരിച്ച ഒരു വ്യക്തിക്ക്‌ ഒരിക്കലും എന്നന്നേക്കുമയിട്ട്‌ ഒരു സുഖ ജീവിതം ഇല്ലല്ലോ. അവതാരങ്ങള്‍ക്കു പോലും മായയില്‍ നിന്നു മോചനമില്ലല്ലോ. ഇതിനെ കുറിച്ച്‌ പിന്നീട്‌ പ്രതിപാദിക്കുന്നതാണ്‌.

വാസ്‌തുവില്‍ ആദ്യമായി ഗ്രാമ പൊരുത്തം നോക്കണം. കക്ഷി താമസിക്കുവാന്‍ പോകുന്ന ഗ്രാമം തനിക്ക്‌ അനുകൂലമോ പ്രതികൂലമോ എന്ന്‌ നോക്കണം. ഇല്ലെങ്കില്‍ ശത്രുക്കളും ധന നഷ്‌ടവും സംഭവിക്കും. അതിനെ തുടര്‍ന്നാണ്‌ വാങ്ങിക്കുന്ന വസ്‌തുവിന്റെ ദോഷം പരിശോധിക്കേണ്ടത്‌. ദോഷങ്ങള്‍ ഉണ്ടെങ്കില്‍ അതിനുള്ള പരിഹാരം ചെയ്‌ത ശേഷം വാസ്‌തു മണ്‌ഡലം തിരിച്ച്‌ ഉത്തമ മുഹൂര്‍ത്തം നോക്കി സ്ഥാന കുറ്റി സ്ഥാപിക്കുകയും, ഉത്തമ മുഹൂര്‍ത്തത്തില്‍ തന്നെ ഏതെങ്കിലും കിടപ്പു മുറിക്കു ഉള്ളില്‍ വരത്തക്കവണ്ണം പൂജാദി കര്‍മ്മങ്ങളോടെ പുരോഹിതന്‍ മുഹൂര്‍ത്ത കുറ്റി എന്ന വസ്‌തു സ്ഥാപിക്കുകയും ചെയ്യണം. മുഹൂര്‍ത്ത കുറ്റി (സ്ഥാന കുറ്റി അല്ല മുഹൂര്‍ത്ത കുറ്റി) ആദ്യമായി പുരോഹിതനോ അല്ലെങ്കില്‍ മൂത്താശാരിയോ വിധി പ്രകാരം കര്‍മ്മങ്ങള്‍ ചെയ്‌ത്‌ കുറ്റിമേല്‍ 8 തവണ കൂടം കൊണ്ട്‌ അടിച്ച്‌ കുറ്റി താഴ്‌ത്തണം. അതിനു ശേഷം ഗൃഹ നാഥന്റെ മുത്തച്ഛന്‍, മുത്തച്ഛി, അച്ഛന്‍, അമ്മ, അമ്മാവന്മാര്‍ തുടങ്ങി അവസാനം ഗൃഹനാഥന്‍ എന്നിവര്‍ 8 വീതം മുഹൂര്‍ത്ത കുറ്റിയില്‍ അടിച്ചിറക്കണം. വാങ്ങിച്ചിട്ടുള്ള പറമ്പില്‍ ശവം അടുക്കം ചെയ്യുകയോ, അസ്ഥികള്‍ കാണുകയോ ചെയ്യുന്നത്‌ ഭയങ്കര ദോഷമാണ്‌. ബ്രഹ്മരക്ഷസ്സ്‌, പ്രേതങ്ങളുടെ ആവാസം എന്നിവ വാസ്‌തുവില്‍ കണ്ടാല്‍ അതില്‍ വസിക്കുന്നവര്‍ക്ക്‌ ദോഷം ചെയ്യും. പള്ളി, അമ്പലങ്ങള്‍, ശ്‌മശാന ഭൂമി എന്നിവയുടെ അടുത്ത്‌ ഗൃഹം വരുന്നത്‌ ദോഷമാണ്‌. അതാത്‌ സ്ഥാനങ്ങളില്‍ കിടപ്പുമുറി, പഠന മുറി, അടുക്കള, പൂജാമുറി എന്നിവ വരേണ്ടതും കൃത്യമായ അളവുകളോടും കൂടി ആയിരിക്കുകയും വേണം. വാസ്‌തു വാങ്ങി ശരിയായ രീതിയില്‍ അതിനെ കൃത്യമയി ചതുരപ്പെടുത്തണം. അങ്ങിനെ ചതുരപ്പെടുത്തുമ്പോള്‍ ചതുരം കൃത്യമായി സൂര്യന്‌ അഭിമുഖമായിരിക്കണം. അല്ലാതെ വഴിക്കഭിമുഖമായി ഭൂമിയില്‍ ചതുരം സൃഷ്‌ടിക്കുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല. ഇങ്ങിനെ പാകപ്പെടുത്താത്ത ഭൂമിയില്‍ ആരു വന്ന്‌ സ്ഥാനം നിര്‍ണ്ണയിച്ച്‌ സ്ഥാന കുറ്റി സ്ഥാപിച്ച്‌ കൃത്യമായ പ്ലാനിന്റെ കണക്കുണ്ടാക്കി തന്നാലും ദോഷങ്ങള്‍ക്ക്‌ പരിഹാരം കാണുകയില്ല. സൂര്യനു അഭിമുഖമായി ദിശ നിര്‍ണ്ണയിച്ച്‌ വാസ്‌തു ചതുരപ്പെടുത്തുന്നതിനാണ്‌ പ്രാധാന്യം. അതിനു ശേഷമേ കണക്കുകളുടേയും മുറികളുടേയും പ്രാധാന്യം വരുന്നുള്ളൂ. ഇക്കാര്യം പലരും അിറവില്ലായമ കൊണ്ടോ, അതോ മന:പൂര്‍വ്വമോ ചെയ്‌തു കാണാറില്ല.
ആത്മാവിന്‌ വസിക്കുവാന്‍ സ്വയം ശരീരം നിര്‍മ്മിക്കപ്പെടുമ്പോള്‍ പ്രധാനപ്പെട്ട അവയവങ്ങള്‍ ശരീരത്തിന്റെ നടുവിലായി വിന്യസിച്ചിരിക്കുന്നതിപോലെ പ്രത്യേകിച്ചും നാസിക ദ്വാരം മുതല്‍ ഗുദം വരെ അതുപോലെയായിരിക്കണം ശിരീരത്തിനു വസിക്കേണ്ടതായ ഗൃഹം പണി കഴിക്കേണ്ടതും. പ്രധാന വാതില്‍ മുതല്‍ ഭവനത്തിന്റെ പിറകുവശത്തുള്ള വാതിലുകള്‍ വരെയുള്ള ഭാഗത്തെ ക്രമത്തില്‍ സ്ഥാപിക്കേണ്ടത്‌ കൃത്യമായിരിക്കണം..
എന്തിനാണ്‌ കൃത്യമായ സ്ഥാനങ്ങളും, അളവുകളും ഉപയോഗപ്പെടുത്തുന്നത്‌? മനുഷ്യരായ നമുക്ക്‌ നമ്മുടെയെല്ലാം ശരീരത്തിന്‌ കൃത്യമായ ഒരു അളവുകളുണ്ട്‌. ഈ കൃത്യമായ അളവുകള്‍ ഇല്ലായെങ്കില്‍ നമ്മുടെ ആകൃതി തന്നെ മാറി പോകും. രൂപം മാറിയാല്‍ ചൈതന്യം ശിഥിലമാകും. കൂടാതെ അവയവങ്ങള്‍ അസ്ഥാനങ്ങളില്‍ വന്നാല്‍ ഉള്ള അവസ്ഥ ഊഹിക്കമല്ലോ. അതുപോലെ തന്നെയാണ്‌എല്ലാ ചരാചരങ്ങളുടേയും അവസ്ഥ. ഒരു കൃത്യമായ കണക്ക്‌ അഥവ അവസ്ഥ ഇല്ലായെങ്കില്‍ അവിടെ ഓരു അസന്തുലിതാവസ്ഥ ഉടലെടുക്കും. അങ്ങിനെ സംഭവിച്ചാല്‍ അവിടെ ഒരു അസ്വസ്ഥത സംജാതമാകും. തന്മൂലം രോഗങ്ങളും, ദുരിതങ്ങളും വന്നു ചേരുന്നു. വാസ്‌തുവിലായാലും, ജീവിതത്തിലായാലും, കര്‍മ്മത്തിലായാലും സംഗതി അസന്തുലിതാവസ്ഥ തന്നെയാണ്‌ കാരണം.
വാസ്‌തുവില്‍ ഒരു ആശാരിയെയോ, ഒരു സ്ഥാപതിയേയോ കൊണ്ടുവന്ന്‌ സ്ഥാനം നോക്കി കുറ്റിയടിച്ച്‌ പ്ലാന്‍ വരച്ച്‌ കെട്ടിടം പണിയുന്ന രീതി അത്ര ശരിയായ രീരതിയല്ല. ഒരു നല്ല പ്ലാന്‍ വരച്ചു കിട്ടുന്നത്‌ നല്ലതു തന്നെ. നല്ല മുഹൂര്‍ത്തം നോക്കി മുഹൂര്‍ത്ത കുറ്റി സ്ഥാപിക്കണം. അതിനു മുമ്പ്‌ വാസ്‌തു വാങ്ങിച്ച കക്ഷിക്കും, മറ്റു കുടുംബാംഗങ്ങള്‍ക്കും യോജച്ചതാണോ എന്നും, വാസയോഗ്യമായ ഭൂമിയാണോ എന്നും മറ്റും പരിശോധിക്കണം. ഓരോ കുടുംബാംഗത്തന്റേയും നക്ഷത്രങ്ങളും ഗൃഹത്തിന്റെ നക്ഷത്രവും ആയി പൊരുത്തപ്പെടുന്നുണ്ടോ എന്ന്‌ പരിശോധിക്കണം. ചില കണക്കു പുസ്‌തകത്തിലെ കണക്കുകള്‍ നോക്കി വീടിന്റെ പ്‌ളാന്‍ വരച്ചാല്‍ അത്‌ ശരിയായി വന്നു കൊള്ളണമെന്നില്ല. വീടും കിണറും നാഗ സൂത്ര മണ്‌ഡലത്തില്‍ വന്നാല്‍ വളരെ അനിഷ്‌ടങ്ങള്‍ സംഭവിക്കും. അയല്‍ക്കാരന്റെ കിണറിന്റെ നാഗ സൂത്രം നമ്മുടെ അതിര്‍ത്തിയില്‍ വന്നാലും ഇരു കൂട്ടര്‍ക്കും അനിഷ്‌ടങ്ങള്‍ സംഭവിക്കും. പ്രത്യേകിച്ച്‌ ഇത കിണറുകള്‍ക്കാണെങ്കില്‍ ഈ ദോഷം തീര്‍ച്ചയായും കാണും.
എന്താണ്‌ കൗണ്‍സിലിംഗ്‌? നമുക്ക്‌ ഒരു രോഗം വന്നാല്‍ ഒരു ഡോക്‌ടറെ കാണുന്നു. നമുക്ക്‌ ഒരു ദുരിതമോ ഒരു പ്രശ്‌നമോ വന്നാല്‍ ദൈവജ്ഞനെ കാണുന്നു. നമുക്ക്‌ ഒരു മനോ രോഗം വന്നാലാ ഒരു മനോരോഗ വിദഗ്‌ദനെ കാണുന്നു. ഒരു മാനസീക സംഘര്‍ഷം വന്നാല്‍ ഒരു മന: ശാസ്‌ത്രജ്ഞനെ കാണുന്നു. കൗണ്‍സീലിംഗിനെ കുറിച്ച്‌ കുറച്ചു വിശദീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഒരു ഡോക്‌ടര്‍ ഒരു രോഗിയുടെ രോഗം മനസ്സിലാക്കിയാണ്‌ രോഗത്തിന്‌ ചികിത്സ നിശ്ചയിക്കുന്നത്‌. ഒരു ദൈവജ്ഞന്‍ പ്രശ്‌നം നോക്കിയാണ്‌ പ്രശ്‌നത്തിന്‌ പ്രതിവിധി നിശ്ചയിക്കുന്നത്‌. അതു പോലെ ഒരു മനശാസ്‌ത്രജ്ഞന്‍ മാനസീക സംഘര്‍ഷത്തിന്റെ കാരണം ആരാഞ്ഞുകൊണ്ടാണ്‌ കൗണ്‍സിലിംഗ്‌ നടത്തുന്നത്‌.
എന്തിനാണ്‌കൗണ്‍സിലിംഗ്‌? കൗണ്‍സിലിംഗ്‌ ഒരു ഉപദേശം കൊടുക്കലല്ല. തന്റെ പ്രശ്‌നത്തിനുള്ള സംഗതി അഥവ കാരണം എന്താണെന്നുള്ള ഒരു ഉള്‍കാഴ്‌ച കക്ഷിക്ക്‌ മനസ്സിലാക്കി കൊടുത്ത്‌ സ്വന്തം തീരുമാനം എടുക്കുവാനുള്ള ഒരു പ്രാപ്‌തി കക്ഷയില്‍ ഉണ്ടാക്കി കൊടുക്കലാണ്‌ കൗണ്‍സിലിംഗ്‌. കക്ഷികളെ അവരുടെ അവബോധത്തെ തിരിച്ചറിയുവാനായി സഹായിക്കുന്ന ഒന്നാണ്‌ കൗണ്‍സിലിംഗ്‌. കൗണ്‍സിലിംഗ്‌ പ്രായോഗിക തലത്തില്‍ ഉപയോഗിക്കുവാന്‍ അത്ര എളുപ്പമല്ലാത്തതുകൊണ്ട്‌ പലരും ഉപദേശം കൊടുക്കലാണ്‌ സ്വീകരിച്ചു വരുന്നത്‌. ഉപദേശം, കാരണം കണ്ടുപിടിച്ചതിനു ശേഷം അക്കാര്യം കക്ഷിക്ക്‌ ബോധപ്പെടുത്തി കൊടുത്ത ശേഷം അയാള്‍ സ്വീകരിക്കുന്ന രീതിയിലായിരിക്കണം നല്‍കേണ്ടത്‌. ഉപദേശം ആര്‍ക്കും വേണ്ടാത്ത ഒന്നാണ്‌. അത്‌ ആരും എളുപ്പത്തില്‍ സ്വീകരിക്കുകയില്ല. ഓരോരുത്തര്‍ക്കും അവരവരുടെതായ ഒരു ദിശാബോധം ഉണ്ട്‌. അതനുസരിച്ചു മാത്രമേ ഓരോരുത്തരും പ്രവര്‍ത്തിക്കുകയുള്ളൂ. ആ ദിശാബോധത്തെ ശരിയായ വഴിയിലൂടെ തിരിച്ചുവിടുകയാണ്‌ ഒരു നല്ല കൗണ്‍സിലര്‍ ചെയ്യുന്നത്‌. കൗണ്‍സിലിംഗിനു വേണ്ടി കൗണ്‍സിലര്‍ കക്ഷികളെ തേടി പോകരുത്‌. തനിക്കു സഹായം വേണമെന്ന്‌ ആവശ്യമുള്ള കക്ഷികള്‍ കൗണ്‍സിലറെ തേടി വരും. ഇവരെ മാത്രമേ കൗണ്‍സിലിംഗിനു വിധേയമാക്കാവൂ. അവര്‍ക്കു മാത്രമേ കൗണ്‍സിലിംഗ്‌ ചികിത്സ ഫലപ്രദമായി ഫലിക്കൂ.
ഒരു അന്യ സംസ്ഥനത്തിലെ ഒരു പ്രമുഖ യൂണിവേഴ്‌സിറ്റിയിലെ പ്രഗത്ഭനായ ഒരു പ്രൊഫസറുടെ ഉദാഹരണം ഞാന്‍ വിവരിക്കാം. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്‌ അദ്ദേഹം. അദ്ദേഹത്തിന്റെ പ്രശ്‌നം ഭാര്യയും മക്കളും ഇപ്പോള്‍ ഇദ്ദേഹത്തെ വേണ്ടും വിധം ശ്രദ്ധിക്കുന്നില്ല എന്നുള്ളതാണ്‌. കാര്യം തിരക്കിയപ്പോള്‍ കഥയിങ്ങനെയായിരുന്നു. ഭാര്യ ഇവിടെ കേരളത്തില്‍ ഒരു ബാങ്ക്‌ ജോലിക്കാരിയാണ്‌. മക്കള്‍ രണ്ടു പേരും പഠിക്കുന്നത്‌ ഇവിട െതന്നെയാണ്‌. പ്രൊഫസര്‍ അന്യ സംസ്ഥാനത്ത്‌ ഒറ്റ മുറിയില്‍ ഒറ്റക്ക്‌ കഴിഞ്ഞു വന്നിരുന്നു. അവധിക്കാലത്ത്‌ അദ്ദേഹം നാട്ടില്‍ വരും. ഇദ്ദേഹത്തിന്‌ അത്യാവശ്യം കുറച്ച്‌ കൃഷിയും കാര്യങ്ങളും ഉണ്ടായിരുന്നു. നാട്ടില്‍ അവുധിക്കു വരുന്ന ഇദ്ദേഹത്തെ ഭാര്യയും, മക്കളും, വേലക്കാരും മറ്റും നന്നായി സ്വീകരിക്കുമായിരുന്നു. (ആ നല്ല സ്വീകരണത്തിനു കാരണം അദ്ദേഹം കറച്ചു ദിവസത്തേക്കള്ള ഒരു സന്ദര്‍ശകനായിരുന്നു.) ഇേേപ്പാള്‍ ഈ പ്രൊഫസ്സര്‍ അടുത്തൂണ്‍ പറ്റി അവിടെ നിന്ന്‌ പിരിഞ്ഞു പോന്നു. ഇപ്പോള്‍ ഭാര്യയും, മക്കളും ആദ്യത്തെ പോലെ സ്വികരിക്കുന്നില്ല. പണിക്കാര്‍ താന്‍ പറയുന്നത്‌ ഗൗനിക്കുന്നില്ല. തന്റെ സാധനങ്ങള്‍ ഒരിടത്തു വെച്ചാല്‍ വെച്ചിടത്ത്‌ കാണുന്നില്ല. പരാതികള്‍ അങ്ങിനെ നീണ്ടു പോകുന്നു. അദ്ദേഹം ഈ പ്രശ്‌നവുമായി പലരേയും ചെന്നു കണ്ടിരുന്നു. പെന്‍ഷനായപ്പോള്‍ അദ്ദേഹം ഒരു സ്ഥിര താമസക്കാരനായി മാറി. (നിത്യവും കാണുന്ന ഒരു വ്യക്തിയോട്‌ അകന്നു കഴിയുമ്പോള്‍ ഉണ്ടായിരുന്ന സ്‌നേഹാദരങ്ങളും, താല്‍പര്യവും തോന്നുകയില്ല.)
ഇദ്ദേഹം പുറത്ത്‌ തനിച്ച്‌ ഒരു മുറിയിലാണ്‌ താമസിച്ചിരുന്നത്‌. ആ മുറിയില്‍ മറ്റാരും പ്രവേശിച്ചിരുന്നുല്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സാധനങ്ങള്‍ക്കൊന്നും സ്ഥാന ഭ്രംശം വന്നിരുന്നില്ല. അവധികാലത്തു മാത്രം ഏതാനും ദിവസത്തേക്കു്‌ വീട്ടില്‍ വന്നു ചേരുന്നു. ഈ സമയം വീട്ടിലെ അംഗങ്ങളും, ബന്ധു മിത്രാദികളും, ജോലിക്കാരും ഒരു വി.ഐ.പി. പരിഗണന അഥവ സ്വീകരണമാണ്‌ അദ്ദേഹത്തിന്‌ നല്‍കി വന്നിരുന്നത്‌. കാരണം ഇദ്ദഹത്തെ ഏതാനും ദിവസത്തേക്കു മാത്രം സഹിച്ചാല്‍ മതിയല്ലോ. പണികാര്‍ക്ക്‌ എന്തെങ്കിലും കിട്ടുകയും ചെയ്യും. ഇപ്പോള്‍ ഇദ്ദേഹം ഇവിടെ സ്ഥിരക്കാരനായി മാറി. ഒറ്റ മുറി വിട്ട്‌ ഭാര്യയും മക്കളും കൂടിയ ഒരു വീട്ടിലാണ്‌ താമസം. അവരാകട്ടെ ഒരുമിച്ച്‌ തമ്മില്‍ തമ്മില്‍ പോരടിച്ച്‌ വളര്‍ന്നവരും. എന്നാല്‍ ഒരുമിച്ച്‌ കൂട്ടായമയില്‍ കഴിഞ്ഞവരും. ഇദ്ദേഹമാകട്ടെ ഒറ്റയാന്‍ പട്ടാളവും. സ്ഥിര താസമാക്കിയതുകൊണ്ടു വി.ഐ.പി. പരിഗണനയും നഷ്‌ടപ്പെട്ടു. ഇക്കാര്യങ്ങള്‍ പ്രൊഫസ്സറെ ബേധ്യപ്പെടുത്തി കൊടുത്തപ്പോള്‍ അയാള്‍ക്ക്‌ വളരെ ആശ്വാസം ലഭിച്ചു. ഇത്തരം ഒരു കേസ്സിന്‌ ഉപദേശം കൊടുക്കുവാന്‍ തുടങ്ങിയാല്‍ കക്ഷി അത്‌ സ്വീകരിക്കുകയില്ല, എന്നു മാത്രമല്ല അയാള്‍ക്ക്‌ മുഷിച്ചലും, ദേഷ്യവും സിദ്ധിക്കകയും ചെയ്യും.
ടൈം മാനേജ്‌മെന്റ്‌: സമയമില്ലാ എന്ന്‌ പലരും പറഞ്ഞു കേള്‍ക്കാറുള്ളതാണല്ലോ. എനിക്കും നിങ്ങള്‍ക്കും മറ്റു എല്ലാവര്‍ക്കും ഒരു ദിവസത്തിന്‌ 24 മണിക്കൂര്‍ സമയമാണുള്ളത്‌. അത്‌ ശരിയായി വിനിയോഗിക്കാതിരിക്കുകയാണ്‌ നിങ്ങളുടെ പ്രശ്‌നം. നമ്മുടെ ജീവിതത്തില്‍ അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിങ്ങനെ പല ഘടകങ്ങളുണ്ട്‌. നാം ഓരോന്നിനും കൊടുക്കുന്ന മുന്‍ഗണന അനുസരിച്ചായിരിക്കും നമ്മുടെ ജീവിത രീതിയും ജീവിത ശൈലയിും ചിട്ടപ്പെടുത്തി കൊണ്ടിരിക്കുന്നത്‌. ആംഗ്ലേയ ഭഷയില്‍ ഇതിനെ ടൈം മാനേജ്‌മെന്റ്‌ എന്ന്‌ പറയപ്പെടുന്നു. സ്‌ക്കൂളിലും, കോളേജിലും വിദ്യാര്‍ത്ഥികള്‍ക്ക്‌ ടൈം ടേബിള്‍ നല്‍കാറുണ്ടല്ലോ. ഓരോ പിരിഡിലും, ഓരോ ഔറിലും വിഷയങ്ങള്‍ മാറി വരുന്നതനുസരിച്ച്‌ അദ്ധ്യാപകരും മാറി മാറി വരുന്നു. വിഷയങ്ങളും മാറി മാറി വരുന്നു. എല്ലാ വിഷയങ്ങളും ഒരുമിച്ച്‌ ഒരേ ദിവസം തന്നെ എടുക്കാറില്ല. തന്മൂലം വിദ്യാര്‍ത്ഥികള്‍ക്ക്‌ ഓരോ വിഷയവും അനായാസേന പഠിച്ച്‌ മുന്നേറുവാന്‍ കഴിയും. സമയക്കുറവ്‌ ഒട്ടും അനുഭവപ്പെടുകയുമില്ല.
അതുപോലെ നമ്മുടെ ജീവിതത്തിലും ടൈം ടേബിള്‍ പോലെ ഒരു ക്രമീകരണം ആവശ്യമാണ്‌. ഓരോ ദിവസവും ചെയ്യേണ്ടുന്ന കാര്യങ്ങള്‍, ഒരോ ആഴ്‌ചയില്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍, ഓരരോ മാസത്തിലും ചെയ്യേണ്ടുന്ന കാര്യങ്ങള്‍ എന്നിവ മുന്‍ഗണന ക്രമത്തില്‍ എടുത്ത്‌ പ്രവര്‍ത്തിക്കേണ്ടതാകുന്നു. അതിനായി സംഗതികള്‍ ക്രമീകരിക്കേണ്ടതാകുന്നു. കറന്റ്‌ ബില്‍, ഫോണ്‍ ബില്‍ എന്നിവ അത്യാവശ്യ ഘടകങ്ങളാണ്‌. ഇവ ആദ്യമായി തീര്‍ക്കണം. പിന്നെയുള്ള കാര്യങ്ങള്‍ നമ്മുടെ യുക്തിക്ക്‌ അനുസൃതമായി പരിഗണിക്കണം. അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിവ നാം യുക്തി പൂര്‍വ്വം തിരിച്ചറിയണം എന്നു മാത്രം. അതനുസരിച്ച്‌ പ്രവര്‍ത്തിക്കണം.
പഠന വൈകല്യം: എല്ലാ കുട്ടികളും സമര്‍ത്ഥന്മാരാണ്‌. എന്നാല്‍ എല്ലാ കുട്ടികളും എല്ലാ കര്യങ്ങളിലും എല്ലാ വിഷയങ്ങളിലും ഒരേ പോലെ സമര്‍ത്ഥന്മാരാവില്ല. ആദ്യമായി എല്ലാവരും ഇക്കാര്യം തിരിച്ചറിയണം. മനസ്സിലാക്കണം. എല്ലാവരുടേയും ബ്രെയിന്‍ കപ്പാസിറ്റി ഒരേ പോലെയല്ല. കായിക മത്സരത്തിലെ ഒരു ഓട്ട പന്തയത്തില്‍ പല കായിക താരങ്ങളും ഒരേ സമയം പങ്കെടുക്കുന്നു. അതില്‍ ഒരേ ഒരാളാണ്‌ ആദ്യം എത്തി വിജയിക്കുന്നത്‌. മറ്റുള്ള മത്സരാര്‍ത്ഥികള്‍ പരാജയപ്പെട്ടു എന്ന്‌ പറഞ്ഞുകൊണ്ട്‌ അവരെ തള്ളി കളയുകയോ പുച്ഛിക്കുകയോ ചെയ്യാറില്ല. അടുത്ത മത്സരത്തില്‍ പങ്കെടുക്കുവാന്‍ വേണ്ടി നന്നായി പരിശിലിപ്പിച്ചെടുക്കും. എന്നാല്‍ ഒരു നല്ല കായിക താരത്തിനാകട്ടെ ഒരു നല്ല സാഹിത്യകാരനോ, ശില്‍പിയോ ആയി തീരുവാന്‍ കഴിഞ്ഞെന്നു വരില്ല. പഠന വിഷയങ്ങളില്‍ ചില കുട്ടികള്‍ ചില വിഷയങ്ങളില്‍ മാത്രം പിന്നോക്കം വരുന്നതായി കാണാം. അതുകൊണ്ട്‌ അത്തരം കുട്ടികള്‍ മണ്ടന്മാരാണെന്ന്‌ വിളിച്ച്‌ അധിക്ഷേപിക്കരുത്‌. അവര്‍ മറ്റു പല വിഷയങ്ങളിലും സമര്‍ത്ഥന്മാരെന്ന്‌ വിശേഷിപ്പിക്കപ്പെടുന്നവരേക്കാളും ബുദ്ധിശാലികളും, പ്രവര്‍ത്തന നിരതരും ആയിരിക്കും. അവരുടെ തലച്ചോറിലെ കോശങ്ങളിലെ ചില അപാകതകളും, അപര്യാപ്‌തതകളുമാണ്‌ അതിനു കാരണം.
നമുക്ക്‌ അംഗവൈകല്യം സംഭവിച്ചിട്ടള്ള ഒരു സന്താനം ഉണ്ടായിരുന്നുവെങ്കില്‍ ആ കുട്ടിയെ നാം പൊന്നു പോലെ നോക്കി വളര്‍ത്തും. മാനസീക വൈകല്യം സംഭവിച്ചിട്ടുള്ള കുട്ടിയേയും മേല്‍ പറഞ്ഞതു പോലെ നാമെല്ലാവരും നന്നായി ശ്രദ്ധിക്കും. എന്നാല്‍ പഠന വൈകല്യം വന്നിട്ടുള്ള കുട്ടികളെ നാം തിരിച്ചറിയുന്നില്ല. അവരെ നാം ശാരീരികമായും മാനസീകമായും പീഡിപ്പിക്കുന്നു. ഇന്നത്തെ പഠന രീതി കുട്ടികള്‍ക്കെന്നല്ല മാതാപിതാക്കള്‍ക്കും, ടീച്ചര്‍മാര്‍ക്കും ശരിയായ ധാരണയില്ലായെന്നത്‌ ഒരു നഗ്ന സത്യം മാത്രമാണ്‌. കാലം വളരെ പുരോഗിമിച്ചു. കാലഘട്ടങ്ങള്‍ മാറി. ഗുരുകുല സമ്പ്രദായവും, എഴുത്താശ്ശാന്‍ ശൈലിയും, കാണാപാഠം പഠിച്ച്‌ ഓര്‍മ്മശക്തി പരീക്ഷിക്കുന്ന പരീക്ഷ രീതിയും മാറി. ഇന്ന്‌ കുട്ടികളെ പിടിച്ചിരുത്തി നിര്‍ബ്ബന്ധ പൂര്‍വ്വം പഠിപ്പക്കുന്ന രീതിക്ക്‌ മാറ്റം വന്നു കഴിഞ്ഞു. എന്നാല്‍ ഈ സമ്പ്രദായത്തിന്‌ വേണ്ട അംഗീകാരം കേരളത്തില്‍ ലഭിച്ചിട്ടില്ല. അതിനുളള കാരണം വിദ്യാര്‍ത്ഥികളിലും മാതാപിതാക്കളിലും, അദ്ധ്യാപകരിലും ഈ രീതിയെക്കുറിച്ചള്ള അജഞതയാണ്‌. കുട്ടികള്‍ വളര്‍ത്തു മൃഗങ്ങളല്ല. മുതിര്‍ന്നവരുടെ ചൊല്‍പ്പടിക്കു നിര്‍ത്തേണ്ടവരല്ല. കുട്ടികള്‍ മുതിര്‍ന്നവരെപ്പോലെ തന്നെ ചിന്തിക്കുന്നവരാണ്‌. വികാരങ്ങള്‍ ഉള്ളവരാണ്‌. ഇന്നത്തെ കുട്ടികളുടെ വിദ്യാഭ്യാസം കുട്ടികളുടെ ചിന്താധാരകളെ ഉത്തേജിപ്പിക്കുന്ന വിധമാണ്‌. ചിന്തിക്കുകയും, അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു യുവ തലമുറയെയാണ്‌ നമുക്കിന്ന്‌ ആവശ്യം. ഒരു നേതാവ്‌ പറയുന്ന മുദ്രാവാക്യം കണ്ണുമടച്ച്‌ അതേ പടി ഏറ്റു പറയുന്ന സമൂഹത്തെയല്ല നമുക്കിന്ന്‌ ആവശ്യം.
ചില കുട്ടികള്‍ പഠന വിഷയങ്ങളില്‍ പിന്നോക്കവും, എന്നാല്‍ പഠനേതര വിഷയങ്ങളില്‍ അതി സമര്‍ത്ഥരും ആയിരിക്കും. മറ്റു ചില കുട്ടികളാകട്ടെ പഠന വിഷയങ്ങളില്‍ അതി സമര്‍ത്ഥരും, പഠനേതര വിഷയങ്ങളില്‍ വളരെ പിന്നോക്കവും നില്‍ക്കുന്നതായി കാണാം. പിന്നെയൊരു കൂട്ടരുണ്ട്‌. അവരാകട്ടെ എല്ലാ വിഷയങ്ങളിലും ഒരുപോലെ ശോഭിക്കുന്നവര്‍. മേല്‍ പറഞ്ഞ ഈ കുട്ടികള്‍ എല്ലാവരും തന്നെ മന്ദ ബുദ്ധികളല്ല. നിങ്ങള്‍ ചില കുട്ടികളെ ശ്രദ്ധിച്ചിട്ടുണ്ടോ? അടങ്ങിയിരിക്കുവാന്‍ കൂട്ടാക്കത്തവരാണ്‌ ഇവര്‍. ഇത്തരം പ്രകൃതങ്ങള്‍ ഒളിഞ്ഞും, തെളിഞ്ഞും നമ്മളില്‍ തന്നെ നിരീക്ഷിച്ചറിയാവുന്നതാണ്‌. തലച്ചോറില്‍ പ്രസവത്തിനു മുമ്പോ, പിമ്പോ, പ്രസവ സമയത്തോ ഉണ്ടായിട്ടള്ള ക്ഷതങ്ങളോ, ആഘാതങ്ങളോ മറ്റോ ആയിരിക്കാം കാരണമെന്ന്‌ ശാസ്‌ത്രം വിശദീകരിക്കുന്നു. പഠന വിഷയങ്ങളിലുള്ള പിന്നാക്ക അവസ്ഥയും, താല്‍പര്യക്കുറവും കുട്ടികളുടെ മാത്രം പ്രശ്‌നം കൊണ്ടല്ല മറിച്ച്‌ അവരുടെ തലച്ചോറു സംബന്ധിച്ച ചില തകരാറുകള്‍ കൊണ്ടാണ്‌ അങ്ങിനെ സംഭവിച്ചിട്ടുള്ളതെന്ന്‌ എല്ലാ മാതാപിതാക്കന്മാരും, അദ്ധ്യാപകരും തിരിച്ചറിഞ്ഞ്‌ അവരോട്‌ പെരുമാറണം. മക്കളെ അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. അതല്ലാതെ കുട്ടികളെ പഠന വിഷയങ്ങളുടെ പേരില്‍ തുലനം ചെയ്യുകയോ, ശാസിക്കുയോ, ശിക്ഷിക്കുകയോ പാടില്ല. കാലങ്ങളായി നാം കണ്ടും കേട്ടും വന്നിട്ടുള്ള ഒരു ശീലത്തില്‍ നിന്ന്‌ പെട്ടെന്ന്‌ നമുക്ക്‌ മാറാനാകില്ല. ശാസ്‌ത്രം വളരെയധികം പുരോഗിമിച്ചു. സത്യം തിരിച്ചറിഞ്ഞ്‌ കാലഘട്ടത്തിനനുസരിച്ച്‌ പതുക്കെയാണെങ്കിലും നമ്മളെല്ലാവരും മാറിയേ തീരൂ. വികലാംഗ്‌ത്വം സംഭവിച്ചിട്ടള്ള മക്കളെ അവരുടെ മാതാപിതാക്കള്‍ അവരുടെ കുറവുകള്‍ കണ്ടറിഞ്ഞ്‌ അവരെയെല്ലാം സ്‌നേഹിച്ച്‌ പരിലാളിച്ചു വളര്‍ത്തുന്നില്ലേ. അതുപേലെയായിരിക്കണം പഠനവൈകല്യം സംഭവിച്ചിട്ടുള്ള മക്കളും. ഏഷ്യാഡിലും, ഒളിബിക്‌സിലും ലോക ജനത മുഴുവന്‍ പങ്കടുക്കുന്നില്ല. എന്നാല്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം സ്വര്‍ണ്ണ മെഡലുകളും ലഭിക്കാറുമില്ല. ചെറുപ്പത്തില്‍ നിങ്ങള്‍ക്കും പഠന വൈകല്യം ഉണ്ടായിരുന്നരിക്കാം. അതു മൂലമായിരിക്കാം നിങ്ങളുടെ ഒഴപ്പലും, തന്മൂലം പഠിപ്പു നര്‍ത്തലും വേണ്ടി വന്നത്‌. ആ രഹസ്യം മറച്ചു പിടിച്ചുകൊണ്ട്‌ കുടംബം പുലര്‍ത്തുവാന്‍ വേണ്ടി പഠിപ്പു നിര്‍ത്തേണ്ടി വന്നു എന്ന്‌ വീരവാദം മുഴുക്കുന്ന ചിലരെങ്കിലും നമ്മുടെ ഇടയിലുണ്ടെന്നുള്ളത്‌ പച്ച പരമാര്‍ത്ഥം മാത്രമാണ്‌. കുട്ടികളുടെ വിദ്യാഭ്യാസവും, ബുദ്ധിയും തമ്മില്‍ ഒരു ബന്ധവുമില്ല. ഇവയെ കൂട്ടി കുഴക്കുന്നത്‌ ഒട്ടും ശുഭവുമല്ല. വിദ്യാഭ്യാസവും, പഠിപ്പും ഇല്ലാത്തവരാണ്‌ പല പ്രമുഖരായ ബിസിനസ്സുകാര്‍. അവരാരും മണ്ടന്മാരാണെന്ന്‌ സമൂഹം പറഞ്ഞിട്ടുല്ല. ശാസ്‌ത്രജ്ഞനായ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റെയിന്‍ കണക്കില്‍ മരമണ്ടനായിരുന്നു. ബ്രിട്ടനിലെ പ്രധാന ഭരണാധികാരിയായിരുന്ന ചര്‍ച്ചിലിന്‌ തെറ്റുകൂടാതെ ഒരു വരി പോലും എഴുതുവാന്‍ കഴിയുമായിരുന്നില്ല. ലോകത്തില്‍ പഠന വൈകല്യമുള്ള പല മഹാന്മാരും വളരെ ഉയര്‍ന്ന നിലയില്‍ വ്യക്തി പ്രഭാവമുള്ളവരായിരുന്നു. അതു കൊണ്ട്‌ പഠന വൈകല്യമുള്ള കുട്ടികളെ മണ്ടന്മാരെന്നൊ, ബുദ്ധിയില്ലാത്തവര്‍ എന്നോ വിളിച്ചാക്ഷേപിക്കരുത്‌.
പഠന വൈകല്യമുള്ള കുട്ടികളെ കൗണ്‍സിലിംഗ്‌, ഹിപ്‌നോ തെറാപ്പി, ചില ഹോമ്യോപ്പതി, ആള്‍ട്ടര്‍നേറ്റീവ്‌ മരുന്നുകള്‍ എന്നിവ ഉപയോഗച്ച്‌ ഒരു പരിധി വരെ സുഖപ്പെടുത്താവുന്നതാണ്‌. എന്നാല്‍ ബുദ്ധിയും പഠന വൈകല്യവുമായി ഒരു ബന്ധവുമില്ല എന്ന്‌ മാതാപിതാക്കളും കുട്ടികളും അിറഞ്ഞിരിക്കേണ്ടതാണ്‌. ചില വിഷയങ്ങളില്‍ പിന്നോക്കമുള്ള കുട്ടികള്‍ അവരുടെ ബുദ്ധിക്കുറവുകൊണ്ടല്ല മിറച്ച്‌ തലച്ചോറില്‍ സംഭവിച്ചിട്ടുള്ള കാരണങ്ങളാണ്‌ അങ്ങിനെ ആക്കി തീര്‍ത്തിരിക്കുന്നത്‌ എന്ന്‌ അനുഭാവപൂര്‍വ്വം മനസ്സിലാക്കണം. കുട്ടികളെ ധരിപ്പിക്കണം.
തലച്ചോറ്‌ എന്നത്‌ ഒരു മഹാ സംഭവമാണ്‌. ചില കുട്ടികള്‍ ചെറുപ്പത്തില്‍ നന്നായി പഠിച്ചിരുന്നവരായിരിക്കാം. എന്നാല്‍ ഇടക്കാലത്ത്‌ വെച്ച്‌ ഒരു ഉഴപ്പല്‍ കണ്ടു തുടങ്ങാം. കുടംബ പാശ്ചാത്തല പ്രശ്‌നം കൊണ്ട്‌ കുട്ടികളില്‍ ഒരു തരം ഉഴപ്പല്‍ കാണാം. ഒരു പക്ഷെ പഠന വൈകല്യത്തിന്റെ ലക്ഷണം കണ്ടു തുടങ്ങുന്നതാകാം ഈ സംഭവം. അതല്ലെങ്കില്‍ കുടുംബ പാശ്ചാത്തലങ്ങളിലെ താള പിഴകള്‍ കൊണ്ടാകാം. ഇങ്ങിനെ കണ്ടാല്‍ ഒരിക്കലും കുട്ടിയെ പഴിക്കുകയോ ശിക്ഷിക്കുകയോ ചെയ്യരുത്‌. ഇവരെ ഉടനെ ഒരു മന: ശാസ്‌ത്രജ്ഞനെ കണ്ട്‌ പ്രതിവിധി തേടേണ്ടതാണ്‌. പഠനവൈകല്യങ്ങള്‍ മനസ്സിലാക്കുന്നത്‌ ചില ടെസ്റ്റുകള്‍ നടത്തിയാണ്‌ കണ്ടു പിടിക്കുന്നത്‌.
താഴെ പറയുന്ന ലക്ഷണങ്ങള്‍ പഠനവൈകല്യങ്ങള്‍ സംഭവിച്ചിട്ടുള്ള കുട്ടികളില്‍ കണ്ടു വരാറുണ്ട്‌. അക്ഷരങ്ങള്‍ തെറ്റിച്ചെഴുതുക, തെറ്റിച്ചു വായിക്കുക. ഒരേ തെറ്റുകള്‍ വീണ്ടും വീണ്ടും തെറ്റിക്കുക, ചില വാക്കുകളുടെ ഉച്ചാരണം തെറ്റായി പറയുക, തിരിച്ചു വയിക്കുക, കൂട്ടി കിട്ടുന്ന സംഖ്യകള്‍ പകര്‍ത്തിയെഴുതുമ്പോള്‍ തെറ്റിക്കുക, സ്ഥാനം തെറ്റിയെഴതുക, ചില സംഖ്യകളും, അക്ഷരങ്ങളും തിരിച്ചറിയുവാന്‍ കഴിയായ്‌ക എന്നിങ്ങനെ പോകുന്നു. ചില സംഗതികള്‍ ഹൈപ്പര്‍ ആക്‌റ്റിവിറ്റി പോലുള്ളവ ഒരു പ്രായം കഴിയുമ്പോള്‍ താനെ ശരിയായി വരുന്നതാണ്‌. ബോര്‍ഡില്‍ നിന്ന്‌ പകര്‍ത്തി എഴുതുവാന്‍ കഴിയാതെ വരുന്നത്‌ ചിലപ്പോള്‍ ഷോര്‍ട്ട്‌ സൈറ്റ്‌ എന്ന കാഴ്‌ച തകരാറു മൂലമായിരിക്കാം. കേട്ടെഴുത്തിന്റെ വരുന്ന തെറ്റുകള്‍ ചിലപ്പോള്‍ കേള്‍വി തകരാറു മൂലമായിരിക്കാം. ഇവ മൂലം കട്ടികള്‍ പഠന കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കാണിച്ചുവെന്നുവരില്ല. ഇക്കാര്യങ്ങള്‍ ഒരു കണ്ണു ഡോക്‌റ്റരുടേയും, ഇ. എന്‍. ടി. യുടേയും സഹായം തേടേണ്ടതാണ്‌. ഇതൊന്നും കൂടാതെ തന്നെ വാസ്‌തു ദോഷം കൊണ്ട്‌ പഠന വൈകല്യം വരാവുന്നതാണ്‌. വാസ്‌തുവിന്റെ കന്നി മൂല തുറന്നു കിടക്കുകയാണെങ്കില്‍ പഠന വൈകല്യം വരാവുന്നതാണ്‌.

പഠന വൈകല്യ കാരണങ്ങള്‍: മസ്‌തിഷ്‌കത്തിലുണ്ടാകുന്ന അതി സൂക്ഷ്‌മമായ ക്ഷതങ്ങള്‍, ഗര്‍ഭാവസ്ഥയിലും, ജനനസമയത്തും ഉണ്ടാകുന്ന ക്ഷതങ്ങള്‍, ഭഗ ദ്വാരത്തിലോ, കരു ഇട്ട്‌ പിടിക്കുന്നതു മൂലമുള്ള ക്ഷതങ്ങള്‍, ശാരീരികവും, മാനസ്സീകവുമായ ഷോക്കുകള്‍ ( ആഘാതങ്ങള്‍) എന്നിവ മൂലം പഠന താല്‍പ്പര്യക്കുറവ്‌ കണ്ടേക്കാം. ജനിതക കാരണങ്ങളാല്‍ പരമ്പര്യ ഘടകങ്ങള്‍ മൂലവും ഈ രോഗങ്ങള്‍ ഉണ്ടാകുന്നതാണ്‌. സാമൂഹ്യ ഘടകങ്ങളും ഇതിന്‌ പങ്കുവെക്കുന്നുണ്ട്‌. മാതാപിതാക്കളില്‍ നിന്ന്‌ അകന്ന്‌ അനാഥാലയങ്ങളിലും, ബോര്‍ഡിംഗുകളിലും കഴിയേണ്ടി വരുന്ന കുട്ടികള്‍ക്ക്‌ ഈ അവസ്ഥ കൂടുതലായി കാണുന്നു. വൈകാരികമായ ആവശ്യങ്ങള്‍ നിറവേറ്റപ്പെടാത്ത അവസ്ഥ, അസ്വസ്ഥമായ കുടുംബാന്തരീക്ഷം, ശിഥിലമായ കുടുംബ ബന്ധങ്ങള്‍, കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയ വിനിമയത്തിലെ തകരാറുകള്‍, അസ്ഥിരമായ കഠിന ശിക്ഷാ രീതികള്‍, കുട്ടികളില്‍ ഉണ്ടാക്കുന്ന മാനസ്സിക സംഘര്‍ഷങ്ങളും, പിരിമുറക്കങ്ങളും പഠന വൈകല്യങ്ങള്‍ക്ക്‌ കാരണമാണ്‌. മൂന്നാം വയസ്സു മുതല്‍ പഠന വൈകല്യ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും. ഏഴു വയസ്സാകുമ്പോഴേക്കും ഇത്‌ നന്നായി പ്രകടമാകും. എന്നാല്‍ ഇത്‌ പതിനഞ്ചാം വയസ്സുവരേയും തുടരാവുന്നതാണ്‌. അതു കൊണ്ടായിരിക്കാം ചില കുട്ടികള്‍ ചില പ്രായം വരുമ്പോള്‍ പിന്നാക്കം പോകുകയും, പഠനം അവതാളത്തില്‍ ആകുകയും ചെയ്യുന്നത്‌. പഠന വൈകല്യം കൂടുതലും ആണ്‍കുട്ടികളിലാണ്‌ കണ്ടുവരുന്നത്‌.

പഠന വൈകല്യം എന്നാല്‍ ശരാശരി ബുദ്ധി ശക്തിയില്‍ കുറവ്‌ എന്നല്ല അര്‍ത്ഥം. ശ്രദ്ധ കേന്ദ്രീകരിക്കവാന്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെടുക, താല്‍ക്കാലികമായി ചെറിയ ഇടവേളകളില്‍ മാത്രം ഒര്‍മ്മശക്തി ഉണ്ടായിരിക്കുക, എഴുതുന്നതില്‍, വായിക്കുന്നതില്‍, സ്‌പെല്ലിംഗ്‌ എന്നിവയില്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെടുക, സംഗ്രഹ ശേഷി കുറവ്‌, അക്ഷരമാല ക്രമം അിറവില്ലാതിരിക്കുക എന്നീ കര്യങ്ങള്‍ ഒരുമിച്ചോ, ഭാഗീകമായോ വിദ്യാര്‍ത്ഥികളില്‍ കാണാം. ഇവ കൂടാതെ താഴെ പറയുന്നവയും കാണാവുന്നതാണ്‌. ക്രമരഹിതമില്ലായമ, അവലക്ഷണം, എളുപ്പം മറക്കുന്ന മനോഭാവം, കുറഞ്ഞ ആത്മ വിശ്വാസം, പഠിച്ച ആശയങ്ങള്‍ പ്രകടിപ്പിക്കുവാനുള്ള ബുദ്ധിമുട്ട്‌, ചിന്തകളെ അഥവ ഉത്തരങ്ങളെ വാക്കുകളിലൂടേയും എഴുത്തുകളിലൂടേയും പ്രകടിപ്പിക്കുവാന്‍ ബുദ്ധിമുട്ട്‌, ദൃശ്യ-ശ്രവണ-സ്‌പര്‍ശനങ്ങളില്‍ അവബോധത്തിലുള്ള ബുദ്ധിമുട്ട്‌, സാമൂഹ്യ ഇടപെടലുകളില്‍ ഉള്ള അപര്യാപ്‌തത. തുടങ്ങീ അങ്ങിനെ നീണ്ടുപോകുന്നു.

ദിശകളെ കുറിച്ചുള്ള ആശയ കുഴപ്പം, താളം, സ്ഥലം, കാലം, ഇടത്‌, വലത്‌, അടിവശം, മുകള്‍ വശം, ഇന്ന്‌, നാളെ എന്നിവയെ കുറിച്ചുള്ള ശരിയായ ധാരണ ഇല്ലാതിരിക്കുക, വാക്കുകള്‍ ശരിയായ രീതിയില്‍ ഉച്ചരിക്കുവാന്‍ കഴിവില്ലായ്‌ക, വൈകി തുടങ്ങിയ ഭാഷയും, സംഭാഷണവും, മോശമായ കയ്യക്ഷരങ്ങള്‍ എന്നിവയും പഠന വൈകല്യത്തിന്റെ ഭാഗമാണ്‌. പഠന പ്രക്രിയയെ സബന്ധിക്കുന്നതായ 1. വായന, 2. എഴുത്ത്‌, 3. അക്ഷര ക്രമം, 4. ഭാഷ, 5. ഗണിതം തുടങ്ങിയ ഏതേങ്കിലും കഴിവുകള്‍ ആര്‍ജ്ജിക്കുന്നതിനോ, വൈദ്‌ഗ്‌ധ്യം നേടുന്നതിനോ ഉള്ളോ പ്രായാസങ്ങളാണ്‌ പഠന വൈകല്യങ്ങളില്‍ പ്രധാനമായി കാണപ്പെടുന്നത്‌. ഈ വൈകല്യങ്ങള്‍ വിദ്യാഭ്യാസ പുരോഗതിയെ സാരമായി ബാധിക്കുന്നു. പല കുട്ടികളും ശരാശരിയോ, അതിലും കൂടുതല്‍ ബുദ്ധി ശക്തിയുള്ളവരായിരിക്കും. കാഴ്‌ച ശക്തിയും, കേള്‍വി ശക്തിയും സാധാരണ നിലയിലായിരിക്കും. പഠന സംബന്ധമായ ന്യൂനതകള്‍ ഒളിച്ചു നിര്‍ത്തിയാല്‍ മറ്റു പല മേഖലകളിലും ഇവര്‍ സമര്‍ത്ഥമാരായിരിക്കും.

വായനയില്‍ അനുഭവപ്പെടുന്ന പ്രയാസങ്ങള്‍: വായിക്കുമ്പോള്‍ അക്ഷരങ്ങള്‍ വിട്ടു പോകുക, മന്ദ ഗതിയിലും, തപ്പി തടഞ്ഞും വായിക്കുക, എഴുതിയിട്ടില്ലാത്ത അക്ഷരങ്ങള്‍ ഊഹം വെച്ചുകൊണ്ടു വായിക്കുക, വിരാമങ്ങളും, അര്‍ദ്ധവിരാമങ്ങളും, ചിഹ്നങ്ങളും പരിഗണിക്കാതെ വായിക്കുക, വായിക്കുമ്പോള്‍ വാക്കുകള്‍ പെറുക്കി, പെറുക്കി വായിക്കുക, വായിക്കുമ്പോള്‍ വരികള്‍ തെറ്റി വായിക്കുക, വായിച്ച വരി തന്നെ വീണ്ടും വായിക്കുക, വിരലോ, പെന്‍സിലോ വെച്ച്‌ വായിക്കുക, കുറച്ചു വായിക്കുമ്പോള്‍ പ്രയാസം അനുഭവെപ്പടുക.

എഴുത്തു സംബന്ധിച്ച പ്രയാസങ്ങള്‍: എഴുതുമ്പോള്‍ ചിന്തകള്‍ എഴുത്തിലൂടെ ആവിഷ്‌കരിക്കുവാന്‍ കഴിയാതെ വരിക, ഉചിതമായ വാക്കുകള്‍ കിട്ടാതെ വരിക, വളരെ മന്ദഗതിയില്‍ എഴുതുക, അക്ഷര തെറ്റുകള്‍ വരുത്തുക, വളരെ മോശമായ കയ്യക്ഷരം, പെന്‍സില്‍ വിചിത്രമായി പിടിക്കുക. വരികള്‍ക്കിടയില്‍ സ്ഥലം വിടുന്നതിലും, മാര്‍ജിന്‍ ഇടുന്നതിലുള്ള അപാകതകള്‍, തുടര്‍ച്ചയായ അക്ഷര തെറ്റുകള്‍ വരുത്തുക, വ്യാകരണ തെറ്റുകള്‍ വരുത്തുക, ഒരു പ്രാവശ്യം ശരിയാക്കി എഴുതിയ വാക്കുകള്‍ പിന്നീട്‌ എഴുതുമ്പോള്‍ തെറ്റിക്കുക, എഴുതുമ്പോള്‍ ചിഹ്നങ്ങളും, വിരാമങ്ങളും, അര്‍ദ്ധ വിരാമങ്ങളും വിട്ടുപോകുക, പകര്‍ത്തി എഴുതുവാന്‍ പ്രയാസം അനുഭവപ്പെടുക, പകര്‍ത്തിയെഴുതുന്നതില്‍ തെറ്റുകള്‍ വരുത്തുക, ക്ലാസ്സില്‍ നോട്ടുകള്‍ എഴുതിയെടുക്കുവാന്‍ സാധിക്കാതെ വരിക.
ഗണിത സംബന്ധമായ പ്രയാസങ്ങള്‍: സംഖ്യ മിറച്ചെഴുതുക, 9=p, സംഖ്യ തിരിച്ചെഴുതുക, 12=21, സംഖ്യ ക്രമ പ്രകാരം തന്നെ വായിക്കുക (സ്ഥാന വില നിര്‍ണ്ണയിക്കുവാന്‍ കഴിയായ്‌ക), 1008=ഒന്ന്‌, പൂജ്യം, പൂജ്യം, എട്ട്‌, പറയുന്നതു പോലെ എഴുതുക, നാനൂറ്റി അമ്പത്‌=40050, കൂട്ടുന്നതില്‍ 24+37= 511, കുറക്കുന്നതില്‍ 72-45=23 (കടം വാങ്ങുവാന്‍ അിറയില്ല), ഗുണനത്തില്‍ തെറ്റായ സ്ഥാനം, 232x12
464
232

ശിക്ഷ: കുട്ടികളെ ശിക്ഷിക്കുന്നത്‌ ഉചിതമോ? കുട്ടികളെല്ലാം പൊതുവെ ജിജ്ഞാസുക്കളണ്‌. തീയ്യില്‍ തൊട്ടാല്‍ കൈ പൊള്ളുമെന്ന്‌ മുതിര്‍ന്നവര്‍ പറഞ്ഞാലും കുഞ്ഞുങ്ങള്‍ക്ക്‌ തീയ്യില്‍ തൊടാതിരിക്കുവാന്‍ നിവൃത്തിയില്ല. കാരണം കുഞ്ഞുങ്ങള്‍ക്ക്‌ എല്ലാം അനുഭവിച്ചറിയണം. ഇക്കാരണം കൊണ്ടു തന്നെ മുതിര്‍ന്നവര്‍ കുഞ്ഞുങ്ങളെ ശാസിക്കുന്നത്‌ ഉചിതമല്ല. വികൃതിയില്‍ നിന്ന്‌ പരിക്കു പറ്റിയ വേദനയേക്കാള്‍ അസഹനീയം കുഞ്ഞുങ്ങളെ ശാസിക്കുന്നതിലും, അടിക്കുന്നതിലുമായിരിക്കും. പുതിയതായി പെയിന്റടിച്ച ചുമരിലോ, വാതിലിലോ തൊടരുത്‌ എന്ന്‌ മുതിര്‌ന്നവരോടു പോലും പറഞ്ഞാല്‍ അടുത്ത നിമിഷം തന്നെ അയാള്‍ അത്‌ തൊട്ടിരിക്കും എന്ന വസ്‌തുത നമുക്കെല്ലാവര്‍ക്കും അനുഭവമുള്ളതാണല്ലോ. അഞ്ചു വയസ്സുവരെയുള്ള കുട്ടികളെ ഒരിക്കലും ശിക്ഷിക്കരുതെന്ന്‌ മനശാസ്‌ത്രം അനുശാസിക്കുന്നു. കുട്ടികളുടെ മനസ്സ്‌ തെറ്റും, ശരിയും ശരിയായ രീതിയില്‍ തന്നെ മനസ്സിലാക്കുന്നില്ല. അവര്‍ക്ക്‌ അതിനുള്ള ബോധവും, ബുദ്ധിശക്തിയും ഇല്ല. ഒരു കുട്ടിയായാലും, ഒരു വ്യക്തിയായാലും ശിക്ഷിക്കപ്പെടുന്നത്‌ ഇന്ന കാര്യത്തിനാണെന്ന്‌ മനസ്സിലാക്കണം. പൊരുള്‍ അിറയാതെ ശിക്ഷിച്ചതു കൊണ്ട്‌ യാതൊരു ഫലവുമില്ല. ശിക്ഷ ലഭിക്കുന്നത്‌ ബോധ്യപ്പെടണം. എന്നാല്‍ മാത്രമാണ്‌ ഒരു വ്യക്തി അഥവ കുട്ടി ആ തെറ്റ്‌ ആവര്‍ത്തിക്കപ്പെടാതിരിക്കൂ.

ഒരു പെരുമാറ്റം ശരിയോ തെറ്റോ എന്ന്‌ തീരുമാനിക്കപ്പെടുന്നത്‌ അതിന്റെ ഫലം നോക്കിയാണ്‌. ശിക്ഷ കിട്ടുവാന്‍ വഴി വെക്കുന്നതൊക്കെ തെറ്റാണ്‌. കൂടുതല്‍ ശിക്ഷ കിട്ടുന്നത്‌ കൂടുതല്‍ തെറ്റ്‌. ഒരു പെരുമാറ്റ വൈകല്യം തിരുത്തുവാനാണ്‌ ശാസിക്കുന്നതും, ശിക്ഷിക്കുന്നതും ഒക്കെ. ശിക്ഷിക്കുന്ന അഥവ ശാസിക്കുന്ന വ്യക്തിക്ക്‌ തെറ്റ്‌ ചെയ്യുന്ന വ്യക്തിക്ക്‌ അയാളുടെ തെറ്റ്‌ പരമാവധി മനസ്സിലാക്കി കൊടുക്കണം. അത്‌ അയാളുടെ ധര്‍മ്മമാണ്‌. കര്‍ത്തവ്യമാണ്‌. കൊച്ചു കുട്ടികളില്‍ ഈ ധര്‍മ്മം പാലിക്കപ്പെടുവാന്‍ കഴിയുകയില്ല. അതു കൊണ്ടാണ്‌ അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളെ ശിക്ഷയില്‍ നിന്ന്‌ ഒഴിവാക്കണം എന്ന്‌ ഞാന്‍ പറഞ്ഞത്‌.

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ ആല്‍ഫ ലെവല്‍ ലേണിംഗ്‌, ഫാസ്റ്റ്‌ റീഡിംഗ്‌ ടെക്‌നിക്‌, വിഷ്വലൈസേഷന്‍ എന്നീ ലളിത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച്‌ പഠന നിലവാരം മെച്ചപ്പെടുത്താം.

പഠിക്കുവനായി നമുക്ക്‌ നന്നായി പഠിക്കാം:- പഠിപ്പിക്കുന്നതിനായി ധാരാളാം പേര്‍ നമ്മുടെ ഇടയില്‍ ഉണ്ട്‌. അവര്‍ക്കൊന്നും മറ്റുള്ളവരെ എങ്ങിനെ നന്നായി പഠിക്കുവാന്‍ സഹായിക്കാം എന്നറിഞ്ഞുകൂടാ. അതിന്‌ ആദ്യം എങ്ങിനെ നന്നായി പഠിക്കാം എന്നറിഞ്ഞിരിക്കണം.

പഠനം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്താണ്‌? നിശ്ചിത സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ആശയങ്ങള്‍ പഠിക്കുന്നതിനും, ഓര്‍മ്മയില്‍ വെയ്‌ക്കുന്നതിനും, യുക്തിപരമായും, സമര്‍ത്ഥപരമായും ഉത്തരങ്ങള്‍ എഴുതുന്നതിനും കഴിയണം. ഇനി "എങ്ങിനെ നമുക്ക്‌ പഠിക്കാം" എന്ന്‌ നമുക്ക്‌ നോക്കാം. അതിനു മുമ്പ്‌ ഒരു കൊച്ചു കഥ ഞാന്‍ പറഞ്ഞുകൊള്ളട്ടെ.

ഇന്ന്‌ ഇംഗ്ലീഷ്‌ മീഡയത്തിന്റെ അതി പ്രസരണക്കാലമാണല്ലോ. ഒരു തൊഴിലാളിയുടെ മകനെ ഏറ്റവും മുന്തിയ ഇംഗ്ലിഷ്‌ മീഡിയം സ്‌കൂളില്‍ ചേര്‍ത്തു. ക്ലാസ്സില്‍, ടീച്ചര്‍ ഇലക്‌ട്രിസിറ്റിയെക്കുറിച്ചുള്ള പാഠങ്ങള്‍ എടുക്കുകയായിരുന്നു. പാഠാവസാനം ടീച്ചര്‍ തൊഴിലാളിയുടെ കുട്ടിയോട്‌ ചോദ്യങ്ങള്‍ ചോദിക്കുവാന്‍ തുടങ്ങി. കുട്ടി ഇലക്‌ട്രിസിറ്റിക്കു പകരം 'ഇലക്‌ട്രിക്കുറ്റി' എന്നേ പറയുന്നുള്ളൂ. ടീച്ചറെ കളിയാക്കുകയാണെന്ന ധാരണയില്‍ വീട്ടില്‍ നിന്ന്‌ ആളെ കൂട്ടി കൊണ്ടു വരുവാന്‍ കുട്ടിയോട്‌ ടീച്ചര്‍ പറഞ്ഞു. അടുത്ത ദിവസം കുട്ടി അമ്മയെ കൂട്ടി കൊണ്ടു വന്നു. ടീച്ചര്‍ അമ്മയോട്‌ കാര്യങ്ങള്‍ പറഞ്ഞു. അതിന്‌ അമ്മ, അവന്‌ അതിനുള്ള "കപ്പാക്കുറ്റി" യല്ലേയുള്ളൂ എന്ന്‌ മറുപടി പറഞ്ഞു. കപ്പാസിറ്റി എന്നായിരുന്നു പറയേണ്ടിയിരുന്നത്‌. ഇതു കേട്ട ടീച്ചര്‍ക്ക്‌ അമ്മയോട്‌ ദേഷ്യവും അരിശവും വന്നു. അമ്മയോട്‌ കുട്ടിയുടെ അച്ഛനെ കൂട്ടി കൊണ്ടുവരുവാന്‍ പറഞ്ഞു. അടുത്ത ദിവസം അച്ഛന്‍ വന്നു. ടീച്ചര്‍ അച്ഛനോട്‌ കഴിഞ്ഞ സന്ദര്‍ഭങ്ങള്‍ ഒരോന്നായി വിവരിച്ചു. അപ്പോള്‍ അച്ഛന്‍ ടീച്ചരോട്‌, ഇനി ഇക്കാര്യം ആരോടും പറഞ്ഞ്‌ "പബ്ലിക്കുറ്റി" ആക്കരുതേ എന്ന്‌ പറഞ്ഞു. പബ്ലിസിറ്റി എന്നായിരുന്നു പറയേണ്ടിയിരുന്നത്‌. അപ്പോള്‍ ഇത്‌ കേട്ട ടീച്ചര്‍ക്ക്‌ സംഗതി പിടി കിട്ടി. ഇത്‌ ആ കുടുംബത്തിലെ മൊത്തം പ്രശ്‌നമാണ്‌.

ആദ്യമായി കുട്ടി പഠിക്കുന്നതിനുള്ള ചുമതല ഏറ്റെടുക്കണം. ചുമതല ഏറ്റെടുക്കാത്ത കുട്ടി പഠിക്കുവാന്‍ സമര്‍ത്ഥനായിരിക്കുകയില്ല. തന്റെ സ്വന്തം കഴിവുകളെ വികസിപ്പിക്കുവാനുള്ള അവസരമാണ്‌ വിദ്യാഭ്യാസ കാലഘട്ടം. നിങ്ങളുടെ കഴിവുകളുടെ ക്രമാനുസൃതമായ വികസനത്തെ അളന്ന്‌ പോരായ്‌മകളേയും, മേന്മകളേയും ബോദ്ധ്യമാക്കുന്നതിനുള്ള സന്ദര്‍ഭമാണ്‌ പരീക്ഷ. കൂര്‍മ്മ ബുദ്ധിശക്തിയും തീവ്ര പരിശ്രമവും മാത്രം പോരാ, കൂടാതെ മറ്റു പല ഘടകങ്ങളും കൂടി ഉണ്ടെങ്കിലെ അധിക മാര്‍ക്ക്‌ നേടാനാകൂ.

തീവ്രമായ ആഗ്രഹം: പഠിക്കണമെന്നും, ധാരാളം മാര്‍ക്ക്‌ നേടണമെന്നും ആഗ്രഹിക്കാത്ത ഒരു വ്യക്തിക്ക്‌, ആ വ്യക്തി എത്ര ബുദ്ധിമാനണെങ്കിലും ഒരു പ്രയോജനവും ഉണ്ടാകുകയില്ല. മാതാ പിതാക്കളടേയും, അദ്ധ്യാപകരുടേയും ശിക്ഷയില്‍ നിന്നും, ശകാരത്തില്‍ നിന്നും ഒഴിവാകുവാന്‍ വേണ്ടി പഠിക്കുവാന്‍ തുടങ്ങിയാല്‍ തന്നെ കുറച്ചൊക്കെ പഠിച്ചെന്നെരിക്കും. പിന്നീട്‌ ചുമ്മാതെയിരിക്കും. സ്വയം തീരുമാനമെടുത്ത്‌ പ്രയത്‌നിക്കലാണ്‌ ശരിയായ പഠനം. അതായത്‌ പഠന പ്രക്രിയ സ്വയം പ്രാവര്‍ത്തികമാക്കേണ്ടതാണ്‌.

വ്യക്തമായ ലക്ഷ്യം: പഠിക്കുന്നതിനു വളരെ വ്യക്തമായ ഒരു ലക്ഷ്യം വേണം. നിശ്ചിത മണിക്കൂറുകള്‍ക്കുള്ളില്‍ ചേദ്യങ്ങള്‍ക്ക്‌ എത്രമാത്രം അര്‍ത്ഥവത്തായി ഉത്തരമെഴുതാമോ അതിനനുസരണമായി മാര്‍ക്ക്‌ ലഭിക്കുന്നു. പരീക്ഷയുടെ സമയം വിദഗ്‌ദമായി വിനയോഗിക്കുവാന്‍ പഠിക്കണം.

അടുക്കും ചിട്ടയും: ക്രമമായും നിരന്തരമായും പ്രയത്‌നിക്കണം. എഴുതേണ്ട വസ്‌തുതകള്‍ തലയില്‍ നിന്ന്‌ കൈ വിരല്‍ തുമ്പിലേക്ക്‌ ക്രമമായി എത്തിയിരിക്കണം. പരീക്ഷകള്‍ വരുമ്പോള്‍ മാത്രം വലിച്ചു വാരി പഠിച്ചാല്‍ പരീക്ഷകള്‍ വിജയിക്കുകയില്ല. യഥാവിധി ഉത്തരം എഴുതാന്‍ കഴിയുകയില്ല. ക്രമമായും നിരന്തരമായും ഒരു പഠന പദ്ധതി അത്യാവശ്യമാണ്‌. അടുക്കിലും, ചിട്ടയിലും പഠിച്ചാല്‍ പഠിക്കുന്ന കാര്യങ്ങള്‍ ഓര്‍മ്മയിലിരിക്കും. ആവശ്യാനുസരണം പെട്ടെന്ന്‌ പ്രയോഗിക്കുവാന്‍ കഴിയുന്നു. ഒരു പെട്ടിയില്‍ വെക്കയുന്ന സാധനങ്ങള്‍ അനുയോജ്യമായ രീതിയില്‍ അടുക്കി വെച്ചാല്‍ പെട്ടി നിറയെ സാധനങ്ങള്‍ ഉണ്ടെങ്കിലും വേണ്ടത്‌ വേണ്ട സമയത്ത്‌ എളുപ്പത്തില്‍ കണ്ടെത്തി എടുക്കാം. വലിച്ചു വാരിയിട്ടാല്‍ കുഴഞ്ഞും, മറിഞ്ഞും കിടക്കുന്ന അവസ്ഥയില്‍ നിന്ന്‌ ഒരു പ്രത്യേക സാധനം എടുക്കാന്‍ ബുദ്ധിമുട്ടാകും. എല്ലാ ആവശ്യങ്ങളും പഠിച്ചിരിക്കണം. പഠിക്കേണ്ടതു പോലെ പഠിക്കുക. ചെയ്യേണ്ടതു വേണ്ട സമയത്ത്‌ ചെയ്യുക.

സ്വയം പരിശോധന ഈ ആവശ്യത്തിന്‌ അനിവാര്യമാണ്‌. 1. നിങ്ങള്‍ക്ക്‌ നല്ലവണ്ണം പഠിക്കുവാന്‍ തടസ്സമുണ്ടാക്കുന്ന വല്ല ശാരീരിക തകരാറുകള്‍ (തലവേദന ഇത്യാദികള്‍) ഉണ്ടോ? 2. തൃപ്‌തികരമായി ഉറക്കം ലഭിക്കുന്നുണ്ടോ? 3. പഠിക്കുവാന്‍ നിങ്ങള്‍ക്ക്‌ ഒരു പ്രത്യേക സ്ഥലമുണ്ടോ? 4. നിങ്ങളുടെ മേശപ്പുറത്തോ, സമീപത്തോ പഠനത്തിനുള്ള ശ്രദ്ധയെ തടസ്സപ്പെടുത്തുന്ന വല്ലതും ഉണ്ടോ? 5. നിങ്ങള്‍ക്ക്‌ ഓരോ ദിവസത്തേക്കും പഠിച്ചു തീര്‍ക്കാനുള്ള വിഷയത്തെ പറ്റി ഒരു ആസൂത്രിത പദ്ധതിയുണ്ടോ? 6. ഒരു കാര്യം മനഃ പാഠമാക്കുവാന്‍ ശ്രദ്ധിക്കുമ്പോള്‍ ഒരറ്റയിരിപ്പിലിരുന്ന്‌ തീര്‍ക്കുമോ? 7. പരീക്ഷക്കു തൊട്ടു മുമ്പുള്ള കുറേ ദിവസങ്ങള്‍ മാത്രം വളരെ രാത്രിയാകുന്നതുവരെ പഠിക്കാറുണ്ടോ? 8. നിങ്ങളുടെ പാഠ്യ വിഷയങ്ങളില്‍ ഏതു വിഷയത്തിനാണ്‌ മോശം? ഏതാണ്‌ കഠിനം? എത്ര മാത്രം പഠിച്ചു? എന്നെല്ലാം മുറക്ക്‌ അപഗ്രന്ഥനം നടത്താറുണ്ടോ? 9. വായിക്കുമ്പോള്‍ ഗ്രാഫുകളും, പട്ടികകളും, പടങ്ങളും ശ്രദ്ധിക്കാറുണ്ടോ? 10. വായിക്കുന്ന ആശയങ്ങള്‍ ഓര്‍ത്തു വെയ്‌ക്കാനുതകുന്ന വിധം ചെറിയ പടങ്ങളും, കുറിപ്പുകളും, ഗ്രാഫുകളും തയ്യാറാക്കാറുണ്ടോ? 11. വായനക്കിടയില്‍ അറിഞ്ഞു കൂടാത്ത വാക്കുകളുടെ അര്‍ത്ഥം ഡിക്ഷ്‌ണറി നോക്കി മനസ്സിലാക്കാറുണ്ടോ? 12. വിശദമായി വായിക്കുന്നതിനു മുമ്പ്‌ പഠിക്കേണ്ട ഭാഗം (അദ്ധ്യായം) ഒന്ന്‌ ഓടിച്ചു നോക്കാറുണ്ടോ? 13. വായിച്ചു തുടങ്ങുന്നതിനു മുമ്പ്‌ അദ്ധ്യായത്തിന്റെ ഒടുവില്‍ കൊടുത്തിരിക്കുന്ന സംഗ്രഹമോ, ചോദ്യങ്ങളോ ശ്രദ്ധിക്കാറുണ്ടോ? 14. ആശയങ്ങളുടെ കുറിപ്പ്‌ തയ്യാറാക്കാറുണ്ടോ? 15. ക്ലാസ്സില്‍ വെച്ച്‌ കഴിയുന്നതും വേഗം പോയിന്റുകള്‍ കുറിച്ചെടുക്കാറുണ്ടോ? 16. വായിക്കുന്നതിന്റെ സംഗ്രഹം ഒറ്റ വാചകത്തിലോ, ചെറിയ ഖണ്‌ഡികയിലോ എഴുതി വെയ്‌ക്കാറുണ്ടോ? 17. പരീക്ഷക്ക്‌ വരാവുന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരങ്ങള്‍ പ്രത്യേകം തയ്യാറാക്കാറുണ്ടോ? 18. പഠിക്കേണ്ടവ ഹൃദ്യസ്ഥമാക്കുവാന്‍ പ്രത്യേക ശ്രമം നടത്താറുണ്ടോ? 19. ഒരു കോഴ്‌സിനോ, ഒരു വിഷയത്തിനോ വേണ്ടി പഠിച്ചു മറ്റൊന്നിനു വേണ്ടി ഉപയോഗപ്പെടുത്തുവാന്‍ ശ്രദ്ധിക്കാറുണ്ടോ?

കാര്യക്ഷമത: കാര്യക്ഷമത എന്ന വാക്കിന്‌ ഏറ്റവും കുറച്ച്‌ മൂലധനം മുടക്കി ഏറ്റവും കൂടുതല്‍ ഫലം അഥവ ലാഭം ഉണ്ടാക്കുക എന്നാണ്‌ അര്‍ത്ഥം.

ആസ്‌തി: ശാരീരികമായ കഴിവുകള്‍, ബുദ്ധിശക്തി, വികാരങ്ങള്‍, ഇച്ഛാശക്തി, സമയം, ഊര്‍ജ്ജം, മാതാപിതാക്കള്‍, ബന്ധു ജനങ്ങള്‍, വിദ്യാലയം, അദ്ധ്യാപകര്‍, ലൈബ്രറികള്‍, സുഹൃത്തുക്കള്‍, സമൂഹം ഇവയൊക്കെ ആസ്‌തിയില്‍പ്പെടുന്നു. ഈ ആസ്‌തികളെ ആവശ്യാനുസരണം പഠനത്തിനായി ഉപയോഗിച്ച്‌ പരമാവധി വസ്‌തുക്കള്‍ ഹൃദിസ്ഥമാക്കാവുന്നതാണ്‌.

*പഠിക്കാനുള്ള സമയം ക്ലിപ്‌തപ്പെടുത്തുക. ഒരു ദിവസം നിശ്ചിത സമയം പഠിക്കണം എന്ന്‌ തീരുമാനിക്കുക. * പഠിക്കുവാന്‍ ഇരിക്കുമ്പോള്‍ മനസ്സ്‌ ശാന്തമായിരിക്കണം. * ധാരാളം മണിക്കൂറുകള്‍ ചിലവഴിക്കുന്നതിനേക്കാള്‍ കിട്ടിയ സമയം അഥവ മണിക്കൂര്‍ എങ്ങിനെ ഉപയേഗിക്കുന്നു എന്നാണ്‌ പ്രധാനം. * മണിക്കൂറുകള്‍ വൃഥാ ചിലവഴിച്ച്‌ ആരോഗ്യവും, ഊര്‍ജ്ജവും, സമയവും ദുരുപയോഗപ്പെടു ത്തരുത്‌.

സ്ഥലവും, വെളിച്ചവും: പഠിക്കുവാന്‍ ഒരു നല്ല സ്ഥലം തിരഞ്ഞെടുക്കണം. എല്ലാ ദിവസവും അതേ സമയത്ത്‌, അതേ സ്ഥലത്ത്‌ ഇരുന്നു പഠിക്കണം. നിങ്ങളുടെ മേശ പുറത്ത്‌ ഒന്ന്‌ കണ്ണ്‌ ഓടിക്കുക. പുസ്‌തകങ്ങള്‍ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണെങ്കില്‍ അവയെ ചിട്ടയായി അടുക്കി വെക്കണം. ശ്രദ്ധയെ അലസോരപ്പെടുത്തുന്ന പടങ്ങളോ, പുസ്‌തകങ്ങളോ, മറ്റു വസ്‌തുക്കളോ കണ്ണെത്തുന്ന ഇടത്തില്‍ ഉണ്ടെങ്കില്‍ അവയെ എടുത്തു മാറ്റുക. വായിക്കുവാനുള്ള പുസ്‌തകങ്ങള്‍ കൂടാതെ വലതു വശത്ത്‌ കുറിപ്പുകള്‍ തയ്യാറാക്കാനുള്ള കടലാസ്സ്‌, ബുക്ക്‌, പേന, പെന്‍സില്‍ എന്നിവ കരുതി വെയ്‌ക്കണം. പകല്‍ വെളിച്ചമായാലും, വിളക്കിന്റെ പ്രകാശമായാലും കണ്ണിലേക്ക്‌ നേരിട്ടു വീഴുവാന്‍ അനുവദിക്കരുത്‌.

പുസ്‌തകങ്ങളെ സ്‌നേഹിക്കണം, അവയിലെ ഉള്ളടക്കത്തെ നന്നായി മനസ്സിലാക്കണം. നല്ല മാര്‍ക്ക്‌ വാങ്ങണമെങ്കില്‍ നന്നായി വായിക്കണം. പുസ്‌തകം തിരിച്ചും മിറച്ചും നോക്കണം. എത്ര അദ്ധ്യായമുണ്ടെന്നും, അദ്ധ്യായങ്ങള്‍ എങ്ങിനെ ഘടിപ്പിച്ചിരിക്കുന്നു എന്നും അവയുടെ പരസ്‌പര ബന്ധവും നോക്കി മനസ്സിലാക്കണം.

വിഷയവും, വിഭവവും: അടുത്ത മണിക്കൂറില്‍ പഠിക്കുവാന്‍ ഉദ്ദേശിക്കുന്നത്‌ എന്ത്‌ എന്ന്‌ തീരുമാനിക്കുക. ഒരു അദ്ധ്യായമായാലും ഒരു ഖണ്‌ഡികയായാലും പ്രത്യേക വിഷയവുമായി ആ ഭാഗത്തിന്‌ എന്ത്‌ ബന്ധമുണ്ടന്നും ഏതെല്ലാം വിധത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ കണ്ടു പിടിക്കണം. അദ്ധ്യായത്തിലെ ആദ്യ വാചകം, തലക്കെട്ട്‌, ചെറിയ തലക്കെട്ട്‌, ഓരോ ഖണ്‌ഡികയുടേയും ആദ്യ വാചകം എന്നിവയിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തി അദ്ധ്യായത്തിന്റെ അവസാനത്തിലുള്ള ചോദ്യങ്ങളോ, സംഗ്രഹമോ, മറ്റു കാര്യങ്ങളോ ശ്രദ്ധിച്ചു വായിക്കണം.

മേല്‍ പറഞ്ഞവയൊന്നുമില്ലെങ്കില്‍ തലക്കെട്ടിനെ ചോദ്യ രൂപത്തിലാക്കുക. നിങ്ങള്‍ പഠിക്കുവാന്‍ ഉദ്ദേശിക്കുന്ന വസ്‌തുതകളെ പറ്റി ചില ചോദ്യങ്ങള്‍ നിങ്ങളുടെ മനസ്സില്‍ കരുതണം. ഒന്നുമില്ലെങ്കില്‍ എനിക്ക്‌ ഇതില്‍ നിന്നും എന്ത്‌ ലഭിക്കും? ഗ്രന്ഥകാരന്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണ്‌ എന്ന്‌ സ്വയം ചോദ്യം ഉണ്ടാക്കി പഠിക്കുവാന്‍ പരിശീലിക്കണം. ക്ലാസ്സില്‍ ശ്രദ്ധിക്കുന്നതു മൂലം പരമാവധി പ്രയോജനമുണ്ടാകുന്നത്‌, അദ്ധ്യാപകര്‍ പറയാന്‍ ഉദ്ദേശിക്കുന്നത്‌ എന്താണെന്ന്‌ അിറയുവാന്‍ കാത്തിരുന്നു ശ്രദ്ധിച്ചാല്‍ ആ വിഷയത്തെ പറ്റി നിങ്ങള്‍ക്ക്‌ സാമാന്യ ജ്ഞാനം ഉണ്ടാകും. ഈ പാശ്ചാത്തലത്തില്‍ തുടര്‍ന്നു വായിച്ചാല്‍ കാര്യങ്ങള്‍ പെട്ടെന്ന്‌ മനസ്സിലാകും. പഠിക്കുന്ന വിഷയം നേരത്തെ വായിച്ചു പോയാല്‍ അദ്ധ്യാപകന്റെ പ്രഭാഷണം കുടുതല്‍ അര്‍ത്ഥവത്തായി തീരും. ആശയം വ്യക്തമായി തീരും. ക്രമേണ പഠിച്ചു തീര്‍ക്കാന്‍ ഉദ്ദേശിച്ച ഭാങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം പഠിക്കുകയും, മനസ്സിലായവ കുറിച്ചു വെയ്‌ക്കുകയും ചെയ്യണം.

അങ്ങാടി മരുന്നു പെട്ടി: ആധുനിക തലമുറകളിലെ പലരും അങ്ങാടിയിലെ മരുന്നു പെട്ടിയെ കുറിച്ച്‌ അിറയുവാന്‍ ഇടയില്ല. ആയൂര്‍വ്വേദ പച്ച മരുന്നു കടകളില്‍ പല അറകളോടു കൂടിയ ഒരു വലിയ പെട്ടി കാണാം. ഇതിലെ ഓരോ അറകളിലും ഓരോ മരുന്നുകള്‍ നിറച്ചു വെച്ചിരിക്കും. പിന്നീട്‌ അത്‌ യഥേഷ്‌ടം എടുത്ത്‌ ഉപയോഗിക്കുവാനും കഴിയും. അതുപോലെ ഓരോ വിദ്യാര്‍ത്ഥിയും തന്റെ പഠന കാര്യങ്ങള്‍ ഓരോന്നും അടക്കി വെച്ചിരിക്കണം. ഒരോ തലകെട്ടിനും ഓരോ അറ എന്ന്‌ സങ്കല്‍പ്പിക്കണം. അതിനെ പറ്റിയുള്ള പോയിന്റുകള്‍ പഠിച്ച്‌ അവ പ്രത്യേക അറയില്‍ നിക്ഷേപിക്കണം.

കുറിപ്പുകള്‍ തയ്യാറാക്കി കഴിയുമ്പോള്‍ അത്‌ പഠിച്ചു കഴിഞ്ഞ പുസ്‌തകത്തിലെ ഭഗങ്ങളും കൂടി ഒത്തുനോക്കണം. പോയിന്റുകള്‍ വിട്ടു പോകുകയോ, ബന്ധമില്ലാതെ മറ്റൊന്നുമായി കുഴഞ്ഞ്‌ പോകുകയും ചെയ്‌തിട്ടുണ്ടോ എന്ന്‌ പരിശോധിക്കണം. വേണ്ട മാറ്റങ്ങള്‍ വരുത്തണം.

ഉദാഹരണമായി ഓക്‌സിജന്റെ കുറിപ്പു തയ്യാറാക്കുമ്പോള്‍ പ്രതീകം (സിംബള്‍), നിര്‍വ്വചനം, പരീക്ഷണ ശാലയിലും, വ്യവസായിക അടിസ്ഥാനത്തിലും, വന്‍തോതിലും എങ്ങിനെ തയ്യാറാക്കുന്നുവെന്നും, ഭൗതീക ഗുണങ്ങള്‍, രാസ ഗുണങ്ങള്‍, മറ്റുള്ളവയുമായുള്ള പ്രതികരണങ്ങള്‍, ഉപയോഗങ്ങള്‍, ദോഷങ്ങള്‍ എന്നിങ്ങനെ തലക്കെട്ടോടു കൂടിയ ഒരോ അറകള്‍ സങ്കല്‍പ്പിച്ച്‌ കുറിച്ചു വെയ്‌ക്കണം.

വായന: വായിക്കുമ്പോള്‍ ആവശ്യമുള്ളവ തിരഞ്ഞെടുക്കുവാനും, ആവശ്യമില്ലാത്തവ തിരസ്‌കരിക്കുവാനും ശ്രദ്ധിക്കണം. ആശയങ്ങളെ പിടി കൂടുന്നതിനുള്ള വായനയാണ്‌ നമുക്കാവശ്യം. വാചകങ്ങള്‍ പൂര്‍ത്തിയാക്കി വായിച്ചാല്‍ മാത്രമാണ്‌ വാചകത്തിന്റെ അര്‍ത്ഥം മനസ്സിലാക്കുവാന്‍ സാധിക്കൂ. ഓരോ വാക്കുകളുടേയും, വാചകങ്ങളുടേയും അര്‍ത്ഥം മനസ്സിലാക്കി കൊണ്ടു വേണം വായക്കുവാനും, പഠിക്കുവാനും.

കണ്ണുകളുടെ ദീര്‍ഘ സഞ്ചാരം, വായിക്കുമ്പോള്‍ പരമാവധി കുറയ്‌ക്കണം. കണ്ണുകള്‍ പേജിന്റെ നടുക്ക്‌ ഊന്നിയിട്ട്‌ ഇടത്തോട്ടും, വലത്തോട്ടും കണ്ണുകള്‍ വെട്ടിച്ച്‌ നോക്കി ആശയം ഗ്രഹിക്കുവാന്‍ സാധിക്കണം. പ്രധാനപ്പെട്ടവയുടെ വശത്തോ, അടിയിലോ വരയിടുവാന്‍ മറക്കരുത്‌. ഉറക്കെ വായിക്കുന്നതു മൂലം കണ്ണു കൊണ്ട്‌ കാണുകയും, ചെവി കൊണ്ട്‌ കേള്‍ക്കുകയും ചെയ്യുന്നതു മൂലം മനസ്സില്‍ നന്നായി പതിയും.

അല്‍പം വിശ്രമം: പഠിക്കുവാന്‍ ഇരുന്നാല്‍ അങ്ങുമിങ്ങും ഇളകാതെ ഒറ്റയിരിപ്പില്‍ ഇരുന്നു പഠിക്കണമെന്നില്ല. അര മണിക്കൂര്‍ പഠിച്ചു കഴിഞ്ഞ്‌ ഒന്ന്‌ എഴുന്നേറ്റു പോയി 5 മിനിറ്റ്‌ കഴിഞ്ഞ്‌ വന്നിരുന്നാല്‍ മതിയാകും.

ഒരു പഠന വസ്‌തു മുഴുവനായി പല തവണ വായിച്ചു മനസ്സിലാക്കുക. ചുരുങ്ങിയത്‌ 10 തവണ മുഴുവന്‍ അര്‍ത്ഥം മനസ്സിലാക്കി ആവര്‍ത്തിച്ച്‌ വായിക്കുക. പിടി കിട്ടാത്തതും, വിട്ടു പോയതും പിന്നേയും, പിന്നേയും ആവര്‍ത്തിച്ചു വായിച്ച്‌ അറിയാവുന്നതിനോട്‌ ബന്ധപ്പെടുത്തി ഓര്‍ത്തു നോക്കുക. വളരെ ദൈര്‍ഘ്യമുള്ളവ മാത്രം മുറിച്ച്‌ മുറിച്ച്‌ വായിച്ചു പഠിക്കുക. കണക്ക്‌ പല വട്ടം ചെയ്‌തു പഠിക്കണം. ശാസ്‌ത്രീയ വിഷയങ്ങളുടേയും, കണക്കിന്റേയും ഫോര്‍മുലകള്‍ പല വട്ടം എഴുതി തന്നെ പഠിക്കണം.

പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങള്‍:

1. വായിക്കുന്നവയുടെ അര്‍ത്ഥം മനസ്സിലാക്കി പഠിക്കുക. 2. എത്ര മാത്രം മനസ്സിലാക്കി എന്ന്‌ മുറക്ക്‌ പരിശോധിക്കുക. 3. പഠിക്കുവാനുള്ള ഒരു പ്രത്യേക ഭാഗം മുഴുവന്‍ ഒരുമിച്ചായി വായിക്കുക. 4. വേണ്ടത്ര ഏകാഗ്രത ഉണ്ടായിരിക്കണം. പഠിക്കുവാന്‍ എടുക്കുന്ന ഭാഗത്തില്‍ പരിപൂര്‍ണ്ണ ശ്രദ്ധ അര്‍പ്പിക്കുക. "എനിക്ക്‌ ഈ വിഷയം എളുപ്പം മനസ്സിലാകുന്നതാണ്‌. ഇത്‌ എനിക്ക്‌ എളുപ്പം പഠിക്കുവാന്‍ കഴിയുന്നു" എന്ന്‌ മുറയ്‌ക്ക്‌ സ്വയം പറഞ്ഞ്‌ മനസ്സിനെ ദൃഢമാക്കുക. 5. നേരത്തെ അിറയാവുന്ന കാര്യങ്ങളോട്‌ അനുരൂപമായ കാര്യങ്ങള്‍ പരസ്‌പരം ബന്ധപ്പെടുത്തണം. ക്ലോറിന്റെ ഭൗതീക ഗുണങ്ങള്‍ ബ്രോമിന്റെ ഭൗതീക ഗുണത്തിനോട്‌ പഠിക്കുന്ന അവസരത്തില്‍ ബന്ധപ്പെടിത്തി പഠിച്ചിരിക്കണം.

പഠിച്ചതു മറക്കാതിരിക്കുവാന്‍:

1. പച്ചവെള്ളം പോലെ വായിച്ചും, എഴുതിയും പഠിച്ച്‌ ഹൃദിസ്ഥമാക്കുക. 2. സമയം കിട്ടുമ്പോഴൊക്കെ പഠിച്ചവയെ വീണ്ടും വീണ്ടും ഓര്‍ക്കുക. 3. ആശയങ്ങളെ സ്‌മരണയില്‍ താഴിട്ടു പൂട്ടി വയ്‌ക്കുക.

പരീക്ഷ എഴുതേണ്ടതെങ്ങിനെ?

എത്ര മാത്രം പഠിച്ചു, എത്ര മാത്രം ആശയങ്ങള്‍ യഥാവിധി കടലാസ്സില്‍ നിശ്ചിത സമയത്തിനുള്ളില്‍ എഴുതി, എത്ര മാത്രം മാര്‍ക്കുകള്‍ വാങ്ങുവാന്‍ കഴിയും എന്നീ തുടങ്ങിയവ മനസ്സിലാക്കുവാനുള്ള ഒരു അവസരമാണ്‌ പരീക്ഷ. പഠിച്ചതിനു പാരിതോഷികം അഥവ സമ്മാനം വാങ്ങുവാന്‍ വേണ്ട ഒരു വേദിയായി പരീക്ഷയെ കരുതണം. ക്രമമായി വായിച്ചും, എഴുതിയും പഠിക്കണം. പഠിച്ച കാര്യങ്ങള്‍ ഇടയ്‌ക്കിടെ ഓര്‍ത്തു നോക്കണം. അതില്‍ മറന്നു പോകുന്നവയെ കൂട്ടി ചേര്‍ത്ത്‌ വിടവ്‌ അടയ്‌ക്കുകയും ചെയ്യണം. ഇങ്ങിനെ സ്വയം നടത്തുന്ന ഇത്തരം പരീക്ഷകള്‍ വിജയ ശതമാനം വര്‍ദ്ധിപ്പിക്കും.

ഒരു നാടകം അനവധി റിഹേഴ്‌സലിനു ശേഷമാണ്‌ അരങ്ങില്‍ അവതരിപ്പിക്കുന്നത്‌. സിനിമയില്‍ പല ടേക്കുകള്‍ക്കു ശേഷമാണ്‌ ഒരു ടേക്ക്‌ ഓ.കെ. ആകുന്നത്‌. അതുപോലെ തന്നെയാണ്‌ അനേക കാലങ്ങളിലൂടെയുള്ള നൃത്ത പരിശീലനവും, സംഗീത അഭ്യാസനവും. പല മണിക്കൂറുകള്‍ പഠിച്ചിരിക്കും. പല കാര്യങ്ങളും അറിയുമായിരിക്കും. എന്നാല്‍ നിശ്ചിത മണിക്കൂറില്‍ എത്ര മാത്രം അനുയോജ്യമായ ഉത്തരങ്ങള്‍ എത്രത്തോളം പോയിന്റുകള്‍ ആകര്‍ഷകമായി വ്യക്തമായി ശക്തിയായി അവതരിപ്പിക്കുവാന്‍ കഴിയുന്നു എന്നുള്ളതാണ്‌ വസ്‌തുത. പോയിന്റുകള്‍ ശക്തിയായി വ്യക്തമായി തിളങ്ങത്തക്കവണ്ണം മനസ്സല്‍ അടക്കി വെച്ചിരിക്കണം. ഇടക്കിടെ ഓര്‍മ്മയിലേക്കു കൂട്ടികൊണ്ടു വരണം.

നാം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന സംഗതികളാണ്‌ ഞാന്‍ താഴെ പറയുവാന്‍ പോകുന്നത്‌. നാം ഒരു ഉത്തരമോ, ലേഖനമോ എഴുതുമ്പോള്‍ ഒരു ഓര്‍ഗനൈസേഷന്‍ ഉണ്ടായിരിക്കണം. ഓര്‍ഗനൈസേഷനില്‍ - ഇന്‍ട്രഡക്ഷന്‍, ബോഡി, കണ്‍ക്ലൂഷന്‍ എന്നിവ അടങ്ങിയിരിക്കണം. അതിനായി ഒരു തലക്കെട്ടോടു കൂടിയ ആശയം ഉണ്ടാകണം. ഉദഹരണം 'എന്റെ വിദ്യാലയം'. ഒര്‍ഗനൈസേഷനില്‍ കളി സ്ഥലം, പരീക്ഷണ ശാല, ക്ലാസ്സ്‌ മുറികള്‍ എന്നിവ ഉള്‍പ്പെടുത്തണം. എലാബ്രേഷനില്‍ ടീച്ചര്‍മാര്‍, ഓഫീസ്‌ സ്റ്റാഫുകള്‍, സ്ഥലം, പ്രിന്‍സിപ്പാള്‍, പേര്‌ തുടങ്ങിയവ എഴുതി ചേര്‍ക്കാം. എലാബ്രേഷന്‍ എന്ന വാക്കിനു തന്നെ വാക്കുകള്‍ വാചകത്തിലാക്കുക അഥവ വികസിപ്പിക്കുക എന്നാണ്‌ അര്‍ത്ഥം.

1. പ്രി-റൈറ്റിംഗ്‌: ഇവിടെ ചിന്ത നടക്കേണ്ട സമയമാണ്‌. ചിന്തയുടെ അവസരത്തില്‍ കുട്ടിയുമായി ചര്‍ച്ചകള്‍ നടത്തണം. 2. ഡ്രാഫ്‌റ്റിംഗ്‌: ഇവിടെ പരീക്ഷക്ക്‌/ മത്സരത്തിന്‌/ നോട്ടിന്‌ എന്നിവയ്‌ക്കു വേണ്ടി കുട്ടി ആശയം മനസ്സിലാക്കിയിരിക്കണം. പ്രി-റൈറ്റിംഗ്‌ സമയത്ത്‌ ധാരാളം ആശയങ്ങള്‍ ശേഖരിച്ചു വെയ്‌ക്കണം. വായന, ചര്‍ച്ച, ചിന്തകള്‍ തുടങ്ങീ വ്യായാമങ്ങള്‍ കുട്ടിയ്‌ക്ക്‌ കൊടുക്കണം. റഫായി എഴുതി ശീലിപ്പിക്കണം. എഴുതുന്നതില്‍ ആശയം ഉണ്ടോ എന്ന്‌ ശ്രദ്ധിക്കണം. 3. റിവൈസിംഗ്‌: നമ്മള്‍ ആഗ്രഹിച്ചത്‌ ഉള്ളടക്കത്തില്‍ ഉണ്ടോ എന്ന്‌ നോക്കണം. അതില്‍ എന്തെങ്കിലും കൂടതലായി ഉള്‍കൊള്ളിയ്‌ക്കുവാന്‍ സാദ്ധിക്കുമോ എന്നും കൂടി നോക്കണം. 4. എഡിറ്റിംഗ്‌: കയ്യക്ഷരം, അക്ഷര തെറ്റുകള്‍, വ്യാകരണം എന്നിവയില്‍ മാറ്റം വരുത്തേണ്ടവ മാറ്റം വരുത്തിയും, തെറ്റുകള്‍ തിരുത്തിയും മുന്നോട്ടു പോകാവുന്നതാണ്‌. 5. പബ്ലിഷിംഗ്‌ സ്റ്റേജ്‌: അവസാനമായി തയ്യാറക്കിയ സംഗതി പുനരാവിഷ്‌കരിച്ച്‌ പ്രസിദ്ധപ്പെടുത്തുക.

ഉറക്കം: ഉറക്കത്തകരാറിനാല്‍ തുടര്‍ച്ചയായ തലവേദന, ഉന്മേഷക്കുറവ്‌, പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ കഴിയായ്‌ക, പെട്ടെന്ന്‌ ദേഷ്യം വരിക, വയറു വേദന, അപസ്‌മാരം പോലെ ബോധമില്ലാതെ പെരുമാറുക തുടങ്ങീ ലക്ഷണങ്ങള്‍ കുട്ടികളില്‍ കണ്ടെന്നിരിക്കും. 14 വയസ്സുള്ള കുട്ടികള്‍ ദിവസവും 9 മണിക്കൂറെങ്കിലും ഉറങ്ങണം. അതിലും പ്രായം കുറവുള്ള കുട്ടികള്‍ അതിലും കൂടതല്‍ ഉറങ്ങണം. എന്നാല്‍ മാത്രമേ കുട്ടികള്‍ക്കു വേണ്ട മാനസ്സീക ആരോഗ്യവും, ഉത്സാഹവും പഠിക്കുവാനുള്ള താല്‍പ്പര്യവും ഉണ്ടാകൂ. ഉറക്കമിളച്ചിരുന്ന്‌ ഒരിക്കലും പഠിക്കരുത്‌.

പഠന വേളകളില്‍ ഒരു വിഷയത്തില്‍ നിന്ന്‌ മറ്റൊന്നിലേയ്‌ക്ക്‌ ശ്രദ്ധ വ്യതിചലിക്കപ്പെടാതെ നോക്കണം. അതായത്‌ പരിപൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരണം പഠന വിഷയങ്ങളിലും, എഴുതുമ്പോഴും, വായിക്കുമ്പോഴും, ക്ലാസ്സിലും ഉണ്ടായിരിക്കണം.

മറവി: വിദ്യാര്‍ത്ഥികളും, രക്ഷതാക്കളും ഒരു പോലെ ഉരുവിടുന്ന ഒരു മന്ത്രമാണ്‌ മറവി. പഠിക്കുന്ന സമയത്തിന്റേയും, ഓര്‍ക്കുന്ന സമയത്തിന്റേയും പരിധി നീണ്ടു പോയാല്‍ മറവി സംഭവിക്കും എന്നത്‌ സ്വാഭാവികമാണ്‌. സാധാരണ ഗതിയില്‍ ഓര്‍മ്മക്കുറവ്‌ അഥവ മറവി ഒരു തകരാറോ, രോഗമോ അല്ല. നാം കൃത്യ സമയത്ത്‌ ഉണ്ണുവാനും ക്ലാസ്സില്‍ പോകുവാനും, വസ്‌ത്രം ധരിക്കുവാനും മറ്റും മറക്കാറില്ല. അതുകൊണ്ട്‌ പഠിച്ചവ ഇടയ്‌ക്കിടെ ഓര്‍ക്കുകയും, വിട്ടു പോകുന്നവയെ അപ്പപ്പോള്‍ തന്നെ കൂട്ടി ചേര്‍ത്തു ഓര്‍ത്തു വെയ്‌ക്കുകയും വേണം.

അതിനുള്ള ഒരു വിദ്യയാണ്‌ അന്നന്നുള്ള പാഠങ്ങള്‍ അന്നന്നു തന്നെ പഠിക്കണം എന്നുള്ളത്‌. കൂടാതെ തലേ ദിവസങ്ങളിലെ പാഠങ്ങള്‍ മുഴുവനും ഇന്നും പഠിക്കണം. ഒരാഴ്‌ചയിലെ പാഠങ്ങള്‍ ഒരുമിച്ച്‌ പഠിക്കണം. ഒരു മാസത്തെ പാഠങ്ങള്‍ ഒരുമിച്ച്‌ പഠിക്കണം. ഒരു ടേമിലെ പാഠങ്ങള്‍ ഒരുമിച്ച്‌ പഠിക്കണം. ഇങ്ങിനെ ഇടക്കിടെയ്‌ക്ക്‌ പഠിക്കന്ന രീതിയെയാണ്‌ റി-കോള്‍ നടത്തുക എന്ന്‌ പറയുന്നത്‌. റി-കോള്‍ നടത്തുന്ന ഒരു കുട്ടിക്ക്‌ മറവി സംഭവിക്കുകയില്ല.

സാധാരണയായി വായന 5 തരത്തിലുണ്ട്‌. 1. (scaning) സ്‌കാനിംഗ്‌: ഏതെങ്കിലും ഒന്നിനെ പറ്റിയുള്ള വേഗത്തിലുള്ള തിരച്ചിലിനെയാണ്‌ ഇവിടെ സ്‌കാനിംഗ്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. പരീക്ഷ ഫലത്തില്‍ തന്റെ പേര്‌ മാത്രം ഓടിച്ചു നോക്കുന്നത്‌ ഈ രീതിയാണ്‌. ഓടിച്ചു നോക്കല്‍ എന്നാണ്‌ ഇവിടെ വിവക്ഷിക്കുന്നത്‌. ഒരു പാരഗ്രാഫിലോ, ഒരു പേജിലോ ഒരു വാക്ക്‌ ഉണ്ടോ എന്ന്‌ പരതി നോക്കുന്ന സമ്പ്രദായമാണ്‌ സ്‌കാനിംഗ്‌.
2. (skimming) സ്‌കിമ്മിംഗ്‌: ഒരു പാരഗ്രാഫില്‍ പ്രധാനപ്പെട്ട ആശയങ്ങള്‍ നോക്കുന്നു. അവയെ കണ്ടെത്തുന്നു.
3. (reading to study) പഠിക്കുവാന്‍ വേണ്ടി വായിക്കുന്നു: വളരെ പതുക്കേയും, ആവര്‍ത്തിച്ചുകൊണ്ടുള്ള വായന പഠനത്തിനു സഹായിക്കുന്നു.
4. (light reading) ലാഘവ വായന: വളരെ ലാഘവത്തോടെ കഥകളോ, നോവലുകളോ, കവിതകളോ വായിക്കുന്നതിനെ ലാഘവ വായന എന്ന്‌ പറയപ്പെടുന്നു.
5. (word by word reading) വാക്കുവാക്കായി വായിക്കല്‍: ഇവിെട ഓരോന്നും നിറുത്തി നിറുത്തി വായിച്ചു പഠിക്കുന്നു. ഉദാഹരണമായി കണക്കിലെ ഫോര്‍മുലകള്‍ ഇങ്ങിനെ നിറുത്തി നിറുത്തി വായിച്ചു പഠിക്കുന്നു.

അടുത്തതായി ക്ലാസ്സില്‍ അദ്ധ്യാപകന്‍ പറയുമ്പോള്‍ ശ്രദ്ധിക്കേണ്ടവയാണ്‌ പറയുവാന്‍ പോകുന്നത്‌. ഒരു വിഷയത്തെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍ ആദ്യ പോയിന്റ്‌ ഇതാണ്‌, രണ്ടാമത്തെ പോയിന്റ്‌ ഇതാണ്‌ എന്ന്‌ പറയുമ്പോള്‍ പ്രത്യേകം എടുത്തു പറയുന്നവയ്‌ക്ക്‌ അമിത പ്രാധാന്യം കൊടുത്തിരിയ്‌ക്കണം. അദ്ധ്യാപകര്‍ അവസാനമായി, ഫൈനലായി എന്ന്‌ പറയുമ്പോഴും അതിനും പ്രാധാന്യം കൊടുക്കണം. ഫേസ്‌ (phase) എന്നാല്‍ ഓരോ ഘട്ടം എന്നാണ്‌ സൂചിപ്പിക്കുന്നത്‌. ഇന്ന സ്റ്റേജില്‍ അഥവ സ്ഥിതിയില്‍ എന്ന്‌ അദ്ധ്യാപകര്‍ പറയുമ്പോള്‍ അതിനും പ്രാധാന്യം കൊടുക്കണം. കണ്‍ക്ലൂഡിംഗ്‌ ഐഡിയാസ്‌ (concluding ideas) എന്ന്‌ പറയുമ്പോള്‍ ഒരു വിഷയം, അഥവ കാര്യം അവസാനിപ്പിക്കുകയാണ്‌ എന്നര്‍ത്ഥം. ഇതിനു പകരം as a result, thus, summarize എന്നൊക്കെ ഇംഗ്ലീഷില്‍ പറയാം. Turn words എന്നാല്‍ on the other words, other hands, മറ്റൊരു വാക്കില്‍ എന്നൊക്കെ പറയാം. Stop words എന്നാല്‍ without question, absolutely എന്നര്‍ത്ഥം വരുന്നു. Application words ആയി because, example, specify എന്നിങ്ങനെ പറയുന്നു.

ഒരു വിഷയം അഥവ അദ്ധ്യായം എന്നിവയെ മുഴുവനായി അധീനപ്പെടുത്തുവാന്‍ തറൊ റിവിഷന്‍ നടത്തണം. അധിക പഠനം ചെയ്യണം. പ്രധാനപ്പെട്ട പോയിന്റുകള്‍ തിരഞ്ഞെടുക്കണം. ഈടയ്‌ക്കിടെ സ്വയം ഓര്‍മ്മപ്പെടുത്തികൊണ്ടിരിക്കണം.

How to create a note? നോട്ട്‌ എഴുതുന്നത്‌ വളരെ വേഗത്തില്‍ വായിക്കുവാന്‍ കഴിയുന്നതായിരിക്കണം. വളരെ ചുരുക്കി എഴുതണം. ടെക്‌സ്റ്റ്‌ ബുക്കിലേതു പോലെ സാമ്യമുള്ളതായിരിക്കണം. വൃത്തിയുള്ളതായിരിക്കണം. അന്വേഷിക്കുന്ന അവസരത്തില്‍ മറ്റൊരു പുസ്‌തകമോ, സ്ഥലമോ തപ്പുവാന്‍ ഇടവരരുത്‌. ഒരു വ്യക്തി പഠിക്കുന്ന രീതിയിലും, വഴിയിലും, ഓരോന്നും മനസ്സിലാക്കുന്നതിന്റെ പ്രാധാന്യം കൊടുക്കണം.

6 തരം പഠന ശൈലിയാണ്‌ നമുക്കുള്ളത്‌. 1. മത്സര ശൈലി, 2. സഹകരണ ശൈലി, 3. ഒഴിവാക്കല്‍ ശൈലി, 4. പങ്കാളിത്ത ശൈലി, 5. ആശ്രയത്വ ശൈലി, 6. സ്വതന്ത്രമായ ശൈലി എന്നിവയാണ്‌ അവ. ഇവയില്‍ ചിലത്‌ സമൂഹത്തിനും കുട്ടികളുടെ മാനസ്സീകവും, ശാരീരികവുമായ ആരോഗ്യത്തിനും നല്ലതാണ്‌. മറ്റുള്ളവ സമൂഹത്തിനും കുട്ടികള്‍ക്കും വളരെ ദോഷം ചെയ്യുകയും ചെയ്യുന്നു.


ദീര്‍ഘ കാല ഓര്‍മ്മയ്‌ക്കു വേണ്ടി വരുന്ന ചില സംഗതികള്‍ താഴെ പറയുന്നവയാണ്‌. പ്രത്യാദാനം(recall), തിരിച്ചറിയല്‍(recognition), പുനഃപഠനം (re-learning) എന്നിവയാണ്‌. പ്രത്യേകിച്ച്‌ യാതൊരു ഉദ്ദീപനവും കൂടാതെ ഒരു കാര്യത്തെക്കുറിച്ചുള്ള ഓര്‍മ്മ പ്രകടിപ്പിക്കുന്നതിനെയാണ്‌ recall എന്ന്‌ പറയുന്നത്‌. പരിചയമുള്ള ഒരു കാര്യം പിന്നീട്‌ തിരിച്ചറിയുവാന്‍ കഴിയുന്നതിനെ recognitation എന്ന്‌ പറയപ്പെടുന്നു. മുമ്പു പഠിച്ച ഒരു കാര്യം വീണ്ടും പഠിക്കുന്നതിനെ re-learning എന്ന്‌ പറയപ്പെടുന്നു.

മറവിയുണ്ടാകുന്നതും അതിന്റെ കാരണങ്ങളും: പഠിയ്‌ക്കുന്ന കാര്യങ്ങളുടെ ഘടന, അര്‍ത്ഥ വ്യാപ്‌തി, സങ്കീര്‍ണ്ണത, പരിശീലനത്തിനു ഉപയോഗിച്ച തവണകള്‍, പഠനത്തിന്റെ ഉദ്ദേശം എന്നീ തുടങ്ങിയവ മറവിയുണ്ടാകുന്നതിന്‌ പ്രധാന ഘടകങ്ങളാണ്‌. സമയം, ശരിയായ ഉദ്ദീപനത്തിന്റെ അഭാവം, നിരോധനം, ഓര്‍മ്മയില്‍ നിന്ന്‌ തുടച്ചു മാറ്റപ്പെടല്‍, അടിച്ചമര്‍ത്തല്‍ തുടങ്ങി കാര്യങ്ങള്‍ മറവിയുടെ കാരണങ്ങളാണ്‌.

മറവി കുറയ്‌ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍: 1. പുനഃ പഠനം, 2. അധിക പഠനം, 3. അര്‍ത്ഥവും, ആശയവും മനസ്സിലാക്കി ഉരുവിട്ടു പഠിക്കല്‍, 4. അര്‍ത്ഥവും, ആശയവും മനസ്സിലാക്കി ആശയാത്മക പഠനം, 5. ക്രോഡീകരിക്കല്‍, 6. മാനസ്സീക പ്രതിബിംബം എന്നിവയും ഇവ കൂടാതെ പഠിയ്‌ക്കുന്നതിനുള്ള ആഗ്രഹവും, പ്രേരണയും വേണം.

പഠന ക്രമം തയ്യാറക്കല്‍: പഠിക്കുന്ന സമയവും, പഠനേതര സമയവും തരം തിരിക്കുക. ഓരോ വിഷയത്തിനും അതിന്റേതായ പ്രാധാന്യവും വിഷമവും അനുസരിച്ച്‌ ഉചിത സമയം കണ്ടെത്തുക. ടൈംടേബിളില്‍ മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ അതനുസരിച്ച്‌ പ്രവര്‍ത്തിക്കുക.

പഠന രീതികള്‍: SQ3R- (പരിവേഷണം- s-survay, ചോദ്യം-q-question, വായന-r-reading പുനഃ സ്‌മരണ-r-recitation, പുനരവലോകനം-r-review.) എന്നിവയാണ്‌ പഠന രീതികള്‍.
പരിവേഷണം: പുസ്‌തകത്തിലെ പ്രധാന ശീര്‍ഷകങ്ങള്‍ കൂടാതെ ഉപശീര്‍ഷകങ്ങള്‍, ചിത്രങ്ങള്‍, രേഖാ ചിത്രങ്ങള്‍, അദ്ധ്യായവസാനത്തിലുള്ള സംഗ്രഹം എന്നിവ ഓടിച്ചു വായിച്ചു നോക്കല്‍എന്നിവയാകുന്നു. ചോദ്യം: അദ്ധ്യായത്തിന്റെ അവസാനം കൊടുത്തിട്ടുള്ള ചോദ്യങ്ങള്‍ വായിച്ചു നോക്കി ഉത്തരം കണ്ടെത്തുക. വിഷയത്തെ കുറിച്ച്‌ സ്വയം ചോദ്യം ചോദിക്കുക. ഓരോ ശീര്‍ഷകങ്ങളും ചോദ്യങ്ങളാക്കി മാറ്റുക. വായന: വളരെ ശ്രദ്ധയോടു കൂടി വായിക്കുക. ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തുവാന്‍ കഴിയുന്ന വിധം വായിക്കുക. ചിത്രങ്ങള്‍, രേഖാ ചിത്രങ്ങള്‍ എന്നിവ നോക്കിയാല്‍ മുഴുവന്‍ കാര്യങ്ങളും പെട്ടന്ന്‌ പിടികിട്ടും വിധം നന്നായി ശ്രദ്ധിക്കുക. പുനഃ സ്‌മരണ: നാം മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങള്‍ വായന നിര്‍ത്തി ഇടയ്‌ക്കിടെ പുനഃ സ്‌മരിക്കുക. ഇതുവരെ വായിച്ചതെന്താണെന്ന്‌ നിങ്ങള്‍ നിങ്ങളോടു തന്നെ സ്വയം ചോദിക്കുക. പ്രധാനപ്പെട്ട ശീര്‍ഷകങ്ങളും അതിന്റെ കീഴില്‍ വരുന്ന പ്രധാന ആശയങ്ങളും പുനഃ സ്‌മരിക്കുക. പേജുകള്‍ മറിച്ചു നോക്കാതെ വായിച്ചത്‌ സംഗ്രഹിച്ചെഴുതുവാന്‍ നോക്കുക. ഇത്തരം മാര്‍ഗ്ഗങ്ങള്‍ തെറ്റുകള്‍ തിരുത്തുവാന്‍ സഹായിക്കുന്നു. പുനരവലോകനം: ഒരു വസ്‌തു നന്നായി പഠിച്ച്‌ പുനരവലോകനം ചെയ്യുന്നില്ലായെങ്കില്‍ ചെറിയ ഒരു ഭാഗം മാത്രമേ നമ്മുടെ സ്‌മരണയില്‍ നിലനില്‍ക്കുകയുള്ളൂ. അല്ലാത്തവ മറന്നു പോകും.

നമ്മുടെ തലച്ചോറിനെ 2 അര്‍ദ്ധ ഗോളങ്ങളായി തിരിച്ചിരിക്കുന്നു. 1. left brain:- ഇതില്‍ ബോധമനസ്സ്‌, പക്ഷാപാതപരമായ ചിന്ത യുക്തിയുക്തമായ ചിന്ത, ഭാഷ, വായന, എഴുത്ത്‌, അനുമാനം, യുക്തി ചിന്ത, മനസ്സിലാക്കല്‍, പ്രകടിപ്പിയ്‌ക്കല്‍ തുടങ്ങിയവ ഒത്തു ചേര്‍ന്നിരിക്കുന്നു. 2. right brain:- ഇതില്‍ ഭാവന, സര്‍ഗ്ഗാത്മകത, ശേഷി, കാഴ്‌ച, അംഗീകരണം, തിരിച്ചറിയപ്പെടല്‍, വിലങ്ങനെയുള്ള ചിന്ത, സാഹസികത, പ്രതീകങ്ങള്‍, കലകള്‍ തുടങ്ങീ ഘടകങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. കണ്ണിന്‌ കാഴ്‌ച നല്‍കുന്നതിന്‌ സഹായിക്കുന്ന ഭാഗവും ഇതു തന്നെയാണ്‌. ഒരു വ്യക്തിയുടെ വ്യക്തിത്വ വികസനത്തിന്‌ മേല്‍ പറഞ്ഞ രണ്ടു അര്‍ദ്ധ ഗോളങ്ങളും ഒരുമിച്ച്‌ ഒരുപോലെ പ്രവര്‍ത്തിക്കേണ്ടതാണ്‌. ഇടത്തേ അര്‍ദ്ധ ഗോളം ഒരു മേനജര്‍ ആകുന്നു. ഒരു ക്രിട്ടിക്കല്‍ ചിന്തകനും കൂടയാകുന്നു.

Visualisation:-വസ്‌തുക്കളെ പെട്ടെന്ന്‌ വിവേചിച്ചറിയുന്നതിന്‌ സഹായിക്കുന്നു. ചോക്ലേറ്റുകള്‍, കോള പാനിയങ്ങള്‍, ഭക്ഷണത്തില്‍ ചേര്‍ക്കുന്ന നിറങ്ങള്‍, ഭക്ഷണ സാധനങ്ങള്‍ കേടു വരാതെ സൂക്ഷിക്കുന്നതിനു ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവുകള്‍ തുടങ്ങിയവ കുട്ടികളുടെ പഠന വൈകല്യത്തിനു വഴി തെളിയിക്കുന്നു. ഇത്തരത്തിലുള്ള ഭക്ഷണ പാനീയങ്ങള്‍ കഴിയുന്നതും കട്ടികള്‍ക്ക്‌ കൊടുക്കരുത്‌.

പഠന സമയം:- സാധാരണയായി ഒരു മനുഷ്യനില്‍ മൂക്കിന്റെ ഒരു ദ്വാരത്തില്‍ കൂടി രണ്ടോ, മൂന്നോ മണിക്കൂര്‍ ശ്വസനം നടത്തുന്നു. അതിനു ശേഷം അടുത്ത ദ്വാരത്തില്‍ കൂടി ശ്വസനം നടത്തുന്നു. ഇങ്ങിനെ ഈ പ്രവര്‍ത്തനം അനുസ്യൂതം തുടര്‍ന്നു കൊണ്ടിരിക്കും. ബുദ്ധിപരമായ കാര്യങ്ങള്‍ക്ക്‌ അഥവ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അടിസ്ഥാനം ഇടത്‌ അര്‍ദ്ധ ഗോളമാണ്‌. കലകളുമായി ബന്ധപ്പെട്ടു കിടക്കുന്നത്‌ വലതു അര്‍ദ്ധ ഗോളവുമാണ്‌. മൂക്കിന്റെ വലതു ദ്വാരത്തില്‍ക്കുടിയുള്ള ശ്വാസന സമയം ഇടതു അര്‍ദ്ധ ഗോളം സജ്ജീവമായിരിക്കും. വലതു വശത്തു കൂടിയുള്ള ശ്വസന സമയം പഠിക്കുന്നതിന്‌ വളരെ ഉത്തമമായിരിക്കും.
വൈരുദ്ധ്യങ്ങളോ സമാനതകളോ? വ്യത്യസ്‌തമായ ഒന്നു രണ്ടു സംഗതികള്‍ പറഞ്ഞു കൊള്ളട്ടെ. മഹാഭാരതത്തിലെ ഗീതയില്‍ അഹം ബ്രഹ്മാസ്‌മി എന്ന്‌ പറയപ്പെടുന്നു. അതിനര്‍ത്ഥം ഞാനും ബ്രഹ്മാവും (ദൈവം) ഒന്നാകുന്നു എന്നാണ്‌. അതു തന്നെ ബൈബിളില്‍ യേശു "ഞാനും എന്റെ പിതാവും ഒന്നാകുന്നു" എന്ന്‌ പറയപ്പെടുന്നു. ഒരിക്കല്‍ ഭഗവാനും, അര്‍ജ്ജനനും കൂടി ദേശാടനത്തിനു പുറപ്പെട്ടു. വഴി ഏറെ ദൂരം പിന്നിട്ടപ്പോള്‍ അവര്‍ക്ക്‌ വിശപ്പും ദാഹവും അനുഭവപ്പെട്ടു. അവര്‍ വഴിയില്‍ കണ്ട ധനികന്റെ ഒരു കല്യാണ വീട്ടില്‍ കയറി. അവര്‍ കുറച്ച്‌ ദാഹജലത്തിനായി അപേക്ഷിച്ചു. സദ്യ വിളമ്പാന്‍ സമയമായിട്ടില്ല എന്നു പറഞ്ഞുകൊണ്ട്‌ അവര്‍ ഒഴിഞ്ഞു മാറി. അപ്പോള്‍ ഭഗവാന്‍ ധനികനായ വീട്ടുടമസ്ഥനെ സമ്പത്ത്‌ ധാരാളം ഉണ്ടാകുവാനായി അനുഗ്രഹിച്ചു. അങ്ങിനെ കൃഷ്‌ണനും, അര്‍ജ്ജുനനും കുടി അവിടെ നിന്ന്‌ ഇറങ്ങി യാത്ര തുടര്‍ന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ഒരു ദരിദ്രനായ ബ്രാഹ്മണന്റെ വീടു കണ്ടു. അവര്‍ ആ വീട്ടിലേക്കു കയറി ചെന്നു അല്‍പം ദാഹ ജലം അവശ്യപ്പെട്ടു. ബ്രാഹ്മണന്‍ തന്റെ ഏക പശുവിന്റെ പാലില്‍ നിന്നുള്ള തൈരില്‍ നിന്ന്‌ മോരുണ്ടാക്കി അവര്‍ക്ക്‌ കൊടുത്തു. അവിടെ നിന്ന്‌ പോകുന്ന സമയത്ത്‌ ഭഗവാന്‍ ബ്രാഹ്മണന്റെ എക വരുമാന മാര്‍ഗ്ഗമായ പശുവിനെ ചത്തു പോകുവാനായി ശപിക്കുകയും ചെയ്‌തു. ഭഗവാന്റെ ഇത്തരം പ്രവര്‍ത്തനത്തിലെ വൈരുദ്ധ്യം കണ്ടു കൊണ്ടു്‌ അര്‍ജ്ജുനന്‍ കൃഷ്‌ണനോടു കാര്യം തിരക്കി. അപ്പോള്‍ ഭഗവാന്‍ പറഞ്ഞത്‌ ഇങ്ങിനെയായിരുന്നു. ധനികന്‌ സമ്പത്തിനോടുള്ള ആസക്തി നിലച്ചിട്ടില്ല. അതുകൊണ്ട്‌ അയാള്‍ക്ക്‌ മോക്ഷം വിദൂരതയിലാണ്‌. ബ്രാഹ്മണനാകട്ടെ അയാളുടെ മോക്ഷത്തിനുള്ള ഏക തടസ്സം ആ പശുവും അതില്‍ നിന്നുള്ള വരുമാനവുമാണ്‌. ബൈബിളില്‍ ഒരിടത്ത്‌ ഇങ്ങിനെ വായിക്കുന്നു. ഉള്ളവന്‌ ഞാന്‍ അധികമായി നല്‍കുന്നു. എന്നാല്‍ ഇല്ലാത്തവനില്‍ നിന്ന്‌ ഉള്ളതും കൂടി തിരിച്ചെടുക്കും. ഇതില്‍ നിന്നും എല്ലാ ഗ്രന്ഥങ്ങളും ഒരേ കാര്യങ്ങള്‍ തന്നെയാണ്‌ പ്രതിപാദിക്കപ്പടുന്നതെന്ന്‌ മനസ്സിലാക്കാം.
ത്രി കാലജ്ഞാനം: എന്താണ്‌ ഈ ത്രി കാലജ്ഞാനം? ഇത്‌ എല്ലാവര്‍ക്കും സിദ്ധമാണോ? അടുത്തയിടയായി ത്രികാലജ്ഞാനികളുടെ പരസ്യം പത്രങ്ങളില്‍ കണ്ടുവരാറുണ്ട്‌. നമുക്കെല്ലാവര്‍ക്കുമുള്ള ഈ അനുഭവം ചിലര്‍ക്കു മാത്രം ലഭിക്കുന്ന ഒന്നായിട്ടാണ്‌ പരസ്യം കൊടുത്തു വരുന്നത്‌. ജഗ്രത്‌, സ്വപ്‌നം, സുഷുപ്‌തി എന്നീ 3 കര്യങ്ങളാണ്‌ ത്രി കാല അവസ്ഥ. ജാഗ്രതാവസ്ഥ എന്നു വെച്ചാല്‍ ഉണര്‍ന്നിരിക്കുന്ന അവസ്ഥയാണ്‌. ഈ സമയത്ത്‌ നടക്കുന്നത്‌ എന്തെല്ലാമോ അതെല്ലാം നാം വ്യക്തമായി അിറയുന്നു. ഉറക്ക സമയത്ത്‌ നാമെല്ലവരും സ്വപ്‌നം കാണാറുള്ളതാണല്ലോ? അവിടെ നാം കഴിഞ്ഞതും വരാനരിക്കുന്നതുമായ സംഭവങ്ങള്‍ കാണാറുണ്ട്‌. എന്നാല്‍ സുഷുപ്‌തി അവസ്ഥയിലാകട്ടെ നാം ഒന്നും തന്നെ അറിയാത്ത ഒരു അവസ്ഥയില്‍ പ്രാപിച്ചിരിക്കുന്നു. ഈ സിദ്ധികള്‍ സകലരിലും നിറഞ്ഞിരിക്കുന്നു. ഇതില്‍ കൂടുതലായി ഒന്നും തന്നെ ത്രി കാല ജ്ഞാനികള്‍ എന്ന സിദ്ധര്‍ക്ക്‌ അിറയാന്‍ പാടില്ലാത്തതാകുന്നു. നമ്മുടെതായിട്ടുള്ള കര്‍മ്മ ഫലതത്തിന്റെ തടസ്സങ്ങള്‍ തീരുന്ന മുറക്ക്‌ അവ നമുക്ക്‌ വെളിപ്പെട്ടു കിട്ടി കൊണ്ടിരിക്കും. നമുക്ക്‌ മായയോടുള്ള മോഹം അഥവ ഭൗതീക ജീവിതത്തിനോടുള്ള ആസക്തി കുറഞ്ഞു വരുന്നതിനനുസരിച്ച്‌ ത്രികാല ജ്ഞാന സിദ്ധി വളര്‍ന്നുവരുന്നതാണ്‌.
ആക്‌റ്റീവ്‌ പാരന്റിങ്ങ്‌: എന്താണ്‌ മാതൃ പിതൃ പരിപാലനം? മുതിര്‍ന്നവര്‍ ഈ വിഷയത്തില്‍ അതി നിപുണരാണെന്നാണ്‌ ഭാവം. നമുക്ക്‌ ഈ വിഷയത്തില്‍ എത്ര മാത്രം നിപുണതയുണ്ടെന്ന്‌ നോക്കാം. മാതൃ പിതൃ പരിപാലനം മുതിര്‍ന്നവരില്‍ മാത്രം കാണുന്ന ഒന്നല്ല. കുട്ടികളിലും ഈ സ്വഭാവം നാം കണ്ടു വരുന്നു. അതിനു ഉദാഹരണങ്ങളാണല്ലോ കുട്ടികള്‍ അച്ഛനും അമ്മയും കളിക്കലും, കറിയും കഞ്ഞിയും വെച്ച്‌ കളിക്കലും, പാവ കുട്ടികളെ ഊട്ടുന്നതും, താലോലിക്കുന്നതും, മറ്റു കുഞ്ഞുങ്ങളെ മാറോടണച്ച്‌ ആലിംഗനം ചെയ്യുകയും ചെയ്യുന്നത്‌. മാതാ പിതാക്കള്‍ ജീവന്‍ നല്‍കിയവരാണ്‌. കൂടാതെ നിരന്തരം ജീവന്‍ നല്‍കുന്നവരുമാണ്‌. നമ്മള്‍ കുഞ്ഞുങ്ങളെ എങ്ങിനെയാണ്‌ വളര്‍ത്തന്നത്‌?
നമ്മുടെ സന്താനങ്ങള്‍ ആരാണ്‌? നമ്മുടെ സന്താനങ്ങള്‍ നമ്മുടെ സ്‌നേഹ പരിപൂര്‍ണ്ണമാണ്‌. എന്നാല്‍ മാതാ പിതാക്കള്‍ ആരാണ്‌? മാതൃ പിതൃത്വം ഒരു തരം ജോലിയാണ്‌. എന്നുവെച്ചാല്‍ സന്താനങ്ങളെ സൃഷ്‌ടിക്കുകയും, പരിപാലിക്കുന്നതുമായ ഒരു ഭാവം നമ്മളില്ലാവരിലും ഒളിഞ്ഞ്‌ നിക്ഷിപ്‌തമായി കിടക്കുന്നു. കൂടാതെ മുമ്പു കണ്ടു പരിചയിച്ച ഒരു മാതൃക ഭംഗിയായി അനുകരിക്കുകയും ചെയ്യുന്നു. ഈ സംഗതികളാണ്‌ നാം കുട്ടുകളിലും, മറ്റു ജീവ ജാലങ്ങളിലും കണ്ടുവരുന്നത്‌. നമുക്ക്‌ ഈ വിഷയത്തിന്റെ ഒരു ചട്ടക്കൂട്‌ ഉണ്ടായിരിക്കും. സന്താനങ്ങള്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും മാതൃ പിതൃ പരിപാലനം എന്ന സംഗതി ഒരുപോലെയാണ്‌. എല്ലാ ജീവ ജാലങ്ങളിലും, മുതിര്‍ന്നവരിലും, കുഞ്ഞുങ്ങളിലും മാതൃ പിതൃ പരിപാലനം എന്ന വാസന ഒരുപോലെയാണ്‌. മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ വളര്‍ത്തുന്നത്‌ അവരുടെ മുന്‍കാല പരിചയവും, അനുഭവങ്ങളും വെച്ചു കൊണ്ടാണ്‌. നല്ല ശിക്ഷണത്തില്‍ വളര്‍ന്നിരുന്നവര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ അതേ രീതിയില്‍ തന്നെ വളര്‍ത്തി കൊണ്ടു വരുന്നു.
കാലം മാറിയോ? ഇല്ല. ഇന്നും സൂര്യന്‍ കിഴക്കുദീച്ച്‌ പടിഞ്ഞാറു തന്നെയാണ്‌ അസ്‌തമിക്കുന്നത്‌. ഇവിടെ വേഗതയിലുള്ള മാറ്റമാണ്‌ സംഭവിച്ചിരിക്കുന്നത്‌. കുഞ്ഞുങ്ങളെ ഗതി വേഗതയുടെ വ്യതിയാനത്തിനനുസരിച്ച്‌ വളര്‍ത്തുവാന്‍ പഠിച്ചിരിക്കണം. 1970-ന്റെ കലഘട്ടങ്ങളില്‍ ടി.വി., വീഡിയോ. ഇന്റര്‍നെറ്റ്‌ എന്നിവ യാതൊന്നും തന്നെയുണ്ടായിരുന്നില്ല. അന്ന്‌ വളരെ വേഗത കുറഞ്ഞ കാലഘട്ടമായിരുന്നു. 1986-ല്‍ ട.വി. വന്നു. അപ്പോള്‍ കുറച്ച്‌ വേഗത കൂടി. 2000-ത്തോടുകൂടി കമ്പ്യൂട്ടറും, ഇന്റര്‍നെറ്റും ലോകമെമ്പാടും സര്‍വ്വ വ്യപകമായി. അതോടെ ലോകത്തിന്റെ ഗതിവേഗതയുടെ ഗതി തന്നെ ആകെ മാറിപ്പോയി. ലോകത്തിന്റെ മുക്കിലും മൂലയിലും നടക്കുന്ന എല്ലാ കര്യങ്ങളും ഞൊടിയിടയില്‍ നമുക്ക്‌ ഇന്ന്‌ അിറയുവാന്‍ കഴിയുന്നു.
നിങ്ങള്‍ മനസ്സുവെച്ചാലും, ഇല്ലെങ്കിലും, വളര്‍ത്തിയാലും, ഇല്ലെങ്കിലും കുട്ടികള്‍ വളരും. ഭക്ഷണവും വസ്‌ത്രവും കൊടുക്കലല്ല മാതൃ പിതൃത്വം. മാതാപിതാക്കളുടെ റോള്‍ ഇതല്ല. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുന്നതില്‍ മാതാ പിതാക്കള്‍ ഒരിക്കലും അഹങ്കരിക്കേണ്ടതില്ല. ഇക്കാര്യങ്ങള്‍ മാതാപിതാക്കള്‍ ചെയ്‌തു കൊടുത്തിട്ടില്ലായെങ്കില്‍ അക്കാര്യം സമൂഹം ചെയ്‌തു കൊള്ളും.
മാതാപിതാക്കളായ നമ്മള്‍ മക്കള്‍ക്ക്‌ ബോധപൂര്‍വ്വം അവരെ വിവേചിച്ചറിഞ്ഞ്‌ കൊടുക്കുന്നതാണ്‌ മാതൃ പിതൃ പരിപാലനം.
ഒന്നാമത്തെ തരം: ഇവിടെ മാതാപിതാക്കള്‍ കര്‍ക്കശക്കാരായ ഏകാധിപത്യ സ്വഭാവക്കരാകുന്നു. ഇവിടെ എല്ലാ കര്യങ്ങളും മാതാപിതാക്കള്‍ തീരുമാനിക്കുന്നു. അവര്‍ കുട്ടികളുടെ മേല്‍ പരിമിതികള്‍ ഏര്‍പ്പെടുത്തുന്നു. കുട്ടികള്‍ക്ക്‌ യാതൊരു സ്വാതന്ത്ര്യവും അനുവദിക്കുന്നില്ല. ഇവിടെ മാതാപിതാക്കള്‍ ജയിക്കുന്നു. കുട്ടികള്‍ പരജയപ്പെടുന്നു.

രണ്ടാമത്തെ തരം: കുട്ടികളുടെ തീരുമാനം എന്തുതന്നെയായാലും അത്‌ അനുവദിച്ചു കൊടുക്കുന്ന സ്വഭാവക്കാരാണ്‌ ഈ മാതാപിതാക്കള്‍. ഇവിടെ കുട്ടികള്‍ തിരുമാനം എടുക്കുന്നു. മാതാപിതാക്കള്‍ അനുസരിക്കുന്നു. മാതാപിതാക്കള്‍ക്ക്‌ സ്വന്തം തീരുമാനങ്ങളോ, അഭിപ്രായങ്ങളോ ഇല്ല. ആര്‍ക്കും എന്തു വേണമെങ്കിലും ആകാം. പ്രത്യേക നിയമങ്ങളോ, നിബന്ധനകളോ ഇല്ല. ഇവിടെ മാതാപിതാക്കള്‍ പരാജയപ്പെടുന്നു. കുട്ടികള്‍ വിജയിക്കുന്നു.

മൂന്നാമത്തെ തരം: മാതാപിതാക്കളും മക്കളും തമ്മില്‍ ചര്‍ച്ചയുടെ തീരുമാനത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കി നടപ്പിലാക്കുന്നു. ഇതാണ്‌ ഫലപ്രദവും, സജീവവുമായ പരിപാലനം. ഇവിടെ ആശയ വിനിമയങ്ങള്‍ വളരെ സുദൃഢമാണ്‌. കാര്യങ്ങള്‍ പറയുന്നത്‌ പരസ്‌പരം ശ്രവിച്ചുകൊണ്ട്‌ തീരുമാനങ്ങള്‍ എടുക്കുന്നു. ഇവിടെ എല്ലാര്‍ക്കും സ്വാതന്ത്ര്യമുണ്ട്‌. എന്നാല്‍ പരിമിതികളും ഒപ്പം ഉണ്ട്‌. കുട്ടികളെ വളരുവാന്‍ അനുവദിക്കണം. അടിച്ചമര്‍ത്തരുത്‌. പരിപാലനം ഒരിക്കലും അവസാനിക്കുന്നില്ല. കുട്ടികളില്‍ എതിര്‍പ്പുണ്ടാകുന്നത്‌ അവരുടെ വളര്‍ച്ചക്ക്‌ ആവശ്യമാണ്‌. പ്രായപൂര്‍ത്തി വരുന്നതോടെ അവരുടെ ഗ്രന്ഥികളില്‍ പ്രകടമായ മാറ്റം കാണും. അത്‌ ശരീരത്തിലും മനസ്സിലും പ്രതിഫലിക്കുന്നു. ഇന്നലെ വരെയുള്ള അവനോ, അവളോ ആയിരിക്കുകയില്ല ഇന്ന്‌. അത്‌ നാം അവരെ മനസ്സിലാക്കുകയും, അവരെ അംഗീകരിച്ചു കൊടുക്കുകയും വേണം. അല്ലെങ്കില്‍ കുടംബത്തില്‍ പൊട്ടിത്തെറികള്‍ ഉണ്ടാകും. സമാധാനം നഷ്‌ടപ്പെടും.

നാലാമത്തെ തരം: ഒടുവിലത്തേതും അവസാനത്തേതുമായ ഒരു തരം പ്രക്രിയയാണ്‌ സ്വാതന്ത്ര്യവും പരമമിതികളും ഒപ്പം വികസിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം. ഇവിടെ പരിമിതികള്‍ വികസിപ്പിക്കപ്പെടുമ്പോള്‍ സ്വാതന്ത്ര്യവും ഒപ്പം വികസിക്കപ്പെടുന്നു. ഇക്കാര്യം ഇരുകൂട്ടര്‍ക്കും പ്രയോജന പ്രദമാണ്‌.

ജീവിതത്തിന്റെ ഓരോ നിമിഷത്തിലും അപ്രതീക്ഷ സംഭവങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കും. പൊട്ടിത്തെറികള്‍ സംഭവിക്കാം. തല്‍സമയങ്ങളില്‍ പ്രശ്‌നങ്ങള്‍ ശ്രദ്ധിച്ചു പഠിക്കണം. നാം ജീവിതാവസാനം വരേയും പഠിച്ചു കൊണ്ടിരിക്കണം. ഓരോ കര്യങ്ങള്‍ ചെയ്യുമ്പോഴും ഒരു ദൃഷ്‌ടി കേന്ദ്രീകരണം ഉണ്ടായിരിക്കണം. ഓരോ പ്രവര്‍ത്തിയും ചെയ്യുമ്പോഴും അതീവ ശ്രദ്ധ അതില്‍ തന്നെ ഉണ്ടായിരിക്കണം. വേണ്ട വിധത്തില്‍ കുട്ടികളെ കൈകാര്യം ചെയ്‌തിട്ടില്ലായെങ്കില്‍ മക്കള്‍ നമ്മുടെ കൈപ്പിടിയില്‍ നിന്ന്‌ വഴുതിപ്പോകും. ഒരു സ്ഥിര പഠനവും, ദിവസേനയുള്ള തരം തിരിവും എപ്പോഴും നമുക്കൊപ്പം ഉണ്ടായിരിക്കേണ്ടതാണ്‌. പറക്ക പഠിച്ചു വെച്ചു പോകുന്ന ഒരു ജോലിയാണ്‌ മാതൃ പിതൃ പരിപാലനം. മക്കളെ പിടിച്ചു വെക്കുന്ന ജോലി അല്ല മാതൃ പിതൃ പരിപാലനം. ഇന്ന്‌ മക്കളെ സ്വന്തം കസ്റ്റഡിയില്‍ പടിച്ചു വെയ്‌ക്കുവാനാണ്‌ പല മാതാപിതാക്കളും താല്‍പര്യം കാണിക്കുന്നത്‌. അതു കൊണ്ടു തന്നെ പല കുടംബങ്ങളിലും അസ്വസ്ഥത നിലനില്‌ക്കുന്നുണ്ട്‌.

പണ്ടു കലങ്ങളില്‍ കുട്ടികള്‍ വളരുകയായിരുന്നു. തമ്മില്‍ പരസ്‌പരം കലഹിച്ചും സ്‌നേഹിച്ചും കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്നു കുട്ടികളെ വളര്‍ത്തു മൃഗങ്ങളെപ്പോലെ വളര്‍ത്തി വരുന്നു. അതോടെ കുട്ടികളുടെ പരസ്‌പര ധാരണയും, പക്വതയും മറ്റു പല ഘടകങ്ങളും നഷ്‌ടപ്പെട്ടിരിക്കുന്നു. ഇന്നത്തെ കുട്ടികളുടെ ചിന്താഗതി തന്നെ മാറിയിരിക്കുന്നു. മാതാപതാക്കള്‍ തന്റെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി പലതും നഷ്‌ടപ്പെടുത്തി ജീവിക്കുവാന്‍ പോലും തയ്യായറാകുമ്പോള്‍ മക്കള്‍ക്കുവേണ്ടത്‌ സമ്പത്ത്‌ മാത്രമാണ്‌. മൂല്യങ്ങള്‍ക്ക്‌ ച്യുതി സംഭവിച്ചിരിക്കുന്നു. ഇന്നത്തെ മാതാപിതാക്കള്‍ മക്കളെ ധന സമ്പാദനത്തിനുള്ള ഒരു ഉപാധിയായി മാത്രം കാണുന്നു. ലെറ്റിംഗ്‌ ഗോ എന്ന പ്രോസസ്സ്‌ തുടങ്ങുന്നത്‌ പൊക്കിള്‍ കൊടി മുറിക്കുന്നതോടുകൂടി തുടങ്ങുന്നു.
മക്കളെ വളര്‍ത്തുമ്പോള്‍ 4 പ്രധാന സംഗതികള്‍ പാലിക്കപ്പെടണം. 1. ഉത്തരവാദിത്വ ബോധമുള്ളവരായിരിക്കണം. 2. സഹകരണ മനോഭാവ ബോധമുള്ളവരായിരിക്കണം. 3. ധൈര്യമുള്ളവരായിരിക്കണം. 4. വളരെയധികം ആത്മവിശ്വാസമുള്ളവരായിരിക്കണം.
ഇവ നാം മക്കളിലൂടെ വളര്‍ത്തിയെടുക്കപ്പെടുമ്പോള്‍ ലഭിക്കപ്പെടുന്നത്‌ താഴെ പറയുന്നവയാണ്‌. 1. അച്ചടക്കം, 2. നല്ല ആശയ വിനിമയത്തിനുള്ള കഴിവ്‌, 3. നല്ല മനോധൈര്യം, 4. പ്രശ്‌ന പരിഹാരത്തിനുള്ള കഴിവ്‌.
കൗമാരപ്രായക്കാര്‍ "മാറ്റുവിന്‍ ചട്ടങ്ങളെ" എന്ന്‌ ഉദ്‌ഘോഷിക്കുന്നവരാണ്‌. മാതാപിതാക്കള്‍ക്ക്‌ ഏറ്റവും തലവേദന പിടിച്ച കലഘട്ടമാണ്‌ കൗമാര കാലഘട്ടം. ഈ കാലഘട്ടത്തില്‍ അവരുടെ ഗ്രന്ഥികളില്‍ മാറ്റം വരുന്നതിനനസരിച്ച്‌ ശരീര ഘടനയിലും മാറ്റം സംഭവിക്കന്നു. ഈ സമയം കുട്ടികള്‍ ഭയങ്കര ആദര്‍ശവാദികളായി മാറുന്നു. വാദിക്കുവാന്‍ വേണ്ടി വാദിക്കുന്നു. അവര്‍ മറ്റുള്ളവരെ ഷട്ടപ്പ്‌ ചെയ്യിക്കുന്നു. ഒരു തരം മാനസീക അവസ്ഥ സംജാതമാകുന്നു. സ്‌ട്രസ്സും, സ്‌ട്രെയിനും കൂടുന്നു. ഇത്തരം സംഗതികള്‍ കുട്ടികളുടെ വളര്‍ച്ചയുടെ ഭാഗമായി എടുത്താല്‍ മതി. ഇന്നലെ വരെ നമ്മെ അനുസരിച്ചിരുന്ന നമ്മുടെ കുട്ടികള്‍ ഇന്ന്‌ നമ്മെ ധിക്കരിക്കുന്നതിന്റെ കാര്യം ഇന്നതാണ്‌ എന്ന്‌ മനസ്സലാക്കി അവരോട്‌ സൗഹാര്‍ദ്ദപരമായി പെരുമാറിയാല്‍ മതി. ഇത്തരം സാഹചര്യങ്ങള്‍ ഇവര്‍ക്കുണ്ടെങ്കിലും മാതാപിതാക്കളുടെ സ്‌നേഹവും സഹായവും അവര്‍ക്കാവശ്യമാണ്‌. അല്ലങ്കില്‍ അവര്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകും. ഇതിനായി മാതാപിതാക്കള്‍ക്ക്‌ നല്ല സ്‌കില്‍ ഉണ്ടായിരിക്കണം. കുട്ടികളെ നാം സ്‌നേഹിക്കുകയും, അംഗീകരക്കുകയും ചെയ്യണം. നന്നായി ആശയ വിനിമയം നടത്തുവാന്‍ കഴിഞ്ഞാല്‍ ഒരു നല്ല റിസള്‍ട്ട്‌ നമുക്ക്‌ ലഭ്യമാകും. കൗമാര പ്രായക്കാരെ ഇംഗ്ലീഷില്‍ ടീന്‍ ഏജ്‌ക്കാര്‍ എന്ന്‌ വിളിക്കപ്പെടുന്നു. പതിമൂന്നു വയസ്സു മുതല്‍ പത്തൊമ്പത്‌ വയസ്സു വരെയുള്ള പ്രായക്കാരെയാണ്‌ ഇങ്ങിനെ അിറയപ്പെടുന്നത്‌.
കാരിയര്‍ ഗൈഡന്‍സ്‌: ഏറ്റവും ബുദ്ധിമുട്ട്‌ പിടിച്ച ബിസിനസ്സ്‌ നമ്മുടയൊക്കെ ഫാമിലി റണ്ണിംഗ്‌ ആണ്‌. ഇന്ന്‌ തൊഴിലിനുവേണ്ടി എല്ലാവരും പരക്കം പായുകയാണ്‌. പലര്‍ക്കും തൊഴിലില്‍ നിന്ന്‌ സംതൃപ്‌തി ലഭിക്കുന്നില്ല. കിട്ടുന്ന തൊഴിലിനോട്‌ പലര്‍ക്കും ഒരു ആത്മാര്‍ത്ഥതയുമില്ല. അവര്‍ അതിനോട്‌ വേണ്ടത്ര നീതി പുലര്‍ത്തുന്നില്ല. പലരും തൊഴിലിനോടല്ല ധനത്തിനോടാണ്‌ പ്രാമുഖ്യം കാണിക്കുന്നത്‌.
ഒരു തൊഴില്‍ തിരഞ്ഞെടുക്കല്‍ പ്രക്രിയക്ക്‌ പല കാര്യങ്ങളേയും ആശ്രയിക്കേണ്ടി വരുന്നു. വിവേചന ശക്തി, നല്ല കാഴ്‌ചപ്പാട്‌, കാര്യ കാരണ ബന്ധം ഇവയൊക്കെ തിരഞ്ഞെടുക്കലിന്റെ ഘടകങ്ങളാണ്‌. ഓരേ തൊഴിലിനും അതിന്റേതായ ടെന്‍ഷന്‍ ഉണ്ട്‌. ആ ടെന്‍ഷന്‍ ഓരോ വ്യക്തിയിലും വ്യത്യസ്‌തമായിരിക്കും.
ഓരോ തൊഴിലിനും അസറ്റ്‌ അഥവ മുതല്‍ കൂട്ട്‌ എന്നും ലയബിലിറ്റി അഥവ ബാദ്ധ്യത എന്നും രണ്ടായിട്ടുണ്ട്‌. എന്നാല്‍ ഇവയെ കുറിച്ച്‌ ഓരോ വ്യക്തിയും സ്വയം പൂര്‍ണ്ണ ബോധം ഉണ്ടായിരിക്കണം. ഇവ സാമൂഹ്യപരം, മാനസീകപരം, സാംസ്‌കാരികപരം എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു.
ഫിസിക്കല്‍ അസറ്റ്‌: ഉയരം, സ്‌പര്‍ശനം, ഭാരം, കാഴ്‌ച തുടങ്ങിയവ ഈ ഗണത്തില്‍ പെടുന്നു. ഇത്തരം സംഗതികള്‍ ചില തൊഴിലുകള്‍ക്ക്‌ വലിയ മുതല്‍ കൂട്ടാണ്‌. ഇത്തരം നമ്മുടെ കഴിവുകള്‍ തൊഴിലിനു വേണ്ടി വിനിയോഗിക്കണം.
ഫിസിക്കല്‍ ലയബിലിറ്റി: നോര്‍മല്‍ പ്രവര്‍ത്തനത്തിനുള്ള കഴിവു കുറവുകള്‍ നമ്മുടെ ബാധ്യതയായി കണക്കാക്കണം ഉദാഹരണമായി ഡ്രൈവിംഗ്‌ എന്ന തൊഴിലിന്‌ കാഴ്‌ചക്കുറവും, കേള്‍വിക്കുറവും ഒരു അപാകതയാണ്‌. ഇതിനെ അവഗണിച്ച്‌ വാഹനം ഒടിക്കുവാന്‍ തുനിഞ്ഞാല്‍ അപകടം ക്ഷണിച്ചു വരുത്തുകയായിരിക്കും ഫലം.
സൈക്കോളജിക്കല്‍ അസറ്റ്‌: ക്ഷമ, സ്‌നേഹം, മനോഭാവം എന്നിവ ഈ ഗണത്തില്‍ പെടുന്നു.
സൈക്കോളജിക്കല്‍ ലയബലിറ്റി: ഭയം, സംശയം, കോപം, പക എന്നിവ ഈ ഗണത്തില്‍ പെടുന്നു.
ഒപ്പീനിയന്‍ എന്നാല്‍ എക്‌സ്‌പ്രഷന്‍ പുറത്തു വരുന്നതിനെയാണ്‌ ഇവിടെ വിവക്ഷിക്കുന്നത്‌. പഠനത്തെ പോലെത്തന്നെയാണ്‌ ഒരുവന്റെ തൊഴിലും.

മറ്റുള്ളവയില്‍ നിന്ന്‌ മനുഷ്യരെ വേര്‍ തിരിക്കുന്ന ഘടകങ്ങളില്‍ ചിലതാണ്‌ വിവേചന ശക്തിയും, വിവേചന ബുദ്ധിയും, കാഴ്‌ചപ്പാടും. നല്ല തിരക്കുള്ള ബസ്സില്‍ യാത്ര ചെയ്‌തു കൊണ്ടിരിക്കുമ്പോള്‍ ചില വ്യക്തികള്‍ അിറയാതെ കാലില്‍ ചവുട്ടി പോകാറുണ്ട്‌. ചവിട്ടു കിട്ടിയ വ്യക്തിയുടെ അപ്പോഴത്തെ മനോധര്‍മ്മം, മനോഭാവം, വിവേചന ബുദ്ധി, കാഴ്‌ചപ്പാട്‌ എന്നിവക്ക്‌ അനുസരിച്ച്‌ പ്രതികരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്യാവുന്നതാണ്‌. എന്നാല്‍ ഒരു പാമ്പിനേയോ, പട്ടിയേയോ ചവിട്ടുകയോ, ഉപദ്രവിക്കുകയോ ചെയ്‌താല്‍ അവ ഉടനെ തന്നെ തിരിച്ച്‌ പ്രതികരിക്കും.

എല്ലാറ്റിലും കാര്യകാരണ ബന്ധം മനുഷ്യര്‍ക്ക്‌ പ്രധാന ഘടകം തന്നെയാണ്‌. തൊഴില്‍ സ്വന്തമായും, സ്വതന്ത്രമായും തിരഞ്ഞെടുക്കുവാന്‍ കഴിയണം. മറ്റാരുടേയും ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും അവന്റെ മേല്‍ വരാന്‍ പാടില്ല.

ജോബ്‌ ടെന്‍ഷന്‍: ഒരേ സ്ഥാപനത്തിലെ തന്നെ ഒരേ ജോലികാര്‍ തന്നെ വ്യക്തിപരമായി വ്യത്യസ്‌തത പുലര്‍ത്തുന്നവരായിരിക്കും. അവിടെ എല്ലാവരിലും ജോബ്‌ ടെന്‍ഷന്‍ ഉണ്ടായിരിക്കും. ജോബ്‌ ടെന്‍ഷന്‍ ഓപ്‌റ്റിമമാണെിങ്കില്‍ തൊഴിലില്‍ വിരക്തി അനുഭവപ്പെടുകയില്ല. കുറവാണെങ്കില്‍ അലസനും, കൂടുതലാണെങ്കില്‍ വര്‍ക്ക്‌ഹോളിസവും അനുഭവപ്പെടും. വര്‍ക്ക്‌ഹോളിസം ആള്‍ക്കഹോളിസത്തേക്കാള്‍ (മദ്യപാനം) ഭയാനകമാണ്‌. അതായത്‌ ഒരു വീണയിലെ കമ്പികള്‍ പോലെയാണ്‌. വീണയിലെ കമ്പികളെല്ലാം ഒരു നിശ്ചിത മുറുക്കത്തില്‍ വലിച്ചു കെട്ടിയിരുന്നാല്‍ അതില്‍ നിന്നും ശ്രുതി മധുരമായ ശബ്‌ദം കേള്‍ക്കുവാന്‍ സാധിക്കും. എന്നാല്‍ കമ്പികളെല്ലാം അയഞ്ഞാണ്‌ കിടക്കുന്നതെ ങ്കില്‍ അതില്‍ നിന്ന്‌ പുറപ്പെടുന്ന ശബ്‌ദം അത്ര സുഖകരമായിരിക്കുയില്ല.

പ്രേരക ശക്തി: ഒരു തൊഴില്‍ നേടിയെടുക്കുന്നതിന്റെ പ്രേരക ശക്തി, പണം മാത്രം ലക്ഷ്യമിട്ടതാണോ എന്ന്‌ നോക്കണം. ചെയ്യുന്ന തൊഴിലില്‍ പണ സമ്പാദനം മാത്രമാണ്‌ ലക്ഷ്യമെങ്കില്‍ തൊഴിലില്‍ വിരക്തിയും, അതില്‍ ശോഭിക്കുവാന്‍ കഴിയാതെ വരികയും ചെയ്യും. തൊഴിലില്‍ ഒരുതരം വിരക്തിയുണ്ടാകും.

നിരാശ അഥവ വീര്‍പ്പുമുട്ടല്‍: ഇത്‌ ചിലപ്പോള്‍ അസറ്റായും, മറ്റു ചിലപ്പോള്‍ ലയബിലിറ്റിയായും മാറുന്നതാണ്‌. ഒരു തൊഴിലില്‍ നിരാശ വരുമ്പോള്‍ അഥവ വിരക്തി അനുഭവപ്പെടുമ്പോള്‍ അതിനേക്കാള്‍ മെച്ചപ്പെട്ട മറ്റൊരു തൊഴിലിലേക്കാണ്‌ മുന്നേറ്റമെങ്കില്‍ അത്‌ ഒരു അസറ്റായും, മിറച്ച്‌ മറ്റൊരു തൊഴില്‍ ലഭിക്കാതെ, ചെയ്യുന്ന തൊഴില്‍ രാജിവെച്ചു പോരുകയോ, ആത്മഹത്യ തുടങ്ങിയവയിലേക്ക്‌ പ്രേരണ ഉണ്ടാകുകയോ ചെയ്‌താല്‍ അതൊരു ലയബിലിറ്റി ആയി തീരുകയും ചെയ്യും.

ഭംഗിയായ ആസൂത്രണം: തൊഴില്‍ വളരെ മനോഹരമായി ആസൂത്രിതമായിരിക്കണം. ചെയ്യുന്ന ഒരു തൊഴിലില്‍ നിന്ന്‌ രാജിവെച്ച്‌ മറ്റൊരു തൊഴില്‍ കിട്ടുന്നതുവരെ വെറുതെയിരുന്നാല്‍ അതിനെ ആംഗ്ലേയ ഭാഷയില്‍ കാരിയര്‍ ഗ്യാപ്‌ എന്ന്‌ പറയപ്പെടുന്നു. ഒരു തൊഴിലില്‍ ഇരുന്നുകൊണ്ട്‌ പുതിയ മറ്റൊന്ന്‌ കണ്ട്‌ പിടിക്കുകയും, അതില്‍ കയറിക്കൂടി പഴയ തൊഴിലിനെ വിടുകയും ചെയ്‌താല്‍ അത്‌ ആസൂത്രിതമായിരിക്കും. ഓരോ തൊഴിലിനും അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്‌. എന്നാല്‍ അവ അഡ്‌ജസ്റ്റ്‌ ചെയ്യുവാന്‍ പഠിച്ചിരിക്കണം.

വ്യക്തിത്വവും, പെരുമാറ്റവും ഒരു തൊഴിലില്‍ പ്രധാന ഘടകങ്ങളാണ്‌. ഉദാഹരണമായി ഒരു കര്‍ക്കശക്കാരനായ ഒരു വ്യക്തിക്ക്‌ ഒരു പ്യൂണിന്റെ (ശിപായി) പണി പറ്റുകയില്ല. എന്നു മാത്രല്ല അതിലൊട്ടും ശോഭിക്കുവാന്‍ പറ്റുകയുമില്ല. വിദ്യാഭ്യാസവും തൊഴിലും കൂടി പൊരുത്തപ്പെടേണ്ടതുണ്ട്‌. ഒരു എം. എ. കാരന്‌ ഒരു ശിപായി പണി വളരെ ബദ്ധിമുട്ടു പിടിച്ച ഒന്നാണ്‌. ഒരു പക്ഷെ അത്‌ അയാളുടെ ശാരീരികവും മാനസ്സീകവുമായ പിരിമുറക്കത്തിന്‌ ഇടവരുത്തുകയും, ചെയ്യുന്ന തൊഴിലില്‍ അസംതൃപ്‌തി വരുത്തുകയും ചെയ്യും. ഇവിടേയും ഒരു തൊഴിലാളി ചെയ്യുന്ന തൊഴിലില്‍ അഡ്‌ജസ്റ്റ്‌ ചെയ്യുവാന്‍ പഠിച്ചരിക്കണം. അതുപോലെ അങ്ങിനെ ആയിത്തീരുവാന്‍ (അഡാപ്‌റ്റ്‌) ചെയ്യുവാന്‍ ശീലിച്ചിരിക്കണം.

പരിതിസ്ഥിതിയും, വ്യക്തിയും: ചില സന്ദര്‍ഭങ്ങളില്‍ പരിതസ്ഥിതി മാറിയാലും, വ്യക്തി മാറണമെന്നില്ല. അതൊരു മുഖ്യ പ്രശ്‌നമാണ്‌. പരിതസ്ഥിതികള്‍ മാറുന്നതിനനുസരിച്ച്‌ വ്യക്തിയും മാറാന്‍ പഠിച്ചിരിക്കണം.

തൊഴില്‍ സംബന്ധമായ ഒരുപാട്‌ അിറവുകള്‍ മാദ്ധ്യമങ്ങളില്‍ നിന്നും, തൊഴില്‍ വിദഗ്‌ദരില്‍നിന്നും, തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്നും നമുക്ക്‌ ലഭ്യമാണ്‌. ഏഴാം ക്‌ളാസ്സ്‌, പത്താം ക്‌ളാസ്സ്‌, +2, എന്നിവ നമ്മുടെ ജീവിതത്തിലെ പ്രധാന വഴി തിരുവുകളാണ്‌. ഇവിടങ്ങളില്‍ നിന്ന്‌ ഓരോ വ്യക്തിയുടേയും അഭിരുചിക്കനുസരിച്ച്‌ വഴി തിരിഞ്ഞ്‌ ഓരോരുത്തര്‍ക്കും മുന്നേറാവുന്നതാണ്‌. എല്ലാവരും പത്താം തരവും +2 വും, ഡിഗ്രിയും എടുക്കേണ്ടതില്ല. ഓരോരുത്തരുടെ കഴിവിനും ബുദ്ധിക്കും, തൊഴിലിനും അനുസരിച്ചുള്ള വിദ്യാഭ്യാസവും സംസ്‌കാരുവുമാണ്‌ സര്‍ക്കാരും, മാതാപിതാക്കളും, അദ്ധ്യാപകരും നല്‍കേണ്ടി വരുന്നത്‌. മക്കളെ ഇംഗ്ലീഷു മീഡിയത്തില്‍ ചേര്‍ത്തി കുട്ടികളെ പീഡിപ്പിക്കുന്ന മാതാപിതാക്കളും അദ്ധ്യാപകരും ഇക്കാര്യം ശ്രദ്ധിക്കന്നത്‌ നന്നായിരിക്കും.

ഓരോ വ്യക്തിക്കും അവരുടെ ജീവിതത്തിന്‌ വ്യക്തമായ ലക്ഷ്യമുണ്ട്‌. തനിക്ക്‌ എന്തായി തീരുവാനാണ്‌ സ്വപ്‌നം അഥവ ആഗ്രഹം എന്ന്‌ തീര്‍ച്ചപ്പെടുത്തണം. ആ സ്വപ്‌നം അഥവ ആഗ്രഹമായിരിക്കും അയാളുടെ ജീവിത ലക്ഷ്യം. മാതാപിതാക്കള്‍ ഇക്കാര്യം മക്കളില്‍ നിന്ന്‌ ആരായുകയില്ല. അറിഞ്ഞാല്‍ തന്നേയും, മാതാപിതാക്കളുടെ കൊഴിഞ്ഞ പോയ ആഗ്രഹങ്ങളും, സ്വപ്‌നങ്ങളും കുട്ടികളിലൂടെ പൂവണിയിപ്പിക്കുവാന്‍ ബോധപൂര്‍വ്വം വൃഥാ പ്രയത്‌നിക്കുന്നു. ഫലം എന്തായാലും കുട്ടികള്‍ക്ക്‌ ശാരിരികവും മാനസ്സീകവുമായ പ്രശ്‌നങ്ങളും, രക്ഷിതാക്കള്‍ക്ക്‌ അതീവ ദു:ഖവും പ്രദാനം ചെയ്യുന്നു.

താന്‍ എന്ത്‌ തൊഴില്‍ ചെയ്യാനാണ്‌ താല്‌പര്യം എന്ന്‌ സ്വയം കണ്ടെത്തണം. അഞ്ചും ആറും വയസ്സുള്ള ചില കുട്ടികള്‍ ലോറി ഡ്രൈവര്‍ ആകണമെന്ന്‌ പറയാറുണ്ട്‌. പോസ്റ്റ്‌മാന്‍ ആകണമെന്ന്‌ പറയാറുണ്ട്‌. അവര്‍ അങ്ങിനെ പറഞ്ഞുകൊള്ളട്ടെ. അവരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചു വളര്‍ത്തുക. പഠനകാര്യങ്ങള്‍ അവരുടെ ഇഷ്‌ടത്തിനനുസരിച്ച്‌ ചിട്ടപ്പെടുത്തുക. ഭാവിയില്‍ നല്ല എഞ്ചിനീയറോ, മെക്കാനിക്കോ, പൈലറ്റോ, എഞ്ചിന്‍ ഡ്രൈവറോ മറ്റോ ആകാം. നിങ്ങളുടെ ജീവിതത്തില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌എന്ത്‌ വേണം? എന്ത്‌ നേടണം? എന്തായി തീരണം? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിച്ച്‌ ഉത്തരം ഓരോ വ്യക്തിയും കണ്ടെത്തിയിരിക്കണം. അതുപോലെ നിങ്ങളില്‍ നിന്ന്‌ ജീവിതം എന്താണ്‌ ആവശ്യപ്പെടുന്നത്‌? നിങ്ങളുടെ ജീവിതത്തിലെ ഉള്‍വിളി എന്താണ്‌? സ്വയം ഉത്തരം കണ്ടെത്തേണ്ടവയാണ്‌.

നിങ്ങളുടെ സ്വഭാവ വിശദീകരണം: 1. നിങ്ങളുടെ കഴിവുകള്‍, ഇപ്പോഴത്തെ വസ്‌തുതകള്‍ എന്നിവ മനസ്സിലാക്കണം. 2. സന്തോഷം തരുന്നതായ താല്‍പര്യങ്ങള്‍, ഹോബീസ്‌ എന്നീ കാര്യങ്ങള്‍. അതിന്‌ ആദ്യത്തെ 3 വര്‍ഷത്തിനുള്ളില്‍ നടന്ന കാര്യങ്ങള്‍ മാത്രം ചിന്തിച്ച്‌ എഴുതി തുടങ്ങുക. പിന്നീട്‌ ഓരോ വര്‍ഷവും പുറകോട്ട്‌, പുറകോട്ട്‌ ചിന്തിച്ച്‌ എഴുതി തുടങ്ങുക. അതില്‍ ഏറ്റവും സന്തോഷം തന്ന സന്ദര്‍ഭത്തിലേക്ക്‌ കടക്കുക. 3. എന്തു വേണം? എത്ര വേണം? അതു വേണോ? ഇതു വേണോ? എന്നീ തുടങ്ങിയ ആവശ്യങ്ങള്‍ നിശ്ചയിക്കല്‍. ( കഴിവുകള്‍ എന്നത്‌ വര്‍ത്തമാന കാലത്തിലും, ആവശ്യങ്ങള്‍ എന്നത്‌ ഭൂത കാലത്തിലേതുമായ കാര്യങ്ങള്‍ ആണ്‌ എന്ന്‌ മനസ്സിലാക്കുക. ) 4. മൂല്യങ്ങള്‍ രണ്ടു തരത്തില്‍ മനസ്സിലാക്കാം. അതില്‍ ഒന്ന്‌ ആന്തരീകം, മറ്റൊന്ന്‌ ബാഹീകം. ഇതില്‍ ആന്തരീകമായ മൂല്യത്തിനാണ്‌ പ്രാധാന്യം നല്‍കേണ്ടത്‌. ഒരാള്‍ക്ക്‌ പരപുരുഷനോ പരസ്‌ത്രീയോ ആയി ബന്ധപ്പടണമെന്ന മോഹമുണ്ടായാല്‍ പോലും അവയേയും മൂല്യ നിര്‍ണ്ണയത്തില്‍ ഉള്‍പ്പെടുത്തണം. 5. നമ്മുടെ വ്യക്തിപരമായ സ്വഭാവ സവിശേഷതകളെ കുറിച്ച്‌ നന്നായി വിശകലനം ചെയ്യണം. അതിന്‌ മറ്റുള്ളവര്‍ നമ്മെക്കുറിച്ച്‌ പറയുന്നത്‌ ചെവി കൊള്ളണം. "തന്റെ പാട്ട്‌ ഒട്ടും കൊള്ളുകയില്ല, നിന്നെ ആ പണിക്ക്‌ പറ്റുകയില്ല" എന്നോ മറ്റോ ചിലര്‍ പറഞ്ഞാല്‍ നമ്മുടെ കഴിവുകള്‍ മറ്റുള്ളവര്‍ വിലയിരുത്തിയതായി കണക്കാക്കണം. പിന്നെ നാം അത്തരത്തിലുള്ള സംഗതികളില്‍ ഇടപെടുന്നത്‌ ഉചിതമായിരിക്കുകയില്ല. അസൂയക്കാരുടെ വാക്കുകള്‍ തിരിച്ചറിയുകയും വേണം. 6. ഓരോ വ്യക്തിക്കും ഭാവിയില്‍ ഇന്നതായി തീരണം എന്ന ഒരു സ്വപ്‌നവും, ലക്ഷ്യബോധവും ഉണ്ടായിരിക്കും. അതായിരിക്കും അയാളുടെ ലക്ഷ്യം. ഒന്നാമത്തെ സംഗതിയും, ആറാമത്തെ സംഗതിയും സമ്മിശ്രമായി വരുന്നതാണ്‌ അയാളുടെ തൊഴില്‍ സംബന്ധിച്ച സൂചനകള്‍. അതിലായിരിക്കും അയാള്‍ ശോഭിക്കുക.

മേല്‍ പറഞ്ഞ സംഗതികളും, താഴെ പറയുന്നവയുമായി കലര്‍ത്തി നോക്കി ഒരാളുടെ തൊഴിലും അതിന്റെ വിജയ സാദ്ധ്യതകളും നമുക്ക്‌ മനസ്സിലാക്കാം. 1. കക്ഷി കഠിന അദ്ധ്വാനിയാണോ എന്ന്‌ പരിശോധിക്കണം. അദ്ധ്വാനത്തില്‍ തന്നെ കഠിന അദ്ധ്വാനിയാണെങ്കില്‍ അയാള്‍ മാനേജര്‍, സെയില്‍സ്‌ മാന്‍, ആശയം വില്‍ക്കുന്ന ആള്‍, ടീച്ചര്‍, പുരോഹിതന്‍ എന്നീ തൊഴിലുകളില്‍ ശോഭിക്കുവാന്‍ കഴിയുന്നതാണ്‌. 2. അന്വേഷണ ത്വരയുള്ളവര്‍ക്ക്‌ അന്വേഷണ തൊഴിലില്‍ ശോഭിക്കുവാന്‍ കഴിയും. റിസേര്‍ച്ച്‌, അനാലിറ്റിക്‌, ജേര്‍ണ്ണിലിസം, പോലീസ്‌, പ്രൈവറ്റ്‌ ഡിക്‌റ്ററ്റീവ്‌, ഫോട്ടോഗ്രാഫര്‍ തുടങ്ങിയവര്‍ ഈ തൊഴിലില്‍ ശോഭിക്കും. 3. സാമൂഹികപരമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നല്ല സഹായികളും, നല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ സമര്‍ത്ഥരും, ലീഡര്‍ന്മാരും, കൗണ്‍സിലര്‍മാരുമായി ശോഭിക്കുവാന്‍ കഴിയുന്നവരും ആയിരിക്കും. 4. യാഥാസ്ഥികന്മാരുടെ തൊഴിലുകള്‍ നിങ്ങള്‍ ഊഹിച്ച്‌ അിറയുക. 5. ആര്‍ട്ടിസ്റ്റിക്‌ ഗ്രൂപ്പുകാര്‍ സൃഷ്‌ടികള്‍ നടത്തുവാന്‍ കഴിവുള്ളവരായിരിക്കും. തമാശകള്‍ പറയുവാനും, ആസ്വദിക്കുവാനും, സന്തോഷിക്കുവാന്‍ കിട്ടിയ അവസരങ്ങള്‍ വിനിയോഗിക്കുവാനും ഇവര്‍ക്ക്‌ കഴിയും. നല്ല എഴുത്തുകാരായിരിക്കും. ഒരു നല്ല ആര്‍കിടെക്‌ച്ച്വര്‍ ആയിരിക്കും. 6. റിയലിസ്റ്റിക്‌ അഥവ യഥാര്‍ത്ഥ നിരൂപിതര്‍ എന്ന ഗ്രൂപ്പുകാര്‍ കെട്ടിട കേടുപാടുകള്‍ പോക്കുന്നവരും, എഞ്ചിനീയേഴ്‌സും മറ്റും ആയിരിക്കും. ഇവയുടെ മിശ്രതിങ്ങള്‍ വരുമ്പോള്‍ തൊഴിലിലും മാറ്റം വരുന്നതാണ്‌.

പ്രിയ സുഹ്‌റുത്തുക്കളെ, പട്ടി കടിക്കും എന്ന ഭയവും, പട്ടി കടിക്കും എന്ന അറിവും രണ്ടാണ്‌. ഒന്ന്‌ വികാരവും മറ്റൊന്ന്‌ അിറവുമാണ്‌. ഒരു തീരുമാനം എടുക്കുമ്പോഴും, എടുപ്പിക്കുമ്പോഴും ഭയം തോന്നുന്നുവെങ്കില്‍ ഈ ഭയം നിങ്ങള്‍ക്ക്‌ ഇല്ലായിരുന്നുവെങ്കില്‍ എന്തു ചെയ്യുമായിരുന്നു എന്ന്‌ ചോദിക്കുക. അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കുക. അല്ലെങ്കില്‍ പ്രവര്‍ത്തിപ്പിക്കുക.

ഒരു തൊഴിലില്‍ നിന്ന്‌ പിരിയുന്നതിനു മുമ്പു തന്നെ മറ്റൊന്ന്‌ തിരഞ്ഞെടുക്കുവാന്‍ മറക്കരുത്‌. ഒരു തൊഴിലില്‍ വികാരവും, ആത്മാവും, പ്രവര്‍ത്തനവും, ഒരുമിച്ചു കൊണ്ടു പോകേണ്ടതുണ്ട്‌. ഇന്നത്തെ കാലത്ത്‌ ഇ.ക്യു. (ഇന്റിലജന്റ്‌ കോഷ്യന്റ്‌=ബുദ്ധിമാനം) വിന്‌ അത്ര പ്രാധാന്യമില്ല. എന്നാല്‍ ഇന്ന്‌ ഈ.ക്യൂ. (ഇമോഷണല്‍ കോഷ്യന്റ്‌=വൈകാരിക മാനം) വിനാണ്‌ പ്രാധാന്യം. ഉയര്‍ന്ന മാര്‍ക്കും, ഉന്നത ബിരുദങ്ങളും ഉള്ള ഒരു വ്യക്തിക്ക്‌ ഒരു തൊഴിലില്‍ ശോഭിക്കവാന്‍ കഴിയണമെന്നില്ല. ഇക്കൂട്ടര്‍ക്ക്‌ ഇന്ന്‌ തൊഴില്‍ സാദ്ധ്യതകള്‍ കുറഞ്ഞു വരുന്നു. ഈ.ക്യൂ. നന്നായി വളരണം, മറ്റുള്ളവരുമായി നന്നായി ഇടപെടുവാന്‍ പഠിച്ചിരിക്കണം. തൊഴിലും അതിലെ അധികാരവും ഗര്‍വ്വു കാട്ടാനുള്ളതല്ല എന്നു മാത്രമല്ല ദുര്‍വിനിയോഗം ചെയ്യാനുള്ളതല്ല എന്ന വസ്‌തുത കൂടി നാം മനസ്സിലാക്കിയിരിക്കണം.

ഹിപ്‌നോട്ടീസം: എല്ലാവര്‍ക്കും ഈ വാക്കു കേള്‍ക്കുമ്പോള്‍ തന്നെ ഒരു അത്ഭുതവും, ഒരു ആവേശവും, ഭയവും ഒക്കെ മനസ്സില്‍ സംജാതമായി തുടങ്ങും. എന്താണ്‌ ഈ ഹിപ്‌നോട്ടീസം? ഉറക്കമാണെന്നെണ്‌ മിക്കവരും ധരിച്ചു വെച്ചിരിക്കുന്നുത്‌. മനസ്സിന്റെ ഒരു മാറ്റാന്തര അവസ്ഥയെയാണ്‌ ഹിപ്‌നോട്ടീസം എന്ന്‌ വിളിക്കപ്പെടുന്നത്‌. ധ്യാനവസ്ഥയില്‍ ജാഗ്രത്‌, സുഷുപ്‌തി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നാം മനസ്സിലാക്കിയല്ലോ. ഹിപ്‌നോട്ടീസത്തിന്റെ അതിവിശാലമായ സാങ്കേതികതയിലേക്ക്‌ നിങ്ങളെ കടത്തി കൊണ്ടു പൊകുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.

മനസ്സ്‌ രഹസ്യങ്ങളുടെ ഒരു മഹാ കലവറ തന്നയാണ്‌. അതൊന്ന്‌ തുറന്നു നോക്കുവാന്‍ ആര്‍ക്കാണ്‌ ആഗ്രഹമില്ലാത്തത്‌. പ്രാചീന ഗ്രീക്കുകാരുടെ വിശ്വാസ പ്രകാരം ഉറക്കത്തിന്റെ ദേവനായിരുന്നു ഹിപ്‌നോസ്‌. ഈ ദേവനെ റോമാക്കാര്‍ സോമ്‌ന എന്നാണ്‌ വിളിച്ചിരുന്നത്‌. ബ്രിട്ടീഷ്‌ ഭിഷഗ്വരനായ ജയിംസ്‌ ബ്രെയ്‌ഡാണ്‌ ഈ വിദ്യയെ പിപ്‌നോസിസ്‌ എന്ന്‌ വിളിച്ചത്‌. ഇന്‍ഡ്യയില്‍ മോഹനിദ്ര എന്ന നാമത്തിലാണ്‌ ഈ ശാസ്‌ത്രം പ്രചരിച്ചിരുന്നത്‌. പിപ്‌നോട്ടീസം എന്നാല്‍ വാക്കുകള്‍ കൊണ്ട്‌ നിര്‍ദ്ദേശം കൊടുത്തു കൊണ്ട്‌ ഉറക്കുന്ന വിദ്യയാണ്‌.

ഉറക്കം തന്നെ പല വിധത്തില്‍ ഉണ്ട്‌. അവ 1. ലഘു നിദ്ര, 2. ഗാഢ നിദ്ര, 3. അതി ഗാഢ നിദ്ര എന്നിവയാകുന്നു. നമ്മുടെ മസ്‌തിഷ്‌കത്തില്‍ നിന്ന്‌ ചില വൈദ്യുതി തരംഗങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്‌.
ഉണര്‍ന്നിരിക്കുമ്പോള്‍ ഒരാളുടെ മസ്‌തിഷ്‌ക തരംഗത്തിന്റെ ആവര്‍ത്തി 14 മുതല്‍ 30 വരെയുള്ള ഹെട്‌സിലായിരിക്കും. വിശ്രമവേളയിലായിരിക്കുമ്പോള്‍ ഇത്‌ 14നും 8നും ഇടയിലുള്ള ഫ്രീക്വന്‍സിയുള്ള വൈദ്യുത തരംഗത്തിലായിരിക്കും. ഉറക്കത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഡെല്‍റ്റാ തരംഗങ്ങളും (7-4 ഫ്രീക്വന്‍സി), തീറ്റ തരംഗങ്ങളും (3-ല്‍ താഴെ) ഉണ്ടാകുന്നു.

എന്താണ്‌ സ്വാഭാവിക നിദ്ര? നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ശരീരത്തിന്റേയും മനസ്സിന്റേയും ക്ഷീണമകറ്റാനുള്ള ഒരു പ്രാപഞ്ചീക പ്രതിഭാസമാണ്‌ ഉറക്കം. എന്നാല്‍ ഹിപ്‌നോട്ടീസം വാക്കുകളിലൂടെ നിരന്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കി കൊണ്ട്‌ കൃത്രിമമായി ഉറക്കുന്നു.
മനുഷ്യന്റെ സന്തത സഹചാരിയായി പല രോഗങ്ങളും, ദു:ഖങ്ങളും, ദുരിതങ്ങളും കൂടെ തന്നെയുണ്ട്‌. അതുപോലെ തന്നെയാണ്‌ അവന്‍ വളര്‍ത്തുന്ന വളര്‍ത്തു മൃഗങ്ങള്‍ക്കും. ഇതിനു കാരണം പ്രകൃതിയില്‍ നിന്ന്‌, ഈശ്വരനില്‍ നിന്ന്‌, സത്യത്തില്‍ നിന്നെല്ലാം അവന്‍ അല്ലെങ്കില്‍ അവള്‍ അകന്നു കഴിഞ്ഞിരിക്കുന്നു എന്നതിന്റെ സൂചനകളാണ്‌. അതായത്‌ അവര്‍ പാപ കര്‍മ്മങ്ങളില്‍ മാത്രം വ്യാപൃതാരയി തീര്‍ന്നു. ചികിത്സാ രംഗങ്ങളില്‍ മോഡേണ്‍ വൈദ്യം എന്ന്‌ അിറയപ്പെടുന്ന അലോപ്പതി, ഹോമ്യോപ്പതി എന്നീ വൈദ്യ ശാസ്‌ത്രങ്ങള്‍ക്കും അതിന്റേതായ പരിമിതികള്‍ ധാരാളം ഉണ്ട്‌. ഒരു വൈദ്യശാസ്‌ത്ര ശാഖയും സമ്പൂര്‍ണ്ണമല്ല എന്ന്‌ തീര്‍ത്തും പറയാവുന്നതാണ്‌. ആയിരുന്നുവെങ്കില്‍ സര്‍വ്വ രോഗങ്ങളും ഇന്ന്‌ ഈ ഭൂ മുഖത്ത്‌ കാണുമായിരുന്നില്ല. ഇതിന്റെ പോരായ്‌മകള്‍ പരിഹരിക്കുവാന്‍ വേണ്ടിയാണല്ലോ അഷ്‌ടാംഗ യോഗം എന്ന പദ്ധതി തന്നെ മഹാന്മാര്‍ വളരെ മുമ്പു തന്നെ ആവിഷ്‌കരിച്ചു വെച്ചിരിക്കുന്നത്‌. പ്രകൃതി ചികിത്സ എന്നറിയപ്പെടുന്ന സമ്പ്രദായം തന്നെ അഷ്‌ടാംഗ യോഗത്തിന്റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ. ഹോമ്യോപ്പതിയും, അലോപ്പതിയും ആയൂര്‍വേദ ചികിത്സ സമ്പ്രദായത്തിന്റെ ഓരോ ഭാഗങ്ങള്‍ മാത്രമേ ആകുന്നുള്ളൂ. ഹോമ്യോപ്പതിയിലെ ഔഷധങ്ങള്‍ എല്ലാം തന്നെ അതിന്റെ ഡൈനാമിക്‌ ആക്ഷന്‍ കൊണ്ടാണ്‌ പ്രവര്‍ത്തിക്കുന്നത്‌. അതുകൊണ്ടു തന്നെ രോഗികള്‍ക്ക്‌ പാര്‍ശ്വ ഫലങ്ങള്‍ ഒട്ടും തന്നെ ഇല്ല. എന്നാല്‍ മറ്റു ചികിത്സാ രീതികളിലെ ഔഷധങ്ങള്‍ എല്ലാം തന്നെ മെറ്റീരിയല്‍ ആക്ഷന്‍ കൊണ്ടാണ്‌ പ്രവര്‍ത്തിക്കുന്നത്‌. എന്നാല്‍ അലോപ്പതി ചികത്സ സമ്പ്രദായത്തേക്കാള്‍ സുരക്ഷിതത്വവും, സൗഖ്യ വേഗത കൂടുതലുമാണ്‌ ഹോമ്യോപ്പതി സമ്പ്രദായത്തിന്‌. ഇന്നത്തെ ജനങ്ങള്‍ ഇതിനെയെല്ലാം തെറ്റിധരിച്ചു കൊണ്ടും, മറ്റു വൈദ്യ ശാഖക്കാര്‍ തെറ്റ്‌ ധരിപ്പിച്ചു കൊണ്ടും, പലതും വിസ്‌മരിച്ചു കൊണ്ടും പല ചികിത്സാ സമ്പ്രദായങ്ങളുടെ പിന്നാലെ പലരും പരക്കം പായുന്നു. ഈ സമ്പ്രദായങ്ങള്‍ തന്നെ രക്ഷിക്കും എന്ന വിശ്വാസമാണ്‌ അവര്‍ക്കുള്ളത്‌. ഫലത്തില്‍ ദുര്‍ചിലവും സാമ്പത്തിക ഭാരവും, സന്തോഷ കുറവും, അസമാധാനവും ഇവര്‍ക്ക്‌ ലഭിക്കുന്നു. എന്നിട്ടും ജനങ്ങള്‍ രോഗ ദുരിതങ്ങളുടെ അവസ്ഥള്‍ക്കുള്ള കരണങ്ങള്‍ അന്വേഷിക്കുകയോ, ചിന്തിക്കുകയോ, പരിഹാരങ്ങള്‍ അന്വേഷിക്കുകയോ ചെയ്യുന്നില്ല. ഇതിനെ മനുഷ്യന്റെ അഹന്തയെന്നൊ, അഹങ്കാരമെന്നൊ വിളിക്കാം. അഹങ്കാരികള്‍ക്ക്‌ എന്ത്‌ പറഞ്ഞു കൊടുത്താലും അവര്‍ ചെവി കൊള്ളാറില്ല. അതിന്റെ കാരണം മുമ്പു പറഞ്ഞ അവരുടെ ജന്മ വാസന തന്നെയാണ്‌.

കര്‍മ്മം ഒരുതരം ഊര്‍ജ്ജമാണ്‌. പാപവും ഒരുതരം ഊര്‍ജ്ജമാണ്‌. ആധുനിക ഊര്‍ജ്ജതന്ത്രം പറയപ്പെടുന്നതെന്തെന്നാല്‍ ഒരു ഊര്‍ജ്ജത്തേയും നശിപ്പിക്കുവാന്‍ കഴിയുകയില്ല എന്നാണല്ലോ. എന്നാല്‍ ഇന്ന്‌ ആധുനിക ഗവേഷണ ഫലമായി ഒരു രേഗത്തെ ഉന്മൂലനം ചെയ്‌തു എന്ന്‌ പറഞ്ഞ്‌ തീരുന്നതിനു മുമ്പു തന്നെ പുതിയ ഒരു രോഗം ഉടലെടുത്തിരിക്കും. സ്‌മോള്‍ പോക്‌സ്‌, പോളിയോ തുങ്ങീ രോഗങ്ങള്‍ ഭൂമിയില്‍ നിന്ന്‌ ഉന്മൂലനം ചെയ്‌തൂ എന്ന്‌ ശാസ്‌ത്രം അവകാശപ്പെടുന്നുവെങ്കിലും പുതിയ, പുതിയ നാമങ്ങളോടു കൂടിയ ചിക്കുന്‍ ഗുനിയ, പന്നി പനി തുടങ്ങീ പല രോഗങ്ങളും ആവീര്‍ഭവിച്ചു കഴിഞ്ഞിരിക്കുന്നു. മുമ്പ്‌ ആയുര്‍വേദത്തിന്റെ ഉത്ഭവത്തെക്കുറിച്ച്‌ ഞാന്‍ സൂചിപ്പിച്ചിരുന്നുവല്ലോ. ഔഷധങ്ങള്‍ തന്നെ രോഗങ്ങള്‍ക്ക്‌ പോരാതെ വന്നപ്പോഴാണ്‌ പതജ്ഞിലി മഹര്‍ഷി ശരീര മാര്‍ഗ്ഗത്തെ മാത്രം ആശ്രയിക്കാതെ ആത്മീയ-മാനസീക കാരണങ്ങളിലേക്ക്‌ തിരിഞ്ഞ്‌ യോഗസനങ്ങളും, പ്രാണായാമങ്ങളും, ധ്യാന മുറകളും അഭ്യസപ്പിക്കുവാന്‍ തുടങ്ങിയത്‌. അതുകൊണ്ടു തന്നെ ഇന്നത്തെ വൈദ്യ സമ്പ്രദായങ്ങള്‍ ഒന്നും തന്നെ സമ്പൂര്‍ണ്ണങ്ങളല്ല എന്ന്‌ ഞാന്‍ പറഞ്ഞത്‌. കേവലം ശരീരത്തെ മാത്രമോ, മനസ്സിനെ മാത്രമോ കീറി മുറിക്കുകയോ, വിശകലനം നടത്തിയതു കൊണ്ടോ ഒരു ചികിത്സയും വിജയിക്കുന്നില്ല. ഇത്തരം ചികിത്സാ സമ്പ്രദായം കൊണ്ട്‌ മനുഷ്യ നന്മക്ക്‌ വലിയ പ്രയോജനം ഉണ്ടായി കാണുന്നില്ല.

എന്നാല്‍ പൗരാണിക സമ്പ്രദായത്തെ അപ്പാടെ തള്ളി കളഞ്ഞതിന്റെ ഫലമായിട്ടാണ്‌ ഇന്ന്‌ ജനങ്ങള്‍ കൊടിയ ദു:ഖങ്ങളും ദുരിതങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുന്നത്‌. രോഗ, ദുരിതാദികള്‍ക്ക്‌ പരിഹര പ്രതിവിധികളോടെ ചികിത്സ ചെയ്‌താല്‍ ദോഷങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെടും എന്നതിന്‌ ഒരു ശങ്കയും വേണ്ടതില്ല. രത്‌ന ധാരണം ചില അനുഷ്‌ഠാനങ്ങളോടെ ചെയ്‌താല്‍ നല്ല ഫലം ലഭിക്കുമെന്നുള്ളത്‌ തീര്‍ച്ചയാണ്‌.

കമ്പോളങ്ങളില്‍ നിന്ന്‌ രത്‌നങ്ങള്‍ വെറുതെ വാങ്ങി ധരിച്ചതു കൊണ്ടു മാത്രം ഉദ്ദേശിച്ച ഫലം കിട്ടുകയില്ല. രത്‌നങ്ങള്‍ യഥാവിധി പൂജിക്കണം. വാങ്ങുന്നതും, ധരിക്കുന്നതും ഉത്തമ മുഹൂര്‍ത്തം നോക്കി വേണം. ദാന ധര്‍മ്മാദികള്‍ നടത്തിയിരിക്കണം. ഇത്തരം സംഗതികള്‍ ചെയ്‌ത ശേഷമാണ്‌ ധരിക്കുന്നതെങ്കില്‍ തീര്‍ച്ചയായും രത്‌നങ്ങളുടെ നല്ല ഫലം കിട്ടുക തന്നെ ചെയ്യും.

സേറിയാസിസ്‌ പോലുള്ള ചര്‍മ്മരോഗങ്ങള്‍, സന്താന ദോഷങ്ങള്‍ തുടങ്ങി പലതും സര്‍പ്പ ദോഷങ്ങളുടെ ഫലമായിട്ടാണ്‌. ഇത്തരം രോഗങ്ങള്‍ക്ക്‌ വെറും ശാരീരിക ചികിത്സ മാത്രം പറ്റില്ല. മനസ്സിന്റെ ദുഷിപ്പുകൊണ്ടാണ്‌ മറ്റു ചില രോഗങ്ങള്‍ വന്നു കൂടുന്നത്‌. അതിനും വെറും ശരീര ചികിത്സ മാത്രം പോരാ. പല രോഗങ്ങള്‍ക്കും ഹോളിസ്റ്റിക്‌ ചികിത്സാ സമ്പ്രദായം വളരെ നല്ലതാണ്‌. ഹോളിസ്റ്റിക്‌ ചികിത്സാ സമ്പ്രദായം എല്ലാവര്‍ക്കും സാദ്ധ്യമല്ല. അതിന്‌ ചികിത്സകന്‌ ശരീര-മാനസ്സീക- ആദ്ധ്യാത്മീക കാര്യങ്ങളില്‍ അസാമാന്യ പ്രാവീണ്യം ഉണ്ടായിരിക്കണം. എന്നാല്‍ മാത്രമാണ്‌ ചികിത്സ ഫല പ്രദമായി തീരുകയുള്ളൂ.

ജ്ഞാന രാമായണം: സനാതന ഗ്രന്ഥങ്ങള്‍ 4 അര്‍ത്ഥത്തിലാണ്‌ അവയുടെ സൃഷ്‌ടികള്‍ നടത്തിയിരിക്കുന്നത്‌. അവ 1. വാക്യാര്‍ത്ഥം 2. യാജ്ഞികാര്‍ത്ഥം 3. വൈദീകാര്‍ത്ഥം 4. തത്വാര്‍ത്ഥം എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. ബ്രഹ്മചാരികള്‍ക്ക്‌ വാക്യാര്‍ത്ഥവും, ഗൃഹസ്ഥാശ്രിമകള്‍ക്ക്‌ യാജ്ഞികാര്‍വും, വാനപ്രസ്ഥര്‍ക്ക്‌ ദൈവീകാര്‍ത്ഥവും, സന്യാസിമാര്‍ക്ക്‌ തത്വാര്‍ത്ഥവുമാണ്‌ വിവക്ഷിക്കുന്നത്‌. അതായത്‌ കുട്ടികള്‍ക്ക്‌ പറഞ്ഞു കൊടുക്കുന്ന രീതിയിലല്ല മറ്റുള്ള തരക്കാര്‍ മനസ്സിലാക്കേണ്ടത്‌ എന്ന്‌ അര്‍ത്ഥം. മുതിര്‍ന്നവര്‍ രാമായണം വെറും ഒരു കഥയായിട്ട്‌ ധരിച്ചു വെച്ച്‌ ഇതിനെ കാണരുത്‌.

ഈ വിശ്വ പ്രപഞ്ചത്തെ തന്നെയാണ്‌ ഇവിടെ അയോദ്ധ്യ എന്ന്‌ വിവക്ഷിക്കുന്നത്‌. രാമന്‍ എന്നത്‌ പരമാനന്ദമാണ്‌. വിശ്വത്തിന്റെ പരമാനന്ദം സ്ഥാപിക്കലാണ്‌ രാമ രാജ്യ സ്ഥാപനം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ദശേന്ദ്രീയങ്ങളാകുന്ന 10 ഇന്ദ്രീങ്ങളില്‍ ഇരുന്ന്‌ ഇന്ദ്രീയ വിഷയങ്ങളിലൂടെ സംഘട്ടനം നടത്തി കൊണ്ടിരിക്കുന്ന ആത്മാവാണ്‌ ദശരഥന്‍. ആത്മാവിന്റെ ത്രി ശക്തികളാകുന്ന ഇച്ഛാശക്തി, ജ്ഞാന ശക്തി, ക്രിയാ ശക്തി ഇവരാണ്‌ മൂന്നു ഭാര്യമാര്‍. ജാഗ്രത്ത്‌, സ്വപനം, സുഷുപ്‌തി, തുരീയം എന്നീ 4 പേര്‍ ചേര്‍ന്നതാണ്‌ പുത്രന്മാര്‍.
മനുഷ്യ ജന്മം ജ്ഞാനസമ്പാദനത്തിനും, ആത്മ സാക്ഷാല്‍കാരത്തിനും മാത്രമുള്ളതാകുന്നു എന്ന്‌ നാം മനസ്സിലാക്കണം. ഇന്‍ഷ്വറന്‍സ്‌ കമ്പനികളും, ബാങ്കുകളും മനുഷ്യന്റെ ഭവി സുരക്ഷിതമാക്കുവാന്‍ കിണഞ്ഞു പ്രയത്‌നിക്കുന്നു. പക്ഷെ അവര്‍ക്ക്‌ ഇന്ന്‌ അവരുടെ വാഗ്‌ദാനം പാലിക്കുവാന്‍ കഴിഞ്ഞില്ല. ആഗോളതലത്തില്‍ സാമ്പത്തിക തകര്‍ച്ച ബാധിച്ചപ്പോള്‍ അവരുടെ സുരക്ഷിതത്വം കാറ്റില്‍ പറത്തിപ്പോയി. പിന്നെ എവിടെയാണ്‌ സുരിക്ഷിതത്വം? സുകൃതിയായ ഒര ജീവന്‌ ഈ ബോധം ഉദിക്കുന്നു. ഈ ബോധം ക്രമേണ വളര്‍ന്ന്‌ ദൃഢപ്പെടുന്നു. എല്ലാ ജന്മങ്ങളും ദൈവ സന്നിദ്ധിയില്‍ എത്തി ചേരുന്നു.

വസിഷ്‌ഠ മഹര്‍ഷിയുടെ ഉപദേശ പ്രകാരം വിശ്വാമിത്ര മഹര്‍ഷിയോടൊപ്പം യാത്രയാകുന്ന രാമ ലക്ഷ്‌മണന്മാര്‍ (ജാഗ്രത്തും, തുരീയവും) സദ്‌ ഗുരു ലാഭം തന്നെയാകുന്നു. സദ്‌ ഗുരുവിലൂടെ ബല-അതിബല എന്നീ മന്ത്രങ്ങളും ഉപദേശിച്ചു കിട്ടുന്നു. തന്മൂലം വിശപ്പ്‌ ദാഹം, ഭയം, വ്യസനം, ക്രോധം എന്നിവയെ ജയിക്കുവാന്‍ കഴിയുന്നു. ഇതിനര്‍ത്ഥം ബ്രഹ്മചര്യം, അഹിംസ, സത്യം, എന്നീ അനുഷ്‌ഠാനങ്ങളിലൂടെ സ്ഥുല-സൂക്ഷ്‌മ ശരീരങ്ങളുടെ ഇച്ഛകളെ ദൂരികരിക്കുവാന്‍ കഴിയുന്നു എന്നതാണ്‌. ബഹ്മചര്യത്തിലൂടെ ശരീരത്തിന്റേയും, അഹീംസയിലൂടെ മനസ്സിന്റേയും, സത്യം കൊണ്ട്‌ ബുദ്ധിയുടേയും സര്‍വ്വ ദു:ഖങ്ങളും അകലുന്നു. വിശപ്പും ദാഹവും സ്ഥൂല ശരീരത്തിന്റേയും, ഭയം വ്യസനം, ക്രോധം എന്നിവ സൂക്ഷ്‌മ ശരീരത്തിന്റേയും ദു:ഖങ്ങളാകുന്നു.

ബ്രഹ്മചര്യം, അഹിംസ, സത്യം എന്നിവ സാത്വീക അനുഷ്‌ഠാനങ്ങള്‍ കൊണ്ട്‌ സ്ഥൂലവും, സൂക്ഷമവുമായ ശരീരങ്ങള്‍ ഓജസ്സും, തേജസ്സും, വീര്യവുമുള്ളതായി തീരുന്നു. ബ്രഹ്മ ജ്ഞാനം സമ്പാദിക്കുന്നതില്‍ വീര്യമില്ലെങ്കില്‍ പ്രായസങ്ങള്‍ നേരിടും. തീവ്ര വൈരാഗ്യം കൊണ്ട്‌ ഇഹപരങ്ങളായ എല്ലാ പദാര്‍ത്ഥങ്ങളിലുള്ള എല്ലാ ആഗ്രഹത്തെയും ജയിച്ചതിനെയാണ്‌ താടക വധം കൊണ്ട്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ഈ പ്രക്രിയ കൊണ്ട്‌ രാഗ ദോഷങ്ങള്‍ അകന്ന്‌ അന്തകരണം ശുദ്ധമാകുന്നു. ഇതു തന്നെയാണ്‌ വിശ്വാമിത്ര യാഗവും, മാരിച സുബാഹുകകളുടെ ഉപദ്രവത്തില്‍ നിന്നുള്ള രക്ഷയും. ഇത്രയുമാകുമ്പോള്‍ ജീവന്‍ ബ്രഹ്മ വിദ്യയാകുന്ന സീതയെ ലഭിക്കുവാന്‍ അര്‍ഹമാകുന്നു. ബ്രഹ്മവിദ്യയാകുന്ന സീതാ ലാഭത്തിനു വേണ്ടി ശരിരാഭിമാനാദി ഭാവങ്ങള്‍ ഇല്ലാത്ത ജ്ഞാന ഭാവമാകുന്ന വിദേഹ രാജ്യത്തില്‍ നിന്നും ലഭിച്ച അയോനിജയായ സീത തന്നെ ജ്ഞാന വിദ്യയാകുന്നു.

പരിശുദ്ധ പ്രേമ ഭക്തിയുടെ പ്രതീകമാണ്‌ അഹല്യ. മനസ്സാകുന്ന ഇന്ദ്രന്‍ ആഗ്രഹങ്ങളാകുന്ന സങ്കല്‍പങ്ങള്‍ കൂടി ചേര്‍ന്ന്‌ ഈശ്വര പേമം ജനിച്ച്‌ ജീവനെ ഊര്‍ദ്ധ ഗതിയിലേക്ക്‌ നയിച്ച്‌ ജ്ഞാനത്തിലേക്ക്‌ ഉയര്‍ത്തുന്ന ഒരു കര്‍മ്മമാണ്‌ അഹല്യ മോക്ഷം. സീതയുമായി അയോദ്ധ്യയിലേക്ക്‌ മടങ്ങുന്ന ശ്രീരാമന്‍ വഴി മദ്ധ്യത്തില്‍ ഭാര്‍ഗ്ഗവരാമനെ കണ്ടു മുട്ടുന്നുണ്ട്‌. ഇവിടെ രണ്ടു രാമന്മാര്‍ ഉണ്ടാകാന്‍ പാടില്ല എന്ന വാദം ഉയര്‍ന്നു വരുന്നുണ്ട്‌. ജീവാത്മാവും, പരമാത്മാവും അതായത്‌ ജീവനും, ഈശ്വരനും രണ്ടല്ലെന്നും ഒന്നാണെന്നും നമ്മെ ബോധ്യപ്പെടുത്തി തരുന്നു. വിദേഹ രാജ്യം എന്നു വെച്ചാല്‍ ദേഹം ഇല്ലാത്ത രാജ്യം എന്നര്‍ത്ഥം. വിദേഹത്തിലാണ്‌ ജ്ഞാനം എന്ന സംഗതി ഉണ്ടാകുന്നത്‌.
പഠനാന്തരം അയോദ്ധ്യയില്‍ മടങ്ങിയെത്തിയ രാമന്റെ പട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി എന്ന്‌ പറയപ്പെടുന്നു. പ്രപഞ്ച പ്രവര്‍ത്തികളില്‍ നിന്ന്‌ മോചിതനായി ജ്ഞാന നിര്‍വൃതിയില്‍ മുഴുകുവാന്‍ പോകുന്നു എന്നര്‍ത്ഥം.

പ്രാരാബ്‌ധമാകുന്ന ഇച്ഛാശക്തി കൈകേയിയിലൂടെ പട്ടാഭിഷേകത്തിനു ഭംഗം വരുത്തി. ജ്ഞാന പ്രാപ്‌തിക്കുള്ള അവസരം യോജിച്ചു വന്നാലും പ്രാരാബ്‌ധം അവസാനിക്കാതെ ഒരു ജീവന്‌ മുക്തിയും, മോക്ഷവും ലഭിക്കുകയില്ല. അതുകൊണ്ടാണ്‌. യോഗാസനങ്ങളും, ധ്യാന മുറകളും കഠിനമായി അഭ്യസിച്ചിട്ടും കാര്യമായ പുരോഗതി ലഭിക്കാതെ പോകുന്നത്‌.

പ്രജ്ഞ, തുരീയ ഭാവങ്ങളാകുന്ന ഭരത, ശത്രുഘനന്മാരില്‍ നിന്ന്‌ അകന്ന്‌ ലോക വ്യാപരത്തിലേക്ക്‌ ഇറങ്ങി ചെല്ലുന്നതാണ്‌ രാമന്റെ കാനന വാസം. ഇച്ഛാശക്തിയും, ക്രിയാശക്തിയും, ജ്ഞാന ശക്തിയും ജീവനെ അങ്ങോട്ടും ഇങ്ങോട്ടും ശക്തിയായി വലിച്ചു ഉലച്ചുവെങ്കിലും പ്രാരാബ്‌ധമാകുന്ന കൈകേയിയെ തടുക്കുവാന്‍ ആരാലും കഴിഞ്ഞതുമില്ല. ജ്ഞാനമാകുന്ന ഗംഗ കടന്ന്‌ പ്രപഞ്ച ധര്‍മ്മമാകുന്ന കാട്ടിലെത്തി പ്രാരാബ്‌ധ ഫലം അനുഭവിക്കുമ്പോഴും സദ്‌ജന സമ്പര്‍ക്കത്തിലൂടെ, താഴേക്ക്‌ അധിപതിക്കാതിരിക്കുവാന്‍ ഭരദ്വാജന്‍, വാത്മീകി എന്നിവരുടെ കൂടെ ചിത്രകൂടത്തില്‍ സഹവസിച്ചു താമസമാക്കി. സദ്‌സഗമം ചെയ്‌തു കൊണ്ട്‌ തന്നെ ബ്രഹ്മ വിദ്യയെ പരിപോഷിപ്പിച്ചു പോന്നു.

ജ്ഞാന വിദ്യ സ്വീകരിച്ച വ്യക്തി ചില കാര്യങ്ങളില്‍ നിയന്ത്രണ ജീവിതം പലിക്കണം. അതില്‍ നിന്നുള്ള വ്യതിചലിച്ച ജീവിത രീതിയെ കാണിക്കുന്നതാണ്‌ കാനനവാസം. പ്രപഞ്ച ധര്‍മ്മം മൂലം ശരീരം ദുര്‍ബലവും, മനസ്സ്‌ കന്മഷവും നിറഞ്ഞതുമായി ക്രോധ വികാരങ്ങളില്‍ പതിച്ച ജീവനില്‍ നിന്ന്‌ ആത്മ വിദ്യയാകുന്ന സീത കൈവിട്ടു പോകുന്നു. വീണ്ടും ആത്മവിദ്യ കൈവരിക്കുന്നതിനു വണ്ടി ഭക്തിയും, വൈരാഗ്യവുമാകുന്ന രണ്ടു ചിറകുകളുള്ള വിവേകമാകുന്ന ജഡായുവിന്റെ നിര്‍ദ്ദേശാനുസരണം സ്വന്തം സ്വരൂപമായ അകത്തീശ്വരന്റെ (അഗസ്‌ത്യന്‍) നിര്‍ദ്ദേശ പ്രകാരം പ്രാണായാമം സ്വീകരിച്ച്‌ (വായു പുത്രനായ ഹനുമാന്‍) അവിവേകവും, വിവേകവുമാകുന്ന ബാലി, സുഗ്രീവന്‍ എന്നീ രണ്ടു പേരില്‍ അവിവേകമാകുന്ന ബാലിയെ നിഗ്രഹിച്ചു. വിവേകം ഉദയം പൂണ്ട്‌ തന്നിലെ തന്നെ ആഗ്രഹങ്ങളാകുന്ന ശൂര്‍പ്പണഖയെന്ന രാക്ഷസീയത്തെ അറുത്തു മാറ്റി തന്നിലെ തന്നെ തമോഗുണമാകുന്ന കുംഭകര്‍ണ്ണനെ വധിച്ച്‌, രജോ ഗുണമാകുന്ന രാവണനേയും വധിച്ച്‌ സ്വാത്വീക ഗുണമായ വിഭീഷണന്റെ സഹായത്തോടെ ആത്മ ജ്ഞാന വിദ്യയാകുന്ന സീതയെ തിരികെ സ്വീകരിക്കുന്നു. ഇവിടെ ഒരു പ്രത്യേക സംഗതിയോര്‍ക്കണം. രാമന്‌ രാവണന്‍ ശത്രുവായിരുന്നില്ല. എന്നാല്‍ രാവണന്‌ രാമന്‍ ശത്രുവും ആയിരുന്നു. ആത്മ ജ്ഞാനാര്‍ത്ഥം കയറി പോകുന്ന വഴിയില്‍ ശത്രുവും, മിത്രവും ഇല്ല.
ശൂര്‍പ്പണഖ കാമസ്വരൂപണിയാണ്‌. ബുദ്ധി ശൂന്യത, ക്രൂരത, കാമം അഹംങ്കാരം എന്നിവയുടെ പ്രതീകമായിട്ടാണ്‌ ശൂര്‍പ്പണഖയെ അവതരിപ്പിച്ചിട്ടുള്ളത്‌. സല്‍ഗുണങ്ങള്‍ ദുര്‍ഗുണങ്ങളെ നശിപ്പിക്കുന്നു. ശൂര്‍പ്പണഖയെ അംഗ ഭംഗം വരുത്തി എന്നു പറഞ്ഞാല്‍ ദുര്‍ഗുണങ്ങളെ മനസ്സില്‍ നിന്ന്‌ പിഴുതുമാറ്റി എന്ന്‌ ധരിക്കണം.
ശൂര്‍പ്പണഖയെ ഉപദ്രവിച്ചു എന്നറിഞ്ഞ്‌ പകരം വീട്ടുന്നതിനായി ഖരന്‍, ദൂഷണന്‍ എന്നീ സഹോദരന്മാരോടൊപ്പം ത്രിശിരസ്സനും, രാക്ഷസ്സപടയും കൂടി പുറപ്പെട്ടു. പരുഷമായ രീതിയില്‍ സംസാരിക്കുന്നവനും, ക്രൂര കര്‍മ്മങ്ങള്‍ ചെയ്യുന്നവനുമാകുന്നു ഖരന്‍. സ്വന്തം ദോഷങ്ങള്‍ അിറയാതെ, ദുരഭിമാനത്തോടെ പരദൂഷണം ചെയ്യന്നവനും, നിര്‍ദ്ദയനുമാണ്‌ ദൂഷണന്‍. ക്രോധം, ലോഭം, മോഹം എന്നിവയാണ്‌ ത്രിശിരസ്സന്റെ മൂന്നു തലകള്‍. ഈ ദുര്‍ഗുണങ്ങളെയെല്ലാമാണ്‌ രാമന്‍ ഇവിടെ സംഹരിച്ചത്‌.
ത്രിഗുണങ്ങളുടെ (സത്വ-രജസ്‌-തമോ ഗുണങ്ങള്‍) സമ തുലനത തെറ്റുന്നതും, തിരുത്തപ്പെടുന്നതുമാണ്‌ ഇതിഹാസ വിഷയങ്ങള്‍. ശമദാമാദികള്‍ സത്വ ഗുണങ്ങളും, കാമ ക്രോധങ്ങള്‍ രജോ തമോ ഗുണങ്ങളുമാണ്‌. സാത്വീക ഗുണം ദൈവീകവും, രജോ തമോ ഗുണങ്ങള്‍ അസുരവും, രാക്ഷസീയവും, പൈശാചികവുമാണ്‌. താടകയും, ശൂര്‍പ്പണഖയും, രാവണനുമെല്ലാം അസുരതയുടെ, പൈശാ ചികതയുടെയെല്ലാം പ്രതീകങ്ങളാണ്‌. താടകയെ "ഭയങ്കരീ" എന്ന്‌ വിളിക്കപ്പെടുന്നു. ക്രോധമാണ്‌ താടകയുടെ ലക്ഷണം. ശൂര്‍പ്പണഖയാകട്ടെ കാമരൂപിണിയും. ഭൗതീക ഭോഗങ്ങള്‍ ആസ്വദിക്കുവാന്‍, അനുഭവിക്കുവാന്‍ എന്റെ കൂടെ പോരൂ എന്ന്‌ നിരന്തരം ക്ഷണിക്കുകയും, അപേക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്‌തുകൊണ്ടിരിക്കുകയും ചെയ്യന്നു ഇവര്‍.
രാമനാകട്ടെ ഒരു ഉള്‍ പുഞ്ചിരിയോടെ ലക്ഷ്‌മണന്റെ അടുക്കലേക്ക്‌ ശൂര്‍പ്പണഖയെ തിരിച്ചു വിടുന്നു. ഇവര്‍ ഒരേ ഒന്നിന്റെ രണ്ടു മുഖങ്ങള്‍ മാത്രമാണ്‌. ലക്ഷ്‌മണനും അതേ വേഗത്തില്‍ തന്നെ ശൂര്‍പ്പണഖയെ (കാമം) തിരിച്ചു വിടുന്നു. ക്ഷമയറ്റ കാമം ഇവിടെ അക്രമാസക്തയാകുന്നു. അത്രത്തോളം എത്തുമ്പോള്‍ അവര്‍ അതിന്റെ ആകര്‍ഷണ ഉപാധികള്‍ മുറിച്ച്‌ നീക്കം ചെയ്യന്നു. കാമത്തിന്‌ ഏല്‍ക്കുന്ന മുറിവ്‌ നിസ്സാരമല്ല. അതിഘോരമാണ്‌. അതുകൊണ്ട്‌ അതില്‍ നിന്ന്‌ ക്രോധം ഉടലെടുക്കുന്നു. ആ ക്രോധം ഭീമമാണ്‌. നിഷ്‌ഠൂരമാണ്‌. (സ്‌ത്രീ പീഡനം, ബലാല്‍സംഗം എന്നിവയടെ ചരിത്രം പരിശോധിക്കുക. അത്‌ സമ്മോഹവും, സമ്മോഹം സ്‌മൃതി വിഭ്രമവും, ഈ വിഭ്രമം ബുദ്ധി നാശകവും വരുത്തുന്നു. ബുദ്ധി വിനാശം സര്‍വ്വ നാശം വരുത്തുന്നു. ശൂര്‍പ്പണഖ എന്ന കാമ രൂപത്തിനേറ്റ മുറിവില്‍ നിന്നുടലെടുക്കുന്ന ക്രോധത്തിന്റെ പ്രതീകങ്ങളാണ്‌ ഖര, ദൂഷണ, ശിരക്കളും, പതിനാലായിരം രാക്ഷസപ്പടയും. ഇവരത്രയും പേര്‍ മുന്നേമുക്കല്‍ നാഴിക നേരം കൊണ്ട്‌ നിഗ്രഹിച്ച്‌ ശാന്തമാകുന്നു.
രാവണന്‍- 10 തലയുള്ളവനാണല്ലോ. അറിവും കഴിവും ഉള്ളവരില്‍ അഗ്രഗണ്യന്‍ എന്നാണ്‌ 10 തലയുടെ ആശയം. ഇരുപതു കണ്ണുകൊണ്ട്‌ കാണുകയും, പത്ത്‌ തല കൊണ്ട്‌ ചിന്തിക്കുകയും, ഇരുപതു കൈ കൊണ്ട്‌ പട പൊരുതുകയും ചെയ്യുന്നവനാണ്‌ രാവണന്‍. യുദ്ധങ്ങളില്‍ സര്‍വ്വ സംഹാരശേഷിയുള്ള ആയുധങ്ങള്‍ കൊണ്ട്‌ പട പൊരുതി വിജയിക്കുന്നവനാണ്‌ രാവണന്‍. പടുകൂറ്റന്‍ മതിലുകളുള്ള, വമ്പന്‍ കിടങ്ങുകളും പണി തീര്‍ത്ത്‌ അതിനുള്ളില്‍ അതി ശക്തമായ കോട്ട കെട്ടി അതിനകത്തു വാഴുന്നവനാണ്‌ രാവണന്‍. സര്‍വ്വ മായാ ജാലങ്ങളും വശമാക്കിയവനാണ്‌ രാവണന്‍. കാമ രൂപിണിയാകുന്ന ശൂര്‍പ്പണഖ രാവണന്റെ അടുത്തു നിന്നു കരഞ്ഞു പറയുമ്പോള്‍ വിശ്വ പ്രകൃതിയെ തന്നെ വേരോടെ പിഴതെടുത്തു സ്വന്തം ഇഷ്‌ടത്തിനായി ഉപയോഗിക്കുവാനാണ്‌ രാവണന്‍ തീരുമാനിച്ചത്‌. ഇതൊന്നും ശരിയല്ലെന്നും, ഈ പോക്ക്‌ ആപത്തിലേക്കാണെന്നും രാവണന്‌ അിറയാമായിരുന്നു. എങ്കിലും പ്രകൃത്യാ ഗുണ സംമൂഢനായി പോയി രാവണന്‍. സീതയെ കിട്ടിയാല്‍ തന്റെ ഇംഗിതം നിറവേറി എന്ന തോന്നലാണ്‌ രാവണനെ ഇത്തരത്തില്‍ അധപതിപ്പിച്ചത്‌. ഈപ്പറയുന്ന രാമന്‍ ക്ഷത്രജ്ഞന്‍ തന്നെ, എങ്കില്‍ അതാണ്‌ എനിക്കു കൈവല്യമാര്‍ഗ്ഗം. ഭക്തിയുടെ മാര്‍ഗ്ഗം അവലംബിക്കുവാന്‍ തന്റെ മദ മാത്സര്യാദികള്‍ ഒരിക്കലും അനുവദിക്കുന്നില്ല. വിദ്വേഷണത്തിലൂടെ (വൈരാഗ്യം) മാത്രമേ അഖിലേശന്‍ പ്രസാദിക്കൂ. വൈരാഗ്യം നേടുന്നതില്‍ വിജയിച്ചാല്‍ വിശ്വ ദേവത കാല്‍ കീഴില്‍ വരുന്നതാണ്‌. രാമ ശരമേറ്റു മരിച്ചാല്‍ മോക്ഷം അഥവ നിത്യ ജീവന്‍ പ്രാപിക്കും. അിറവുള്ളവര്‍ക്കു പോലും സ്വ പ്രകൃതിയുടെ പിടിയില്‍ നിന്ന്‌ മോചനമില്ല. അത്യന്തിക ജ്ഞാനമില്ലാത്ത രാവണ മതമാണ്‌ ഇപ്പോള്‍ ഈ വിശ്വത്തെ മുഴുവന്‍ അടക്കി ഭരിക്കുന്നത്‌. പ്രകൃതിയെ കയ്യടക്കി ബലാല്‍സംഗം ചെയ്യുവാനാണ്‌ ഇന്നത്തെ ലോക ജനതയുടെ മത്സരം. പ്രകൃതി ഇന്ന്‌ വിവര്‍ണ്ണയും, വിവശയും, അവശയുമായി കഴിഞ്ഞിരിക്കുന്നു. ശമദാമാദികള്‍ മിക്കവാറും ഈ ലോകത്തില്‍ നിന്ന്‌ അപ്രത്യക്ഷമായി കഴിഞ്ഞിരിക്കുന്നു. ഭക്തിയുടെ കാര്യത്തിലാകട്ടെ എന്താണ്‌ ഭക്തി എന്ന്‌ പലര്‍ക്കും അിറയില്ല. ക്ഷേത്രത്തില്‍ പോകുന്നവരും, പള്ളികളില്‍ പോകുന്നവരും മോസ്‌കില്‍ പോകുന്നവരും, മത ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നവരും എല്ലാം ഭക്തന്മാരണെന്നുള്ള വിശ്വാസം തെറ്റാണ്‌. ഈശ്വരനെ അിറഞ്ഞ്‌, ഈശ്വരന്റെ ഇഷ്‌ടം നിവര്‍ത്തിക്കുന്നവരാണ്‌ യഥാര്‍ത്ഥ ഭക്തന്മാര്‍.
ഗീതയും മായാസീതയും: മായാ സീത മരീചന്റെ പൊന്‍ വേഷം കണ്ട്‌ ഭ്രമിക്കുന്നു. അതിനെ ലഭ്യമാക്കുവാന്‍ മായാ സീത ശഠിക്കുന്നു. എല്ലാം അറിഞ്ഞു കൊണ്ടു തന്നെ രാമന്‍ ഒന്നും അിറയാത്തവനെപ്പോലെ അതിനെ പിന്‍തുടര്‍ന്നു പോകുന്നു. രാവണന്‍ വന്ന്‌ മായ സീതയെ മോഷ്‌ടിച്ചു കൊണ്ട്‌ സ്ഥലം വിടുന്നു. ലോക സാധാരണമായ ഒരു കാര്യമാണ്‌ ഇവിടെ സംഭവിച്ചിരിക്കുന്നത്‌. ആഭരണത്തിനോ, വാഹനത്തിനോ മറ്റോ സ്‌ത്രീകള്‍ ശാഠ്യം പിടിക്കുന്നു. ഇതോടെ ഭര്‍ത്താക്കന്മാരുടെ ഉറക്കം കെടുത്തുന്നു. ഗത്യന്തരമില്ലാതെ ഭര്‍ത്താക്കാന്മാര്‍ കൊള്ള പലിശക്ക്‌ സാധനങ്ങള്‍ വാങ്ങി കൂട്ടുന്നു. അവസാനം കടക്കെണിയും, ദുരന്തവും ഫലം.
ലോക സ്വഭാവ വിസ്‌താരം:- മാനിന്റെ പിന്നാലെ പോയ രാമന്റെ ശബ്‌ദാനുകരണം മരീചന്‍ പുറപ്പെടുവിക്കുന്നു. മായസീത, ലക്ഷ്‌മണനോട്‌ അന്വേഷിക്കുവാന്‍ ശകാരിക്കുന്നു. രാമന്‍ ഒരിക്കലും ആര്‍ത്ത നാദം പുറപ്പെടുവിക്കുകയില്ല എന്ന്‌ ലക്ഷ്‌മണന്‍ പറയുന്നുവെങ്കിലും ഒടുവില്‍ വഴങ്ങുന്നു. ലക്ഷ്‌മണന്‍ അകലുമ്പോള്‍ രാവണന്‍ എത്തുന്നു. ഈ ലോകത്തിലെ രാവണന്മാര്‍ക്ക്‌ ദുരാചാരങ്ങള്‍ അങ്ങിനെ വഴിയൊരുങ്ങുന്നു.
കാര്യം കാണാന്‍ അവര്‍ ആദ്യം പ്രലോഭനം സൃഷ്‌ടിക്കും. അതിന്റെ പിന്നാലെ പ്രകോപനവും, ചതിയും, ഭയപ്പെടുത്തലും ആരംഭിക്കും. രാക്ഷസ മായയാണന്ന്‌ പറഞ്ഞിട്ടും മായ സീത അടങ്ങിയിരുന്നില്ല. ഇതിനൊന്നും വശംവദരാകത്തവരോട്‌ ഒരു രാവണനും ഒന്നും ചെയ്യുവാന്‍ സാദ്ധ്യമല്ല. തനിക്ക്‌എന്താണ്‌ വേണ്ടത്‌? എന്താണ്‌ വേണ്ടാത്തത്‌? ഏതാഗ്രഹം സാദ്ധിക്കുവാന്‍ ഏതുവരെ പോകാം? ഹിതം പറയുന്നതാരാണ്‌? ആരോട്‌ എന്താണ്‌ പറയാവുന്നത്‌? എന്താണ്‌ പറഞ്ഞു കൂടാത്തത്‌? എന്നിങ്ങനെ യുള്ള കാര്യങ്ങളൊക്കെ അിറയാവുന്ന ആര്‍ക്കും ഒരു രാവണനെക്കൊണ്ടും ഒരു ശല്യവും വരില്ല. സീത ദേവിയായിരുന്നുവെങ്കില്‍ ഈ അപചയം സംഭവിക്കുകയില്ല.
ത്രി ഗുണങ്ങളില്‍ സാത്വീകം-ജ്ഞാന സമ്പാദനത്തേയും, രജോഗുണം-കാമവും, ക്രോധത്തേയും, തമോഗുണം-നിദ്രയും അലസതയും സൂചിപ്പിക്കുന്നു. രാക്ഷസരെ വധിക്കുക എന്നാല്‍ രജോ-തമോ ഗുണങ്ങളെ ഇഷ്ടായ്‌മ ചെയ്യുക എന്ന്‌ സാരം.
അവതാര പരുഷന്റെ ദു:ഖം:- അവതാര പരുഷന്മാര്‍ക്ക്‌ സങ്കടവും ദു:ഖവും ഉണ്ടോ? മനുഷ്യനായാണ്‌ പിറവി എന്നതിനാല്‍ മനുഷ്യരുടെ സുഖ, ദു:ഖങ്ങള്‍ അവതാരങ്ങളിലും കാണപ്പെടുന്നത്‌ സ്വാഭാവീകം. അതുകൊണ്ടാണല്ലോ യേശുവിനും, ശ്രീ കൃഷ്‌ണനും, രാമനും, ബുദ്ധനും മറ്റും കഷ്‌ടങ്ങള്‍ സഹിക്കേണ്ടി വന്നിരുന്നത്‌. സന്ദര്‍ഭാനുസാരമുള്ള വികാരങ്ങള്‍ക്ക്‌ മനുഷ്യ പ്രകൃതിയിലുള്ള ആരു തന്നെ അതീനന്മാരല്ല. "സാദൃശ്യം ചേഷ്‌ടതേ സ്വസ്യ: പ്രകൃതേര്‍, ജ്ഞാനവാനപി/ പ്രകൃതീം, യാന്തി, ഭൂതാനി നിഗ്രഹ: കിം കരിഷ്യാതി? (ഗീത). എല്ലാം അിറവുള്ളവനായാലും തന്റെ ജന്മ പ്രകൃതിക്കനുസരിച്ചേ പ്രവര്‍ത്തിക്കുവാനാകൂ. കരണം ചരാചരങ്ങളെല്ലാം പ്രകൃതിയെയാണ്‌ ആശ്രയിച്ചിരിക്കുന്നത്‌. സ്വ പ്രകൃതിയെ നിഗ്രഹിക്കുവാന്‍ ആര്‍ക്കു സാദ്ധ്യമല്ല. മനുഷ്യരായി പിറന്നിട്ടുണ്ടെങ്കില്‍ അഥവ മറ്റു ജീവജാലങ്ങളായി പിറന്നിട്ടുണ്ടെങ്കില്‍ കരയും, ചിരിക്കും, സന്തോഷിക്കും, ദു:ഖിക്കും. പക്ഷെ നേരറിവുണ്ടെങ്കില്‍ അപ്പോഴൊക്കെ ആത്മബധം എന്ന സത്യം സദാ തുണക്കും. ഇതെല്ലാം ചെയ്യുന്നത്‌ എന്നിലെ നിത്യമായ ഞാന്‍ അല്ല. പ്രകൃതിയുടെ ഗുണങ്ങള്‍ പ്രാപഞ്ചികമായ ശരീരത്തില്‍ പ്രവര്‍ത്തിക്കുകയാണ്‌. എന്നിലെ നിത്യമായ ഞാന്‍ ഗുണാതീതനും, നിര്‍ദ്വന്ദ്വനുമാണ്‌ എന്ന ഈ അിറവുണ്ടായാല്‍ ഏത്‌ പ്രാപഞ്ചിക വികാരത്തിന്റെ തള്ളിച്ചയിലും അടിപതറാതെ നില നില്‍ക്കുവാനാകും. ഈ അറിവ്‌ നിത്യവും പരിപൂര്‍ണ്ണവുമായാല്‍ ഈശ്വര സാക്ഷാല്‍കാരവുമായി. രാമന്റെ ദു:ഖത്തിന്‌ ദാര്‍ശിനികമായ മറ്റൊരു തലവും കൂടിയുണ്ട്‌. ഈശ്വരാംശം തന്നെയാണ്‌ പ്രകൃതി. ഗണസമതുലനം നഷ്‌ടമായി അത്‌ നഷ്‌ടപ്പടുമ്പോള്‍, അലങ്കോലമാകുമ്പോള്‍ അതില്‍ രമിക്കുന്ന ജീവന്‌ ക്‌ളേശം വരുന്നു. ഈ വിപരീയം പ്രാപഞ്ചിക ദു:ഖത്തിന്റെ തലത്തിലോ, തരത്തലോ പരിഗണിക്കപ്പെടാവുന്നതല്ലെങ്കിലും അതൊരു കഷ്‌ടസ്ഥിതി തന്നെയാണ്‌. യേശുവന്റേയും, നമ്മുടേയും സ്ഥിതകള്‍ ഇതില്‍ നിന്നും വ്യത്യസ്‌തമല്ല.
രാവണന്‍, വിഭീഷണന്‍, കുംഭകര്‍ണ്ണന്‍ എന്നീ മൂന്നു സഹോദര കഥാപാത്രങ്ങളെ നമുക്കെല്ലാവര്‍ക്കും സുപരിചിതങ്ങളാണല്ലോ. ഈ മൂവ്വരിലും ഗണഭേദ ഭാവം പ്രകടമായി കാണാവുന്നതാണ്‌. എല്ലാവരിലും ഗുണേഭദങ്ങള്‍ ഏറ്റക്കുറച്ചിലുകളിലൂടെ കണ്ടെത്താനാകും. രാവണനില്‍ രജസ്സ്‌ ഗുണം ഏറ്റവും മുന്തി നില്‍ക്കുന്നു. അതിന്റെ അടുത്തായി തമോ ഗുണവും, അവസാനമായി സാത്വീക ഗുണവും നില്‍ക്കുന്നു. വിഭീഷണനില്‍ എറ്റവും മുന്തി നില്‍ക്കുന്നത്‌ സാത്വീക ഗുണവും, അതിനടുത്തായി രജോ ഗുണവും അവസാനമായി തമോ ഗുണവും നില്‍ക്കുന്നു. എന്നാല്‍ കുംഭകര്‍ണ്ണനിലാകട്ടെ ഏറ്റവുമധികം മുഴച്ചു നില്‍ക്കുന്നത്‌ തമോ ഗുണവും, അതിന്റെ തൊട്ടടുത്തായി രജോ ഗുണവും അവസാനമായി സത്വ ഗുണവും കാണുന്നു. ഈ ക്രമങ്ങള്‍ ഓരോ വ്യക്തിക്കും അവരുടെ പ്രഭാവത്തിനനുസരിച്ച്‌ കിട്ടിയിരിക്കും. എന്നു വെച്ചാല്‍ ഈ ഗുണങ്ങള്‍ എല്ലാം തന്നെ എല്ലാ മനുഷ്യരിലും വിവിധ അളവുകളില്‍ ദര്‍ശിക്കാവുന്നതാണ്‌.

അദൈതവും, വേദാന്തവും മിക്കവര്‍ക്കും അറിയാവുന്നതാണല്ലോ. അറിവ്‌ അനുഭവമാക്കുവാന്‍ അവരവരുടെ ജന്മ പ്രകൃതി അവരെ അനുവദിക്കുന്നുല്ല. തന്റെ വഴി ശരിയല്ലെന്ന്‌ രാവണന്‌ അിറയാമായിരുന്നിട്ടും അതില്‍ നിന്ന്‌ പിന്‍തിരിയുവാന്‍ രാവണന്‌ ആഗ്രഹമുണ്ടായിരന്നിട്ടും അതിനു കഴിയുന്നില്ല. ഈ കഴിവുകേടില്‍ നിന്നുള്ള പരിപൂര്‍ണ്ണ മോചനമാണ്‌ രാവണന്‍ ആഗ്രഹിച്ചിരുന്നത്‌. ഈ ഒരു സാത്വീക അംശം തന്നെയാണ്‌ രാവണനില്‍ നിഴലിക്കുന്നത്‌. സാത്വീക ഗുണാംശമായ ഈശോ വാസ്യ ജ്ഞാനം അനുഭവമായി ലഭിച്ച ഭക്തനാണ്‌ വിഭീഷണന്‍. അതുകൊണ്ട്‌ അയാള്‍ കാര്യങ്ങള്‍ നേര്‍വഴിക്കു കൊണ്ടു പോകുവാന്‍ ധൈര്യം അവലംബിക്കുകയും ചെയ്‌തിരുന്നു. രാവണനോട്‌ നല്ല കാര്യങ്ങള്‍ ചെയ്യുവാനായി വിഭീഷണന്‍ പറഞ്ഞു കൊടുക്കുന്നതായി പല സന്ദര്‍ഭത്തിലും കാണാം. തനിക്കു തന്നെ അറിയാവുന്നതും, തനിക്കു സ്വഭാവവശാല്‍ അപ്രാപ്യമായതുമായ നേര്‍വഴി ഒരു തിരുത്തലായി മറ്റൊരാളില്‍ നിന്ന്‌ കേള്‍ക്കുവാന്‍ ഇടവരുമ്പോഴോ, സ്വീകരിക്കുവാന്‍ ശക്തിയായി പ്രേരിപ്പിക്കുമ്പോഴൊ രാവണ പ്രകൃതകാര്‍ക്ക്‌ കോപം ഉണ്ടാകുന്നു. പുണ്ണില്‍ (വ്രണത്തില്‍) കൊള്ളി തട്ടുന്നതു പോലെ അസഹ്യമാണ്‌ ഇത്തരകാര്‍ക്ക്‌ ഇതുപോലെയുള്ള ഉപദേശം. "എന്റെ മുന്നില്‍ നിന്ന്‌ മാറിപ്പോയിട്ടില്ലായെങ്കില്‍ നിന്നെ ഞാന്‍ വെട്ടി കൊല്ലും എന്നാണ്‌ രാവണന്റെ പ്രതികരണം".

കുംഭകര്‍ണ്ണന്‍ മുഴുവന്‍ സമയവും നിദ്രാലസ്യങ്ങളാലും, ഒടുങ്ങാത്ത വിശപ്പിനാലും നിത്യവും നരകിക്കുന്നു. അയാള്‍ക്കും തന്റെ സ്വഭാവം അസാധാരണവും, അനഭിലഷണീയവുമാണെന്ന്‌ അിറയുകയും ചെയ്യാം. ജന്മ പ്രകൃതി അയാള്‍ക്കും ഉപേക്ഷിക്കുവാന്‍ കഴിയുന്നില്ല. രാമ ശരമേറ്റ്‌ അന്ത്യ മോചനം അയാളും ആഗ്രഹിക്കുന്നുണ്ടായിരുന്നു. മരണത്തിനു മുമ്പ്‌ രാവണനെ ഉപദേശിച്ചു നേരെയാക്കാന്‍ അയാളും ശ്രമിക്കുന്നുണ്ട്‌. നല്ലതുപദേശിക്കുന്ന എല്ലാവര്‍ക്കും വാള്‍ത്തല കൊണ്ടാണല്ലോ ഉത്തരം. മോക്ഷം വിദ്വേഷ ഭക്തിയിലൂടെ മാത്രമേ സാദ്ധ്യമാകൂ. അപ്പോഴും ഭക്തി യോഗം മാത്രം വിജയിക്കുന്നു. ഭഗവത്‌ ഗീതയിലെ 14-ാം അദ്ധ്യായത്തിലെ ഗുണത്രയ വിഭാഗം ശ്രദ്ധിക്കുക. ഇവിടെ ജന്മനാ ഉണ്ടാകുന്ന ഗുണ ഭേദങ്ങളുടെ വ്യത്യാസം വിസ്‌തരിക്കുന്നു. ഗുണ ത്രയങ്ങളുടെ ഏതു ചേരുവയും ജന്മനാല്‍ ലഭിച്ചാലും എല്ലാവര്‍ക്കും ഭക്തിയിലൂടെ മോചനം സാധ്യമാണ്‌ എന്ന്‌ വ്യക്തമാക്കുന്നു.

സേതു ബന്ധനം: സംസാര സാഗര മദ്ധ്യത്തിലാണ്‌ ലങ്കാ പുരവും, രാവണ കോട്ടയും. അതായത്‌ ലങ്കയും, രാവണനും, വിഭീഷണനും, കുംഭകര്‍ണ്ണനുമെല്ലാം നമ്മളില്‍ തന്നെ സ്ഥിതി ചെയ്യുന്നു. പ്രകൃതി ദേവിയായ ബ്രഹ്മത്തെ അന്യാധീനത്തില്‍ നിന്ന്‌ തിരച്ചെടുക്കുവാന്‍ വേണ്ടിയണ്‌ സേതുബന്ധനം നിര്‍മ്മിക്കുന്നത്‌. നമുക്ക്‌ എങ്ങോ നഷ്‌ടപ്പെട്ടു പോയ ബ്രഹ്മജ്ഞാനം, ആനന്ദം എന്നിവ വീണ്ടെടുക്കണമെങ്കില്‍ സംസാര സാഗരം മറി കടക്കേണ്ടതായിട്ടുണ്ട്‌. സംസാര സാഗരം നീന്തി കടക്കണമെങ്കില്‍ പരമ ഭക്തനായ ഹനുമാന്റെ വഴിയാണ്‌ ഒന്നാമത്തെ മാര്‍ഗ്ഗം. പ്രാണായാമ ക്രിയ വഴി അര്‍പ്പണ ബോധത്തില്‍ നിന്ന്‌ ലഭിച്ച ഊര്‍ജ്ജം അവലംബിച്ച്‌ മല പോലെ വളര്‍ന്ന്‌ ഇച്ഛാശക്തിയുടെ ബലത്തില്‍ ഏകാഗ്ര മനസ്സോടെ ഒറ്റ കുതിപ്പു കൊണ്ട്‌ മറു കര താണ്ടാം. എന്നാല്‍ സാധാരണകാര്‍ക്ക്‌ ഈ മാര്‍ഗ്ഗം സുഗമമല്ല. അവര്‍ക്ക്‌ സംസാര സാഗരം മണ്ണും കല്ലും ഇട്ടു നികത്തി കൊടുത്തു കൊണ്ടു വേണം അക്കരെ പ്രാപിപ്പിക്കുവന്‍. സേതു ബന്ധിക്കുന്നതിലേക്ക്‌ വാനര സേന ഏക മനസ്സോടെ പ്രയത്‌നിക്കുന്നു. അക്കൂട്ടത്തില്‍ നിസ്സാര ജീവിയായ അണ്ണാന്‍ പോലും എല്ലാം മറന്ന്‌ സഹായിക്കുന്നതായി കാണാവുന്നതാണ്‌. നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളും, മനസ്സും സാക്ഷാല്‍ക്കാര പ്രാ പ്‌തിക്കായി ഏകീഭവിച്ച്‌ പ്രയത്‌നിക്കേണ്ടതാകുന്നു എന്ന്‌ സാരം. വനരന്മാര്‍ സ്വതവേ ചാഞ്ചാട്ടക്കാരാണ്‌. അതുപോലെ നമ്മുടെ മനസ്സും മഹാ ചാഞ്ചാട്ടക്കാരനാണ്‌. ചാഞ്ചാട്ടക്കാരായ കുരങ്ങന്മാര്‍ കാര്യ സാദ്ധ്യത്തിനായി ഏക മനോഭാവത്തോടെ യത്‌നിച്ചു.

രാവണ കോട്ട നമ്മുടെ ഉള്ളില്‍ തന്നെയാണ്‌. കാമ ക്രോധാദികളുടെ ചക്രവര്‍ത്തിയായ രാവണന്‍ അവിടെയാണ്‌ വാഴുന്നത്‌. സത്വ പ്രകൃതിയെ രാവണന്‍ ബലാല്‍ക്കാരേണ അടക്കി ഭരിക്കുന്നു. ആയതിനാല്‍ നാം കോട്ടക്കകത്തു കയറി ഇതിന്റെ അതിബലവും, സ്വാധീനവും മനസ്സിലാക്കണം. നമ്മുടെ ഇച്ഛാശക്തിയുടെ ബലം കൊണ്ട്‌ അതിനെ അളക്കുവാന്‍ കഴിയണം. അതിനെ തകര്‍ക്കുവാന്‍ കഴിയുമോ എന്നറിയണം. പന്നീട്‌ സദുപദേശരൂപേണ സന്ധി മാര്‍ഗ്ഗം ആരായണം. അവസാനം ഒരു യുദ്ധത്തിനു തന്നെ ഒരുങ്ങണം. യുദ്ധത്തിനു മുമ്പ്‌ വിഭീഷണനെപ്പോലെയുള്ള സാത്വീക ഗുണഭാവ വികരങ്ങളെ നമ്മുടെ തുണക്കായി കൂട്ടാം. പിന്നെ നമുക്ക്‌ ചിറ കെട്ടി പൂര്‍ത്തിയാക്കണം. ശരീരമാകുന്ന ക്ഷേത്രത്തിലെ ഓരോ അണുവിന്റേയും ഇച്ഛാശക്തി ഏകോപിച്ച്‌ ലങ്കാപുരിയിലെ കോട്ടയിലേക്ക്‌ പ്രവേശിക്കണം. കന്മഷത്തിന്റേയും, കാമ ക്രോധാദികളുടേയും കൊട്ടത്തളങ്ങള്‍ ഓരോന്നായി തകര്‍ക്കപ്പെടണം. മുക്തി നേടണം. ഈ യുദ്ധത്തില്‍ പ്രകൃതിയിലെ സര്‍വ്വ ശക്തികളുടേയും സഹായം അത്യാവശ്യമാണ്‌. അവ നമുക്ക്‌ ലഭ്യവുമാണ്‌. യുദ്ധാനന്തരം ജ്ഞാന വിദ്യയാകുന്ന സീതയെ നമുക്ക്‌ ലഭിക്കുന്നു. അങ്ങിനെ ലഭിച്ച വിദ്യയാകുന്ന സീതയെ ഒന്നും കൂടി അഗ്നി ശുദ്ധി വരുത്തി സത്യത്തിലേക്ക്‌ എത്തി ചേരാവുന്നതാണ്‌. ഇതാണ്‌ സീതയുടെ അഗ്നി പ്രവേശനം. സത്യം എക്കാലത്തും സത്യം തന്നെയാണ്‌. എന്നാല്‍ അതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുവാന്‍, കണ്ടെത്തുവാന്‍ ആധുനിക ശാസ്‌തത്തിന്‌ കഴിഞ്ഞിട്ടില്ല. ശാസ്‌ത്രം വളരാത്തതു കൊണ്ട്‌ അതിനു കഴിഞ്ഞില്ല. എന്നു വെച്ച്‌ ശാസ്‌ത്രത്തിനു കഴിയാത്തതു കൊണ്ട്‌ അതിനു വിധേയമാകാത്തതു കൊണ്ട്‌ യാഥാര്‍ത്ഥ്യം ഒരിക്കലും പിഴയാകുന്നില്ല.

നമ്മുടെ ജീവിത്തിന്‌ ഒരു മോഡലിംഗ്‌ അഥവ ഒരു മാതൃകയുണ്ട്‌. അത്‌ പ്രകൃതീതത്വവുമാണ്‌. കോഴി കുഞ്ഞുങ്ങള്‍ മുട്ടയില്‍ നിന്ന്‌ വിരിഞ്ഞ്‌ ഇറങ്ങി കഴിയുമ്പോള്‍ തന്നെ അവ സ്വയം ഭക്ഷണം കൊത്തി തിന്നുന്നു. തള്ള കോഴി ചികഞ്ഞ്‌ കൊടുക്കുന്നു. ശത്രുക്കളിള്‍ നിന്ന്‌ കുഞ്ഞുങ്ങളെ തന്റെ ചിറകിന്‍ കീഴില്‍ ഒളിപ്പിക്കുന്നു. ഇക്കാര്യമത്രയും ആരും തന്നെ തള്ളക്കോഴിക്ക്‌ പഠിപ്പിച്ചു കൊടുക്കുന്നില്ല. അതുപോലെ തന്നെ ഇതിനൊക്കെ പ്രേരണ നല്‍കുന്ന ഒരു ഘടകം കൂടിയുണ്ട്‌. അതാണ്‌ ജന്മവാസന എന്നത്‌. അതുപോലെ നമ്മുടെ സ്വഭാവ ഘടകങ്ങള്‍ പരിശേധിച്ചാല്‍ പല അനുകരണങ്ങളും നമ്മളില്‍ കാണാം. നമ്മുടെ മാതാപിതാക്കളില്‍ നിന്നും, സഹോദരങ്ങളില്‍ നിന്നും, ബന്ധു മിത്രാദികളില്‍ നിന്നും നാം അിറഞ്ഞോ അിറയാതെയോ പല ഘടകങ്ങളും മാതൃകയായി സ്വീകരിച്ചിട്ടുണ്ടാകും. അതും നമ്മുടെ ജന്മ വാസനക്കനുസരിച്ച്‌ അവ പാകപ്പെടുത്തിയിരിക്കും.

ദു:ഖങ്ങള്‍: പ്രാപഞ്ചിക ദു:ഖത്തിന്റെ പരമ കാഷ്‌ഠയുടെ പ്രതീകമാണ്‌ അശോക വനിയിലെ ദു:ഖിതയായ സീത. മനുഷ്യ ജീവിതത്തില്‍ ദു:ഖം അനിവാര്യമാണ്‌. ഒരു ജന്മത്തിനും സുഖം തന്നെയായിട്ടോ, ദു:ഖം തന്നെയായിട്ടോ ഒരു ജീവിതം ഇല്ല. ജനനം തന്നെ വിലാപത്തോടുക്കൂടിയാണല്ലോ നടക്കുന്നത്‌. ഇടയിലിടയില്‍ അല്‍പ സ്വല്‍പം സുഖത്തിന്റെ മേമ്പൊടിയോടെ വേര്‍പാടുകളുടേയും, ഇല്ലായ്‌മകളുടേയും, വല്ലായ്‌മകളുടേയും, വേദനകളുടേയും, ദുരിതങ്ങളുടേയും ഒരു ഘോഷ യാത്ര തന്നെയാണ്‌ മരണം സംഭവിക്കുന്നതു വരേക്കും. നമ്മടെ മഹാ സങ്കടങ്ങളെ എങ്ങിനെയാണ്‌ നേരിടെണ്ടത്‌? എങ്ങിനെയാണ്‌ സഹ്യമാക്കേണ്ടത്‌? എന്താണ്‌ മോചനം? സാക്ഷാല്‍ ഈശ്വരന്‍ മകനായി പിറന്നിട്ടു പോലും കൗസല്യക്ക്‌ സങ്കടങ്ങളേ ഉണ്ടായിട്ടുള്ളൂ. ദൈവ പുത്രനായി ജനിച്ച മ്‌ശീഹ തമ്പുരാന്റെ അമ്മയായ മിറയത്തിനും സങ്കടങ്ങളേ ഉണ്ടായിട്ടുള്ളൂ. ദശരഥന്‍ പുത്ര ദു:ഖത്താല്‍ മരിക്കുന്നു. ചക്രവര്‍ത്തിയായി വാഴേണ്ട അയോദ്ധ്യാ രാജ കുമാരന്‍ രാമന്‍, കൊടുംകാട്ടില്‍ അലഞ്ഞു തിരിഞ്ഞു നടക്കേണ്ടി വന്നു. മഹാ ചക്രവര്‍ത്തിയായി വാഴേണ്ട രാജ കുമാരന്‍, ശ്രീ ബുദ്ധ ഭഗവാന്‍ കൊട്ടാരം വിട്ട്‌ അലഞ്ഞു തിരിഞ്ഞു നടന്നു. മഹാ റാണിയായി വാഴേണ്ട മൈഥിലി വെറും മരത്തോലുമെടുത്ത്‌ വെറും മണ്ണില്‍ അന്തിയുറങ്ങുന്നു. പ്രിയപ്പട്ടവരില്‍ നിന്ന്‌ തട്ടിയെടുക്കപ്പെട്ട്‌ അന്യദിക്കിലൊരു മരച്ചോട്ടില്‍ രാക്ഷസികളുടെ ബന്ധനത്തില്‍ അതി ഭയങ്കരാന്തരീക്ഷത്തില്‍ രാവണന്റെ പ്രേമാഭ്യര്‍ത്ഥന സഹിച്ച്‌ തടവുകാരിയായി കഴിയുന്നു. ഇവിടെ എന്തൊരു മഹാ സങ്കടമാണ്‌ നാം വീക്ഷിക്കുന്നത്‌. നേരറിവില്‍ നിന്ന്‌ ഉടലെടുക്കുന്ന മഹാ സാന്ത്വനങ്ങള്‍ അതാതിടങ്ങളില്‍ നമുക്ക്‌ ദര്‍ശിക്കാവുതാണ്‌. ജവിത്തെ വ്യവഹരിക്കുക മാത്രമാണ്‌ യാഥാര്‍ത്ഥ്യം. അങ്ങിനെ മാത്രമേ നമ്മള്‍ അതിനെ കാണാവൂ. ഇതാണ്‌ ജ്ഞാനത്തിന്റെ കാതല്‍.

സൂര്യന്റെ ഉദയാസ്‌തമയങ്ങള്‍ എന്നത്‌ പ്രത്യക്ഷമായ ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്‌. സൂര്യനില്‍ നിന്ന്‌ നാം നോക്കുമ്പോള്‍ നമുക്ക്‌ കിട്ടുന്ന കാഴ്‌ചയോ, ഈ യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുകയും ചെയ്യുന്നു. പക്ഷെ പ്രത്യക്ഷത്തില്‍ ഇങ്ങിനെ കാണുന്നതുകൊണ്ട്‌ നമുക്ക്‌ ഇതിനെ തള്ളിക്കളയുവാന്‍ കഴിയുന്നതല്ല. ഈ രണ്ടു തരം യാഥാര്‍ത്ഥ്യങ്ങള്‍ക്കു മാത്രമല്ല അതിനപ്പുറമുള്ളവയ്‌ക്കും, അന്ത്യമായ യാഥാര്‍ത്ഥ്യത്തിനുവരെ സഹവസിക്കുവാനുള്ള മനപ്പാകമാണ്‌ ശ്രുതികള്‍ നമുക്ക്‌ നിര്‍ദ്ദേശം നല്‍കുന്നത്‌. നമ്മുടെ പ്രപഞ്ചം വെറും മിഥ്യയാണ്‌ എന്ന്‌ വേദാംഗങ്ങള്‍ പറയുന്നില്ല. മിറച്ച്‌ നേരറിഞ്ഞു കൊണ്ട്‌ കര്‍മ്മം ചെയ്‌തു കൊണ്ട്‌ 120 വര്‍ഷം ജീവിക്കുവാന്‍ നമ്മെ ഉപദേശിക്കുന്നു.

പ്രപഞ്ചവും അതിനാസ്‌പദമായ പ്രകൃതിയും ഐശ്വര്യപ്രദമാണ്‌. സര്‍വ്വ സൃഷ്‌ടികളുടേയും ഇരിപ്പിടമായത്‌ ഈ ബ്രഹ്മമാണ്‌. അതിനപ്പുറമുള്ളതും, പ്രപഞ്ചത്തിന്റെ ജീവനുമായ ശക്തി വിശേഷം ഈശ്വം. മറ്റെല്ലാം ഇതില്‍ ഇരിക്കുന്നു. ഈ ക്രമത്തില്‍ തന്നെ ഇന്ദ്രീയങ്ങള്‍ ശ്രേഷ്‌ഠങ്ങളാണ്‌. മനസ്സ്‌ അതിനേക്കാള്‍ ശ്രേഷ്‌ഠം. അതിനേക്കാള്‍ ശ്രേഷ്‌ഠം ബുദ്ധിയും, അതിനേക്കാള്‍ ശ്രേഷ്‌ഠം ജീവനുമാണ്‌. ജീവന്‍ ഈശത്തിന്റെ പ്രതിരൂപമായതിനാല്‍ ബുദ്ധിയെ ജീവന്റെ വഴിയേയും, മനസ്സിനെ ആ ബുദ്ധിയുടെ വഴിയേയും, ഇന്ദ്രീയങ്ങളെ ആ മനസ്സിനോടൊപ്പം നടത്തണം. നേരെ മിറച്ചായാല്‍ കാള വണ്ടിയുടെ പിന്നിലായി പോകും. സങ്കടങ്ങള്‍ പുറകോട്ടു വലിച്ചുകൊണ്ടിരിക്കും. ശരിയായ അറിവോടെയുള്ള അടിയുറപ്പുള്ള ഭക്തിയാണ്‌ ദു:ഖങ്ങളെ ജയിക്കുവാനുള്ള ഒരേ ഒരു വഴി. രാമനിലുള്ള കടുത്ത ഭക്തിയും വിശ്വാസമാണ്‌ സീതക്ക്‌ എപ്പോഴും താങ്ങാവുന്നത്‌.

അചിരേണ രാക്ഷസികള്‍ മിത്രങ്ങളും, സഹായികളും ആയി മാറുന്നു. അതിശക്തരെന്നതിനു പുറമെ മായാവികളും കൂടിയാണ്‌ രാക്ഷസന്മാര്‍ എന്ന കഥാ പാത്രങ്ങള്‍. യഥേഷ്‌ടം രൂപം മാറാനും, നിമിഷം കൊണ്ട്‌ എവിടേയും ചെന്ന്‌ ചേരുവാനും ഇന്ദ്രജാലങ്ങള്‍ കാണിക്കുവാനും ഇവര്‍ക്കു കഴിയും. ശരീരമാകുന്ന ക്ഷേത്രത്തിനകത്താണ്‌ രാമ രാവണ യുദ്ധം അരങ്ങേറുന്നതെന്ന വസ്‌തുത മനസ്സിലാക്കിയാലെ ഈ സമസ്യക്ക്‌ ഉത്തരം ലഭിക്കൂ. സവ്വീകാരങ്ങള്‍ക്ക്‌ മായ ശേഷിക്കുകയില്ല. മറുപക്ഷത്തുള്ള വികാരങ്ങള്‍ക്ക്‌ സദ്വികാരങ്ങള്‍ ഉണ്ട്‌. അവ വേഷം മാറി വരും. അതിനൊരു ഉദാഹരണം പറയാം.

ഒരിടത്ത്‌ ഒരു വാഹന അപകടം ഉണ്ടായി എന്നിരിക്കട്ടെ. അപടകത്തില്‍ പല പ്രായക്കാരും ഉള്‍പെട്ടിരിക്കും. അതിലൊന്ന്‌ നിസ്സാര പരിക്കുകളോടെയുള്ള സുന്ദരിയായ ഒരു സ്‌ത്രീയാണെങ്കിലും കടുത്ത പരിക്കുകള്‍ പറ്റിയിട്ടുള്ള വയോവൃദ്ധനായ മറ്റൊരാള്‍ക്കാണെങ്കില്‍ പോലും കാഴ്‌ചക്കാരായ പുരുഷന്മാരില്‍ നിന്ന്‌ പലപ്പോഴും ആദ്യ ശ്രദ്ധ ലഭിക്കുന്നത്‌ സുന്ദരിയായ സ്‌ത്രീക്കു തന്നെയായിരിക്കും എന്നതിന്‌ രണ്ടു പക്ഷമുണ്ടാകുകയില്ല. കാരണം, ഇവിടെ കാമം കാരുണ്യമായി വേഷം മാറി വരുന്നു. കാലക്രമേണ ആള്‍മാറാട്ടം നടത്തി സന്യാസിയെ പോലെ ഭവിച്ച്‌ മോഹ, ലോഭങ്ങള്‍ അഭിലഷണീയ മുഖ ഭാവങ്ങള്‍ സ്വീകരിച്ചു കൊണ്ട്‌ കബളിപ്പിക്കുവാന്‍ നോക്കും. പൊന്മാനായി പ്രലോഭിപ്പിക്കും. ശൂര്‍പ്പണഖയായി വശീകരിക്കുവാന്‍ നോക്കും. മഹാ മായാവിയായ രാവണന്റെ സന്തതിയായ ഇന്ദ്രജിത്‌ ഒരു സൂപ്പര്‍ മായാവിയായണ്‌. ഇന്ദ്രന്‌ (മനസ്സിനെ കൂടി ജയിച്ചവന്‍) ശരീര ക്ഷേത്രത്തില്‍ അവിഹിത ബന്ധങ്ങള്‍ പതിവാണ്‌. തമോ വാസന തന്റെ ഗുണത്തെ വേള്‍ക്കുവാന്‍ ഇട വരുന്നു. അതില്‍ സന്തതികള്‍ ജനിക്കുന്നു. ധര്‍മ്മിഷ്‌ഠയായ മണ്‌ഡോദരിയുടെ പുത്രനായ ഇന്ദ്രജിത്തിനു മനസ്സിനെ കീഴടക്കി ജയിക്കുവാന്‍ കഴിയുന്നു. ബ്രഹ്മാസ്‌ത്രം കൈവശമാക്കുന്നു. ക്ഷമാതീതരയാവര്‍ക്കേ അക്ഷര ശരം വശത്താക്കുവാന്‍ കഴിയൂ. മനസ്സാകുന്ന ഇന്ദ്രജിത്തിലാണ്‌ രാവണന്റെ പ്രതീക്ഷ. രാവണനുള്ളതിന്റെ അനേകമിരട്ടി അഹന്തയും, ദര്‍പ്പവും ഇന്ദ്രജിത്തിലുണ്ട്‌. തന്നെ തോല്‍പ്പക്കുവാന്‍ ഈ പ്രപഞ്ചത്തില്‍ ആരും തന്നെ ഇല്ലെന്ന്‌ ഇന്ദ്രജിത്ത്‌ ഉറച്ച്‌ വിശ്വസിക്കുന്നു. മന: പ്രത്യക്ഷങ്ങളില്‍ സത്യമേത്‌, പ്രച്ഛന്ന വേഷധാരിയേത്‌ എന്ന തിരിച്ചറിവു കൂടാതെ ഒരു അങ്കം ചെയ്യാന്‍ വയ്യ. ഈ തിരിച്ചറിവ്‌ ഭയങ്കര ദുഷ്‌കരമാണ്‌. എന്നാല്‍ കപടമല്ലാത്ത ഭക്തി മായജാലങ്ങള്‍ക്ക്‌ ഒരു മറുമരുന്നാണ്‌. ഭക്തിക്കാണ്‌ അന്തിമ ജയം.

അത്യന്ത്യകാമയി നോക്കുമ്പോള്‍ ആരും തന്നെ ഒരു വിധത്തില്‍ കുറ്റക്കാരല്ല എന്ന്‌ കിളിപ്പട്ടു രമയണം അവതരിപ്പിക്കപ്പെടുന്നു. നല്ല കഥാപാത്രങ്ങളോടൊപ്പം ദുഷ്‌ടന്മാരും ഈശ്വര സൃഷ്‌ടികള്‍ തന്നെയാണ്‌. ദുഷ്‌ടന്മാരെ പിശാചല്ല സൃഷ്‌ടിച്ചിരിക്കുന്നത്‌ എന്ന്‌ വളരെ വ്യക്തം. സൃഷ്‌ടി പഞ്ചഭൂത തത്വങ്ങളാല്‍ ഈശ്വര സൃഷ്‌ടിതമാണ്‌. സല്‍ പാത്രങ്ങള്‍ക്കു സംഭവിക്കുന്ന ദുരിതങ്ങള്‍ക്കെന്നപോലെ ചീത്തത്വം കാണിക്കുന്നവരുടെ ചെയ്‌തികള്‍ക്കും അവരുടെ വരുതിയിലല്ലാത്ത കാരണങ്ങള്‍ ധാരാളം ഉണ്ട്‌.

ദശരഥന്‍ അനുഭവിക്കുന്ന പുത്ര വിയോഗ ദു:ഖത്തിനു കാരണം മുന്‍ കാല ശാപം തന്നെയാണല്ലോ. കൈകേയിയുടെ ഭാവ പകര്‍ച്ചക്കു കാരണം മന്ഥരാ വൃത്താന്തമാകുന്നു. രാക്ഷസരായി വിരാജിക്കുന്നവര്‍ എല്ലാം തന്നെ ഒന്നുകില്‍ ശാപഗ്രസ്‌തര്‍ അല്ലെങ്കില്‍ ജന്മ വാസനകളാല്‍ പ്രേരിതര്‍. എങ്ങിനെ നോക്കിയാലും പ്രാപഞ്ചിക സങ്കടങ്ങള്‍ മനുഷ്യ ജീവിതത്തില്‍ അനിവാര്യമാണ്‌. ഈശ്വര അവതാരമായാലും ഒരു ഇളവും സൃഷ്‌ടി കര്‍ത്താവ്‌ അനുവദിക്കുന്നില്ല. കിളിപ്പാട്ടു മുഴുവനും പാടി കഴിയുമ്പോഴും അതില്‍ കണ്ട ആരേയും, ഒന്നിനേയും വെറുക്കുവന്‍ കഴിയുകയില്ല. അതു കൊണ്ടാവാം യേശു ക്രൂശില്‍ കിടക്കുമ്പോഴും "ഇവര്‍ ചെയ്യുന്നത്‌ എന്തെന്ന്‌ ഇവര്‍ക്ക്‌ അിറവില്ലായ്‌കയാല്‍ ഇവരോട്‌ ക്ഷമിക്കേണമേ" എന്ന്‌ ഈശ്വരനോട്‌ യാചിച്ചത്‌. വെറുപ്പ്‌ എന്ന വികാരത്തിനു കാവ്യ ശരീരം, തന്നിലോ, അനുവാചക മനസ്സിലോ നിലനില്‍പ്പ്‌ അനുവിക്കുന്നില്ല. പ്രപഞ്ച സ്ഥിതിയുടെ ആകത്തുക അിറയുമ്പോള്‍ ആര്‍ക്ക്‌ ആരെയണ്‌, എങ്ങിനെയാണ്‌, എന്തിനെയാണ്‌ വെറുക്കുവാന്‍ കഴിയുക.

ദുരിതങ്ങള്‍ മനുഷ്യരുടെ കര്‍മ്മ ദോഷങ്ങളെപ്പറ്റി ഓര്‍മ്മിക്കുവാനുള്ള അവസരങ്ങള്‍ നല്‍കുന്നു. എന്നാല്‍ മനുഷ്യര്‍ അത്‌ ശ്രദ്ധിക്കുന്നതേയില്ല. ഒരു പക്ഷെ അവന്റെ അജ്ഞതയാകാം ഇതിന്റെ പിന്നിലെ കാരണം. ഈ അപമാനം പേറി കൊണ്ട്‌ മനുഷ്യര്‍ പരക്കം പായുകയാണ്‌. പറ്റിപ്പോകുന്ന അബദ്ധങ്ങളുടെ ഫലങ്ങളാണ്‌ ദശരഥനായാലും, യേശുവായാലും, രാമനായലും, കൃഷ്‌ണനായാലും, നബിയായാലും, ഗന്ധര്‍വന്‍മാരും, ദേവന്‍മാരും, സീതാ ദേവിയും മറ്റും അനുഭവിക്കന്നത്‌. ക്രിസ്‌തു രോഗികളെ സുഖപ്പെടുത്തുമ്പോള്‍ അവരെ ഒരു കാര്യം നിരന്തരം ഓര്‍മ്മപ്പെടുത്തിയിരുന്നു. ഇനി നീ പാപം ചെയ്യരുത്‌ എന്നായിരുന്നു. പ്രവര്‍ത്തി ദൂഷ്യം ദു:ഖങ്ങള്‍ക്കും, ദുരിതങ്ങള്‍ക്കും വഴിയൊരുക്കുന്നു. നാം എന്തു ചെയ്യുമ്പോഴും ഒരു വീണ്ടു വിചാരം മുന്നിട്ടു നില്‍ക്കണം എന്ന ഗുണപാഠം നമ്മെ ഇതില്‍ നിന്ന്‌ പഠിപ്പിക്കുന്നു. കാമ, ക്രോധ, ലോഭ, ലാഭ, മോഹാദികള്‍ കൈ വെടിഞ്ഞ്‌, അറിവിന്റെ വഴിയിലൂടെ മുന്നേറികൊണ്ട്‌, ഈശ്വര ഭക്തിയെ അഭയം പ്രാപിക്കുമ്പോള്‍ സ്വ രക്ഷയും, ലോക രക്ഷയും ലോക ക്ഷേമവും ഉറപ്പായി നമുക്ക്‌ ലഭിക്കുന്നു.

ഗോത്രങ്ങളോ, വര്‍ഗ്ഗങ്ങളോ അല്ല മിറച്ച്‌ വ്യക്തിയണ്‌ സാമൂഹ്യ പുരോഗതിയുടെ ആണിക്കല്ല്‌. സംഘ ടിച്ചു നേടവുന്ന ഒന്നല്ല മന:ശന്തിയും, സമധാനവും. ജന്മ പ്രകൃതിയില്‍ അഹങ്കാരികളോ, ആക്രമികളോ ആകുന്നതില്‍ രണ്ടു തരക്കാരെ കാണാവുന്നതാണ്‌. ചെയ്യുന്നത്‌ തെറ്റാണെന്ന്‌ അിറയുവാന്‍ കഴിയാത്തവരും, അിറഞ്ഞിട്ടും നിവൃത്തിക്കുവാന്‍ കഴിയാത്തവരുമാണിവര്‍. ആദ്യ തരകാര്‍ക്ക്‌ ഉത്തമ ഉദാഹരണമാണ്‌ ബാലി. അിറവിന്റെ കുറവു കൊണ്ടല്ല മിറച്ച്‌ താന്‍ ഒരു ആഹങ്കാരിയാണെ ന്നുള്ള കാര്യം മാത്രം ബാലി അിറയാതെ പോകുന്നു. ബലം കൊണ്ട്‌ അഹങ്കാരിക്കുന്ന മറ്റൊരാളാണ്‌ ഇന്ദ്രജിത്‌. ബലം തന്നയാണ്‌ പരമാസ്‌പദം (എന്തിനും യോഗ്യത) എന്നാണ്‌ ഇന്ദ്രജിത്തിന്റെ ധാരണയും വിശ്വാസവും. തെറ്റാണെന്ന്‌ അിറഞ്ഞിട്ടും വേണ്ടാത്ത നിവൃത്തികള്‍ കയ്യൊഴിയുവാന്‍ പറ്റാ ത്തവര്‍ സഹതാപമല്ലേ അര്‍ഹിക്കുന്നുള്ളൂ. മിറച്ച്‌ അവരെ ശിക്ഷിച്ചതു കൊണ്ട്‌ എന്താണ്‌ കാര്യം?

ലോക രക്ഷക്കും, നന്മക്കും ആയി ബാലിമാരേയും, രാവണന്മാരേയും വേണ്ടും വിധം കൈ കര്യം ചെയ്യുമ്പോഴും അവതാര പുരുഷന്‍ ഇവരോടു പുലര്‍ത്തുന്ന സ്ഥായിയായ ഭാവം, ഇവര്‍ക്കുള്ള കഴിവില്‍ ആദരവും, ആ കഴിവു പഴായി പോകുന്നതില്‍ അവര്‍ക്ക്‌ സഹതാപവുമാണുള്ളത്‌. വെറുപ്പോടും, അരിശത്തോടും കൂടിയുള്ള ഉന്മൂലനത്തിന്റെ വഴിയല്ല ശരിയായ വിപ്‌ളവത്തിന്റെ പാത. കുംഭകര്‍ണ്ണനും മരിച്ചതോടെ ഇന്ദ്രജിത്‌ മിന്നല്‍ പോലെ പോര്‍ക്കളത്തില്‍ വന്ന്‌ ബ്രഹ്മാസ്‌ത്രം അയച്ചു. പല കോടി (60 കോടി) കുരങ്ങന്മാരെ കൊന്നടക്കി. "നമ്മെ കൊണ്ട്‌ ഇത്‌ തടയാനാവില്ലല്ലോ" എന്ന്‌ രാമ ലക്ഷ്‌മണന്മാര്‍ അന്യോന്യം പറഞ്ഞു നില്‍ക്കുമ്പോള്‍ രാമ ലക്ഷ്‌മണന്മാരേയും രാവണന്‍ എയ്‌തു വീഴ്‌ത്തി കളയുന്നു. ഏതേങ്കിലും ഒരു ശരീര ക്ഷത്രത്തിലോ, വിശ്വ ക്ഷേത്രത്തില്‍ മൊത്തമോ തമോ ഗുണം, രജസ്സിന്റെ (രജോഗുണം) ബലത്തില്‍ സത്വഗുണത്തെ താല്‍ക്കാലികമായി അതിജീവിക്കുന്ന മനോഹരമായ കാഴ്‌ചയാണ്‌ ഇവിടെ നാം കാണുന്നത്‌. ഇത്‌ ഈ പ്രപഞ്ചത്തില്‍ സാദ്ധ്യമാണ്‌. ഈ പ്രപഞ്ചത്തില്‍ പതിവണ്‌. നിഷ്‌ഠൂര കൃത്യം നിര്‍വ്വിക്കുന്ന ആ തങ്ക വാദിയുടെ ശരീര ക്ഷേത്രത്തിലും സംഭവിക്കുന്നത്‌ ഇതു തന്നെയാണ്‌. ആത്മഹത്യ ചെയ്യുന്നവരിലും ഇതു തന്നെ സംഭവിക്കുന്നു.

കാമ ക്രോധ, മോഹങ്ങളുടെ ശരങ്ങളേറ്റ്‌ ജീവാത്മാവ്‌ അബോധാവസ്ഥയിലായി പോകുന്നു. അതോടൊപ്പം സകല സാദ്വീകാരങ്ങളും അസ്‌ത പ്രജ്ഞങ്ങളായി പോകുന്നു. അനന്യ ഭക്തിയുടെ ഒരു കുതിപ്പിലൂടെ കൈവരുന്ന മൃതസജ്ജീവിനി മാത്രമാണ്‌ ഇവിടെ രക്ഷയായി വരുന്നത്‌. ആ മരുന്ന്‌ ഏതാണ്‌? എന്താണ്‌? കൃത്യമായി എവിടെ നിന്ന്‌ ലഭിക്കും? എന്നൊന്നും അിറയില്ലായെങ്കില്‍ പോലും അപാരമായ ഭക്തി സുശക്തമാണെങ്കില്‍ നിമിഷങ്ങള്‍ക്കകം മലയോടെ പൊക്കിയെടുത്ത്‌ അതു കൊണ്ടു വരും. ഇത്തരം ഒരു ഭക്തി വിശ്വാസം ബൈബിളില്‍ യേശു പറയുന്നുണ്ട്‌. കടുകുമണിയോളം വിശ്വാസം ഉണ്ടെങ്കില്‍ മലയോട്‌ നീങ്ങി പോകുവാന്‍ കല്‍പിച്ചാല്‍ അങ്ങിനെ സംഭവിക്കും എന്ന്‌. അപ്പോഴും കപട ഭക്തിയുടെ (അവിശ്വാസത്തിന്റെ) വേഷം പൂണ്ട്‌ വഴി മുടക്കാനാരിക്കുന്ന കാലനേമിമരെ വേണ്ട പോലെ കൈകാര്യം ചെയ്യേണ്ടി വരുന്നു. ഭക്തിയുടെ സിദ്ധിയായ ദിവ്യ ഔഷ ധം പ്രാണേന്ദ്രീയാദി സമൂഹത്തേയും, ശരീരത്തിന്റെ അന്തര്‍ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന പരമേശ്വര സാന്നിദ്ധത്തേയും, അസുര നിശ്ചയങ്ങളുടെ ശരപാത ക്ലേശത്തില്‍ നിന്ന്‌ മോചിതരാക്കുന്നു. ഈശം തന്നെയാണ്‌ ഭക്തി. ഭക്തി തന്നെയാണ്‌ ഈശം. അത്യാപല്‍ സന്ധിയില്‍ ഈശം ഭക്തിയുടെ കുതിപ്പായി ഉയിര്‍ക്കുന്നു എന്നാണ്‌ സാരം. രാമ ശരമോ, രാമാനുഗ്രഹമോ ഏറ്റു രൂപാന്തരപ്പെടുന്ന എല്ലാവരും അപേക്ഷിക്കുന്നതെന്തെന്നാല്‍ "നിന്‍ മഹാ മായാദേവി എന്നെ മോഹിപ്പിക്കായ്‌ക, അംബുജവിലോചന" എന്നാണ്‌. ദൃശ്യ പ്രപഞ്ചവും,അതിലെ ബന്ധനങ്ങളും, മായയാണ്‌. അതിനാല്‍ ഇവയെല്ലാം ഉപേക്ഷണീയങ്ങളാണ്‌ എന്ന ധാരണക്ക്‌ നിരക്കുന്നതല്ല രാമന്റെ ചെയ്‌തികളും, ജീവിതവും.

രാമന്റെ വഴിയില്‍ വരുന്ന സുഖ, ദു:ഖങ്ങളെല്ലാം യാഥാര്‍ത്ഥ്യ ബോധത്തോടെ തന്നെ രാമന്‍ ഏറ്റു വാങ്ങുന്നു. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, ആചാര്യന്മാര്‍ എന്നിങ്ങനെ ആരെയെല്ലാം സ്‌നേഹാദരങ്ങളോടെ കാണണമോ അവരെയെല്ലാം അങ്ങിനെ കാണുന്നുണ്ടായിരുന്നു. അവരോടുള്ള ഉത്തരവാദിത്തങ്ങള്‍ ശിരസ്സാ നിര്‍വഹിക്കുന്നുണ്ടായിരുന്നു.

ബന്ധങ്ങള്‍ മായയാണെങ്കില്‍ പിന്നെ കര്‍ത്തവ്യങ്ങള്‍ എവിടെയാണ്‌? എന്തിനു വേണ്ടിയാണ്‌ വിശ്വാമിത്രന്റെ യാഗം രക്ഷിക്കുവാന്‍ കൊടും കാട്ടിലേക്ക്‌ പോയിരുന്നത്‌? എന്തുകൊണ്ട്‌ രാമന്‌ അയോദ്ധ്യയില്‍ സുഖമായി കഴിയുവാന്‍ സാധിക്കാതിരുന്നത്‌? എന്തിനു ഭയങ്കരാരയ രാക്ഷസന്മാരോട്‌ പട പൊരുതണം? വിവാഹവും, ദാമ്പത്യവും എല്ലാം വെറും മായയാണെങ്കില്‍ എന്തിനൊരു മഹാ ചാപം (വില്ല്‌) വളച്ചു പൊട്ടിക്കണം? ഭാര്യയെ ഒരുത്തന്‍ കട്ടു കൊണ്ടു പോയെങ്കില്‍, ബന്ധനവും, ബന്ധവും നീങ്ങി കിട്ടിയെന്ന്‌ ആശ്വസിക്കുകയല്ലെ വേണ്ടിയിരുന്നത്‌? പിന്നെ എന്തിനു കാടും, കടലും താണ്ടി കിട്ടാവുന്ന സഹായമെത്രയും സംഘടിപ്പിച്ച്‌, ജീവന്‍ പണയം വെച്ച്‌ പോരാടി? എന്താണ്‌ മായ? എന്താണ്‌ കര്‍ത്തവ്യം? മേല്‍ പറഞ്ഞ സംഗതികളില്‍ മാതൃകാപരമായ വേര്‍തിരിവുകള്‍ രാമായണത്തില്‍ ഉടനീളം കാണാവുന്നതാണ്‌. ഇന്ദ്രീയങ്ങളല്ല, അവക്ക്‌ വിഷയങ്ങളോടു സംഭവിക്കുന്ന ബന്ധനമാണ്‌ മായ. അപ്പോള്‍ അവ മനസ്സിനെ വിഷയങ്ങളിലേക്കു പിടിച്ചു വലിക്കുന്നു. മനസ്സ്‌ ബുദ്ധിയേയും വലിച്ചിഴയ്‌ക്കുന്നതോടെ ജീവന്‍ എന്ന അവബോധം അഗണ്യ കോടിയില്‍ തിരസ്‌കൃതമാകുന്നു. മിറിച്ച്‌ ബുദ്ധി ജീവാഭിമുഖവും, മനസ്സ്‌ ബുദ്ധ്യൂന്മുഖവും ഇന്ദ്രീയങ്ങള്‍ മനസ്സിന്റെ വരുതിയിലും ഇരിക്കുന്നതാണ്‌ ശരിയായ നല്ല മാര്‍ഗ്ഗം. ദിശാമുഖങ്ങളെ ഇങ്ങിനെ ഇരുത്തി കൊണ്ട്‌ പ്രാപഞ്ചികമായ യാഥാര്‍ത്ഥ്യങ്ങളെ ഉപേക്ഷ കൂടാതെ നേരിടുകയാണ്‌ വേണ്ടത്‌. ഒന്നില്‍ നിന്നും പിന്‍ തിരിയുകയോ, ഒളിച്ചോടുകയോ അല്ലാ വേണ്ടത്‌. ഉണ്ണുമ്പോള്‍ ഉണ്ണുക, കരയുമ്പോള്‍ കരയുക, ചിരിക്കുമ്പോള്‍ ചരിക്കുക, പോരാടുമ്പോള്‍ വിട്ടു വീഴ്‌ചയില്ലാതെ പോരാടുക. മറഞ്ഞിരുന്ന്‌ അമ്പ്‌ ചെയ്‌തേ തീരുവെങ്കില്‍ അതു ചെയ്യണം. ഈശ്വരന്‍ എന്നത്‌ ഇതെല്ലാമാണ്‌.

എന്നാല്‍ ഈ ചെയ്‌തികളുടെയല്ലാം കര്‍ത്താവ്‌ താനാണെന്ന അഹങ്കാരമോ, ഇവയിലാണ്‌ അത്യന്തമായി രമിക്കേണ്ടതെന്ന വിചാരമോ, ഇവയോട്‌ അടിമത്തമോ, ബോധമോ ഉണ്ടാകാന്‍ പാടില്ലാത്തതാകുന്നു. "ഇദം നാ മമ" ഇതൊന്നും ഞാനല്ല എന്ന ആപ്‌ത വാക്യം ഓര്‍ക്കുക. രാമായണം പാരായണത്തിനു ശേഷം ശരീര ക്ഷേത്രത്തില്‍ ശുദ്ധി കലശം നടക്കേണ്ടതുണ്ട്‌. ദു:ഖങ്ങളുടേയും, കല്‌മഷങ്ങളുടേയും, ദുര്‍വികാരങ്ങളുടേയും അഴുക്കുകള്‍ ഒന്നൊന്നായി നീങ്ങി പോകണം. തത്വോപദേശങ്ങളിലൂടെ കൈ വരുന്ന അറിവ്‌ ഒരു ഊന്നു വടിയായി ഉപയോഗുക്കുക. മനസ്സിന്റെ ദുര്‍മേദസ്സ്‌ നീങ്ങുന്നതിനാല്‍ ആരോഗ്യം മെച്ചപ്പെടുന്നു. ആയുസ്സ്‌ നീളുന്നു. സുഖവും, സമാധാനവും ആനുഭവിക്കുവാന്‍ കഴിയന്നു. ഇതു തന്നെയാണ്‌ രാമായണ ഫലശ്രുതി.

ശരീരക്ഷേത്രത്തില്‍ ഈശത്തെ അനന്യ ഭക്തിയോടെ പരമാധികാരിയായി വാഴിച്ചാല്‍ പിന്നെ ഒന്നിനാലും ബന്ധനമോ, ദു:ഖമോ, ദുരിതങ്ങളോ ഉണ്ടാകുകയില്ല എന്നത്‌ നിശ്ചയമാണ്‌. രാമന്‍ വിവാഹം കഴിഞ്ഞ്‌ ഭാര്യാ സമേതം അയോദ്ധ്യയില്‍ സസുഖം വാഴുന്ന കാലം നാരദന്‍ വന്ന്‌ രാമനെ അവതാരോദ്ദേശ്യം ഓര്‍മ്മപ്പെടുത്തുന്നതായി നമുക്ക്‌ കാണാം. "സത്യന്ധസന്ധന്‍ ഭവാനെങ്കിലും മാനസേ മര്‍ത്ത്യ ജന്മം കൊണ്ടു വിസ്‌മൃതനായി വരും". മനുഷ്യനായി പിറന്നാല്‍ മിക്കവരും തന്റെ ജന്മോദ്ദേശം മറക്കുന്നു എന്ന്‌ സാരം.

അര്‍ജ്ജുനനാകുന്ന ശരീരത്തില്‍ ആത്മാകുന്ന കൃഷ്‌ണന്‍ പഞ്ചേന്ദ്രീയങ്ങളാകുന്ന 5 കുതിരകളെ സദാ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു എന്ന പ്രതീകാത്മകമായ കാര്യം സര്‍വ്വര്‍ക്കും അിറവുള്ളതാണ്‌.
ക്ഷമ: ക്ഷമിക്കുക എന്നു വെച്ചാല്‍ തെറ്റായ ആശയമാണ്‌. ക്ഷമിക്കുമ്പോള്‍ അല്ലെങ്കില്‍ ക്ഷമ യാചിക്കപ്പെടുമ്പോള്‍ കുറ്റം ചെയ്‌തു എന്ന്‌ അംഗീകരിക്കേണ്ടിവരുന്നു. ആരും ഒരു തെറ്റും കുറ്റവും ചെയ്യു ന്നില്ല. എല്ലാം ഓരോ വ്യക്തിയുടേയും വികലമായ കാഴ്‌ചപ്പാടിന്റേതാണ്‌ കുറ്റങ്ങള്‍ അഥവ തെറ്റുകള്‍. ഓരോ വ്യക്തിക്കും അവനവന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയാണ്‌ എന്ന തോന്നലാണ്‌. മറ്റുള്ളവര്‍ക്കു മാത്രമേ തെറ്റും കുറ്റവും ആകുന്നുള്ളൂ.

ഭാരതത്തിലെ പുരാണ ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ എല്ലാറ്റിനും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതായി കാണാം. കള്ളന്മാര്‍ക്ക്‌ എങ്ങിനെ, എപ്പള്‍ മോഷ്‌ടിക്കാം എന്ന്‌ പ്രതിപാദിക്കുന്ന ഗ്രന്ഥമുണ്ട്‌. കാമശാ ന്തിക്കും, ലൈംഗീക തൃഷ്‌ണക്കും ഉതകുന്ന തരത്തിലുള്ള തന്ത്രയും കാമ ശാസ്‌ത്രങ്ങളും അതിന്റെ ഗ്രന്ഥങ്ങളും ഇവിടെയുണ്ട്‌. എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ പലരും ഇന്റര്‍നെറ്റിനെയാണ്‌ പലകാര്യങ്ങള്‍ക്കായി ആശ്രയിക്കുന്നത്‌. ഭാരതത്തിലെ ശാസ്‌ത്രങ്ങളെല്ലാം തന്നെ വളരെ ഗോപ്യമായിട്ടാണ്‌ വച്ചിരിക്കുന്നത്‌. ശാസ്‌ത്രം എന്നാല്‍ അിറവെന്നാണ്‌ അര്‍ത്ഥം. അതുകൊണ്ട്‌ ഇവ സാധാരണകാര്‍ക്ക്‌ അപ്രാപ്യവുമാണ്‌. എല്ലാം ഗുരു മുഖത്തു നിന്ന്‌ തന്നെ പഠിച്ചിറങ്ങണം. ഇന്നത്തെ ഗവേഷണങ്ങളേക്കാള്‍ അതിശക്തമായ ഗവേഷണങ്ങളായിരുന്നു പണ്ടത്തെ പണ്‌ഢിതന്മാര്‍ നടത്തിയിരുന്നത്‌. അതിന്റെ ഫലങ്ങള്‍ ഇന്നത്തെക്കാള്‍ വളരെ വിലപ്പെട്ടതായിരുന്നു.

ഈശ്വരനെക്കുറിച്ച്‌ കുറേ മുമ്പു ഞാന്‍ കുറച്ചു കാര്യങ്ങള്‍ പറഞ്ഞത്‌ ഓര്‍ക്കുമല്ലോ. ഈശ്വരന്‍ ഉണ്ടോ, ഇല്ലയോ എന്നത്‌ ഒരു വിശ്വാസിക്കോ ഒരു അവിശ്വസിക്കോ പ്രത്യേകമായി അന്വേഷിക്കേണ്ട കാര്യമില്ല. ഈശ്വര വിശ്വാസിയെ ദൈവം എപ്പോഴും രക്ഷിക്കുകയും, അവിശ്വാസിയെ ദൈവം എപ്പോഴും ശിക്ഷിക്കുകയും ചെയ്യുന്നില്ല. കാരണം ഈശ്വരന്‌ ആരോടും ഒരു പ്രത്യേക താല്‍പര്യമോ താല്‍പര്യക്കുറവോ ഇല്ല. നിങ്ങള്‍ക്ക്‌ നിങ്ങളുടെ കയ്യിലെ വിരലുകളോട്‌ പ്രത്യേക താല്‍പര്യമോ താല്‍പര്യക്കുറവോ തോന്നാറില്ലല്ലോ. നിങ്ങള്‍ എന്തായാലും എങ്ങിനെയായാലും ഈശ്വരന്‌ ഒന്നും ഇല്ല. ബൈബിളില്‍ യേശു, "ഞാന്‍ തന്നെയാകുന്നു സത്യവും ജീവനും വഴിയും" എന്ന്‌ പറയുന്നു. യേശുവടക്കമുള്ള സര്‍വ്വ സദ്‌ ഗുരുക്കന്മാരും തങ്ങളുടെ സ്വ ശരീരത്തില്‍ സ്ഥിതി ചെയ്‌തു കൊണ്ട്‌ സ്വന്തം ആത്മാവിന്റെ കാര്യത്തെക്കുറിച്ച്‌ പറയുന്നു. സത്യവും, ജീവനും, വഴിയും ആത്മാവിനു മാത്രമാണ്‌. ശരീര ബോധത്താലല്ല അവര്‍ പ്രബോധനം ചെയ്യുന്നതെന്ന്‌ നന്നായി ധരിച്ചാലും. ശരീരത്തോടു കൂടി ഒരിക്കലും ദൈവ സന്നിധിയെ പ്രാപിക്കുവാന്‍ കഴിയുകയില്ലല്ലോ. അവനവന്‍ തന്നെയാണ്‌ സാക്ഷാല്‍ ഈശ്വരന്‍. സര്‍വ്വതും ഈശ്വരനായിരിക്കുമ്പോള്‍ പിന്നെ മറ്റൊന്നിനെ കുറിച്ച്‌ ചിന്തിക്കേണ്ട അവശ്യകതയുണ്ടോ?

സന്തോഷം 3 തരത്തിലാണ്‌ നമുക്ക്‌ അനുഭവപ്പെടുന്നത്‌. (1) തുടക്കത്തില്‍ ദു:ഖമാണെന്ന്‌ തോന്നുമെങ്കിലും ഒരു സന്ദര്‍ഭത്തിന്റെ അവസാനം സുഖമായി തോന്നുന്നത്‌ സാത്വീകമായ സന്തോഷം. (2) തുടക്കം സുഖമാണ്‌ എന്ന്‌ ധരിച്ച്‌ അവസാനം ദു:ഖത്തില്‍ പര്യവസാനിക്കുന്നത്‌ രാജസീക സന്തോഷം. (3) സുഖമാണെന്ന്‌ തെറ്റിധരിച്ച്‌ ഒരു സന്ദര്‍ഭത്തിന്റെ ആദ്യം മുതല്‍ അവസാനം വരെ ദു:ഖം അനുഭവപ്പെടുന്നത്‌ താമസ്സീകമായ സന്തോഷമാകുന്നു.

കൃതജ്ഞതയുടേയും ആദരവിന്റേയും പ്രകാശമാണ്‌ പൂജ. ആരതിയും അങ്ങിനെ തന്നയാണ്‌. രതിയുടെ വിപരീതമാണ്‌ ആരതി. പ്രഭാതത്തില്‍ സൂര്യന്‍ കിഴക്കുദിച്ച്‌ വൈകീട്ട്‌ അസ്‌തമിക്കുമ്പോള്‍ സൂര്യന്‍ നമ്മെ ദിവസവും ആരതി ചെയ്യുന്നു. ഈ ആരതിക്കു പകരമാണ്‌ പൂജാ സമയത്ത്‌ നമ്മള്‍ ആരതി ചെയ്യുന്നത്‌.

സമര്‍പ്പണം: സമര്‍പ്പണം എന്നത്‌ ഒരു പ്രവര്‍ത്തിയല്ല. അത്‌ നിങ്ങളുടെ സത്തയുടെ ഒരു ഭാവം മാത്രമാണ്‌. നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ആ ശരിയായ, സ്ഥായിയായ ഭാവം നിങ്ങളിലുണ്ട്‌. നിങ്ങള്‍ക്ക്‌ ജീവിതത്തില്‍ എന്തു കാര്യവും ഒരു തവണ മാത്രമാണ്‌ സമര്‍പ്പിക്കുവാന്‍ കഴിയുന്നത്‌. സമര്‍പ്പിച്ച സംഗതിയോ, വസ്‌തുവോ പിന്നേയും ആവര്‍ത്തിച്ചു സമര്‍പ്പിക്കുവാന്‍ ആര്‍ക്കും കഴിയുന്നതല്ല. നിങ്ങളുടെ ഒരു വസ്‌തു ഒരു വ്യക്തിക്ക്‌ കൊടുത്തു (സമര്‍പ്പിച്ചു) കഴിഞ്ഞാല്‍ പിന്നെ അതേ വസ്‌തു അയാള്‍ക്കോ, മറ്റൊരാള്‍ക്കോ നല്‍കുവാന്‍ കഴിയുകയില്ലല്ലോ. ഈശ്വരന്‌ നിങ്ങള്‍ക്ക്‌ നിങ്ങളെ തന്നെ ഒരിക്കലേ സമര്‍പ്പിക്കുവാന്‍ കഴിയൂ. ഒരിക്കല്‍ സമര്‍പ്പിച്ചു കഴിഞ്ഞ നിങ്ങളെ വീണ്ടും വീണ്ടും സമര്‍പ്പിക്കുവാന്‍ കഴിയുന്നതല്ല.

സമര്‍പ്പിക്കുവാനുള്ള നിങ്ങളുടെ ആഗ്രഹം മാര്‍ഗ്ഗത്തില്‍ ഒരു വലിയ തടസ്സമാണ്‌. ഈ സംഗതി ഒരു കുട്ടി അമ്മയോട്‌ "അമ്മേ, ഞാന്‍ അമ്മയെ സ്‌നേഹിക്കുവാന്‍ ആഗ്രഹിക്കുന്നു" എന്ന്‌ പറയുന്നതുപ്പോലെയാണ്‌. സാധാരണ ഇങ്ങിനെ സംഭവിക്കാറില്ലല്ലോ.

വൈരാഗ്യം: വൈരാഗ്യത്തെ കുറിച്ച്‌ മറ്റൊരിടത്ത്‌ ഞാന്‍ പ്രസ്‌താവിക്കുന്നുണ്ട്‌. വൈരഗ്യം എന്നത്‌ വെറുപ്പോ, വിദ്വേഷമോ അല്ല. മുമ്പ്‌ ഒരു ഗുരു പറഞ്ഞ കാര്യം ഓര്‍മ്മയില്‍ വരുന്നു. വിദ്യാലയത്തിലെ ഉറ്റ രണ്ടു സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവര്‍ വിദ്യാഭ്യാസം അവസാനിച്ച്‌ പിരിയുമ്പോള്‍ അതില്‍ ഒരു സുഹൃത്ത്‌ മറ്റേ സുഹൃത്തിനോട്‌, നിന്റെ വിവാഹം എന്തായാലും എന്നെ അറിയിക്കണം എന്ന്‌ പറഞ്ഞിരുന്നു. അങ്ങിനെ വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. സുഹൃത്തിന്റെ വിവാഹമായി. എന്നാല്‍ ക്ഷണ കത്ത്‌ അയക്കുന്ന അവസരത്തില്‍ തന്റെ തന്റെ പഴയ ചങ്ങാതിയെ ഓര്‍മ്മ വന്നു. അയാള്‍ക്കും ക്ഷണ കത്ത്‌ അയച്ചു. ക്ഷണ കത്ത്‌ കിട്ടിയ ചങ്ങാതി തന്റെ സുഹൃത്തിന്‌ ഒരു സമ്മാനം നല്‍കണമെന്ന്‌ തീരുമാനിച്ചു. അയാള്‍ തന്റെ പഴയ കുട്ടിക്കാലം ഓര്‍ത്തു. സുഹൃത്തിന്‌ ചെറുപ്പത്തില്‍ ഗോലികള്‍ വളരെ ഇഷ്‌ടമായിരുന്നു. വിവാഹ ദിവസം അയാള്‍ ഒരു പെട്ടി ഗോലി സുഹൃത്തിന്‌ സമ്മാനിച്ചു. ഇപ്പോള്‍ ആ സുഹൃത്തിന്റെ മാനസ്സീകാവസ്ഥ നിങ്ങള്‍ക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ. വളരെ ചെറുപ്പത്തില്‍ ഗോലികള്‍ അയാള്‍ക്ക്‌ ഇഷ്‌ടമായിരുന്നു. എന്നാല്‍ ഇന്നു വളര്‍ന്നു വന്നപ്പോള്‍ ആ മാനസ്സീകാവസ്ഥ ആകെ മാറിപ്പോയിരുന്നു. അതുകൊണ്ട്‌ അയാള്‍ക്ക്‌ ഇപ്പോള്‍ ആ ഗോലികളോട്‌ അറപ്പോ വിദ്വേഷമോ തോന്നുകയില്ല. അതു പോലെ ഗോലികളോട്‌ ഒരു തരത്തിലുള്ള ആസക്തിയും ഉണ്ടാകുകയില്ല. അയാള്‍ക്ക്‌ ആ വസ്‌തുവിനോട്‌ ഒരു അകലം മാത്രം ഉണ്ടായിരിക്കും. ഇതാണ്‌ വൈരാഗ്യം.



കണക്കില്‍ ഒരു ഫോര്‍മുല പഠിച്ചത്‌ നാം ഒന്ന്‌ ഓര്‍മ്മക്കുന്നത്‌ നന്നായിരിക്കും. എ സ്‌ക്വയര്‍ + ബി എക്‌സ്‌+ സി = 0. ഇവിടെ സി എന്നത്‌ കോണ്‍സ്റ്റന്റ്‌ ആണ്‌. പ്രകൃതി ഇവിടെ സ്ഥിരമാണ്‌. അതുപോലെ ആത്മാവും സ്ഥിരമാണ്‌. എ യും ബി യും എപ്പോഴും മാറി കൊണ്ടിരിക്കുന്നവയാണ്‌. എക്‌സിനെ നമുക്ക്‌ അിറയുകയുമില്ല. എക്‌സിനെ കണ്ടു പിടിച്ചു കഴിഞ്ഞാല്‍ പൂജ്യം ലഭിക്കും. പൂജ്യം എന്നത്‌ വെറും ശൂന്യമല്ല. പിന്നയോ പൂജ്യം എന്നത്‌ സമാധാനമാണ്‌, ശാന്തമാണ്‌, പരമാനന്ദമാണ്‌. പൂജ്യം എന്നത്‌ എണ്ണമറ്റ പോസറ്റീവ്‌ സംഖ്യകളുടേയും, എണ്ണമറ്റ നെഗറ്റീവ്‌ സംഖ്യകളുടേയും കൃത്യം മദ്ധ്യത്തില്‍ കിടക്കുന്നു. ഇവിടെ ഈശ്വരന്‍ എന്ന എക്‌സിനെ കണ്ടുപിടിച്ചു കഴിഞ്ഞാല്‍ നമ്മുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തരമായി. നമ്മുടെ പ്രാരാബ്‌ധ കര്‍മ്മങ്ങള്‍ ഒന്നു പോലും അവശേഷിക്കാതെ വരുമ്പോള്‍ നാം പൂജ്യത്തില്‍ എത്തിച്ചേരും. അന്ന്‌ നമ്മുടെയെല്ലാം രോഗ ദുരിദാതികളെല്ലാം തീരുന്നതാണ്‌.

ഈശ്വരന്‍ എല്ലായിടങ്ങളിലും വ്യാപിക്കപ്പെട്ടിരിക്കുന്നു. വിഷ്‌ണു എന്നാല്‍ വ്യാപിച്ചിരിക്കുന്നുത്‌ എന്ന്‌ അര്‍ത്ഥം. എല്ലാ സ്ഥാവര ജംഗമ വസ്‌തുക്കളിലും ഈശ്വരത്വം വ്യാപിക്കപ്പെട്ടിരിക്കുന്നു. പഞ്ചഭൂതങ്ങള്‍ എല്ലയിടത്തും വ്യാപിക്കപ്പെട്ടിരിക്കുന്നു. മനുഷ്യന്‍ ഈശ്വരാംശമാണ്‌. അതുകൊണ്ട്‌ മനുഷ്യന്‍ ഈശ്വര തുല്യനാണ്‌. അപ്പോള്‍ മനുഷ്യന്‍ ഈശ്വരനാണ്‌. മനുഷ്യന്‍ മാത്രല്ല സര്‍വ്വ സ്ഥാവര ജംഗമ വസ്‌തുക്കളും ഈശ്വരനാണ്‌. ഈശ്വര ചൈതന്യം സകലതിലും വ്യാപിക്കപ്പെട്ടു കിടക്കുന്നു. ആര്‍ക്കെങ്കിലും ഒരു ആപത്ത്‌ നേരിടുമ്പോള്‍ നമുക്ക്‌ അതുമൂലം നമ്മുടെ ശരീരത്തില്‍ ഒരു പ്രത്യേക പ്രകമ്പനം അനുഭവപ്പെടുന്നത്‌ ഒന്ന്‌ ഓര്‍ത്തു നോക്കുക.

മനുഷ്യനെ ദൈവ സമാന രൂപമായിട്ടാണ്‌ സൃഷ്‌ടിച്ചിരിക്കുന്നത്‌ എന്ന്‌ ബൈബിളില്‍ പറയുന്നു. ഈശ്വര തുല്യന്‍ എപ്പോഴും ഈശ്വരന്‍ തന്നെയാണ്‌. സൃഷ്‌ടി, സ്ഥിതി, സംഹാരം എന്നിവ നടത്തുവാന്‍ അവന്‍ പ്രാപ്‌തനാണ്‌. സംഭവങ്ങള്‍ ഇങ്ങിനെയിരിക്കെ പിന്നെയെന്തുകൊണ്ട്‌ മനുഷ്യര്‍ക്ക്‌ രോഗങ്ങളും, ദുരിതങ്ങളും വന്നു കൂടുന്നു?

മനുഷ്യന്റെ തലച്ചോറ്‌ ഒരു സങ്കീര്‍ണ്ണ പ്രക്രിയയുടെ പ്രതിഫലനമാണ്‌. അതുപോലെ നമ്മുടെ ശരീര ഘടനയും വളരെ സങ്കീര്‍ണ്ണമാണ്‌. നമുക്ക്‌ സങ്കടം വരുമ്പോഴും, സന്തോഷം വരുമ്പോഴും ദു:ഖം വരുമ്പോഴും അതു പോലെ മറ്റു വികാരങ്ങള്‍ വരുമ്പോഴും നമ്മുടെ ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങളില്‍ മാത്രം ഒരു സംവേദനം അനുഭവപ്പെടുന്നു. നമുക്ക്‌ ദേഷ്യം വരുമ്പോള്‍ നമ്മുടെ നെറ്റിയില്‍ രണ്ടു പുരികങ്ങളുടെ മദ്ധ്യത്തിലായി ഒരു സംവേദനം അനുഭവപ്പെടുന്നു. നെറ്റി ചുളുക്കുന്നു. കണ്ണുകള്‍ രണ്ടും ചുവക്കുന്നു. ഭയം വരുമ്പോള്‍ നെഞ്ചില്‍ ഹൃദയമിടിപ്പ്‌ വര്‍ദ്ധിക്കുന്നു. സങ്കടം വരുമ്പോള്‍ നമ്മുടെ തൊണ്ട ഇടറുന്നു. ഈ സംഗതികള്‍ എന്താണ്‌ നമുക്ക്‌ സൂചന തരുന്നത്‌. അരുത്‌! അരുത്‌! എന്ന വിലക്കുകളാണ്‌ അവ നമുക്ക്‌ നിത്യവും തന്നു കൊണ്ടിരിക്കുന്നത്‌.


ആനന്ദമാണ്‌ ദൈവ പ്രകൃതം. മനുഷ്യന്‍ ആഗ്രഹിക്കുന്നതും, പ്രയത്‌നിക്കുന്നതും ആനന്ദത്തിനും സമാധാനത്തിനും വേണ്ടിയാണ്‌. ആനന്ദം, സമാധാനം എന്നീ രണ്ടു പ്രകൃതികളില്‍ നിന്ന്‌ മനുഷ്യന്‍ വ്യതിചലിക്കുമ്പോള്‍ ശരീരം നല്‍കുന്ന സൂചനകളാണ്‌ ശരീരത്തിലെ ഇത്തരം സംവേദനങ്ങള്‍. അരുത്‌, അരുത്‌ എന്ന്‌ വിലക്കുകയാണ്‌ ഈ സംവേദനങ്ങളിലൂടെ നമ്മുടെ ശരീരം അനുവര്‍ത്തിക്കുന്നത്‌. ഈ സംവേദനങ്ങളുടെ ഫലമായി ശരീരത്തില്‍ ധാരാളം വിഷാംശങ്ങള്‍ നിറയുന്നു. ആ വിഷാംശങ്ങള്‍ മലമൂത്ര വിസര്‍ജ്ജനാദികളെ പോലെ പുറത്തു കളയുവാന്‍ സാദ്ധ്യമല്ല. തന്മൂലം ഇവ ശരീര കോശങ്ങളില്‍ അടിഞ്ഞു കിടന്ന്‌ ശരീരം മുഴുവനും വിഷലിപ്‌തമാക്കുന്നു. ഈ വിഷാംശം ആണ്‌ മനുഷ്യര്‍ക്ക്‌ രോഗങ്ങളും ദുരിതങ്ങളും സമ്മാനിക്കുന്നത്‌. ഇവ ഔഷധ പ്രയോഗങ്ങളെ കൊണ്ടൊ, മുന്തിയ ചികിത്സ രീതികളെ കൊണ്ടോ ഭേദമാക്കുവാന്‍ കഴിയുന്നതല്ല. കഠിന ഔഷധങ്ങള്‍ പ്രയോഗിക്കുമ്പോള്‍ ശരീരത്തില്‍ കൂടുതല്‍ വിഷാംശം കയറി കൂടകയും, തന്മൂലം ശരീരം കൂടുതല്‍ താറുമാറായി തീരുകയും ചെയ്യുന്നു. ആപത്തിലായ ശരീരത്തിനെ രക്ഷിക്കുവാന്‍ സ്വന്തം ശരീരത്തിനു മാത്രമേ സാദ്ധ്യമാകൂ. അതിനായി അഷ്‌ടാംഗ യോഗം പഠിക്കുക, പരിശീലിക്കുക. സ്വന്തം ശരീരം സൃഷ്‌ടിച്ചെടുത്ത വിഷാംശത്തെ ദൂരികരിക്കുവാന്‍ സ്വന്തം ശരീരത്തെ കൊണ്ടു തന്നെ പ്രവര്‍ത്തിപ്പിക്കേണ്ടതാകുന്നു. പല വിഷയങ്ങളിലും ആധുനിക വൈദ്യ ശാസ്‌ത്രത്തിന്‌ ഒന്നും ചെയ്യുവാന്‍ കഴിയാതെ പോകുന്നത്‌ ഇത്തരം സംഗതികള്‍ മനസ്സിലാക്കുവാന്‍ കഴിയാത്തതു കൊണ്ടാണ്‌.

സമ്പൂര്‍ണ്ണ വ്യക്തിത്വം - കൃഷ്‌ണന്‍

കംസന്റെ കാരാഗൃഹത്തില്‍ വസുദേവരുടേയും ദേവകിയുടേയും പുത്രനായി കൃഷ്‌ണന്‍ ജനിച്ചു. വസു എന്നാല്‍ പ്രാണന്‍ അഥവ ശ്വാസം എന്നര്‍ത്ഥം. ദേവകീ എന്നാല്‍ ശരീരം എന്ന്‌ അര്‍ത്ഥം. കംസന്‍ എന്നത്‌ അഹം എന്ന ഭാവത്തെ സൂചിപ്പിക്കുന്നു. ഞാനെന്ന ഭാവത്തെ സൂചിപ്പിക്കുന്നത്‌ അഹം തത്വം. ശരീരമാകുന്ന ദേവകീയുടെ സഹോദര ഭാവമാണ്‌ അഹം തത്വം. അഹം എന്നത്‌ പ്രണനേയും, ശരീരത്തേയും അതിന്റെ തടവിലാക്കുന്നു. പ്രാണനില്‍ നിന്ന്‌ ജനിക്കുന്നത്‌ ആനന്ദമാണ്‌. അതു കൊണ്ട്‌ കൃഷ്‌ണനെ നന്ദലാല്‍ എന്നു വിളിക്കപ്പെടുന്നു. നന്ദന്‍ എന്നാല്‍ ആനന്ദം എന്നര്‍ത്ഥം. ഈ ഒരു ചെറിയ ശരീരത്തില്‍ ഇരുന്നു കൊണ്ട്‌ നിങ്ങള്‍ക്ക്‌ അനന്തമായ ആകാശ തത്വം അനുഭവിക്കുവാന്‍ കഴിയും. കൃഷ്‌ണന്റേയും ശിവന്റേയും നീല നിറം നൈര്‍മ്മല്യത്തിന്റേയും, പ്രകാശത്തിന്റേയും, പ്രസന്നതയുടേയും ഭാവത്തെ സൂചിപ്പിക്കുന്നു. ബാഹ്യ ശരീരത്തെ കുറിച്ച്‌ അല്ല ഇവിടെ പ്രതിപാദിക്കുന്നത്‌. അനന്തതയെ കുറിച്ചാണ്‌ നീല നിറത്തെ സൂചിപ്പിക്കുന്നത്‌. ആനന്ദമാണ്‌ ആത്മാവ്‌. ആത്മാവിന്‌ ജനന മരണങ്ങളില്ല. മനസ്സും ശരീരവും പ്രാണനും കൂടി ചേര്‍ന്നപ്പോള്‍ കൃഷ്‌ണന്‍ ജനിച്ചു.

കൃഷ്‌ണന്‍ ജനിച്ചത്‌ അര്‍ദ്ധ രാത്രി 12 മണിക്കാണ്‌. അപ്പോള്‍ അംഗ രക്ഷകരും, കാവല്‍ക്കാരും ഗാഢ നിദ്രയിലായിരുന്നു. കാവല്‍ക്കാര്‍ പഞ്ചേന്ദ്രീയങ്ങള്‍ ആണ്‌. പഞ്ചേന്ദ്രീയങ്ങള്‍ അടക്കി ഉള്ളിലേക്ക്‌ തിരിഞ്ഞാല്‍ യഥാര്‍ത്ഥ തത്വം മനസ്സിലാക്കാം.

ആനന്ദം ജനിച്ചുവെങ്കിലും അത്‌ ഉള്‍കൊള്ളുവാന്‍ സത്യത്തില്‍ കഴിയുന്നില്ല. അതുകൊണ്ട്‌ യശോദയുടെ അടുക്കല്‍ കൊണ്ടുപോയി. വസുദേവന്‍ ഗോകുലം എന്ന പട്ടണത്തിലേക്ക്‌ കൊണ്ടു പോയി. അര്‍ദ്ധ രാത്രി തന്നെ വസുദേവര്‍ കുഞ്ഞിനെ കൂട്ടി കൊണ്ടു പോയില്ലായെങ്കില്‍ കംസന്‍ എന്ന അഹം അതിനെ കൊല്ലുമായിരുന്നു. ഞാന്‍ എന്ന ഭാവത്തിന്‌ ആനന്ദം എന്ന വസ്‌തുത ഒരു തടസ്സമാണ്‌.

ഇവിടെ ആനന്ദമാകുന്ന കഞ്ഞിനെ പ്രേമമാകുന്ന യമുനാ നദി കടന്ന്‌ കൊണ്ടു പോകുന്നു. യോഗ ധ്യാനാദികള്‍ കൊണ്ട്‌ നമുക്ക്‌ അനന്തത സൃഷ്‌ടിക്കുവാന്‍ കഴിയുന്നു. യോഗം കൊണ്ടു മാത്രം അനന്തത കൈവരിക്കുവാന്‍ കഴിയുകയുമില്ല. ഭക്തിയും, പ്രേമവും കൂടി വേണം ആനന്ദമാകുന്ന കുഞ്ഞിനെ വളര്‍ത്തി കൊണ്ടു വരുവാന്‍. നിഷ്‌കളങ്കമായ പ്രേമത്തിനു മാത്രമേ കുഞ്ഞിനു നിലനിര്‍ത്തുവാന്‍ കഴിയൂ.

വസുദേവര്‍ കുട്ടിയെ ഒരു കുട്ടയിലാക്കി തന്റെ തലയിലേറ്റി കൊണ്ടു പോകുകയായിരുന്നു. കാവല്‍ക്കാര്‍ പരിപൂര്‍ണ്ണമായും ഉറക്കത്തിലായിരുന്നതു മൂലം പ്രാണന്‌ ആനന്ദം പുറത്തെ അന്തരീക്ഷം മഴുവന്‍ വ്യാപിപ്പിക്കുവാന്‍ കഴിഞ്ഞു. വസുദേവര്‍ക്കാകട്ടെ യമുനാ നദി മുറിച്ചുകടക്കേണ്ടതുണ്ട്‌. യമുനാ നദി പൊതുവെ ശാന്തയാണ്‌. യമുനാ നദി അതിനു ആവശ്യമുള്ളതിനെ മാത്രമേ സ്വീകരിക്കാറുള്ളൂ. എന്നാല്‍ ഗംഗാ നദിക്ക്‌ ഒര സ്വഭാവമുണ്ട്‌. അതില്‍ പെടുന്ന സകലതിനേയും വലിച്ചു കൊണ്ടു പോകുന്നു. ഒരു തരം രൗദ്ര ഭാവമുണ്ട്‌ ഈ നദിക്ക്‌. മഴ പെയ്യുന്നുണ്ടായിരുന്നു. നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന യമുന നദി. വസുദേവര്‍ വളരെ ധൈര്യത്തോടു കൂടി യമുന നദി മുറിച്ചു കടക്കുവാന്‍ തുടങ്ങി. നദീ ജലം ഉയര്‍ന്നു വന്ന്‌ വസുദേവരുടെ തൊണ്ട വരെ എത്തി. പിന്നേയും നദി ജലം ഉയര്‍ന്ന്‌ മൂക്ക്‌ വരെ എത്തി. വസുദേവര്‍ മുങ്ങാറായി. തത്സമയം കുട്ടയില്‍ കിടന്നിരുന്ന കുട്ടി തന്റെ കുഞ്ഞിക്കാല്‍ പുറത്തേക്കിട്ടു. കുഞ്ഞിക്കാല്‍ ജലത്തില്‍ സ്‌പര്‍ശിച്ച മാത്രയില്‍ വെള്ളം താഴുവാന്‍ തുടങ്ങി. യമുനാ നദിയും ഭഗവാന്റെ കാല്‍ തൊട്ടു വന്ദിക്കുവാന്‍ ആഗ്രഹിച്ചിരുന്നു. നദീ ജലം പിന്‍വാങ്ങി. ഭഗവാന്‍ നിങ്ങളുടെ ശിരസ്സില്‍ കുടി കൊള്ളുമ്പോള്‍ നിങ്ങള്‍ക്ക്‌ വിഷമം വരുമ്പോള്‍ അവ നിങ്ങളുടെ മൂക്കിന്റെ അറ്റം വരെ മാത്രമേ വരികയുള്ളു. ഒരിക്കലും ദൈവം നിങ്ങളെ മുക്കി കൊല്ലുകയില്ല.

മോക്ഷ യോഗാദികള്‍ എന്തെല്ലാമാണ്‌? 1. �മന്ത്രയോഗം, 2. ജപയോഗം, 3. ഭക്തിയോഗം, 4. ധ്യാന യോഗം, 5. കര്‍മ്മയോഗം, 6. ജ്ഞാനയോഗം, 7. ശിവയോഗം എന്നിങ്ങനെ പോകുന്നു.

ശിവലിംഗം: ശിവലിംഗത്തിന്‌ തലയുമില്ല, കാലുമില്ല. ആദിയുമില്ല, അന്ത്യവുമില്ല. പ്രപഞ്ചത്തിന്റെ ആധാരമാണ്‌. ശിവരൂപം പ്രകാശമാണ്‌, അതീവ സുന്ദരമാണ്‌, ശൂന്യമാണ്‌, നീല നിറമാണ്‌, അനന്തമാണ്‌. നീല ജ്ഞനത്തിന്റെ പ്രതീകമാണ്‌.


ശിവന്‍ അഭിഷേക പ്രിയനാണ്‌. അതു കൊണ്ട്‌ ശിവാഭിഷേകം ഓരോ നിമിഷവും നടന്നുകൊണ്ടിരിക്കുന്നു. തന്മൂലം ശിവലിംഗത്തിലോ ശിവ വിഗ്രഹത്തിലോ അഴുക്ക്‌ ഒട്ടും പിടിക്കുന്നില്ല. സ്‌നേഹ സമ്പന്നരായ നിഷ്‌കളങ്കര്‍ എളുപ്പം ചതിയില്‍ പെടുന്നു. അതില്‍ നിന്നുള്ള മുക്തിക്കു വേണ്ടി ജ്ഞാനത്തിന്റെ ഗംഗാ പ്രവാഹം ധാരയായി ഒഴുകി കൊണ്ടിരക്കുന്നു. ശിവന്‍ സദാ നിഷ്‌കളങ്കനാണ്‌.

വിഷ്‌ണു ഉല്ലാസപ്രിയനും, സദാ സന്തോഷവാനും, അലങ്കാര പ്രിയനുമാണ്‌. അതുകൊണ്ട്‌ വിഷ്‌ണുവിന്‌ അഭിഷേകമില്ല. വിഷ്‌ണുവിന്‌ നിഷ്‌കളങ്കതയില്ല. സകലതിലും വ്യാപിച്ചു കിടക്കുന്നതു കൊണ്ട്‌ വിഷ്‌ണുവിന്‌ നിഷ്‌കളങ്കനായിരിക്കുവാന്‍ കഴിയുകയില്ല. അതു കൊണ്ടു തന്നെ വിഷ്‌ണു തന്ത്രശാലിയാണ്‌. തന്ത്രശാലി ഒരിക്കലും ചതിയില്‍ പെടുകയില്ല.

ബ്രഹ്മ തത്വം, വിഷ്‌ണു തത്വം, ശിവ തത്വം എന്നിവ സംയോജിക്കപ്പെടുമ്പോള്‍ ഗുരു തത്വം ഉണ്ടാകുന്നു. തത്വം എന്നാല്‍ അഗ്നി തത്വം, ജലതത്വം, വായു തത്വം, പൃഥ്വി തത്വം, ആകാശ തത്വം, ആത്മ തത്വം എന്നിവയാകുന്നു. ശ + ഇ + വ = ശിവ എന്നാകുന്നു. ശിവം എന്നത്‌ ജീവനുള്ളത്‌ അഥവ മംഗളകരം എന്നര്‍ത്ഥമാകുന്നു. ഇതിലെ "ഇ" കാരം പോയാല്‍ ശവമായിതീരുന്നു.

ശിവനു തനിച്ച്‌ ഒരു നിലനില്‍പ്പില്ല. ശക്തി അഥവ പ്രകൃതിയും കൂടി ചേരുമ്പോള്‍ മാത്രമാണ്‌ ചൈതന്യം ഉണ്ടാകുന്നത്‌. പ്രപഞ്ചത്തില്‍ തനിച്ചായി ഒന്നിനും നിലനില്‍പ്പില്ല. അതു കൊണ്ടാണ്‌ എന്തിനും, എല്ലാറ്റിലും ഒരു യോജിപ്പ്‌ പ്രകടമാകുന്നത്‌.

കാളി-കാളി-ഭദ്രകാളി !

കാളി രൂപം മനുഷ്യ മനസ്സുകളില്‍ കൊടും ഭീതി പരത്തുന്നു. എന്നാല്‍ കാളിയെ അടുത്തറിഞ്ഞാല്‍ ആ നാമവും രൂപവും മനുഷ്യ മനസ്സുകളുടെ ഉറ്റ സുഹൃത്തായി തീരുന്നതാണ്‌. കാളിയുടെ രക്തം ഉറ്റു വീണു കൊണ്ടിരിക്കുന്ന, പുറത്തേക്ക്‌ നീട്ടിയിരിക്കുന്ന നാക്ക്‌ മൗനത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. നമ്മുടെ നാക്കാണ്‌ പല കുഴപ്പങ്ങള്‍ക്കും, പ്രശ്‌നങ്ങള്‍ക്കും കാരണം. അത്‌ സദാ നീട്ടി പിടിച്ചു കൊണ്ടിരുന്നാല്‍ സംസാരം ഉണ്ടാകുകയില്ല. അതുകൊണ്ടു തന്നെ പ്രശ്‌നങ്ങളും ഉണ്ടാകുകയില്ല.

നാം എഴുതുവാന്‍ ഉപയോഗിക്കുന്ന ബ്‌ളാക്ക്‌ ബോര്‍ഡ്‌ കറുപ്പു നിറമാണല്ലോ. അതു കൊണ്ട്‌ നാം എഴുതുന്ന എല്ലാ നിറങ്ങളും അതില്‍ പതിയുന്നു. നമ്മുടെ കണ്ണിലെ കൃഷ്‌ണമണി കറുപ്പാണല്ലോ. അതിനാലാണ്‌ നമുക്ക്‌ എല്ലാ നിറങ്ങളും തിരിച്ചറിയുവാന്‍ കഴിയുന്നത്‌. കണ്ണിലെ കൃഷ്‌ണമണി കറുപ്പ്‌ അല്ലായിരുന്നുവെങ്കില്‍ വര്‍ണ്ണങ്ങള്‍ എന്ന പ്രതിഭാസം നമുക്ക്‌ അിറയാന്‍ കഴിയുമായിരുന്നില്ല. കാളി ജ്ഞാനത്തിന്റെ അഥവ പ്രകാശത്തിന്റെ പ്രതീകമാണ്‌. ജ്ഞാനത്തിന്റെ പ്രകാശം മൗനമാണ്‌.

ഛേദിക്കപ്പെട്ട ശിരസ്സ്‌ കയ്യിലേന്തിയവളാണ്‌ കാളി. ജീവിതത്തിന്റെ എല്ലാ പ്രശനങ്ങള്‍ക്കും കാരണം തലയാണ്‌. നമ്മുടെ ബുദ്ധിയാണ്‌. നമുക്ക്‌ ഒരു വ്യക്തിയുടെ തല കാണുന്ന നിമിഷത്തിലാണ്‌ വൈരാഗ്യം, സന്തോഷം, സ്‌നേഹം, അനുരാഗം തുടങ്ങിയ വികാരങ്ങള്‍ അനുഭവപ്പടുന്നത്‌. ഉടലില്ലാത്ത ഒരു ശരീരം കണ്ടാല്‍ നമുക്ക്‌ യാതോരു വികാരം അനുഭവപ്പെടുകയില്ല. തല പ്രശ്‌നങ്ങളുടെ, അഹങ്കാരത്തിന്റെ, ചിന്തകളുടെ ഒക്കെ കാരണങ്ങളാണ്‌. തല അഥവ ബുദ്ധിയെ മാറ്റിയാല്‍ അഹങ്കാരം ഇല്ലാതാകും. വെറുപ്പ്‌ തുടങ്ങുന്നത്‌ ശിരസ്സ്‌ കാണുമ്പോള്‍ മുതലാണ്‌.

അഭയ മുദ്ര സൂചിപ്പിക്കുന്നത്‌ അതിന്റെ അര്‍ത്ഥം നല്‍കുന്നതുപോലെ ഭയപ്പെടേണ്ടതില്ല എന്നു തന്നയാണ്‌. വരദ എന്നാല്‍ എന്നെ ശരണം പ്രാപിക്കൂ എന്നാണ്‌. അറുത്ത കയ്യ്‌ അരക്കെട്ടില്‍ ചുറ്റി പിടിച്ചിരിക്കുന്നതായി നമുക്ക്‌ കാണാം. കയ്യുകള്‍ കര്‍മ്മത്തിന്റെ പ്രതീകങ്ങളാണ്‌. സ്വന്തം കയ്യുകള്‍ കൊണ്ട്‌ സ്വന്തം കര്‍മ്മങ്ങള്‍ ഇല്ലാതാക്കുവാന്‍ അതിന്‌ ചില പരിമിതികള്‍ ഉണ്ട്‌. കര്‍മ്മം കൊണ്ട്‌ നേടുന്നത്‌ കര്‍മ്മം കൊണ്ട്‌ അനുഭവിക്കുന്നു. കര്‍മ്മം കൂലിയാണ്‌. കൃപ സമ്മാനമാണ്‌. കര്‍മ്മം ചെയ്യുന്നു, ഫലം അനുഭവിക്കുന്നു. ജ്ഞാനം സമ്മാനമാണ്‌, അത്‌ ശ്വാശ്വതമാണ്‌. ജ്ഞാനത്തിന്റെ പ്രതീകമായിട്ടാണ്‌ അരക്കെട്ടില്‍ ചുറ്റിയിരിക്കുന്ന കയ്യുകള്‍ സൂചിപ്പിക്കുന്നത്‌. കയ്യുകള്‍ അരക്കെട്ടില്‍ ചുറ്റി പിടിച്ചിരിക്കുന്നതു കൊണ്ട്‌ പ്രതിഫലമായി ഒന്നും കിട്ടുകയില്ല. അതായത്‌ കര്‍മ്മം ഒന്നും ചെയ്യുന്നില്ല. ജ്ഞാനം ഉണ്ടായാല്‍ യോഗ്യത താനെ ഉണ്ടാകും. ജ്ഞാനം കൊണ്ട്‌ വിഡ്ഡിയും ജ്ഞാനിയായിതീരും.

എന്തു ചെയ്യണമെന്ന്‌ ആരും തന്നെ പറഞ്ഞു കൊടുക്കുന്നില്ല, പറഞ്ഞു തരുന്നതുമില്ല. അരുതുകള്‍ (ചെയ്യരുത്‌, കൊടുക്കരുത്‌, വാങ്ങരുത്‌, പറയരുത്‌ എന്നീ വിലക്കുകള്‍) നമ്മുടെ ഏറ്റവും വലിയ ശത്രുവും വിലങ്ങു തടിയുമാണ്‌. ജനിച്ചു വീണ സന്ദര്‍ഭത്തില്‍ നാമെല്ലാവരും സര്‍വ്വ സ്വതന്ത്രരായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ പിന്നെയവിടന്നങ്ങോട്ട്‌ വിലക്കുകളുടെ കാലം തുടങ്ങുകയായി. പിറന്നു വീണു കിടക്കുന്ന ഒരു നിശ്ചിത കാലഘട്ടം കുഞ്ഞുങ്ങള്‍ക്ക്‌ സര്‍വ്വ സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ കാലഘട്ടമാണ്‌. മല മൂത്രാദികളും, ഉറക്കവും, കളിയും, ചിരിയുമെല്ലാം കുഞ്ഞുങ്ങളുടെ യഥേഷ്‌ടം പോലെ നടത്തുന്നു. നിശ്ചിത കാലഘട്ടം കഴിഞ്ഞാല്‍ പിന്നെ എല്ലാകര്യങ്ങളും കഠിന നിയന്ത്രണത്തിനു വിധേയമാക്കപ്പെടുന്നു. ആസ്വദിച്ച്‌ ഒന്നു ടോയിലറ്റിരിക്കുവാനും, ഭക്ഷണം കഴിക്കുവാന്‍ പോലും കുഞ്ഞിന്‌ സ്വാതന്ത്ര്യം ഇല്ലാതാകുന്നു. യാന്ത്രിക യുഗത്തിലെ മനുഷ്യന്‍ യന്ത്രത്തേക്കാള്‍ മോശമായി തീര്‍ന്നിരിക്കുന്നു. സ്‌കൂളില്‍ പോകാന്‍ ബദ്ധപ്പാട്‌, ജോലിക്കു പോകുവാന്‍ ബദ്ധപ്പാട്‌ തുടങ്ങീ എല്ലാ കാര്യങ്ങള്‍ക്കും ബദ്ധപ്പാട്‌ തന്നെ.

നിങ്ങള്‍ എപ്പോളാണ്‌ സന്തോഷവാനാകാന്‍ പോകുന്നത്‌? നിങ്ങള്‍ക്ക്‌ എപ്പോഴാണ്‌ സമാധാനം ലഭിക്കുവാന്‍ പോകുന്നത്‌? ഈ നിമിഷത്തില്‍ മാത്രമാണ്‌ നിങ്ങള്‍ക്ക്‌ സമാധാനവും സന്തോഷവും ലഭിക്കുന്നത്‌. അതുകൊണ്ട്‌ ഈ നിമിഷത്തില്‍ നൂറു ശതമാനവും സന്തോഷത്തില്‍ വസിക്കുക. ഈ നിമിഷത്തില്‍ നിങ്ങള്‍ക്ക്‌ ജനനവും അതു പോലെ മരണവും ഇല്ല. രോഗങ്ങളും, വേദനകളും, ദുരിതങ്ങളും ഇല്ല. ഇവയെല്ലാം നിങ്ങളുടെ മനസ്സില്‍ ചേക്കേറുമ്പോള്‍ മാത്രമാണ്‌ ഈ നിമിഷം നങ്ങള്‍ക്ക്‌ നഷ്‌ടമാകുന്നത്‌. അപ്പോള്‍ മാത്രമാണ്‌ നിങ്ങള്‍ക്ക്‌ ദു:ഖവും, ദുരിതവും, മരണവും മറ്റും വന്നു ചേരുന്നത്‌.

ഗണപതി: കാട്ടിലെ ആനകള്‍ കൂട്ടത്തോടെയാണ്‌ സഞ്ചരിക്കുന്നത്‌. അതില്‍ ഒരു കൊമ്പന്‍ നായകനായിട്ടുണ്ടാകും. നായകന്റെ തുമ്പിയില്‍ ഒരു തടി കഷ്‌ണം ഉണ്ടായിരിക്കും. നായകനായ ആനയാണ്‌ മറ്റു ആനകളെ അപകടത്തില്‍ നിന്ന്‌ രക്ഷിക്കുക. നദികളോ, ചതുപ്പു നിലങ്ങളോ, നീര്‍ ചോലകളോ, ചെളി കുണ്ടുകളോ താണ്ടുന്ന അവസരങ്ങളില്‍ നായകന്‍ തുമ്പിയിലെ തടി കുത്തി കൊണ്ടാണ്‌ നടക്കുക. ചെളിയില്‍ പൂഴ്‌ന്നു പോകാതിരിക്കുവാനും, ആഴം അിറയുവാനും, സുരക്ഷതത്വം ഉറപ്പു വരുത്തുന്നതിനും തുമ്പിയിലെ തടി ഉപയോഗിക്കുന്നു. ഇതു മൂലം തനിക്കും കൂട്ടത്തിലുള്ളവര്‍ക്കും ആപത്ത്‌ പിണയാതെ നായകന്‍ നോക്കും. അങ്ങിനെ വിഘ്‌നങ്ങള്‍ എല്ലാം തീര്‍ക്കും.

അമിത ഭക്ഷണ പ്രിയനാണല്ലോ ഗണപതി. അമിതമായി ഭക്ഷണം കഴിച്ചാല്‍ നമുക്ക്‌ ഗണപതിയുടെ മുന്നില്‍ ഏത്തയിടുവാന്‍ കഴിയുകയില്ല. അതു കൊണ്ട്‌ അമിതാഹാരം പാടില്ല എന്ന സൂചന നമുക്ക്‌ തരുന്നു. മധുര പലഹാരം അമിതമായി കഴിച്ചാല്‍ അതിനുള്ള മറുമറുന്നാണ്‌ അയമോദകം. കരണ്ടു തിന്നുന്ന സ്വഭവമുള്ള മൂഷികനാണ്‌ അദ്ദേഹത്തിന്റെ വാഹനം. ആ വഹനത്തില്‍ ഇരുന്നുകൊണ്ട്‌ ഭൗതീക നേട്ടങ്ങളെ കാല്‍ കീഴില്‍ അമര്‍ത്തി പിടിച്ചു കൊണ്ട്‌ ജ്ഞാനത്തിന്റെ, മോക്ഷത്തിന്റെ വഴികളിലേക്ക്‌ ഉയരുവാന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

നിങ്ങള്‍ക്ക്‌ പരിപരിപൂര്‍ണ്ണ സംതൃപ്‌തിയുണ്ടായിട്ടുണ്ടോ? നാം എപ്പോഴാണ്‌ പരിപൂര്‍ണ്ണ സംതൃപ്‌തനാകുന്നത്‌? സന്തോഷത്തിനും, സംതൃപ്‌തിക്കും ഈ നിമിഷം ഒഴിച്ചു കൂടാനാകാത്തതാണ്‌. അതിന്‌ നാം സാഹചര്യങ്ങളേയും, വസ്‌തുതകളേയും, ജനങ്ങളേയും അതേപടി അംഗീകരിക്കുക. സ്വയമായി അവനവനെ തന്നെ അംഗീകരിക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുക. വിയോജിപ്പുകള്‍ സൗമ്യമായി സ്‌നേഹത്തോടെ പ്രകടിപ്പിക്കുക. ആരേയും വിധിക്കാതിരിക്കുക. വിപരീതമാകുന്ന മൂല്യങ്ങള്‍ പരസ്‌പര പൂരകങ്ങളാകുന്നു എന്ന നാം ധരിക്കണം. പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യങ്ങളല്ലായ്‌കയാല്‍ സന്തോഷ അനുഭവം സിദ്ധിക്കുകയില്ല.

ഒരിക്കല്‍ ഒരു ചെന്നായ മുയലിനെ പിടിക്കുവാന്‍ ഓടി. പേടിച്ചു വിരണ്ട മുയല്‍ മാളത്തില്‍ ഓടി ഒളിച്ചു. മാളത്തിനു മുന്നിലെത്തി ചെന്നായ മുയലിനോട്‌ ഇങ്ങിനെ ചോദിച്ചു. മുയലേ, നീ എന്താണ്‌ എനിക്ക്‌ പിടി തരാതെ മാളത്തിനുള്ളില്‍ കയറി ഇരുന്നു കളഞ്ഞത്‌? അപ്പോള്‍ മാളത്തിനുള്ളിലിരുന്നിരുന്ന മുയല്‍ ഇപ്രകാരം മൊഴിഞ്ഞു. ചെന്നായെ, നിനക്കു നിന്റെ വയറിന്റെ പ്രശ്‌നമാണ്‌. എനിക്ക്‌ എന്റെ ജവിന്റെ പ്രശനമാണ്‌.

സംഭവ ബഹുലമായ ഒരു അത്ഭുതം, നിങ്ങള്‍ ഉറങ്ങി കൊണ്ടിരിക്കുന്നതായ ആ രാത്രിയെ നിങ്ങള്‍ ഭാവനയില്‍ കാണുക. ആ അത്ഭുതം ബുദ്ധിമുട്ടുകളും, പ്രശ്‌നങ്ങളും നിറഞ്ഞതാകുന്നു. അവ മൂലം നിങ്ങള്‍ ഇവിടെ എത്തി ചേര്‍ന്നിരിക്കുന്നു. എന്തൊക്കെയോ തീരുമാനങ്ങള്‍ നിങ്ങള്‍ക്കുണ്ട്‌. ഇത്‌ നിങ്ങളെ ഇപ്പോഴും ഉണര്‍ത്തിയിട്ടില്ല. എന്നാല്‍ അത്ഭുതം സംഭവിച്ചിട്ടുണ്ട്‌ എന്ന തികഞ്ഞ അവബോധം നിങ്ങളുടെ ഉള്ളില്‍ ഇപ്പോഴും ഉണ്ട്‌.

അത്ഭുതം സംഭവിച്ചിട്ടുണ്ടെന്ന്‌ അനുഭവപ്പെടുവാന്‍ ഒന്നാമതായി എന്തു സംഗതിയാണ്‌ വേണ്ടത്‌? നിങ്ങള്‍ക്ക്‌ ഇപ്പോള്‍ എന്താണ്‌ തോന്നുന്നത്‌? അത്ഭുതം സംഭവിച്ചിട്ടുണ്ടായതിനു ശേഷം എന്തെല്ലാം സംഗതികളാണ്‌ ഇപ്പോള്‍ വ്യത്യസ്‌തമായി കാണുന്നത്‌? മറ്റ്‌ എന്തെല്ലാം കാര്യങ്ങളാണ്‌ ആ സംഭവ ദിവസം നിങ്ങള്‍ക്ക്‌ ഉണ്ടായത്‌? (നിങ്ങള്‍ പ്രാതല്‍ കഴിച്ചുവോ? അതിനു ശേഷം എന്താണ്‌ നിങ്ങള്‍ ചെയ്‌തിരുന്നത്‌? ജോലിക്ക്‌ പോയിരുന്നുവോ? കുട്ടികളെ സ്‌കൂളില്‍ കൊണ്ടു ചെന്നാക്കിയിട്ടുണ്ടോ? ആരെല്ലാമാണ്‌ ഈ സംഭവം അിറഞ്ഞിരിക്കുന്നത്‌? എങ്ങിനെയാണ്‌ അവര്‍ അിറഞ്ഞിരിക്കുന്നത്‌?)


കഷ്‌ടത സഹിച്ചു കൊണ്ട്‌ സ്‌നേഹിക്കുവാന്‍ ബൈബിളും, കൃത്യനിഷ്‌ഠമായ പ്രാര്‍ത്ഥനയും, ഉപവാസവും, ജീവിത ക്രമവും സ്വീകരിക്കുവാന്‍ ഖുറാനും, നിസ്വാര്‍ത്ഥമായ എളിയ ജീവിതം നയിക്കുവാന്‍ ഗീതയും, ഉപനിഷത്തുക്കളും നമ്മെ അനുസ്‌മരിപ്പിക്കുന്നു, പഠിപ്പിക്കുന്നു. ബുദ്ധമതം നിര്‍വ്വാണ അവസ്ഥയിലേക്കും, ക്രിസ്‌തു മതം ആനന്ദാവസ്ഥയിലേക്കും എത്തുവാനുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ക്രിസ്‌തു മതം നിത്യജീവനിലേക്കുള്ള മാര്‍ഗ്ഗം ഉപദേശിക്കുന്നു. എന്നാല്‍ വേദങ്ങളും ഉപനിഷത്തുക്കളും മോക്ഷ മാര്‍ഗ്ഗത്തെ കുറിച്ച്‌ ഉപദേശിക്കുന്നു. തത്വത്തില്‍ എല്ലാം ഒന്നു തന്നെയാണ്‌. സ്വര്‍ഗ്ഗവും നരകവും നിത്യങ്ങളല്ല എന്ന്‌ നാം ധരിക്കണം. ശ്വാശതമായത്‌ നിത്യജീവന്റെ മോക്ഷ പ്രാപ്‌തി തന്നെയാണ്‌. ഖുര്‍ ആന്‍ ആലു ഇംറാന്‍ 3ല്‍ 55-ാംവാക്യം മോക്ഷത്തെ കുറിച്ച്‌ പറയപ്പെടുന്നു. എല്ലാ മതങ്ങളും തത്വത്തില്‍ ഈ സത്യത്തില്‍ തന്നെയാണ്‌ വന്നു ചേരുന്നത്‌. വഴികള്‍ പലതുണ്ടെങ്കിലും ലക്ഷ്യം ഒന്നായിരിക്കും. ഏതുപോലെയെന്നാല്‍ നദികള്‍ പലതാണെങ്കിലും ഒരേ സമുദ്രത്തില്‍ പതിക്കുന്നതു പോലെ എല്ലാം ഒരേ ഒരു ഈശ്വരനില്‍ ലയിക്കുന്നു.

മഹാഭാരതത്തിലൂടെ:- അര്‍ജ്ജുനന്‍ എന്ന കഥാപാത്രത്തെ പശുക്കുട്ടിയാക്കി സകല ഉപനിഷത്തുക്കളാകുന്ന പശുക്കളില്‍ നിന്നും ഗോപാലകൃഷ്‌ണനാകുന്ന കറവക്കാരന്‍, യഥാര്‍ത്ഥ ജ്ഞാനിക്ക്‌ ആസ്വദിക്കുവാന്‍ വേണ്ടി കറന്നെടുത്ത നറും പാലാണ്‌ മഹത്തായ ഗീതാമൃതം. ശ്രീ കൃഷ്‌ണനാകുന്ന മുക്കുവന്‍ കാരണമായിട്ടാണല്ലോ ഭീഷ്‌മരും, ദ്രോണരും, ആകുന്ന കരകള്‍ക്ക്‌ ഇടയില്‍ ജയദ്രനാകുന്ന വെള്ളം, ശകുനിയാകുന്ന കരിമ്പാറക്കെട്ട്‌, ശല്യരാകുന്ന മുതല, കൃപനാകുന്ന ഒഴുക്ക്‌, കര്‍ണ്ണനാകുന്ന തിരമാല, ദുര്യോധദനനാകുന്ന നീര്‍ച്ചുഴി ഇവയോടു കൂടിയ ഭാരത യുദ്ധമാകുന്ന നദിയെ പഞ്ച പാണ്‌ഡവര്‍ മുറിച്ചു കടക്കുന്നു.

എന്താണ്‌ സ്‌ത്രീ? സത്വ-രജോ-തമോ ഗുണങ്ങളുടെ ഒരു ഏകീ ഭാവമാണ്‌ സ്‌ത്രീ. സ്‌+ത്‌+ര്‌= സ്‌ത്രീ. സ്‌ എന്നത്‌ സാത്വിക ഗുണത്തേയും, ത്‌ എന്നത്‌ തമോ ഗുണത്തേയും, ര്‌ എന്നത്‌ രജോ ഗുണത്തേയും സൂചിപ്പിക്കുന്നു.


കര്‍മ്മ ഫലത്തെ കുറിച്ച്‌ ഖുര്‍ ആന്‍ 18ല്‍ (അല്‍ കഹ്‌ഫ്‌ - ഗുഹ) സാമാന്യം നന്നായി പ്രതിപാദിച്ചിരിക്കുന്നു. ബഖറ 2ല്‍ 202-ാം വാക്യം അവര്‍ സമ്പാദിച്ചതിന്റെ ഫലമായി അവര്‍ക്ക്‌ വലിയൊരു വിഹിതമുണ്ട്‌. അള്ളാഹു വിചാരണ ചെയ്യുന്നവനാകുന്നു. ആലു ഇംറാന്‍ 3ല്‍ 56,157,161 എന്നീ വാക്യങ്ങള്‍ കാണുക. ബൈബിളില്‍ നീ വിതച്ചത്‌ നീ തന്നെ കൊയ്യും എന്ന്‌ നാം വായിക്കുന്നു. മുന്‍ ജന്മങ്ങളെ കുറിച്ച്‌ ഖുര്‍ ആനിലും, ബൈബിളിലും പല സന്ദര്‍ഭങ്ങളിലുമായി പറയപ്പെടുന്നുണ്ട്‌. ബൈബിളില്‍ യോഹന്നാന്‍ 8ല്‍ 52, യോഹന്നാന്‍ 9ല്‍ 1 മുതല്‍ 4 വരേയും, മത്തായി 22ല്‍ 23ഉം, ലൂക്കോസ്‌ 20ല്‍ 27ഉം, മത്തായി 17ല്‍ 11 മുതല്‍ 13 വരേയുമുള്ള വാക്യങ്ങള്‍ ശ്രദ്ധിക്കുക. ഖുര്‍ ആന്‍ ബഖറ 2ല്‍ 258-ാം വാക്യം ഒര്‍ക്കുക.



മതങ്ങള്‍ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണെന്ന്‌ നമുക്ക്‌ പ്രഥമ ദൃഷ്‌ട്യാ തോന്നുന്നുവെങ്കിലും സത്യം അഥവ യാഥാത്ഥ്യം ഒന്നു തന്നയാണ്‌. ബൈബിളില്‍ യേശു ഇങ്ങിനെ പറയുന്നു. ഞാനും എന്റെ പിതാവും ഒന്നാകുന്നു. നമ്മള്‍ എല്ലാവരും ഈശ്വരാംശം ആയതു കൊണ്ട്‌ നാമെല്ലാവരും ഒന്നു തന്നെയാകുന്നു. പൂര്‍ണ്ണ ബ്രഹ്മ നാരയണം എന്നാല്‍ നാരായണം തന്നെയാണ്‌ പൂര്‍ണ്ണ ബ്രഹ്മാവ്‌ എന്നര്‍ത്ഥം. അഹം ബ്രഹ്മാസ്‌മി എന്ന്‌ ഗീതയില്‍ പറയുന്നു. ഞാന്‍ തന്നെയാണ്‌ ബ്രഹ്മാവ്‌ എന്നാണ്‌ അര്‍ത്ഥം. ബഹ്മാ ശിവോ മേ അസ്‌തു സദാ ശിവാ: എന്നാല്‍ ബ്രഹ്മാവ്‌ ശവനിലും ശിവന്‍ ബ്രഹ്മാവിലും കുടികൊള്ളുന്നു എന്നര്‍ത്ഥം. ശിവന്‍ എല്ലാ ഭൂതങ്ങളുടേയും നാഥനാണ്‌. ബ്രഹ്മ വിഷ്‌ണു മഹേശ്വരന്‍ തന്നെയാണ്‌ പിതാവ്‌, പുത്രന്‍, പരിശുദ്ധാത്മാവ്‌. സൃഷ്‌ടി, സ്ഥിതി, സംഹാരം ഇത്‌ പ്രപഞ്ച തത്വമാണ്‌. ഈ അനുസ്യൂത കര്‍മ്മം തന്നയാണ്‌ പിതാവ്‌, പുത്രന്‍, പരിശുദ്ധാത്മാവിലൂടേയും, ബ്രഹ്മ വിഷ്‌ണു മഹേശ്വരന്മാരിലൂടേയും നിത്യവും നടന്നു കൊണ്ടിരിക്കുന്നത്‌.

എന്താണ്‌ ആത്മാവിന്റെ 5 സ്വഭാവങ്ങള്‍? അസ്‌തി ഭാതി പ്രീതി നാമ രൂപഞ്ച പഞ്ചകം. നാമം, രൂപം, അസ്‌തിത്വം, ചേതന, ആനന്ദം, സ്‌നേഹം എന്നിവയാണ്‌ ആത്മാവിന്റെ 5 സ്വഭാവങ്ങള്‍. യേശു, ഞാനാണ്‌ വഴിയും സത്യവും ജീവനും എന്ന്‌ പറഞ്ഞുവല്ലോ. ഒരേ ഒരു വഴി ആത്മാവാണ്‌. ഖുറാനില്‍ ബനി ഇസ്രാ ഈല്‍ 80ല്‍ എന്റെ രക്ഷിതാവേ, സത്യത്തിന്റെ പ്രവേശന മാര്‍ഗ്ഗത്തിലൂടെ നീ എന്നെ പ്രവേശിപ്പിക്കുകയും, സത്യത്തിന്റെ ബഹിര്‍ഗമനത്തിലൂടെ നീ എന്നെ പുറപ്പെടുവിക്കുകയും ചെയ്യേണമേ എന്നു പറയുന്നു. തികഞ്ഞ അവബോധത്തെയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. ഞാനാണ്‌ എന്ന ബോധമാണ്‌ ഒരേയൊരു വഴി. അതാണ്‌ സത്യത്തിന്റെ ഒരേയൊരു വഴി. ദൈവത്തിന്റെ അടുക്കല്‍ എത്തണമെങ്കില്‍ നിങ്ങള്‍ക്ക്‌ ഞാന്‍ (ആത്മാവ്‌) എന്ന എന്നിലൂടെയല്ലാതെ പോകാതെ തരമില്ലാ. ആത്മബോധം തന്നെയാണ്‌ ശരിയായ ഒരേ ഒരു വഴി. ഇതാണ്‌ യേശു പറഞ്ഞതിന്റെ സാരം. മറ്റുള്ളവരേക്കാള്‍ മുന്നില്‍ "ഞാന്‍" എന്ന ബോധം നിലനില്‍ക്കുന്നു. ഈ "എന്നില്‍" കൂടി തന്നെ കടന്നു വേണം ദിവ്യതയിലേക്ക്‌ പ്രവേശിക്കുവാന്‍ എന്ന്‌ കൃഷ്‌ണനും ഉപനിഷത്തുക്കളും പറയുന്നു.

എന്താണ്‌ സാധനയുടെ രത്‌ന ചുരുക്കം? സേവിക്കുക, സ്‌നഹിക്കുക, പരസ്‌പരം ലയിക്കുക, കൊടു ക്കുക, ധ്യാനിക്കുക എന്നിവയാണ്‌ സാധനയുടെ ചുരുക്കം. വിശ്വമാകുന്ന ഈ ക്ഷേത്രത്തചന്റ 4 ഗുണങ്ങള്‍ നിറഞ്ഞ്‌ നില്‍നില്‍ക്കന്നു. അവ സത്വ, രജസ്‌, തമോ ഗുണങ്ങള്‍ക്കു പുറമെ നിര്‍ഗുണമെന്ന ഒരു ഗുണവും കൂടി കാണുന്നു. സാധനകളില്‍ ഇവയുടെ പ്രതിഫലനം കാണാവുന്നതാണ്‌.

സ്വര്‍ഗ്ഗ രാജ്യവും നരകവും മനസ്സില്‍ ഉറച്ചു പോയ ഓരോ സ്ഥായി ഭാവങ്ങളാണ്‌. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഈശ്വര തല്യമായി ജീവിക്കുവാനോ, ഈശ്വരനുമായി താതാത്മ്യം പ്രാപിക്കുവാന്‍ കഴിയാത്തവര്‍ക്ക്‌ മരണാനന്തരം ഈശ്വര സന്നിധിയില്‍ എത്തി ചേരുവാനും കഴിയുകയില്ല. അതുകൊണ്ടാണ്‌ പലര്‍ക്കും പുനര്‍ജന്മം ഉണ്ടാകുന്നത്‌. ഞാന്‍ ഇവിടെ ഒരു ഉദാഹരണം പറയുന്നുണ്ടങ്കില്‍ അത്‌ ഈ ഗ്രന്ഥത്തില്‍ മാത്രല്ല മറ്റു ഗ്രന്ഥങ്ങളിലും ഇതേ വസ്‌തുത മറ്റൊരു വിധത്തില്‍ പറഞ്ഞിട്ടുണ്ടാകും. വിസ്‌താര ഭയത്താല്‍ മാത്രമാണ്‌ ഞാനിവിടെ അക്കാര്യം അവതരിപ്പിക്കാതിരിക്കുന്നത്‌ എന്ന്‌ സഹൃദയര്‍ ധരിക്കണം. മരിക്കുന്ന അവസരത്തില്‍ ശരീരം വിട്ട്‌ ആത്മാവ്‌ ദൈവ സന്നിധിയില്‍ എത്തുന്നു. നിശബ്‌ദമായി താന്‍ ഭൂമില്‍ വസിച്ചിരുന്ന കാലത്തെ സംഗതികള്‍ ഓര്‍ത്ത്‌ ഒന്നു പോലും വിടാതെ ഈശ്വരനോട്‌ പറയുന്നു. അതിനു ശേഷം നിശ്ചയിച്ച തീരുമാനങ്ങളുമായി ദൈവ സന്നിധിയില്‍ നിന്ന്‌ ഇറങ്ങി പോരുന്നു. തീരുമാനങ്ങള്‍, തെറ്റു തിരുത്തി പുനര്‍ ജന്മമെടുത്ത്‌ തിരിച്ചു വരാമെന്നോ, അതോ ആത്മ ലോകത്തില്‍ കിടന്ന്‌ ത്യാഗങ്ങള്‍ സഹിച്ച്‌, പാഠങ്ങള്‍ ഉള്‍കൊണ്ട്‌ മോക്ഷത്തില്‍ എത്തി ചേരാമെന്നോ അങ്ങിനെ എന്തുമാകാം.

ബൈബിളില്‍ രണ്ടു കള്ളന്മാര്‍ക്കിടയില്‍ യേശു ക്രൂശില്‍ തൂങ്ങി കിടക്കുമ്പോള്‍ അതിലൊരുവന്‍ യേശുവിനോട്‌, "നീ സ്വര്‍ഗ്ഗ രാജ്യം പ്രാപിക്കുമ്പോള്‍ എന്നേയും ഓര്‍ക്കണമേ!" എന്ന്‌ പറയുമ്പോള്‍ അതിന്‌ യേശു പറയുന്ന മറുപടി ശ്രദ്ധിക്കുക. "നീ ഇന്ന്‌ എന്നോടുകൂടി സ്വര്‍ഗ്ഗ രാജ്യത്തില്‍ ഇരിക്കും". ഈ നിമിഷത്തിന്റെ പ്രസക്തി ഇവിടെ വളരെ പ്രധാനമാണ്‌. ബൈബിളില്‍ തന്നെ മറ്റൊരു സന്ദര്‍ഭം നോക്കുക. ദരിദ്രനായ ഒരു ലാസറും, ധനവാനായ ഒരു ലാസറും ഉണ്ടായിരുന്നു. രണ്ടു ലാസര്‍മാരും മരിച്ചു. മരണാനന്തരം ദരിദ്രന്‍ സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്റെ മടിയിലും ധനവാന്‍ നരകത്തിലും എത്തി ചേര്‍ന്നു. നരകത്തിലെ ചൂടും കഷ്‌ടപ്പാടും കാരണം ധനവാന്‍ വിശന്നും, ദാഹിച്ചും, വിഷമിച്ചു. അവന്‍ ഒരിറ്റു വെള്ളത്തിനായി യാചിച്ചു. ദൈവം കൊടുത്തില്ല. അപ്പോള്‍ നരകത്തില്‍ കിടക്കുന്ന ധനവാന്‍ ദൈവത്തിനോട്‌ "എന്റെ സഹോദരങ്ങള്‍ ഇവിടെ വരാതിരിക്കുന്നതിന്‌ ഇവിടത്തെ വിശേഷങ്ങള്‍ അവരെ അിറയിക്കുന്നതിന്‌ അങ്ങയുടെ മടിയില്‍ ഇരിക്കുന്ന ലാസറിനെ ഭൂമിയിലേക്ക്‌ ഒന്ന്‌ അയക്കണമേ. മരിച്ചവരുടെ ഇടയില്‍ നിന്ന്‌ ഒരുത്തന്‍ അവിടെ ചെന്നാല്‍ എന്റെ സഹോദരങ്ങള്‍ വിശ്വസിക്കും" എന്ന്‌ പറഞ്ഞു. അതിന്‌ ദൈവം "അവര്‍ക്ക്‌ അവിടെ പുരോഹിതന്മാരും, വേദങ്ങളും ഉണ്ടല്ലോ. അതുകൊണ്ട്‌ മരിച്ചവരുടെ ഇടയില്‍ നിന്ന്‌ ഒരുത്തന്‍ അവിടെ പോയാല്‍ നിന്റെ സഹോദരങ്ങള്‍ വിശ്വസിക്കുകയില്ല" എന്ന്‌ മറുപടി കൊടുക്കുന്നു.

ഇവിടെ പറയുന്ന ഈ സ്വര്‍ഗ്ഗവും, നരകവും എത്ര കാലത്തേക്കാണ്‌ എന്ന്‌ നിങ്ങള്‍ ഒന്ന്‌ ഊഹിച്ചു നോക്കുക. കാലാകാലത്തോളം ഒരുവന്‍ നിത്യ നരകത്തില്‍ കിടക്കുമോ? ദൈവം അവനെ നിത്യ നരകത്തില്‍ കിടത്തുമോ? അതുപോലെ നിത്യ സ്വര്‍ഗ്ഗം ഉണ്ടോ? ഞാന്‍ നേരത്തെ നിത്യ ജീവിതത്തെ കുറിച്ച്‌ പറഞ്ഞിരുന്നത്‌ ഓര്‍ക്കുമല്ലോ. ഇവിടെ സദ്‌ കര്‍മ്മങ്ങള്‍ ഈശ്വരനെ പോലെ ജീവിക്കാത്തവര്‍ക്ക്‌ ഒരിക്കലും മരണാനന്തരം നത്യ ജീവിതം ലഭിക്കുകയില്ല. മനസ്സിലെ സങ്കല്‍പ്പത്തിനൊത്ത്‌ കര്‍മ്മ ബന്ധത്തില്‍ മുദ്രയിടപ്പെട്ട ഒരു പുനര്‍ജന്മത്തിലൂടെ പുനരാവിഷ്‌കരിക്കപ്പെടുന്ന ചക്രമാണ്‌ ജീവിതം. ചിന്തകളില്‍ നിന്ന്‌, മോഹങ്ങളില്‍ നിന്ന്‌, കര്‍മ്മ ബന്ധനങ്ങളില്‍നിന്ന്‌ എപ്പോള്‍ വിമുക്തനാകുന്നുവോ അന്ന്‌ ഈ ചക്രങ്ങളില്‍ നിന്ന്‌ മോചനം ലഭിക്കും. അന്ന്‌ യേശു പറഞ്ഞ നിത്യ ജീവനിലേക്ക്‌ പ്രവേശിക്കും. അന്ന്‌ വേദങ്ങള്‍ പറയുന്ന മോക്ഷ പ്രാപ്‌തി ലഭിക്കും.

അദൈ്വതം: ബ്രഹ്മം മാത്രമാണ്‌ സത്യമായിട്ടുള്ളത്‌. ബാക്കിയുള്ളതെല്ലാം മായയാണ്‌. മായ (മിഥ്യാ) എന്നാല്‍ അപൂര്‍വ്വണം എന്നാണ്‌ അര്‍ത്ഥം. അത്‌ സത്യത്തില്‍ അധിഷ്‌ഠിതമാണ്‌. സത്യത്തെ അന്വേഷിച്ച്‌ എത്തുമ്പോള്‍ നേതി-നേതി, അതായത്‌ അതല്ല-അതല്ല എന്ന്‌ പറയേണ്ടി വരും. ഇതിനെ ഒന്നാണെന്ന്‌ (ഏകം) പറയാന്‍ നിര്‍വ്വാഹമില്ല. എന്നാല്‍ രണ്ടല്ല. ഇതിനെ അദൈ്വതം എന്ന്‌ അിറയുന്നു.

പതിനെട്ടാം പടി: 5 ജ്ഞാനേന്ദ്രിയങ്ങളും, 5 കര്‍മ്മേന്ദ്രിയങ്ങളും, 5 പ്രാണങ്ങളും, മനസ്സും, ബുദ്ധിയും, അഹവും ചേര്‍ത്ത്‌ ആകെ പതിനെട്ട്‌ ആകുന്നു. ഇങ്ങിനെ പതിനെട്ടു പടി കയറി കഴിയുമ്പോള്‍ സ്വയം അറിവ്‌ (ജ്ഞാനം) ലഭിക്കുന്നു. ആത്മജ്ഞാന സിദ്ധി നേടുന്നു. സായൂജ്യവും, പരമാനന്ദവും ലഭിക്കുന്നു. അതാണ്‌ തത്വമസി. തത്വം നീ തന്നെയാകുന്നു. സത്വം നീ തന്നെയാകുന്നു. നിന്നില്‍ കൂടിയല്ലാതെ മറ്റൊന്നിനാലും സാദ്ധ്യമല്ല. ബൈബിളില്‍ യേശു "ഞാന്‍ തന്നെ സാക്ഷാല്‍ മുന്തിരിവള്ളി, എന്നിലൂടെയല്ലാതെ ആര്‍ക്കും സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കു വാന്‍ കഴിയുകയില്ല" എന്ന്‌ പറയുന്നുണ്ട്‌. ഇവിടെ ഞാന്‍ എന്നത്‌ യേശുവല്ല, ആത്മാവാണ്‌. ആത്മാവിനു മാത്രമേ ആനന്ദവും, സ്വര്‍ഗ്ഗ പ്രാപ്‌തിയും ഉള്ളൂ. ഇവിടെ സ്വര്‍ഗ്ഗ പ്രാപ്‌തി എന്നാല്‍ മോക്ഷം എന്നര്‍ത്ഥം.

രഥത്തെ മനുഷ്യ ശരീരമായും, തേരാളിയെ ബുദ്ധിയായും, കടിഞ്ഞാണുകളെ മനസ്സായും, കുതിരകളെ ഇന്ദ്രീയങ്ങളായും രൂപാന്തരപ്പെടുത്തി നാം ചിന്തിക്കണം. ഈശ്വര ചിന്ത നിറഞ്ഞ ബുദ്ധികൊണ്ട്‌ മനസ്സിനെ നിയന്ത്രിക്കുവാന്‍ നമുക്ക്‌ കഴിയണം. സത്‌, ചിത്‌, ആനന്ദം എന്നീ ത്രീ ഭാവങ്ങളുടെ സമന്വയമാണ്‌ ഭഗവാന്‍. മൂന്നു കാലങ്ങളായ ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവയെ മറികടന്ന്‌ നാശമില്ലാതെ നിത്യമായി നില കൊള്ളുന്നതാണ്‌ സത്‌. ജ്ഞാന സ്വരൂപത്തെയാണ്‌ ചിത്‌ എന്ന്‌ വിളിക്കപ്പടുന്നത്‌. ദു:ഖം ഇട കലരാത്ത സുഖത്തെയാണ്‌ ആനന്ദം എന്ന്‌ അിറയപ്പെടുന്നത്‌. ആനന്ദം തേടി മൂന്നു വഴികളാണ്‌ നമുക്കു മുന്നില്‍ തിരഞ്ഞെടുക്കുവാനുള്ളത്‌. 1. കര്‍മ്മ കലാപത്തിന്റെ വഴി, 2. ഭക്തിയുടെ വഴി, 3. ജ്ഞാനത്തിന്റെ വഴി എന്നിവയാണ്‌.

കര്‍മ്മ കലാപത്തിന്റെ വഴി ദേഹാത്മ തത്വ വാദിയുടേതാണ്‌. തന്റേതല്ലാത്ത ദേഹത്തിനു വേണ്ടി മൂല്യങ്ങളില്ലാത്ത മാര്‍ഗ്ഗങ്ങളെ തിരഞ്ഞെടുത്ത ശേഷം സ്വയം അന്ധനായി ധൃതരാഷ്‌ട്രരെ പോലെ ആയിതീരും. പരമാത്മ തത്വ വാദിയുടേത്‌ ഭക്തിയുടെ വഴിയാണ്‌. കുറച്ചു കാഴ്‌ച ശക്തിയുള്ളവരാണ്‌ ഇക്കൂട്ടര്‍. അര്‍ജ്ജുനന്‍ ഇതിനുത്തമ ഉദാഹരണമാണ്‌. ജീവാത്മാ പരത്മാ തത്വ വാദികളുടെ വഴി ജ്ഞാനത്തിന്റേതാണ്‌. എല്ലാം കാണുന്നവനും, അറിയുന്നവനുമാണ്‌ ജ്ഞാനി. ഭഗവാന്‍ ജ്ഞാനിയുടെ പ്രതീകമാണ്‌.

കുടുംബത്തെക്കുറിച്ച്‌ കുഞ്ഞുണ്ണി മാഷ്‌ ഇങ്ങിനെ പാടിയിട്ടുണ്ട്‌. കൂടുമ്പോള്‍ ഇമ്പമുള്ളതാണ്‌ കുടുംബം എന്ന്‌ അദ്ദേഹം പാടി. ഇമ്പം ഇല്ലായെങ്കില്‍ അവിടെ ഭൂകമ്പം സൃഷ്‌ടിക്കപ്പെടുന്നു. ഇന്ന്‌ പല കുടുംബങ്ങളിലും കാണപ്പെടുന്നത്‌ അതി ഭയങ്കരങ്ങളായ ഭൂകമ്പങ്ങള്‍ തന്നയാണ്‌ അനുഭവപ്പെടുന്നത്‌. നിങ്ങളില്‍ പലര്‍ക്കും ബാങ്കുകളില്‍ അക്കൗണ്ട്‌ ഉണ്ടാകും. ബാങ്കുകളില്‍ നാം സാധാരണ എന്താണ്‌ ചെയ്യാറുള്ളത്‌. പണം നാം ബാങ്കുകളില്‍ നിക്ഷേപിക്കുകയും, പിന്‍വലിക്കുകയും ചെയ്യുന്നു. നിക്ഷേപിച്ച സംഖ്യകളില്‍ താഴെയുള്ള ഒരു നിശ്ചിത സംഖ്യ മാത്രമേ നമുക്ക്‌ പിന്‍വലിക്കുവാന്‍ കഴിയുകയുള്ളൂ. അതു കൊണ്ട്‌ നാം നിക്ഷേപം വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കും. നിക്ഷേപത്തേക്കാള്‍ പിന്‍വലിക്കല്‍ കൂടുതലാകുവാന്‍ കഴിയുകയില്ല.

ഇപ്രകാരം നമൊക്കൊരു വൈകാരിക ബാങ്ക്‌ അക്കൗണ്ട്‌ ആരംഭിക്കാം. വൈകാരിക ബാങ്ക്‌ അക്കൗണ്ടിലെ ബാലന്‍സ്‌ നമുക്ക്‌ പരമാവധി കൂട്ടേണ്ടതുണ്ട്‌. ഇവിടത്തെ നിക്ഷേപം പണമല്ല. മിറച്ച്‌ ലൗ എന്ന പ്രേമമാണ്‌. സാധാരണ ബാങ്കില്‍ പണം നിക്ഷേപിക്കുമ്പോള്‍, വൈകാരിക ബാങ്കില്‍ സ്‌നേഹം, വാത്സല്യം, അനുകമ്പ, പ്രോത്സാഹനം, ദയ, സത്യം, കരുണ, ബഹുമാനം മുതലായവയാണ്‌ നിക്ഷേപിക്കുന്നത്‌. എന്നാല്‍ പിന്‍വലിക്കലാകട്ടെ ദേഷ്യം, കോപം, ചീത്ത പറച്ചില്‍, നന്ദികേട്‌, നിന്ദിക്കല്‍, വാശി തുടങ്ങിയവയാണ്‌. സാധാരണ ജീവിതത്തില്‍ വൈകാരിക ബാങ്കില്‍ നിക്ഷേപത്തേക്കാള്‍ കൂടുതല്‍ പിന്‍വലിക്കലാണ്‌ കുടുതല്‍ കണ്ടുവരുന്നത്‌. വൈകാരിക ബാങ്കിലെ ഇത്തരം ഒവര്‍ ഡ്രാഫ്‌റ്റാണ്‌ കുടുംബ ജീവിതത്തിലും, സമൂഹത്തിലും സങ്കീര്‍ണ്ണതകള്‍ സൃഷ്‌ടിച്ചിരിക്കുന്നത്‌.


ഗൗതമ ബുദ്ധന്‌ ബോധോദയം സംഭവിച്ച രാത്രിയില്‍ അദ്ദേഹം താനിരുന്നിരുന്ന ബോധി വൃക്ഷത്തിന്റെ ചുവട്ടില്‍ ഇരുന്ന്‌ ഇപ്രകാരം പറഞ്ഞു. 'എനിക്ക്‌ ബോധോദയം ഉണ്ടായാല്‍ അല്ലാതെ ഞാനീ സ്ഥലത്തു നിന്ന്‌ എഴുന്നേല്‍ക്കുകയില്ല'. എന്തു തീരുമാനത്തിനും ഒരു നിശ്ചയ ദാര്‍ഢ്യം ഉണ്ടായിരിക്കണം എന്ന്‌ സാരം.

എല്ലാവര്‍ക്കും നന്നാകുവാന്‍ സാദ്ധ്യമാണോ? ഒരിക്കല്‍ ശ്രീ ബുദ്ധ ദേവന്‍ ഒരു ഗ്രാമം സന്ദര്‍ശിക്കുകയായിരുന്നു. ഒരു മനുഷ്യന്‍ വന്ന്‌ ശ്രീ ബുദ്ധ ദേവനോട്‌ ഒരു ചോദ്യം ചോദിച്ചു. അവിടുന്ന്‌ എല്ലാവര്‍ക്കും ബുദ്ധനാകാം എന്ന പ്രസംഗിക്കുന്നുണ്ടല്ലോ? എന്നാല്‍ നിങ്ങളല്ലാതെ മറ്റാരും ബുദ്ധനായി കാണുന്നില്ലല്ലോ. അപ്പോള്‍ അങ്ങ്‌ പറയുന്നതിന്റെ പൊരുള്‍ എന്താണ്‌? അതിന്‌ ഭഗവാന്‍ ഇങ്ങിനെ മറുപടി പറഞ്ഞു. സ്‌നേഹിതാ, നീ പോയി സായാഹ്നത്തില്‍ വഴിയില്‍ കണ്ടു മുട്ടുന്ന സകല ഗ്രാമീണരുടേയും പേര്‌ ഒരു പട്ടികയായി എഴുതുക. ഒരോരുത്തരുടേയും പേരിനു നേരെ അവരുടെ അഗ്രഹങ്ങളും കൂടി എഴുതി കൊണ്ടു വരിക. ആ മനുഷ്യന്‍ അടുത്ത ദിവസം തന്നെ അപ്രകാരം ചെയ്‌തു കൊണ്ടു വന്നു ഭഗവാനെ കാണിച്ചു. ശ്രീ ബുദ്ധ ഭഗവാന്‍ ആ നീണ്ട പട്ടികയില്‍ ഒന്ന്‌ കണ്ണ്‌ ഓടിച്ചു നോക്കിയിട്ട്‌ അയാളോടായി ചോദിച്ചു. ബുദ്ധനാകണമെന്ന്‌ എത്ര പേര്‍ ആഗ്രഹം പ്രകടിപ്പിട്ടുണ്ട്‌? അപ്പോഴാണ്‌ ആ മനുഷ്യന്‍ അക്കാര്യം ശ്രദ്ധിച്ചത്‌. അങ്ങിനെ ഒരു ആഗ്രഹം ആരും തന്നെ പ്രകടിപ്പിച്ചിട്ടില്ല. ഇക്കാര്യം ഓര്‍ത്ത്‌ ആ മനുഷ്യന്‍ ആശ്ചര്യപ്പെട്ടു. അപ്പോള്‍ ശ്രീ ബുദ്ധ ദേവന്‍ അയാളോടായി ഇങ്ങിനെ പറഞ്ഞു. എല്ലാവര്‍ക്കും ബുദ്ധനാകുവാന്‍ കഴിയും എന്നാണ്‌ ഞാന്‍ പറഞ്ഞത്‌. എന്നാല്‍ എല്ലാവര്‍ക്കും അതിനുള്ള ആഗ്രഹം ഉണ്ടാകുമെന്ന്‌ ഞാന്‍ പറഞ്ഞില്ല. നിങ്ങള്‍ എന്തായി തീരുന്നുവോ, അത്‌ നിങ്ങളുടെ ആഗ്രഹത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. അതിനാല്‍ ആദ്യം നിങ്ങളൊരു ആത്മ പരിശോധന നടത്തുക. നിങ്ങളുടെ അന്വേഷ്‌ണ തൃഷ്‌ണ യഥാര്‍ത്ഥമാണോ എന്ന്‌ നിര്‍ണ്ണയിക്കുക. യഥാര്‍ത്ഥമാണെന്ന്‌ നിങ്ങള്‍ക്ക്‌ അനുഭവപ്പടുകയാണെങ്കില്‍, ശേഷം കര്യങ്ങളെ കുറിച്ച്‌ നിങ്ങള്‍ വ്യാകുലപ്പെടേണ്ടതില്ല. നിങ്ങളുടെ ലക്ഷ്യ സാധ്യത്തിനുള്ള വഴി മുന്നില്‍ താനേ തുറക്കപ്പെടുന്നതാണ്‌.

നമ്മുടെ ചുറ്റുമുള്ളവര്‍ വളരെ ദരിദ്രരാണ്‌. ഇത്‌ ഞാന്‍ പറയുന്ന വാക്കുകളല്ല. എന്റെ ചുറ്റുമുള്ള ആളുകള്‍ പറയുന്നതാണ്‌. ഞാന്‍ ഒരു കഥ ഓര്‍ക്കുകയാണ്‌. ഒരിക്കല്‍ ഒരാള്‍ മറ്റൊരാളോട്‌ പറയുകയായിരുന്നു, ഞാന്‍ ദരിദ്രനാണ്‌, എനിക്ക്‌ ഒന്നുമില്ല എന്ന്‌. ഇതു കേട്ട അപരന്‍, അങ്ങിനെയെങ്കില്‍ നീയൊരു കാര്യം ചെയ്യൂ. നിന്റെ വലതു കണ്ണ്‌ ചുഴുന്നെടുത്ത്‌ എനിക്കു തരൂ. നിനക്ക്‌ ഞാന്‍ അയ്യായിരം രൂപ തന്നേക്കാം. ഇതു കേട്ട നമ്മുടെ ദരിദ്രന്‍ ഒന്ന്‌ അന്ധാളിച്ചു. അപ്പോള്‍ അപരന്‍, നീയല്ലേ നിനക്ക്‌ ഒന്നും ഇല്ലെന്ന്‌പറഞ്ഞത്‌. അതു കൊണ്ട്‌ നിനക്ക്‌ പണം മതിയായില്ലെങ്കില്‍ നിന്റെ രണ്ടു കണ്ണുകളും ചുഴുന്നെടുത്ത്‌ എനിക്ക്‌ തന്നേക്കൂ. പ്രതിഫലമായി ഞാന്‍ നിനക്ക്‌ പതിനായിരം രൂപ തന്നേക്കാം. പാവം ദരിദ്രന്‍ മറുപടിയൊന്നും പറഞ്ഞില്ല. സ്‌നേഹിതന്‍ തുടര്‍ന്നു. പണം പോരായെങ്കില്‍ നിന്റെ ജീവന്‍ തന്നെ എനിക്ക്‌ തന്നേക്കൂ. നിനക്ക്‌ ഞാന്‍ ഒരു ലക്ഷം രൂപ തന്നേക്കാം. ഇതു കേട്ട ദരിദ്രന്‍ തുറന്നടിച്ച്‌ മറുപടി പറഞ്ഞു. സാദ്ധ്യമല്ല. അപ്പോള്‍ സുഹൃത്ത്‌: ഇപ്പോഴെങ്കിലും നിങ്ങള്‍ക്ക്‌ ഒന്നുമില്ലെന്ന വാദം തെറ്റാണെന്ന്‌ മനസ്സിലാക്കിയല്ലോ. വിലപ്പെട്ടത്‌ പലതും നിങ്ങള്‍ക്കുണ്ടെന്ന്‌ ഇപ്പോള്‍ ബോധ്യമായല്ലോ.

നിങ്ങള്‍ക്കുള്ളത്‌ എന്തോ അതിന്റെ മഹത്വം മനസ്സിലാക്കുക. നിങ്ങള്‍ ധ്യാനിക്കുമ്പോള്‍ നിങ്ങള്‍ക്കുള്ള ഒരോ ചെറിയ വസ്‌തുക്കളുടേയും വില നിര്‍ണ്ണയിക്കുക. അവയെ കുറിച്ച്‌ അഭിമാനം കൊള്ളുക. തിരിച്ചറിവ്‌ കൈവരിക്കലാണ്‌ ധ്യാനത്തിന്റെ ആദ്യ പടി. അന്യോന്യമുള്ള സംസാരം പൂര്‍ണ്ണമായും നിര്‍ത്തണം. പത്ര വായന, ടി.വി., റേഡിയോ തുടങ്ങിയവയില്‍ നിന്ന്‌ വിട്ടു നില്‍ക്കണം. ഇവയുമായുള്ള സംസര്‍ഗ്ഗവും ഒരു തരം വര്‍ത്തമാനം പറയലാണ്‌. കഴിയുന്നത്രയും മറ്റുള്ളവരില്‍ നിന്ന്‌ വിട്ടു നില്‍ക്കുക. കുറച്ചു മാത്രം സംസാരിക്കുക. വാക്കുകള്‍ കഴിയുന്നത്ര ശുദ്ധമാക്കുവാന്‍ ശ്രദ്ധിക്കുക. നിയന്ത്രണം അടിച്ചേല്‍പ്പിക്കരുത്‌. സംസാരിക്കുവാനുള്ള പ്രേരണ ഉണ്ടെങ്കില്‍ സംസാരിച്ചു തന്നെ തീര്‍ക്കണം. അത്‌ ബോധപൂര്‍വ്വവും, ആവശ്യാനുസൃതവും ആയിരിക്കണം.

മൗനം രണ്ടു തരത്തില്‍ പ്രയോജനപ്പെടുന്നു. 1. വ്യര്‍ത്ഥ സംഭാഷണം ഒഴിവാക്കുന്നതിലൂടെ ഊര്‍ജ്ജം നഷ്‌ടമാകതെ സൂക്ഷിക്കാം. 2. വേറിട്ട്‌ നില്‍ക്കുവാനും, ഏകാന്തതയുടെ അനുഭൂതി അനുഭവിക്കാനും കഴിയും.

ബൈബിളില്‍ യേശു പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക. കണ്ണുള്ളവന്‍ കാണട്ടെ, കാതുള്ളവന്‍ കേള്‍ക്കട്ടെ. അന്നും ഇന്നും ഒരറ്റ പ്രശ്‌നമേയുള്ളൂ. കാതുള്ളവനും കാതില്ലാത്തവനും കേള്‍ക്കുന്നില്ല. കണ്ണ്‌ ഉള്ളവനും ഇല്ലാത്തവനും കാണുന്നില്ല. ഭാവിയും, ഭൂതവും അനന്തമാണ്‌. അവ നമ്മുടെ കയ്യില്‍ ഒതുങ്ങുന്നില്ല. വര്‍ത്തമാനത്തിലെ ഈ നിമിഷം മാത്രമാണ്‌ നമുക്കുള്ളത്‌. നമ്മള്‍ അിറഞ്ഞോ അിറയാതെയോ അത്‌ നഷ്‌ടപ്പെടുത്തുന്നു. നമ്മുടെ സര്‍വ്വ സൗഭാഗ്യങ്ങളും, ഐശ്വര്യങ്ങളും എല്ലാം ഇരിക്കുന്നത്‌ ഈ നിമിഷത്തിലാണ്‌.

ഒരു പ്‌ഴ്‌സി കഥ ഓര്‍മ്മ വരുന്നു. ഒരു അന്ധനായ മനുഷ്യന്‍ മരുഭൂമിയിലൂടെ സഞ്ചരിക്കുകയായിരുന്നു. മരുഭൂമിയിലൂടെയുള്ള തന്റെ യാത്രയില്‍ യാദൃഛികമായി അന്ധന്‌ ഒരു സുഹൃത്തിനെ ലഭിച്ചു. തടര്‍ന്നു അവരുടെ യാത്ര ഒരുമിച്ചായിരുന്നു. ഏതാനും ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞപ്പോള്‍ ഒരു പ്രഭാതത്തില്‍ അന്ധന്‍ സുഹൃത്തിനേക്കാള്‍ മുമ്പ്‌ ഉണര്‍ന്നു. അയാള്‍ തന്റെ വടി തപ്പി നോക്കി. അന്ന്‌ നല്ല തണുപ്പു കാലമായിരുന്നു. തൊട്ടടുത്തു തന്നെ തണുത്തു മരവിച്ചു കിടന്നിരുന്ന ഒരു പാമ്പിനെയാണ്‌ വടിക്കു പകരം കിട്ടിയത്‌. വടിക്കു പകരം തനിക്കു കിട്ടിയ പാമ്പിനെ അയാള്‍ മുറുകെ പിടിച്ചു. അയാളുടെ പഴയ വടിയല്ല അതെന്ന്‌ അന്ധന്‌ മനസ്സിലായി. എന്നാലും പഴയ വടിക്കു പകരം കൂടുതല്‍ മൃദുലവും, ഉറപ്പുള്ളതുമായ ഒരു പുതിയ വടി തനിക്കു ലഭിച്ചതിനു അന്ധന്‍ ദൈവത്തിനു നന്ദി പറഞ്ഞു. അങ്ങിനെ അയാള്‍ ആനന്ദത്തിലിരിക്കുകയായിരുന്നു. പെട്ടെന്നാണ്‌ അയാളുടെ സ്‌നേഹിതന്‍ ഉണര്‍ന്നത്‌. അയാള്‍ പാമ്പിനെ വടിയെന്ന്‌ ധരിച്ച്‌ മുറുകെ പിടിച്ചിരിക്കുന്ന സുഹൃത്തിനെ ശക്തിയായി ശാസിച്ചു. അന്ധന്‌ സുഹൃത്തിന്റെ വാക്കുകള്‍ വിശ്വാസമായില്ല. തന്റെ പുതിയ വടി ഉപേക്ഷിക്കുമ്പോള്‍ സുഹൃത്തിന്‌ സ്വന്തമാക്കുവാനുള്ള സൂത്രമാണിതെന്ന്‌ അന്ധന്‍ കരുതി. തനിക്കു കാഴ്‌ച ശക്തിയില്ലെങ്കിലും ബദ്ധിക്കു തകരാറൊന്നും സംഭവിച്ചിട്ടില്ലെന്നും ഈ മനോഹരമായ വടി താന്‍ ഉപേക്ഷിക്കുകയില്ലെന്നും പറഞ്ഞു കൊണ്ട്‌ അന്ധന്‍ പാമ്പിന്റെ മേനിയില്‍ തലോടുവാന്‍ തുടങ്ങി. അയാള്‍ സുഹൃത്തിനെ പിരിഞ്ഞ്‌ ഒറ്റക്ക്‌ സഞ്ചരിക്കുവാന്‍ തുടങ്ങി. അന്ധന്റെ കരസ്‌പര്‍ശം ഏറ്റ്‌ പാമ്പിന്‌ ചൂട്‌ ലഭിക്കുവാന്‍ തുടങ്ങി. തണുപ്പു മാറി പാമ്പന്റെ ശരീരം ചലിക്കുവാന്‍ തുടങ്ങി. സര്‍പ്പം അയാളെ ദംശിച്ചു. ദംശനം ഏറ്റപ്പോഴാണ്‌ സ്‌നേഹിതന്‍ പറഞ്ഞ വാക്കുകളുടെ സത്യാവസ്ഥ അന്ധന്‌ ബോധ്യമായത്‌. ഈ സമയം അയാളുടെ സുഹൃത്തിനുണ്ടായ മനോ വേദന എന്തായിരിക്കും എന്ന്‌ നിങ്ങള്‍ക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ.

അതു തന്നെയാണ്‌ എന്റേയും ജ്ഞാനികളായ ഗുരുക്കന്മാരുടേയും വേദന. ഞാന്‍ പാമ്പിനെ താഴെയിടുവാന്‍ പറയുമ്പോള്‍ അതിനെ കൈ വിടുവാന്‍ പറയുമ്പോള്‍ അസൂയ കൊണ്ടാണെന്നെണ്‌ പലരും ധരിച്ചു വെച്ചിരിക്കുന്നത്‌. നിങ്ങള്‍ ഇപ്പോള്‍ ആശ്രയം വച്ചിരിക്കുന്ന, ധരിച്ചു വെച്ചിരിക്കുന്ന പലതും തെറ്റായ ആശയങ്ങളാണ്‌. അതിനെ ഞാന്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ നിങ്ങളിലെ രാക്ഷസന്‍ ഉണരുന്നു. ഈ രാക്ഷസനെ നിങ്ങള്‍ കര്‍മ്മഫലമായി വാസനാ രൂപത്തില്‍ നിങ്ങളില്‍ തന്നെ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്‌. ഇക്കാര്യം നിങ്ങള്‍ക്ക്‌ ബോധ്യപ്പെട്ടു കഴിയുമ്പോള്‍ നിങ്ങള്‍ തന്നെ ഇതിനെ ഉപേക്ഷിച്ചു കൊള്ളും.

മത ഗ്രന്ഥങ്ങള്‍ എല്ലാം തന്നെ വാചീകമായി ചിന്തിക്കുവാനുള്ളതല്ല. ബുദ്ധിപരമായി പണ്‌ഡിതന്മാര്‍ക്ക്‌ തര്‍ക്കിക്കുവനോ, പാണ്‌ഡിത്യം വിളമ്പുവനോ ഉള്ളതല്ല പുരാണങ്ങളും ഇതിഹാസങ്ങളും, മറ്റു മത ഗ്രന്ഥങ്ങളും. നിങ്ങളുടെ ശരീരത്തിലെ രോഗങ്ങള്‍, പ്രായാധിക്യം, മരണം എന്നിവ യാഥാര്‍ത്ഥ്യങ്ങള്‍ അല്ല. കാഴ്‌ചപ്പാടിന്റെ തെറ്റിധാരണയാണ്‌. വികലതയാണ്‌. ലിമിറ്റേഷനാണ്‌.

ഈ സാന്നിദ്ധ്യം ശുദ്ധമായ അവബോധമാകുന്നു. നിങ്ങള്‍ ക്ഷേത്ര പ്രവേശത്തിനു മുമ്പ്‌ മാപ്പ്‌ കൊടുക്കുക എന്ന്‌ യേശു പറഞ്ഞിട്ടുണ്ട്‌. നിങ്ങള്‍ ഇക്ഷണത്തില്‍ ഇരിക്കുക. നിങ്ങളുടെ ശരീരത്തില്‍ പ്രവേശിക്കുക. നിങ്ങളുടെ നിശ്ചലതയടേയും, ശാന്തതയുടേയും തരംഗങ്ങള്‍ അനുഭവിച്ചറിയുക.


ക്ഷമിക്കുക അഥവ മാപ്പു കൊടുക്കുക എന്ന്‌ ആരെങ്കിലും നിങ്ങളോട്‌ ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ ഒരു പക്ഷെ ദേഷ്യപ്പെടുകയൊ നിന്ദിക്കുകയോ, നിരസിക്കുകയോ ചെയ്യുമായിരിക്കും. ആ സമയം നിങ്ങളുടെ ബോധമനസ്സില്‍ ഒരു തരം വികാരം ഉണര്‍ന്നു വരുന്നതായി നിങ്ങള്‍ക്ക്‌ അനുഭവപ്പെടുന്നതായി കാണാം. അവ ആക്രമണം, ഒരു തരം ചെറുത്തു നില്‍പ്പ്‌, ഉള്‍വലിയല്‍ എന്നിങ്ങനെ നീണ്ടു പോകുന്നു. എന്നാല്‍ നിങ്ങള്‍ ഇതിനെ ശരിയായ രീതിയില്‍ ഉള്‍ക്കൊണ്ട്‌ നിങ്ങളിലൂടെ ഒഴുകുവാന്‍ അനുവദിക്കുക. നേരത്തെ പറയുന്ന യാതൊരു പ്രതിരോധവും കൂടാതെ അതങ്ങനെ ഒഴുകട്ടെ. ഇവിടെ നിങ്ങള്‍ക്ക്‌ ഒരു തരത്തിലുള്ള മുറിവും, വേദനയും, അസഹ്യതയും ദുരിതവും ഉണ്ടാകുന്നില്ല. അതിന്‌ നാമ ജപം പോലെയുള്ള ഉപാധികള്‍ നല്ലതാണ്‌.

വൈകാരിക-മാനസ്സീക പ്രതിരോധങ്ങള്‍ എന്തൊക്കെയാണോ അവയെ വന്ന വഴിയെ പോകാന്‍ അനുവദിക്കലാണ്‌ സമര്‍പ്പണം. നിങ്ങളുടെ ആന്തരീക പ്രതിരോധം, മറ്റുള്ളവരില്‍ നിന്നും, നിങ്ങളില്‍ നിന്നും, നിങ്ങളുടെ ചുറ്റു പാടുകളില്‍ നിന്നു പോലും മുറിയുന്നു. അപ്പോള്‍ നിങ്ങളില്‍ സ്‌നേഹം നിര്‍ഗ്ഗമിക്കുവാന്‍ തുടങ്ങുന്നു. ഇപ്പോള്‍ നിങ്ങള്‍ക്ക്‌ ബോധോദയം ഉണ്ടാകുന്നു. എല്ലാം ഒന്നാണെ ന്നുള്ള തോന്നല്‍ ഉണ്ടാകുന്നു.

എന്താണ്‌ ഭഗവല്‍ ദര്‍ശനം: ജീവിത കാലം മുഴുവനും നീ എന്നെ ഭജിച്ചു, സ്‌തുതിച്ചു, നന്ദി പറഞ്ഞു, ആരാധിച്ചു. പക്ഷെ നിന്റെ മുന്നില്‍ എനിക്ക്‌ വരാനാകുമെന്ന്‌ വിശ്വസിച്ചില്ല. നീ എന്നെ ജീവനുള്ള ദൈവവായി കരുതാതെ ഒരു വിഗ്രഹമായി മാത്രം കണ്ട്‌ എന്നെ ആരാധിച്ചു. ഹൃദയപൂര്‍വ്വം ആരാണോ എന്നെ ആരാധിക്കുന്നത്‌ അവര്‍ക്ക്‌ എന്നെ പ്രാപിക്കാം. എന്റെ ഭക്തന്‍ ഞാനാരകണമെന്ന്‌ വിചാരിക്കുന്നുവോ, അതാണ്‌ ഞാന്‍. ഓരോരുത്തര്‍ക്കും ഉള്ള അളവ്‌ അവനവനാണ്‌ നിശ്ചയിക്കുന്നത്‌.

ബന്ധങ്ങള്‍ ശരിയാക്കുവാന്‍ മറ്റുള്ളവരുടെ കാലില്‍ വീഴണമെന്നില്ല. നിങ്ങള്‍ക്ക്‌ അങ്ങിനെ വേണമെന്ന്‌ തോന്നുന്നുവെങ്കില്‍ അങ്ങിനെ ചെയ്യാം. മറ്റുള്ളവരുടെ കാലില്‍ തൊട്ടു നമസ്‌കരിക്കുമ്പോള്‍ അവരുടെ കാലിലെ ചില ഞരമ്പുകളില്‍ സ്‌പര്‍ശിക്കുന്നതു മൂലം അവിടങ്ങളില്‍ ഒരു ഉത്തേജനം ഉണ്ടാകുന്നു. തന്മൂലം ആ പാദങ്ങളില്‍ നിന്ന്‌ ശക്തിയായ ഒരു ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുകയും, അത്‌ വ്യക്തികളില്‍ ഒരു അയവ്‌ കൊടുക്കുകയും ചെയ്യുന്നു. ബന്ധങ്ങള്‍ ശരിയാക്കണമെങ്കില്‍ മാപ്പ്‌ കൊടുക്കണം. നിങ്ങളുടെ അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, സഹപ്രവര്‍ത്തകര്‍ ... എന്നിവര്‍ നിങ്ങളെ അപമാനിച്ചിട്ടുണ്ടാകാം. അല്ലെങ്കില്‍ വേദനപ്പിച്ചിട്ടുണ്ടാകും. ചിലര്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ടാകാം. ചിലര്‍ മരിച്ചിട്ടുണ്ടാകാം. ഇപ്പോള്‍ നിങ്ങളുടെ ഉള്ളില്‍ അവരോട്‌ വിദ്വേഷം ഉണ്ടാകാം. ഈ അവസരത്തില്‍ ഈ അവസ്ഥയില്‍ തന്നെയാണ്‌ നിങ്ങളെ പ്രവര്‍ത്തിപ്പക്കേണ്ടതാണ്‌.

ഇന്ന്‌ സങ്കര ചികിത്സകളുടെ കാലഘട്ടമാണ്‌. ഒരിക്കലും ഒരു ചികിത്സാ സമ്പ്രദായത്തിനും തനിച്ചു നിലനില്‍പ്പില്ല. ചില രോഗങ്ങള്‍ക്ക്‌ ചില സമ്പ്രദായങ്ങള്‍ എന്ന നിലയില്‍ വരെ ജനങ്ങള്‍ എത്തി നില്‍ക്കുന്നു. എന്നിട്ടും മനുഷ്യന്റെ രോഗങ്ങള്‍ക്കും, ദുരിതങ്ങള്‍ക്കും ഒരിക്കലും അറുതി വന്നിട്ടില്ല. പുരാണ ശാസ്‌ത്രങ്ങളെ ഒരിക്കലെങ്കിലും പഠിച്ച്‌ അനുഭവിച്ചറിയുവാന്‍ ഒരുത്തനും തയ്യാറില്ല. എന്നിട്ട്‌ അതിനെ സ്വീകരിക്കതെ നിഷേധിക്കുകയും, തള്ളിപ്പറയുകയും ചെയ്യുന്നു. വിദേശികള്‍ എന്തെങ്കിലും പറഞ്ഞാല്‍ ഇവിടെ അത്‌ വേദവാക്യവും, ആപ്‌ത വാക്യവും ആയി തീരും. നഷ്‌ടപ്പെടുന്നത്‌ നമ്മുടെ പൈതൃക ജ്ഞാനവും സമ്പത്തും ആരോഗ്യവും മാത്രമാണ്‌. സര്‍വ്വ വിധ രേഗ ദുരിതങ്ങളില്‍ നിന്ന്‌ മോചനം ലഭിക്കുവാന്‍ ഏറ്റവും ഉചിതം നാമ ജപം മാത്രമാണ്‌. എന്നാല്‍ വാസ്‌തു ദോഷം പോലുള്ള ദോഷങ്ങള്‍ തീരണമെങ്കില്‍ നാമജപം മാത്രം പോരായ്‌ക വരും.

ഞാന്‍ ഓ.കെ. യാണ്‌; നിങ്ങള്‍ ഓ.കെ. യല്ല. നിങ്ങള്‍ ഓ.കെ. യാണ്‌; ഞാന്‍ ഓ.കെ. യല്ല. ഞാനും, നിങ്ങളും ഓ.കെ. യാണ്‌. ഞാനും നിങ്ങളും ഓ.കെ. യല്ല. എന്താണ്‌ ഞാനീപ്പറഞ്ഞതിന്റെ അര്‍ത്ഥം? നമ്മുടെ ഓരോരുത്തരുടേയും സ്വഭാവം വിളിച്ചു പറയുന്ന സന്ദേശമാണിത്‌. ട്രാന്‍സേക്ഷണല്‍ അനാലിസിസിലെ കാതലാണ്‌ ഞാന്‍ ഉദ്ധരിച്ചത്‌. മനശാസ്‌ത്രത്തിലെ കൗണ്‍സിലിംഗിലെ ഈ പാഠ ഭാഗം നമ്മുടെ സ്വാഭാവ രീതികളെ, പോരുമാറ്റങ്ങളെ വിശകലനം ചെയ്യുവാന്‍ ഉപകരിക്കുന്നു.

ഭഗവാന്‍ കൃഷ്‌ണന്‍, എല്ലാം താന്‍ താന്നെയാണെന്ന്‌ പറയുന്നു. ക്രിസ്‌തുവും, ബുദ്ധനും അങ്ങിനെ തന്നെയാണ്‌ പറഞ്ഞിരിക്കുന്നത്‌. എല്ലാം ഈശ്വരനായിരിക്കുന്നതാണന്ന്‌ മനസ്സിലാകത്തവര്‍ക്കു വേണ്ടിയാണ്‌ അവര്‍ അങ്ങിനെ പറഞ്ഞിരുന്നത്‌. നാം എല്ലാവരും ഓരോ ഈശ്വരന്മാരാണ്‌. ഓരോ ഈശ്വരന്മാരായിരിക്കുന്ന നാം സര്‍വ്വേശ്വരന്മാരാണ്‌. ഈശ്വരനു മുകളില്‍ മറ്റൊരു ഈശ്വരനില്ല. ഈശ്വരവാദിയും, നിരീശ്വരവാദിയും ഒരു പോലെ മനസ്സിലാക്കേണ്ട ഒരു സത്യം നാം തന്നെയാണ്‌ സാക്ഷാല്‍ ഈശ്വരന്‍. നമുക്കു ചുറ്റുമുള്ളതെല്ലാം ഈശ്വരന്മാരാണ്‌. പിന്നെ മറ്റൊരു ഈശ്വരന്‍ എവിടെയാണ്‌? പിന്നെ മറ്റൊരു ഈശ്വരന്‍ എന്താണ്‌? എല്ലാമായിരിക്കുന്നതാണ്‌ ഈശ്വരന്‍. ഈശ്വരന്‍ അല്ലാതെ മറ്റൊന്നും ഇവിടെയില്ല.


Pl. VISIT: http://www.shridharsanam.netau.net/

ഈ പാഠ ഭാഗങ്ങള്‍ എന്റെ പ്രിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ വേണ്ടി തയ്യാറാക്കിയിട്ടുള്ളതാകുന്നു.

                      

 ശുഭം





























































































































































































2 അഭിപ്രായങ്ങൾ: